ഒരു കത്രികയും തൂന്നിക്കെട്ടാനുള്ള സൂചിയും,നൂലും മാത്രം; ഓപ്പറേഷൻ റൂമിൽ കിടത്താതെ മറ്റൊരു മുറിയിലെ ടേബിളില്‍ അനസ്തേഷ്യ നൽകാതെ കിടത്തി! ലിംഗമാറ്റ ശസ്ത്രക്രിയ കഴിഞ്ഞ് മൂത്രം പോകാതെ വന്നപ്പോൾ കമ്പിവച്ച് തുളച്ച് മൂത്രം പോകാൻ കുഴലിട്ടു:- പണം അടച്ച് തീര്‍ക്കാന്‍ ഈ കുഴലും താങ്ങി ഭിക്ഷാടനം നടത്തി- ലിംഗമാറ്റ ശസ്ത്രക്രിയയിലെ പീഡനങ്ങളും, പ്രയാസങ്ങളും തുറന്ന് പറഞ്ഞ് തൃപ്തി ഹൃതിക്

കേരളത്തിലെ രണ്ടാമത്തെ ട്രാൻസ് ദമ്പതികളായിരുന്നു തൃപ്തിയും ഹൃത്വികും. 2019 ജൂൺ 10ന് ആയിരുന്നു ഇവരുടെ വിവാഹം. ട്രാന്‍സ്ജെന്റര്‍ ആക്ടിവിസ്റ്റായ അനന്യയുടെ മരണത്തിന് ശേഷമാണ് ആശുപത്രി അധികൃതരുടെ നിഷ്ക്രിയത്വവും, ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം ഉണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകൾ ഗുരുതരമാണെന്നും ചർച്ചയാകുന്നത്. ഇപ്പോഴിതാ താന്‍ നേരിട്ട ലിംഗമാറ്റ ശസ്ത്രക്രിയയിലെ പീഡനങ്ങളും ഇതുമൂലം നേരിട്ട പ്രയാസങ്ങളും വിവരിക്കുകയാണ് ട്രാന്‍സ് വുമണായ തൃപ്തി ഹൃതിക്.
തന്നെ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കും മുമ്പ് എച്ച്.ഐ.വി ടെസ്റ്റ് ഒഴികെ യാതൊരു പരിശോധനകളും നടത്തിയിരുന്നില്ലെന്ന് തൃപ്തി പറയുന്നു. 2015ൽ ബംഗളൂരുവിലെ എന്നൂര് ക്രോസ് ആശുപത്രിയില്‍ വച്ചായിരുന്നു ശസ്ത്രക്രിയ. ആശുപത്രിയില്‍ ഓപ്പറേഷന്‍ തിയേറ്റര്‍ ഉണ്ടായിരുന്നെങ്കിലും അവിടെ വെച്ചല്ല ശസ്ത്രക്രിയ നടത്തിയത്. ഒരു റൂമില്‍ ഒരു ടേബിളില്‍ കിടത്തി. അവിടെ ഒരു കത്രികയും തൂന്നിക്കെട്ടാനുള്ള സൂചിയും നൂലുമാത്രമാണുണ്ടായിരുന്നു. സാധാരണ അനസ്തേഷ്യ നല്‍കാറുണ്ടെന്നു കേട്ടിരുന്നു. ഇവിടെ അതൊന്നും ഉണ്ടായില്ല. ശാരീരകമായി പെണ്ണാവണം എന്ന തീവ്ര ആഗ്രഹം കൊണ്ടുമാത്രം മറ്റ് സുരക്ഷാ സംവിധാനങ്ങള്‍ ഒന്നുമില്ലാഞ്ഞിട്ടും ഓപ്പറേഷന് മുമ്പിൽ പതറാതിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ മൂത്ര തടസം മാറാൻ ഒടുവിൽ കമ്പിവച്ച് തുളച്ച് മൂത്രം പോകാന്‍ കുഴലിട്ടുവെന്നും, ആ വേദന ഇന്നും മറക്കാനാകുന്നില്ലെന്നും തൃപ്തി പറയുന്നു.
ഓപ്പറേഷൻ കഴിഞ്ഞ ഉടനെ തന്നെ വീട്ടിലേയ്ക്ക് വിടുകയായിരുന്നു. 40 ദിവസത്തെ വിശ്രമവും 41-ാം ദിവസം ആഘോഷ പൂര്‍വ്വമായ ജല്‍സയും കഴിഞ്ഞെങ്കിലും 42-ാം ദിവസം മൂത്രം തടസപ്പെട്ടു. തിരികെ ആശുപത്രിയിലെത്തി കമ്പി വെച്ച് തുളച്ചാണ് മൂത്രം പോകാന്‍ കുഴലിട്ടത്. പ്രശ്നം അവിടംകൊണ്ടും തീര്‍ന്നില്ല. പണം അടച്ച് തീര്‍ക്കാന്‍ വേണ്ടി ഈ കുഴലും താങ്ങിയാണ് ദിവസങ്ങളോളം ഭിക്ഷാടനത്തിന് പോയത്. പൈസ അടച്ച് തീര്‍ത്തതോടെ വീണ്ടും സ്വതന്ത്രയായി. ഭിക്ഷാടനവും ലൈഗികവൃത്തിയും അല്ല തൊഴിലെന്ന് ബോധ്യം വന്നപ്പോള്‍ വീണ്ടും കേരളത്തിലേക്ക് തന്നെ മടങ്ങി വന്നു.
സിനിമയെന്ന വലിയ സ്വപ്നവും കൊണ്ടാണ് തൃപ്തി 2016ല്‍ കൊച്ചിയിലെത്തിയത്. ഇവിടെ എത്തിയപ്പോഴും വലിയ അക്രമണങ്ങള്‍ ഉണ്ടായി. ഓട്ടോയില്‍ എത്തിയ രണ്ട് പേര്‍ കമ്ബികൊണ്ട് അടിക്കുകയായിരുന്നു. എന്നാല്‍ അവര്‍ ആരാണെന്നോ എന്തിനാണ് തന്നെ അടിച്ചതെന്നോ ഇന്നും അറിയില്ല. ഈസമയത്തുണ്ടായ വാശിയാണ് പിന്നീട് തൃപ്തിയുടെ മുന്നേറ്റങ്ങള്‍ക്കും നിശ്ചദാര്‍ഢ്യത്തിനും വഴിയൊരുക്കിയത്.
ഇനി നാടു വിട്ടുപോകില്ലെന്നും നാട്ടില്‍നിന്നു കൊണ്ടുതന്നെപോരാടി മുന്നേറണമെന്നും ദൃഢനിശ്ചയമെടുത്തു. കേരളത്തിലെ ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റിയുടെ പൂര്‍ണ പിന്തുണയും ഈസമയത്ത് ലഭിച്ചു. ആശുപത്രിയില്‍ ചികിത്സയില്‍കിടക്കെ മറ്റുകേരളത്തിലെ ട്രാന്‍സ് സുഹൃത്തുക്കള്‍ സന്ദര്‍ശിക്കുകയും സഹായങ്ങള്‍ നല്‍കുകയും ചെയ്തു.
മരിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ലിംഗ ശസ്ത്രക്രിയയിലെ പിഴവ് തന്നെ എത്രമാത്രം ഗുരുതരമായി ബാധിച്ചു എന്ന് ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. തെറ്റായി ചെയ്ത ലിംഗ മാറ്റ ശസ്ത്രക്രിയ മൂലം ശാരീരികമായ കടുത്ത ബുദ്ധിമുട്ടുകളാണ് ഒരു വര്‍ഷത്തിലേറെയായി അനന്യ നേരിട്ടിരുന്നത്. 2020 ല്‍ പാലാരിവട്ടത്തെ റെനയ് മെഡിസിറ്റി എന്ന ആശുപത്രിയില്‍ വെച്ച് പ്ലാസ്റ്റിക് സര്‍ജറി ഡിപ്പാര്‍ട്‌മെന്റ് ഡോക്ടര്‍ അര്‍ജുന്‍ അശോക് ആണ് അനന്യയുടെ ലിംഗ മാറ്റ ശസ്ത്രക്രിയ നടത്തിയത്.
ശസ്ത്രക്രിയ എന്ന പേരില്‍ തന്റെ ലിംഗഭാഗത്തെ വെട്ടിക്കീറുകയാണ് ഇവര്‍ ചെയ്‌തെന്ന് അനന്യ തുറന്നു പറഞ്ഞിരുന്നു. ഒരു ദിവസം എട്ട് മുതല്‍ പന്ത്രണ്ട് വരെ സാനിറ്ററി പാഡ് മാറ്റണം. ചിലപ്പോള്‍ പാഡ് വാങ്ങിക്കാന്‍ പോലും പൈസ ഉണ്ടാവില്ല.സഹിക്കാന്‍ വയ്യാത്ത വേദനയാണ് സ്വകാര്യ ഭാഗത്ത്. കുറേ നേരം ഇരിക്കുമ്പോള്‍ വേദന വരുന്നത് മൂലം കൈ കുത്തിപ്പിടിച്ചാണ് ചിലപ്പോള്‍ ഇരിക്കുന്നതെന്നും അനന്യ പറഞ്ഞിരുന്നു. ഇതോടെ സമാന സംഭവങ്ങൾ തുറന്ന് പറഞ്ഞ് മെഡിക്കൽ നെഗ്‌ളിജൻസിന് ഇരകളായ ട്രാൻസ് ജെൻഡർസ് രംഗത്ത് എത്തുകയായിരുന്നു.
https://www.facebook.com/Malayalivartha

























