ചുരുളഴിക്കാന്‍ നീക്കം... എ.കെ. ശശീന്ദ്രന്‍ മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷവും ബിജെപിയും സമരം ശക്തമാക്കവെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്; ശശീന്ദ്രനെ പിന്തുണച്ചാല്‍ പിന്നെ ശക്തമായ പ്രതിരോധം തീര്‍ക്കും; സ്ത്രീ സുരക്ഷ ഉയര്‍ത്തിപ്പിടിച്ചാല്‍ ശശീന്ദ്രന്‍ രണ്ടാമതും പെട്ടത് തന്നെ

കഴിഞ്ഞ തവണത്തെ മന്ത്രി സ്ഥാനം പോലെ എ.കെ. ശശീന്ദ്രന് ഇത്തവണയും വെല്ലുവിളിയാകുകയാണ്. എ.കെ. ശശീന്ദ്രന്‍ മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷവും ബിജെപിയും സമരം ശക്തമാക്കിയിരിക്കുകയാണ്.
അതിനിടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരും. മന്ത്രി എ.കെ.ശശീന്ദ്രന്റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം സമരം ശക്തിമാക്കിയിരിക്കെയാണു സെക്രട്ടേറിയറ്റ് ചെരുന്നത്. കഴിഞ്ഞദിവസം ചേര്‍ന്ന അവൈലബിള്‍ സെക്രട്ടേറിയറ്റ് വിഷയം ചര്‍ച്ച ചെയ്തിരുന്നെങ്കിലും നിലപാട് പരസ്യപ്പെടുത്തിയിരുന്നില്ല. പ്രതിപക്ഷത്തിന്റെ ആരോപണത്തിനു നിയമസഭയില്‍ മുഖ്യമന്ത്രി മറുപടി പറയട്ടെ എന്നായിരുന്നു തീരുമാനം.
എ.കെ.ശശീന്ദ്രനെ ന്യായീകരിക്കുന്ന നിലപാടാണു മുഖ്യമന്ത്രി ഇന്നലെ സഭയില്‍ സ്വീകരിച്ചത്. എന്നാല്‍ യുവതി, ശശീന്ദ്രനെതിരായ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രശ്‌നം ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റില്‍ ചര്‍ച്ചയായേക്കും. പ്രശ്‌നത്തിന്റെ വിശദാംശങ്ങള്‍ അറിയില്ലെന്നുപറഞ്ഞു കഴിഞ്ഞദിവസം സിപിഎം ആക്ടിങ് സെക്രട്ടറി മാധ്യമങ്ങളുടെ ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞു മാറിയിരുന്നു.
ശശീന്ദ്രനെ സെക്രട്ടറിയേറ്റ് പിന്തുണച്ചാല്‍ പിന്നെ പാര്‍ട്ടിക്കാര്‍ തന്നെ ശക്തമായ പ്രതിരോധം തീര്‍ക്കും. അതേസമയം സ്ത്രീ സുരക്ഷ ഉയര്‍ത്തിപ്പിടിച്ചാല്‍ രാജിയല്ലാതെ മറ്റ് വഴികളില്ല.
അതേസമയം തനിക്കെതിരായ വ്യാജ ആരോപണങ്ങള്‍ക്കു പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും ഇതു സമഗ്രമായി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് എന്‍സിപി നേതാവ് ജി.പത്മാകരന്‍ മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിക്കും പരാതി നല്‍കി. ഒരിക്കല്‍പോലും നേരില്‍ സംസാരിച്ചിട്ടില്ലാത്ത യുവതി തന്നെ തേജോവധം ചെയ്യുന്നതിനു വേണ്ടി മാത്രമാണു കള്ളപ്പരാതി നല്‍കിയത്.
നിരപരാധിത്വം തെളിയിക്കാന്‍ നാര്‍ക്കോ അനാലിസിസ്, ബ്രെയിന്‍ മാപ്പിങ്, പോളിഗ്രാഫ് തുടങ്ങി ഏതു പരിശോധനയ്ക്കും തയാറാണെന്നും പത്മാകരന്‍ പരാതിയില്‍ പറയുന്നു. എന്നാല്‍, പത്മാകരന്‍ കയ്യില്‍ കടന്നു പിടിച്ചെന്ന പരാതി, പൊലീസിനു നല്‍കിയ മൊഴിയിലും യുവതി ആവര്‍ത്തിച്ചു. കേസ് ഒത്തുതീര്‍പ്പാക്കാന്‍ വേണ്ടിയാണു മന്ത്രി എ. കെ ശശീന്ദ്രന്‍ തന്റെ പിതാവിനെ ഫോണില്‍ വിളിച്ചതെന്നും അവര്‍ മൊഴി നല്‍കി.
സ്ത്രീപീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ ഇടപെട്ട വിഷയത്തില്‍ ഇന്നലെ നിയമസഭ പ്രക്ഷുബ്ധമായിയിരുന്നു. മന്ത്രിയുടെ രാജി മുഖ്യമന്ത്രി എഴുതിവാങ്ങിക്കണമെന്ന് അടിയന്തര പ്രമേയത്തിനു നോട്ടിസ് നല്‍കികൊണ്ട് പി.സി.വിഷ്ണുനാഥ് പറഞ്ഞു. വിഷയം അടിയന്തരമായി സഭ നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യേണ്ടതില്ലെന്നു മുഖ്യമന്ത്രി മറുപടി നല്‍കി. സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമാണെന്ന് ആരോപിച്ച് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപോയി. സര്‍ക്കാരിന്റെ സ്ത്രീപക്ഷ ക്യാംപയിന്‍ ഇങ്ങനെയാണോ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ചോദിച്ചു.
മന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും മുഖ്യമന്ത്രിയെ കൂടെയുള്ളവര്‍ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും വിഷ്ണുനാഥ് പറഞ്ഞു. എ.കെ.ശശീന്ദ്രന് മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിയമനടപടികള്‍ ഇല്ലാതാക്കാനാണ് മന്ത്രി വിളിച്ചത്. മുഖ്യമന്ത്രി മന്ത്രിയുടെ രാജി എഴുതി വാങ്ങിക്കണമെന്നും പി.സി. വിഷ്ണുനാഥ് പറഞ്ഞു.
എന്നാല്‍ ഇക്കാര്യം സഭാ നടപടികള്‍ നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ അറിയിച്ചു. യുവതിയുടെ പരാതിയില്‍ കേസെടുക്കാന്‍ വൈകിയോ എന്ന് അന്വേഷിക്കുമെന്നും പാര്‍ട്ടിക്കാര്‍ തമ്മിലുള്ള വിഷയത്തിലാണ് മന്ത്രി ഇടപെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസെടുക്കാന്‍ കാലതാമസമുണ്ടായെന്ന പരാതി ഡിജിപി അന്വേഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























