സംസ്ഥാനത്ത് സംഭരണികളിലേക്കുള്ള നീരൊഴുക്ക് ശക്തം; വൈദ്യുതി ഉത്പാദനം കുത്തനെ കൂട്ടി, 28 മില്യണ്‍ യൂണിറ്റായിരുന്ന ഉത്പാദനം 33.8748 ദശലക്ഷം യൂണിറ്റായി ഉയർത്തി
സംസ്ഥാനത്ത് സംഭരണികളിലേക്കുള്ള നീരൊഴുക്ക് ശക്തമായതായി റിപ്പോർട്ട്. ഇതിനുപിന്നാലെ സംസ്ഥാനത്തെ ആഭ്യന്തര വൈദ്യുതി ഉത്പാദനം കുത്തനെ കൂട്ടിയിരിക്കുകയാണ്. 28 മില്യണ്‍ യൂണിറ്റായിരുന്ന ഉത്പാദനം ഇന്നലെ 33.8748 ദശലക്ഷം യൂണിറ്റായി ആണ് ഉയര്‍ത്തിയിരിക്കുന്നത്. അതേസമയം പുറം വൈദ്യുതി 28.3761 ദശലക്ഷം യൂണിറ്റായും കുറയ്ക്കുകയുണ്ടായി. ഇന്നലെ രാവിലെ 7ന് രേഖപ്പെടുത്തിയ കണക്ക് പ്രകാരമാണിത് പുറത്ത് വരുന്നത്.
അതേസമയം ആഭ്യന്തര ഉത്പാദനത്തേക്കാള്‍ പുറം വൈദ്യുതി കുറഞ്ഞുനില്‍ക്കുന്നത് അപൂര്‍വമായാണ് കാണുവാൻ സാധിക്കുന്നത്. മഴക്കാലത്ത് ഇത് പതിവായിരുന്നെങ്കിലും കൊവിഡെത്തിയതോടെ ഉപഭോഗം കുറഞ്ഞത് തിരിച്ചടിയായി മാറുകയായിരുന്നു. 62.2509 ദശലക്ഷം യൂണിറ്റായിരുന്നു ഇന്നലത്തെ സംസ്ഥാനത്തെ ആകെ വൈദ്യുതി ഉപഭോഗം എന്നത്.
ഇടുക്കി പദ്ധതിയുടെ മൂലമറ്റം പവര്‍ ഹൗസിലാണ് കൂടുതല്‍ ഉല്‍പ്പാദനം നടന്നത് എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്, 8.416 ദശലക്ഷം യൂനിറ്റ്. ശബരിഗിരി 6.315, കുറ്റ്യാടി 4.8881, ഇടമലയാര്‍ 0.7438, ലോവര്‍പെരിയാര്‍ 4.113, നേര്യമംഗലം 1.8366, എന്നിങ്ങനെയായിരുന്നു മറ്റ് പ്രധാന പദ്ധതികളിലെ ഉത്പാദനത്തിലെ കണക്ക്. ഇന്നലെ രാവിലത്തെ കണക്കനുസരിച്ച് വൈദ്യുതി ബോര്‍ഡ് അണക്കെട്ടുകളില്‍ സംഭരണശേഷിയുടെ 54 ശതമാനം വെള്ളമുണ്ട്. 2222.592 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമാണ് ഇത്.
അതോടൊപ്പം തന്നെ മഴ ശക്തമാകുമെന്ന മുന്നറിയിപ്പുള്ളതിനാലാണ് ആഭ്യന്തര ഉത്പാദനം കൂട്ടിയതെന്ന് കെഎസ്‌ഇബി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിലും മഴയുടെ ശക്തി കുറയുന്നത് വരെ ഇത് തുടരുന്നതായിരിക്കും.
https://www.facebook.com/Malayalivartha

























