സംസ്ഥാനത്ത് ഇന്ന് ലോക്കില്ല ഞായർ! പെരുന്നാൾ ഒരുക്കം ജാഗ്രതയോടെ... സി, ഡി വിഭാഗത്തില്‍പെട്ട സ്ഥലങ്ങളില്‍ പ്രത്യേക ശ്രദ്ധനല്‍കും, ജനങ്ങള്‍ പൊതുസ്ഥലങ്ങളില്‍ സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ 24 മണിക്കൂറും നിരീക്ഷണം; തിരക്ക് നിയന്ത്രിക്കാൻ പോലീസ് മേധാവിയുടെ നിർദ്ദേശം

സംസ്ഥാനത്ത് പെരുന്നാൾ പ്രമാണിച്ച് ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് ലോക്ക്ഡൗണിൽ ഇളവ്. ബക്രീദ് പ്രമാണിച്ച് ഇന്നും നാളെയും മറ്റന്നാളുമാണ് നിയന്ത്രണങ്ങളിൽ മുഖ്യമന്ത്രി ഇളവ് വരുത്തിയിരിക്കുന്നത്. ഏറെക്കാലത്തിന് ശേഷമാണ് ഞായറാഴ്ചയിൽ ഇളവ് വരുന്നത്. അതുകൊണ്ടുതന്നെ ഇളവുകളോട് പൊതുജനം ജാഗ്രതയോടെ വേണം പെരുമാറണമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
മൂന്ന് ദിവസവും എ,ബി,സി വിഭാഗങ്ങളിലെ മേഖലകളിൽ അവശ്യവസ്തുക്കള്‍ വിൽക്കുന്ന കടകൾക്ക് പുറമെ തുണിക്കട, ചെരുപ്പുകട, ഇലക്ട്രോണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, സ്വര്‍ണ്ണക്കട എന്നിവയും തുറക്കാം. രാത്രി 8 മണിവരെയാണ് ഇവയ്ക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതിയുണ്ടാവുക. ഡി വിഭാഗത്തിലുള്ള പ്രദേശങ്ങളില്‍ ബക്രീദ് പ്രമാണിച്ച്, നിയന്ത്രണങ്ങള്‍ക്ക് വിധേയമായി തിങ്കളാഴ്ച കടകള്‍ തുറക്കാമെന്ന് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു.
ബക്രീദിനോട് അനുബന്ധിച്ച് മൂന്ന് ദിവസം തുടർച്ചയായി കടകൾ തുറക്കുന്ന സാഹചര്യത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് പോലീസ് മേധാവി അനിൽ കാന്ത് അറിയിച്ചു. ഇതു സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിമാർക്ക് ഡിജിപി നിർദ്ദേശം നൽകി.
പരമാവധി നാൽപ്പത് പേർക്കാണ് ആരാധനാലയങ്ങളിൽ പ്രവേശിക്കാൻ അനുവാദം നൽകിയിരിക്കുന്നത്. ഇത് ഉറപ്പാക്കുന്നതിന് എല്ലാ ജില്ലാ പോലീസ് മേധാവിമാരും സബ് ഡിവിഷണൽ പോലീസ് ഓഫീസർമാരും സ്റ്റേഷൻ ഹൗസ് ഓഫീസര്‍മാരും മത നേതാക്കളുമായും സാമുദായിക നേതാക്കന്മാരുമായും സമ്പര്‍ക്കം പുലര്‍ത്തും. വിശ്വാസികൾ സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കണം.
കടകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും പ്രത്യേക ശ്രദ്ധ നൽകണം. കച്ചവടക്കാരുടെ പ്രതിനിധികളുമായി ചര്‍ച്ച ചെയ്ത് രോഗവ്യാപനത്തിലുള്ള സാധ്യത ഇല്ലാതാക്കണം. ബീറ്റ് പട്രോൾ, മൊബൈൽ പട്രോൾ, വനിതാ മോട്ടോര്‍സൈക്കിൾ പട്രോൾ എന്നീ യൂണിറ്റുകൾ സദാ സമയവും നിരത്തിലുണ്ടാകും. മുഴുവൻ പോലീസ് ഉദ്യോഗസ്ഥരേയും ഇതിനായി ഉപയോഗിക്കും.
സി,ഡി വിഭാഗത്തിൽപെട്ട സ്ഥലങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകണം. പൊതു സ്ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ പ്രത്യേക അനൗൺസ്മെന്റ് നടത്തണം. ഇക്കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നടത്തുകയും ചെയ്യും. സന്നദ്ധ സംഘടനകളുടെ സഹായം ഇതിനായി ഉറപ്പാക്കുമെന്നും ഡിജിപി അറിയിച്ചു.
അതേസമയം, കഴിഞ്ഞ ദിവസം മിഠായി തെരുവിൽ വൻ തിരക്കുണ്ടായതിനാൽ കോഴിക്കോട് ജില്ലാ കളക്ടർ ലോക്ഡൗൺ ഇളവിൽ ജനങ്ങൾ കർശന ജാഗ്രത പാലിക്കണമെന്ന് അറിയിച്ചിരിക്കുകയാണ്. ജില്ലയിൽ രോഗികളുടെ എണ്ണം വര്ധിക്കുകയുമാണ്.
മാനദണ്ഡം പാലിക്കാതെ തുറന്നു പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അനാവശ്യ യാത്രയെന്ന് ബോധ്യപ്പെടുന്ന വാഹനങ്ങൾ പിടിച്ചെടുക്കാൻ പരിശോധനയുണ്ടാകുമെന്നും കളക്ടർ അറിയിച്ചു. മിഠായി തെരുവിലെ തിരക്ക് നിയന്ത്രിക്കാൻ മൂന്ന് ദിവസവും പ്രത്യേക നിരീക്ഷണമൊരുക്കുമെന്നും കളക്ടർ വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























