ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്‌സിന്റേത് ആത്മഹത്യയെന്ന് പോസ്റ്റുമോർട്ടം ഫലം; ശസ്ത്രക്രിയാ പിഴവ് സ്ഥിരീകരിക്കുന്നതിന് ചികിൽസാ രേഖകൾ പരിശോധിക്കണമെന്ന് അന്വേഷണ സംഘം; പെരുമൺ മുണ്ടക്കൽ സെന്റ് ജോസഫ്സ് പള്ളിയിൽ നടന്ന സംസ്കാരത്തിൽ വികാര നിർഭരമായ രംഗങ്ങൾ:- അനന്യയ്ക്ക് വിട നൽകി സുഹൃത്തുക്കൾ

ഇടപ്പള്ളിയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്‌സിന്റേത് ആത്മഹത്യയെന്ന് പോസ്റ്റുമോർട്ടം ഫലം. കളമശേരി മെഡിക്കൽ കോളജില്‍ ഡോക്ടർമാരുടെ പ്രത്യേക സംഘമാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഒരു വർഷം മുൻപു നടന്ന ലിംഗമാറ്റ ശസ്ത്രകിയയിൽ പിഴവുണ്ടായോ എന്നറിയാൻ ചികില്‍സാരേഖകൾ പരിശോധിക്കും. ചൊവ്വാഴ്ച വൈകീട്ട് ഇടപ്പള്ളിയിലെ ഫ്ലാറ്റിൽ ഫാനിൽ തൂങ്ങിയാണ് അനന്യ ആത്മഹത്യ ചെയ്തത്. കഴുത്തിൽ കുരുക്ക് മുറുകിയുണ്ടായ പാട് ഒഴിച്ച് മറ്റ് പരുക്കുകൾ ഉണ്ടായിരുന്നില്ല. ഒരു വർഷം മുൻപ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ ലിംഗമാറ്റ ശസ്ത്രക്രിയയിൽ പിഴവുണ്ടായെന്ന് അനന്യ പരസ്യമായി പറഞ്ഞിരുന്നു.
രക്തസ്രാവമടക്കം വലിയതോതിൽ ശാരീരിക പ്രശ്നങ്ങൾ നേരിടുന്നതും വെളിപ്പെടുത്തിയിരുന്നു. ശസ്ത്രക്രിയാ പിഴവ് സ്ഥിരീകരിക്കുന്നതിന് ചികിൽസാ രേഖകൾ കൂടി പരിശോധിക്കണമെന്ന് പൊലീസ് പറഞ്ഞു. ആശുപത്രിയിൽ നിന്ന് ശേഖരിച്ച ചികിൽസാ രേഖകൾ പൊലീസ് പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാർക്ക് കൈമാറിയിട്ടുണ്ട്. പെരുമൺ മുണ്ടക്കൽ സെന്റ് ജോസഫ്സ് പള്ളിയിലായിരുന്നു അനന്യയുടെ സംസ്കാരം നടന്നത്. പോസ്റ്റുമോർട്ടത്തിനുശേഷം പൊതുദർശനത്തിനു ആലുവയിലെ വീട്ടിലെത്തിച്ച അനന്യയ്ക്ക് സുഹൃത്തുക്കൾ അന്തിമോപചാരം നൽകി. അതിനു ശേഷം മൃതദേഹം സ്വദേശമായ കൊല്ലത്തേക്ക് കൊണ്ടുപോവുകയായിരുന്നു. ഇൻക്വസ്റ്റിനും പോസ്റ്റുമോർട്ടത്തിനുശേഷം പന്ത്രണ്ടു മണിയോടെയാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകിയത്.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയയായതിനെ തുടര്‍ന്ന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ തനിക്ക് നേരിടേണ്ടി വന്നതായി അനന്യ സാമൂഹ്യമാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. വിഷയത്തില്‍ ജില്ലാ പൊലീസ് മേധാവിയോട് സമഗ്രമായ റിപ്പോര്‍ട്ട് അടിയന്തരമായി നല്‍കാന്‍ യുവജന കമ്മീഷന്‍ ആവശ്യപ്പെട്ടു.
ചില സ്വകാര്യ ആശുപത്രികള്‍ ലിംഗ മാറ്റ ശസ്ത്രക്രിയയുടെ പേരില്‍ ആളുകളെ കടുത്ത ചൂഷണത്തിന് വിധേയമാക്കുന്നതായ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇത് പരിശോധിക്കപ്പെടേണ്ടതാണെന്നും അനന്യകുമാരിയുടെ മരണത്തിലേക്ക് നയിച്ച കാരണങ്ങള്‍ സമഗ്രമായ പരിശോധനക്ക് വിധേയമാക്കി ഉത്തരവാദികളായവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരണമെന്നും യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോം പറഞ്ഞു. 2020 ജൂണിലായിരുന്നു സ്വകാര്യ ആശുപത്രിയില്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്. എന്നാല്‍, ഒരു വര്‍ഷം കഴിഞ്ഞിട്ടും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളാണ് നേരിട്ടത്.
ദിവസം പന്ത്രണ്ട് പ്രാവശ്യം പാഡ് മാറ്റേണ്ടിവരും. എപ്പോഴും ഒരു ദ്രാവകം വന്നുകൊണ്ടിരിക്കും. വജൈന വെട്ടിമുറിച്ചതുപോലെയാണ്. മൂത്രം പിടിച്ചുവെക്കാന്‍ കഴിയില്ല. മൂത്രം പോകുന്നതും പലവഴിക്കാണ് -അനന്യ മരണത്തിന് മുമ്പ് ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. റെനൈ മെഡിസിറ്റിയിൽ നടന്ന ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് രണ്ടുലക്ഷത്തി അമ്ബത്തിയഞ്ചു രൂപയോളം ചെലവായി. കുടലില്‍ നിന്ന് ഒരു ഭാഗം എടുത്ത് യോനി നിര്‍മ്മിക്കുന്ന രീതിയിലായിരുന്നു സര്‍ജറി. ഇത് കഴിഞ്ഞ് വീട്ടിലെത്തിയ ഉടന്‍ തന്നെ പ്രശ്‌നങ്ങള്‍ തുടങ്ങി. വീണ്ടും അതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീണ്ടും വയറൊക്കെ കുത്തിക്കീറി സര്‍ജനറി നടത്തി. വെട്ടിമുറിച്ച പോലെയായിരുന്നു വജൈന ഉണ്ടായിരുന്നത്. ശസ്ത്രക്രിയക്ക് ശേഷം തനിക്ക് ജോലി ചെയ്യാമോ ചുമക്കാനോ തുമ്മാനോ കഴിയാത്ത അവസ്ഥയായിരുന്നുവെന്നും അനന്യ പറഞ്ഞിരുന്നു.
അനന്യയുടെ മരണത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ട്രാന്‍സ് ജെന്‍ഡര്‍ കൂട്ടായ്മയും രംഗത്തെത്തുന്നു. റെനൈ ആശുപത്രിയിലെ ഡോക്ടറുടെ പിഴവാണ് മരണകാരണമെന്ന് ഇവര്‍ ആരോപിക്കുന്നു. അതേ സമയം, അനന്യ കുമാരി ആരോപിച്ചത് പോലുള്ള പിഴവ് ചികിത്സയില്‍ സംഭവിച്ചിട്ടില്ലെന്നും ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്ന് കണ്ടെത്തി അത് അനന്യയെ ബോധ്യപ്പെടുത്തുകയും ചെയ്തതാണെന്നും റെനൈ മെഡിസിറ്റി വിശദീകരണകുറിപ്പില്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha






















