വെഞ്ഞാറമൂട് ഇരട്ട കൊലപാതകം: അന്‍സറും ഷജിത്തുമടക്കം 9 പ്രതികളെ 23 ന് കുറ്റം ചുമത്തലിന് ഹാജരാക്കാന്‍ കോടതി ഉത്തരവ്, 7പ്രതികള്‍ക്ക് പ്രൊഡക്ഷന്‍ വാറണ്ട്, 7 പ്രതികള്‍ക്ക് ജാമ്യം നിരസിച്ച കോടതി കല്‍ തുറുങ്കിലിട്ട് വിചാരണ ചെയ്യാന്‍ ഉത്തരവിട്ടു:2 പ്രതികള്‍ ജാമ്യത്തില്‍, മനഃസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരകൃത്യം ചെയ്ത പ്രതികള്‍ ഇരുമ്പഴിക്കുള്ളില്‍ കഴിഞ്ഞ് വിചാരണ നേരിടാന്‍ കോടതി ഉത്തരവ്

2020 ലെ തിരുവോണത്തലേന്ന് ഉത്രാട രാത്രിയില്‍ വെഞ്ഞാറമൂട് തേമ്പാംമൂട് നടന്ന മിഥിലാജ് , ഹഖ് മുഹമ്മദ് ഇരട്ടക്കൊലപാതകക്കേസില്‍ മുഖ്യ പ്രതികളായ അന്‍സറും ഷജിത്തുമടക്കം 9 പ്രതികളെ കുറ്റം ചുമത്തലിന് ഹാജരാക്കാന്‍ തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതി ഉത്തരവ്.
െ്രെകം സ്‌റ്റേജ് മുതല്‍ക്കേ ജാമ്യം നിരസിക്കപ്പെട്ട് ജില്ലാ ജയിലില്‍ കഴിയുന്ന 1 മുതല്‍ 7വരെയുള്ള പ്രതികളെ ഹാജരാക്കാന്‍ ജയില്‍ സൂപ്രണ്ടിന് കോടതി പ്രൊഡക്ഷന്‍ വാറണ്ടയച്ചു.
ജാമ്യത്തില്‍ കഴിയുന്ന എട്ടും ഒമ്പതും പ്രതികളെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഹാജരാക്കണം. വിചാരണക്ക് മുന്നോടിയായി കുറ്റപത്രം വായിച്ചു കേള്‍പ്പിച്ച് കുറ്റം ചുമത്താനായി ജൂലൈ 23 നാണ് ഹാജരാക്കേണ്ടത്.
2020 മുതല്‍ റിമാന്റില്‍ കഴിയുന്ന 7 പ്രതികളുടെ ജാമ്യ ഹര്‍ജികള്‍ തള്ളിയ കോടതി പൊതു റോഡില്‍ മന:സാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരകൃത്യം ചെയ്ത പ്രതികള്‍ ഇരുമ്പഴിക്കുള്ളില്‍ കഴിഞ്ഞ് വിചാരണ നേരിടാന്‍ ഉത്തരവിടുകയായിരുന്നു. അതേ സമയം ആയുധധാരികളായ കൊല്ലപ്പെട്ടവരില്‍ നിന്നുള്ള ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാനായി സ്വയരക്ഷക്കായി നടത്തിയ പ്രത്യാക്രമണത്തില്‍ മരണം സംഭവിച്ചതാണെന്ന പ്രതികളുടെ വാദം വിചാരണ വേളയില്‍ പരിഗണിക്കേണ്ട വിഷയമാണെന്നും കോടതി വിലയിരുത്തി.
കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട് വിചാരണ ആരംഭിക്കാനുള്ള കേസില്‍ പ്രതികളെ ജാമ്യം നല്‍കി സ്വതന്ത്രരാക്കിയാല്‍ സാക്ഷികളെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും ആദ്യ സാക്ഷി മൊഴികള്‍ വിചാരണയില്‍ തിരുത്തിച്ച് സാക്ഷികളെ കൂറുമാറ്റി പ്രതിഭാഗം ചേര്‍ത്ത് വിചാരണ അട്ടിമറിക്കാന്‍ സാധ്യതയുണ്ട്.
തെളിവുകള്‍ നശിപ്പിക്കാനും പ്രതികള്‍ ഒളിവില്‍ പോകാനും സാധ്യതയുണ്ട്. അപ്രകാരം സംഭവിച്ചാല്‍ സാക്ഷി വിസ്താര വിചാരണക്ക് പ്രതിക്കൂട്ടില്‍ പ്രതികളെ ലഭ്യമാകാത്ത സ്ഥിതി സംജാതമാകും. സമാനമായ കുറ്റകൃത്യങ്ങള്‍ പ്രതികള്‍ ആവര്‍ത്തിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും ജാമ്യം നിരസിച്ച ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടി.
2020 തിരുവോണത്തലേന്ന് ഉത്രാട ദിനമായ ആഗസ്റ്റ് 30ന് അര്‍ദ്ധ രാത്രിയിലാണ് ഇരട്ടക്കൊലപാതകം നടന്നത്. ആയുധങ്ങള്‍ കൈവശം വച്ച് ഇരുവിഭാഗം യുവാക്കള്‍ തമ്മില്‍ നടത്തിയ ഏറ്റുമുട്ടലിലാണ് രണ്ടു പേര്‍ കൊല്ലപ്പെട്ടത്.
തേമ്പാംമൂട് വച്ച് നടന്ന അക്രമ സംഭവത്തില്‍ സിസിറ്റിവി ഫൂട്ടേജില്‍ മാരകയാധുങ്ങളായ വാളുകള്‍ ഉപയോഗിച്ച് ഇരു വിഭാഗങ്ങള്‍ തമ്മില്‍ നടത്തിയ വെട്ടും കുത്തും പ്രകടമായി കാണാന്‍ കഴിയുന്നതാണ്. ഡിവൈഎഫ്‌ഐ തേവലക്കാട് യൂണിറ്റ് ജോയിന്റ് സെക്രട്ടറി വെമ്പായം തേവലക്കാട് സഫിയൂല്‍ നിസാം മന്‍സിലില്‍ മിഥിലാജ് (30) , ഡിവൈഎഫ്‌ഐ കലുങ്കില്‍ മുഖം യൂണിറ്റ് പ്രസിഡന്റ് കലുങ്കില്‍മുഖം ബിസ്മി മന്‍സിലില്‍ ഹഖ് മുഹമ്മദ് (24) എന്നിവരാണ് അര്‍ദ്ധരാത്രിയില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.
ആഗസ്റ്റ് 13 ന് പ്രതികളിലൊരാളായ സജീബ് സഞ്ചരിച്ച ഓട്ടോറിക്ഷയില്‍ കൊല്ലപ്പെട്ട ഹക്ക് മുഹമ്മദും സംഘവും ആക്രമിച്ച് തടികൊണ്ടടിച്ചതാണ് തിരിച്ചടി നല്‍കാന്‍ കാരണമായതെന്ന് എന്ന മൊഴിയാണ് അറസ്റ്റിലായ പ്രതികള്‍ പോലീസിന് ആവര്‍ത്തിച്ചു നല്‍കിയിരിക്കുന്നത്. പ്രതികാരം ചെയ്യണമെന്ന് അന്ന് തീരുമാനിച്ചത് കൊണ്ടാണ് പോലീസില്‍ അന്ന് പരാതിപ്പെടാത്തതെന്നും പ്രതികള്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞതായാണ് പോലീസ് വിശദീകരിക്കുന്നത്.
അതേ സമയം വ്യക്തിപരമായുള്ള വിരോധത്താല്‍ നടന്ന സംഘട്ടനത്തെ പോലീസ് ഇടത് പക്ഷ സര്‍ക്കാരിന്റെ ആജ്ഞയനുസരിച്ച് രാഷ്ട്രീയ കൊലപാതകമായി ചിത്രീകരിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി ആരോപണമുയര്‍ന്നു. നിക്ഷ്പക്ഷ അന്വേഷണത്തിന് കേസ് സിബിഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പ്രവര്‍ത്തകര്‍ സംസ്ഥാനമൊട്ടാകെ ഉപവാസ സമരം സംഘടിപ്പിച്ചിരുന്നു. കോവിഡ് മാനദണ്ഡം പാലിച്ച് ജംഗ്ഷനുകള്‍ക്ക് സമീപം വച്ചാണ് ഉപവാസ സമരം നടത്തിയത്.
കേസില്‍ പ്രതികളായി യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം സെക്രട്ടറി പുല്ലമ്പാറ മരുതുംമൂട് ഷജിത് മന്‍സിലില്‍ ഷാജഹാന്‍ മകന്‍ ഷജിത്ത് (27) , പുല്ലമ്പാറ മുക്കൂടില്‍ ചരുവിള പുത്തന്‍ വീട്ടില്‍ അജിത് (27) , തേമ്പാമൂട് മരുതുംമൂട് റോഡരികത്ത് വീട്ടില്‍ അലിയാരു കുഞ്ഞ് മകന്‍ നജീബ് (41) , മരുതുംമൂട് റോഡരികത്ത് വീട്ടില്‍ ചെല്ല സ്വാമി മകന്‍ സതികുമാര്‍ (46) , തേമ്പാമൂട് സ്വദേശി അബ്ദുള്‍ ഹക്കിം മകന്‍ അന്‍സര്‍ (40) , മദപുരം സ്വദേശി ബിജു എന്ന ഉണ്ണി (44) , മദപുരം സ്വദേശി ശ്യാമള മകള്‍ പ്രീജ എന്നിവരെ സെപ്റ്റംബര്‍ 1ന് പോലീസ് അറസ്റ്റ് ചെയ്തു. വെള്ളി അബൂബക്കര്‍ മകന്‍ വെള്ളി സജീബ് , സനല്‍ സിങ് എന്ന സനല്‍ എന്നിവരെ സെപ്റ്റംബര്‍ 4ന് അറസ്റ്റ് ചെയ്തു.
ഒമ്പത് പ്രതികള്‍ക്കുമെതിരെ 2020 നവംബര്‍ 20 നാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 120 ബി (ക്രിമിനല്‍ ഗൂഢാലോചന),109 (പ്രേരണയും ഉത്സാഹിപ്പിക്കലും സഹായവും ചെയ്യല്‍), 294 ബി (അശ്ലീല വാക്കുകള്‍ ഉച്ചരിക്കല്‍), 341 (അന്യായ തടസം ചെയ്യല്‍) , 302 (കൊലപാതകം), 201( കുറ്റക്കാരെ ശിക്ഷയില്‍ നിന്ന് മറയ്ക്കാന്‍ തെളിവ് അപ്രത്യക്ഷമാക്കലും കളവായ വിവരം നല്‍കലും), 118 ( മരണശിക്ഷയോ ജീവപര്യന്തത്തടവുശിക്ഷയോ നല്‍കാവുന്ന കുറ്റം ചെയ്യുവാനുള്ള പദ്ധതി ഒളിച്ചുവയ്ക്കല്‍), 120 (തടവ് നല്‍കി ശിക്ഷിക്കാവുന്ന കുറ്റം ചെയ്യുവാനുള്ള പദ്ധതി ഒളിച്ചു വയ്ക്കല്‍), 212 (കുറ്റക്കാരന് അഭയം നല്‍കി ഒളിവില്‍ പാര്‍പ്പിക്കല്‍), 34 (പൊതു ലക്ഷ്യത്തെ പുരോഗമിപ്പിക്കുന്നതില്‍ പരസ്പരം ഉത്സാഹികളും സഹായികളുമായി നിന്ന് പ്രവര്‍ത്തിക്കല്‍) എന്നീ വകുപ്പുകള്‍ക്ക് പുറമെ ഇന്ത്യന്‍ ആയുധ നിയമത്തിലെ വകുപ്പ് 27 (ആയുധം കൈവശം വയ്ക്കല്‍) എന്ന വകുപ്പും ചുമത്തിയാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.
കരുതിക്കൂട്ടിയുള്ള ആക്രമണമാണ് നടന്നതെന്നും ഉന്നത തലത്തിലുള്ള ഗൂഡാലോചനയുണ്ടായെന്നും പോലീസ് വ്യക്തമാക്കുന്നു. രാഷ്ട്രീയമാണ് കൊലപാതകത്തിന് പിന്നിലെന്ന് ആദ്യ നാലു പ്രതികളുടെ റിമാന്റ് റിപ്പോര്‍ട്ടില്‍ പോലീസ് പറയുന്നു. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് ഉടലെടുത്ത പ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
2019 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പ്രതികളും കൊല്ലപ്പെട്ടവരും തമ്മില്‍ തേമ്പാമൂട് വച്ച് സംഘര്‍ഷമുണ്ടായി. ഇതിന്റെ തുടര്‍ച്ചയായി ഏപ്രില്‍ 4 ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഷഫീനെ നജീബ് , അജിത് , ഷജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ ആക്രമിച്ചു. പിന്നീട് മെയ് 25 ന് ഡിവൈഎഫ്‌ഐഐ പ്രവര്‍ത്തകന്‍ ഫൈസലിന് നേരെയും കൊലപാതക ശ്രമമുണ്ടായി. അഗസ്റ്റ് 30 ന് കൊല്ലപ്പെട്ട ഹഖ് മുഹമ്മദിന്റെ ബന്ധുവാണ് ഫൈസല്‍. ഫൈസല്‍ വധശ്രമക്കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഇവര്‍ അറസ്റ്റിലായതാണ് ഇരട്ടക്കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് ഭാഷ്യം.
https://www.facebook.com/Malayalivartha
























