ജി. സുധാകരനെ തെറിപ്പിക്കും! രണ്ടും കല്പിച്ച് പിണറായി ടീം... 25ന് ആലപ്പുഴയിലെത്തും.. കലങ്ങി മറിഞ്ഞ് നേതൃത്വം...

ഒന്നിനു പിറകേ ഓരോന്നായി പ്രശ്നങ്ങൾ പരിഹരിക്കലും തെരഞ്ഞുപിടിച്ച് പുറത്താക്കലുമായി സിപിഎം ഇപ്പോൾ നല്ല തിരക്കിലാണ്. ഈ സാഹചര്യത്തിലാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഗുരുതര വീഴ്ച വന്നുവെന്ന പരാതിയിൽ ജി സുധാകരനെതിരെ പാർട്ടി തല അന്വേഷണം പ്രഖ്യാപിച്ചത്. ഈയൊരു അവസരത്തിൽ ശരിക്കും പ്രതിരോധത്തിലായിരിക്കുകയാണ് പാർട്ടി.
നിയമസഭാ തിരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയിലുണ്ടായ പ്രവര്‍ത്തന വീഴ്ചയുമായി ബന്ധപ്പെട്ട് മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി സുധാകരനെതിരായ അന്വേഷണത്തിന് സിപിഎം ഇപ്പോൾ ഉത്തരവിട്ടിരിക്കുകയാണ്. എളമരം കരീമും കെ ജെ തോമസും ഈ മാസം 25 ന് ആലപ്പുഴയിൽ എത്തി അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് വീഴ്ചകളിൽ അന്വേഷണം തുടങ്ങാനാണ് നിർദ്ദേശം.
എളമരം കരീം, കെ.ജെ. തോമസ് എന്നിവരടങ്ങുന്ന രണ്ടംഗ കമ്മിഷനാണ് പ്രവര്‍ത്തന വീഴ്ചയെ കുറിച്ച് അന്വേഷിക്കുന്നത്. സംസ്ഥാന സമിതിയുടെ തീരുമാനം ഇന്ന് നടന്ന ജില്ലാ കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്തു. ഇതുസംബന്ധിച്ച ചര്‍ച്ചയില്‍ ജി. സുധാകരന്‍ പ്രതികരിച്ചില്ല എന്നത് ഏറെ ശ്രദ്ധേയമാണ്.
ഈ മാസം ആദ്യം ചേര്‍ന്ന സിപിഎമ്മിന്റെ സംസ്ഥാന സമിതിയാണ് അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് വീഴ്ചയെ കുറിച്ച് അന്വേഷിക്കാന്‍ തീരുമാനിച്ചത്. സംസ്ഥാന സമിതി അംഗീകരിച്ച തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ ജി.സുധാകരന്‍ അമ്പലപ്പുഴയിലെ വിജയത്തിന് അടിസ്ഥാനമായുളള പ്രവര്‍ത്തനമല്ല സംഘടിപ്പിച്ചതെന്ന വിമര്‍ശനമുണ്ടായിരുന്നു.
തുടര്‍ന്നാണ് രണ്ടംഗ അന്വേഷണ കമ്മിഷനെ നിയമിച്ചത്. കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.ജെ.തോമസ് എന്നിവരടങ്ങിയ രണ്ടംഗ കമ്മിഷനെയാണ് ഇതിനായി നിയോഗിച്ചത്. ഇവര്‍ 25ന് ആലപ്പുഴയിലെത്തി പരാതിക്കാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും.
ഇതുകൂടാതെ, പാർട്ടി നിയന്ത്രണത്തിലുള്ള ആലപ്പുഴ പടനിലം സ്കൂളിലെ ഫണ്ട് തിരിമറിയിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ രാഘവൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ രഘു, മനോഹരൻ എന്നിവരോട് വിശദീകരണം തേടാൻ ഇന്ന് ചേർന്ന ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ഇവർ കുറ്റക്കാരാണെന്ന പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ജില്ലാ കമ്മിറ്റി അംഗീകരിച്ചു. ജി സുധാകരൻ അനുകൂലികളായ നേതാക്കൾ ആണ് ഇവർ.
ആലപ്പുഴയില്‍ ഇന്ന് ചേര്‍ന്ന ജില്ലാ കമ്മിറ്റിയില്‍ കമ്മിഷന്റെ സന്ദര്‍ശനമായിരുന്നു പ്രധാനമായും ചര്‍ച്ച ചെയ്തത്. ചര്‍ച്ചയില്‍ 44 അംഗ കമ്മിറ്റിയില്‍ അഞ്ചുപേര്‍ മാത്രമാണ് കമ്മിഷനെ നിയോഗിക്കാനുളള സംസ്ഥാന സമിതിയുടെ തീരുമാനത്തിനെതിരേ വിയോജിപ്പ് പ്രകടിപ്പിച്ചത്.
ആലപ്പുഴയിലെ പാര്‍ട്ടിക്ക് തന്നെ പരിഹരിക്കാവുന്ന കാര്യമായിരുന്നു. ജയിച്ച മണ്ഡലവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് കമ്മിഷനെ നിയോഗിക്കേണ്ട കാര്യമില്ലായിരുന്നുവെന്നാണ് ജി. സുധാകരനെ അനുകൂലിക്കുന്നവര്‍ അഭിപ്രായപ്പെട്ടത്.
ആലപ്പുഴ എം.പി.യായ എ.എം.ആരിഫ് ജി.സുധാകരന്റെ പേരുപറയാതെ വിമര്‍ശനം ഉന്നയിച്ചു. ആലപ്പുഴയിലെ ചില മണ്ഡലങ്ങളില്‍ തോല്‍ക്കുമെന്ന് ഒരു മുതിര്‍ന്ന നേതാവ് തന്നെ പ്രചരിപ്പിച്ചു. ഇത് പ്രവര്‍ത്തകരുടെ ആത്മവിശ്വാസത്തെ ബാധിച്ചു എന്ന പരാമര്‍ശമാണ് എ.എം.ആരിഫില്‍ നിന്ന് ഉണ്ടായത്. എന്നാല്‍ ഈ വിമര്‍ശനങ്ങളോടൊന്നും ജി.സുധാകരന്‍ പ്രതികരിച്ചില്ല.
ജി.സുധാകരന്റെ ഘടകം സിപിഎം സംസ്ഥാനസമിതിയാണ്. ജില്ലാ കമ്മിറ്റിയോഗത്തില്‍ സംസ്ഥാന സമിതി അംഗങ്ങള്‍ ഇടപെട്ട് സംസാരിക്കുന്ന പതിവില്ല. വ്യക്തിപരമായ ആരോപണങ്ങളോട് മാത്രമാണ് പ്രതികരിക്കുക.
https://www.facebook.com/Malayalivartha

























