പ്രധാനമന്ത്രി പുരസ്കാരം നല്‍കി ആദരിച്ച അക്ഷര മുത്തശ്ശി ഭാഗീരഥി അമ്മ അന്തരിച്ചു; മരണം 107-ാം വയസ്സിൽ

106-ാം വയസ്സിൽ നാലാം ക്ലാസ് തുല്യതാ പരീക്ഷ പാസായി പ്രധാനമന്ത്രിയുടെ വരെ അഭിനന്ദനം ഏറ്റുവാങ്ങിയ ഭാഗീരഥി അമ്മ മരണപെട്ടു. 107-ാം വയസ്സിലാണ് അന്ത്യം. കഴിഞ്ഞ ഒരു മാസത്തോളമായി കടുത്ത ക്ഷീണവും ശാരീരിക അവശതകളും മൂലം ചികിത്സയിലായിരുന്ന ഭാഗീരഥി അമ്മ കഴിഞ്ഞ ദിവസം രാത്ര പ്രാക്കുളത്തെ വീട്ടിൽ വെച്ചായിരുന്നു മരണപ്പെട്ടത്.
ഒരു വര്‍ഷം മുൻപാണ് സംസ്ഥാന സാക്ഷരാ മിഷൻ്റെ നാലാം ക്ലാസ് തുല്യതാ പരീക്ഷ ഭാഗീരഥി അമ്മ പാസായത്. കൊല്ലം തൃക്കരുവ പ്രാക്കുളം നമ്പാളിയഴിയകത്ത് തെക്കതിൽ ഭാഗീരഥി അമ്മയെ മൻ കി ബാത് റേഡിയോ പ്രഭാഷണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭിനന്ദിച്ചിരുന്നു. ഇതോടെയാണ് ഇവര്‍ ദേശീയശ്രദ്ധയിലേയ്ക്ക് ഉയര്‍ന്നത്. കേന്ദ്രസര്‍ക്കാര്‍ നാരീശക്തി പുരസ്കാരം നല്‍കി ആദരിക്കുകയും ചെയ്തിട്ടുണ്ട്.
പൂര്‍ണ ഔദ്യോഗിക ബഹുമതികളോടുകൂടി ഇന്നുച്ചയ്ക്ക് രണ്ട് മണിയ്ക്ക് വീട്ടുവളപ്പിലാണ് സംസ്കാരമെന്നാണ് റിപ്പോർട്ട്. കഷ്ടപ്പാട് നിറഞ്ഞ ചെറുപ്പത്തിൽ മൂന്നാം ക്ലാസു വരെ മാത്രമാണ് ഭാഗീരഥി അമ്മയ്ക്ക് ഔപചാരിക വിദ്യാഭ്യാസം നേടാനായത്. ഇളയ സഹോദരങ്ങളെ പരിപാലിക്കാനായി ഒൻപതാം വയസ്സിൽ പഠനം നിര്‍ത്തുകയായിരുന്നു.
മുപ്പതു വയസ്സിനു ശേഷം വിധവയായതോടെ മക്കളെ നോക്കേണ്ടതിൻ്റെ തിരക്കുകളിലുമായി. ഇതോടെ വിദ്യാഭ്യാസ സാധ്യതകള്‍ അവസാനിക്കുകയായിരുന്നു. തുടര്‍ന്ന് 1990ലെ സമ്പൂര്‍ണ സാക്ഷരതാ പദ്ധതി പ്രകാരം വീണ്ടും വിദ്യാഭ്യാസം തുടങ്ങുകയായിരുന്നു. ഇതിനു ശേഷം നാലാം ക്ലാസ് തുല്യതാ പരീക്ഷ എഴുതി.
https://www.facebook.com/Malayalivartha























