'മരം കൊള്ളയ്ക്ക് ഉത്തരവാദികളായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാന്‍ പിണറായി സര്‍ക്കാരിന് ഈ നട്ടെല്ല് പോര'; കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ പിടിക്കുന്ന രീതിയാണ് സര്‍ക്കാരിന്റേതെന്ന് കെ.ബാബു

ഉന്നതരുടെ അറിവോടെ നടന്ന മരം കൊള്ളയ്ക്ക് ഉത്തരവാദികളായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാന്‍ പിണറായി സര്‍ക്കാരിന് ഈ നട്ടെല്ല് പോരെന്ന് മനസിലായെന്ന് രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെ.ബാബു എം.എല്‍.എ. കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ പിടിക്കുന്ന രീതിയാണ് മരം മുറി സംഭവത്തില്‍ സര്‍ക്കാരിന്റേതെന്നും കെ. ബാബു ആരോപിച്ചു. മരം കട്ടവരെ അറസ്റ്റ് ചെയ്യാതെ ഇതു സംബന്ധിച്ച രേഖകള്‍ വിവരവകാശ നിയമപ്രകാരം നല്‍കിയ ഉദ്യോഗസ്ഥക്കെതിരെ നടപടി സ്വീകരിച്ചത് ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മരംമുറി സംഭവത്തില്‍ വിവരാവകാശ നിയമപ്രകാരം വിവരം നല്‍കിയ ഉദ്യോഗസ്ഥയ്‌ക്കെതരെ നടപടി സ്വീകരിച്ചത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്ന് പൊതുസമൂഹത്തോട് പറയാന്‍ മുഖ്യമന്ത്രിയും റവന്യു മന്ത്രിയും തയ്യാറാകണം. ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കരുതെന്ന് മുറവിളികൂട്ടുന്ന മുഖ്യമന്ത്രിയ്ക്കും കൂട്ടര്‍ക്കും ഇക്കാര്യത്തില്‍ അത് ബാധകമായില്ലെന്നും സത്യം പുറത്തുവന്നാല്‍ നാടു ഭരിക്കുന്നവര്‍ കാട്ടു കള്ളന്മാരായി മാറുമെന്നും കെ.ബാബു ആരോപിച്ചു.
മരം മുറി കേസിന്റെ ഫയല്‍ സംസ്ഥാനത്തിന്റെ ആഭ്യന്തര സുരക്ഷയെ ബാധിക്കുന്ന കാര്യമാണെങ്കില്‍ സര്‍ക്കാര്‍ അത് വ്യക്തമാക്കണമെന്നും കള്ളം പിടികൂടിയപ്പോള്‍ മറ്റുള്ളവരുടെ കണ്ണില്‍ പൊടിയിടാന്‍ ഇരുട്ട് കൊണ്ട് ഓട്ട അടയ്ക്കുന്ന രീതി മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥയ്‌ക്കെതിരായ നടപടികള്‍ പിന്‍വലിച്ച് അവര്‍ക്ക് നിഷേധിച്ച ഗുഡ് സര്‍വ്വീസ് എന്‍ട്രി തിരികെ നല്‍കണമെന്നും കെ. ബാബു കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha

























