കനത്ത മഴയെ തുടർന്ന് മലപ്പുറം ജില്ലയുടെ മലയോര മേഖലയിൽ വെള്ളപ്പൊക്ക ഭീഷണി: ചാലിയാറും പുന്നപ്പുഴയും കരകവിഞ്ഞ് ഒഴുകുന്നു: അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്തെ ഭീതിയുടെ മുൾമുനയിൽ നിർത്തി മഴ തുടരുകയാണ്. കനത്ത മഴയെ തുടർന്ന് മലപ്പുറം ജില്ലയുടെ മലയോര മേഖല വെള്ളപ്പൊക്ക ഭീഷണി നേരിടുന്നു . ചാലിയാറും പുന്നപ്പുഴയും കരകവിഞ്ഞ് ഒഴുകുന്നതിനാൽ തീരത്തു താമസിക്കുന്ന കുടുംബങ്ങൾ ജാഗ്രത പുലർത്താൻ നിർദേശം നല്‍കിയിരിക്കുകയാണ് . പുന്നപ്പുഴയിലെ ജലനിരപ്പുയർന്ന് എടക്കര മൂപ്പിനിപ്പാലവും ചുങ്കത്തറ മുട്ടിക്കടവ് പാലവും മൂടിയിരിക്കുകയാണ് .
പോത്തുകല്ല് പനങ്കയം പാലത്തിനും പൂക്കോട്ടുമണ്ണ റഗുലേറ്റർ കം ബ്രിഡ്ജിനും ഒപ്പം വരെ വെള്ളമുയരുന്ന സാഹചര്യം ഉണ്ടായി . കഴിഞ്ഞ പ്രളയത്തിൽ തീരങ്ങളിൽ വന്നടിഞ്ഞ മരങ്ങൾ പുഴയിലൂടെ ഒഴുകി എത്തി എന്നത് ശ്രദ്ധേയമായ കാര്യം . മുണ്ടേരി മുക്കം കുനിപ്പാല, വെളുമ്പിയംപാടം, പോത്തുകല്ല്, ഞെട്ടിക്കുളം, ഉൾപ്പെടെയുള്ള ചാലിയാറിന്റെ തീരങ്ങളിൽ താമസിക്കുന്ന കുടുംബങ്ങൾ രാത്രി വീടുകളിൽ നിന്നും മാറി താമസിച്ചു. ചാലിയാറിന്റെ വൃഷ്ടിപ്രദേശങ്ങളിൽ അതിശക്തമായ മഴ ഇപ്പോഴും തുടരുന്നുണ്ട് .
സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണു കനത്ത മഴയ്ക്ക് സാധ്യത. മറ്റു ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു നിര്‍ദേശമുണ്ട്. വലിയ തിരമാലകള്‍ക്കും 60 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനും സാധ്യത ഉണ്ടെന്നു കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
നീരൊഴുക്കു ശക്തമായതിനെത്തുടർന്നു നെയ്യാർ ഡാമിന്റെ ഷട്ടറുകൾ ഇന്നു വൈകിട്ടു മൂന്നിന് 60 സെന്റി മീറ്റർ ഉയർത്തുമെന്നു തിരുവനന്തപുരം ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. ഡാമിന്റെ നാലു ഷട്ടറുകളും 15 സെന്റി മീറ്റർ വീതമാകും ഉയർത്തുക. നിലവിൽ 84.24 മീറ്ററാണു ഡാമിലെ ജലനിരപ്പ്.
https://www.facebook.com/Malayalivartha























