അല്ല മനസിലാകാത്തോണ്ട് ചോദിക്കാ... എ.കെ. ശശീന്ദ്രന്‍ വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ പി.സി.വിഷ്ണുനാഥ്, കുഞ്ഞാലിക്കുട്ടി, പി.ജെ. ജോസഫ് എന്നിവര്‍ക്കെതിരെ ആഞ്ഞടിച്ച് എം.എം. മണി; വിഷ്ണുനാഥ് കര്‍ണാടകയിലേക്ക് പോയ ആള്‍, കുഞ്ഞാലിക്കുട്ടിയും ജോസഫും അതിലും കേമന്മാര്‍

എം.എ. മണിയുടെ നാട്ടുഭാഷ എല്ലാവര്‍ക്കും അറിയുന്നതാണ്. അത് മലയാളികള്‍ ആസ്വദിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ചിലപ്പോഴെങ്കിലും അദ്ദേഹത്തിന്റെ നാട്ടുഭാഷ വിവാദമായിട്ടുണ്ട്. കഴിഞ്ഞ തവണ മന്ത്രിയായിരുന്നപ്പോഴുള്ള വിവാദത്തെ തുടര്‍ന്ന് നാട്ടുഭാഷ മിതപ്പെടുത്തിയിരുന്നു. ഇന്നലെ നിയമസഭയിലും ആ നാട്ടുഭാഷ കണ്ടതാണ്.
സ്ത്രീ സുരക്ഷക്കായി പ്രമേയം അവതരിപ്പിച്ച പ്രതിപക്ഷ എംഎല്‍എമാരെ പരിഹസിച്ച് എം.എം. മണി. നോട്ടീസ് അവതരിപ്പിച്ച പി.സി. വിഷ്ണുനാഥ് ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് കര്‍ണാടകയിലേക്ക് പോയ ആളാണെന്ന് എം.എം. മണി പരിഹസിച്ചു. നോട്ടീസിനെ പിന്താങ്ങിയ പി.കെ.കുഞ്ഞാലിക്കുട്ടിയും പി.ജെ. ജോസഫും അതിലും കേമന്മാരാണെന്നും എന്ത് സുരക്ഷയാണ് ഇവര്‍ പറയുന്നതെന്നും എം.എം.മണി ചോദിച്ചു.
എ.കെ.ശശീന്ദ്രന്‍ വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി പി.സി.വിഷ്ണുനാഥ് എംഎല്‍എയാണ് നോട്ടീസ് അവതരിപ്പിച്ചത്. പി.കെ.കുഞ്ഞാലിക്കുട്ടിയും പി.ജെ.ജോസഫുമായിരുന്നു നോട്ടീസിനെ പിന്താങ്ങിയത്. ഈ മൂന്ന് എംഎല്‍എമാരേയും പരിഹസിച്ചുകൊണ്ടാണ് ധനാഭ്യര്‍ഥന ചര്‍ച്ചക്കിടെ എം.എം. മണി പ്രസംഗിച്ചത്.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് കാലത്ത് ചില ആരോപണങ്ങള്‍ വന്നപ്പോള്‍ കര്‍ണാടകയിലേക്ക് ഒളിച്ചോടിയ ആളാണ് പി.സി. വിഷ്ണുനാഥ് എന്നാണ് എം.എം. മണിയുടെ പരിഹാസം. അങ്ങനെ ഒരാളാണ് സ്ത്രീ സുരക്ഷയ്ക്കായി നോട്ടീസ് അവതരിപ്പിച്ചത്. നോട്ടീസിനെ പിന്താങ്ങിയ പി.കെ. കുഞ്ഞാലിക്കുട്ടിയും പി.ജെ. ജോസഫും അതിലും വലിയ കേമന്മാരാണെന്നും അദ്ദേഹം പറഞ്ഞു. ഈ രണ്ട് നേതാക്കള്‍ക്കെതിരേയും നേരത്തെയുണ്ടായ ആരോപണങ്ങള്‍ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ പരിഹാസം. ഈ മൂന്ന് പേരും എന്ത് സ്ത്രീ സുരക്ഷയാണ് മുന്നോട്ട് വെക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
സ്ത്രീപീഡന പരാതി ഒതുക്കിത്തീര്‍ക്കാന്‍ ഇടപെട്ടെന്ന ആരോപണത്തില്‍ മന്ത്രി എ.കെ. ശശീന്ദ്രനെ പ്രതിരോധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. മന്ത്രി ഒരു തരത്തിലും തെറ്റ് ചെയ്തിട്ടില്ലെന്നും പാര്‍ട്ടിക്കാര്‍ തമ്മിലുള്ള പ്രശ്‌നത്തിലാണ് ഇടപെട്ടതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല. പാര്‍ട്ടി നേതാവ് എന്ന നിലയില്‍ പാര്‍ട്ടിക്കാരനെ വിളിക്കുക മാത്രമാണ് മന്ത്രി ചെയ്തത്. കേസില്‍ പോലീസ് അന്വേഷണം നടത്തുന്നുണ്ട്. സംഭവത്തില്‍ കേസെടുക്കുന്നതില്‍ വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് ഡി.ജി.പി. പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പരാതിക്കാരിക്ക് പൂര്‍ണ സംരക്ഷണം ഒരുക്കുമെന്നും പോലീസ് റിപ്പോര്‍ട്ട് സഭയില്‍ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി വ്യക്തമാക്കി.
എന്നാല്‍, മുഖ്യമന്ത്രിയുടെ വാദത്തെ പ്രതിപക്ഷം ശക്തമായി എതിര്‍ത്തു. വിഷയത്തില്‍ സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.
മന്ത്രി നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും നിയമനടപടികളുണ്ടാകില്ലെന്ന് ഉറപ്പാക്കാനാണ് മന്ത്രി വിളിച്ചതെന്നും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ പി.സി. വിഷ്ണുനാഥ് ആരോപിച്ചു.
പരാതിക്കാരെ വിളിച്ച് പരാതി ഒതുക്കലാണോ മന്ത്രിമാരുടെ പണിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ചോദിച്ചു. പോലീസ് മുഖ്യമന്ത്രിയെ പറ്റിക്കുകയാണ്. പോലീസിന്റെ കള്ള റിപ്പോര്‍ട്ട് വായിക്കാന്‍ വിധിക്കപ്പെട്ടവനായി മുഖ്യമന്ത്രി മാറുന്നു. വേട്ടക്കാര്‍ക്ക് ഒപ്പമാണ് സര്‍ക്കാരെന്നും സതീശന്‍ ആരോപിച്ചു.
"
https://www.facebook.com/Malayalivartha
























