കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അർജുന ആയങ്കിയുടെ ജാമ്യാപേക്ഷ തള്ളി കോടതി : അർജുനെ തിരെ ശക്തമായ ആരോപണങ്ങൾ ഉയർത്തി കസ്റ്റംസ്

സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കി വീണ്ടും ഊരാക്കുടുക്കിലേക്ക്. അർജുന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരിക്കുകയാണ്. അന്വേഷണത്തിന്റെ ഈ ഘട്ടത്തിൽ മുഖ്യപ്രതിയായ അർജുൻ ആയങ്കിക്ക് ജാമ്യം നൽകാനാവില്ലെന്ന് വ്യക്തമാക്കിയാണ് കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യ കോടതി ജാമ്യാപേക്ഷ തള്ളിയത്. അർജുന് ജാമ്യം അനുവദിക്കുന്നതിനെതിരേ കസ്റ്റംസും ശക്തമായ വാദമുയർത്തി. ഇതെല്ലാം കോടതി അംഗീകരിക്കുകയും ചെയ്തു.
എന്നാൽ , കേസിലെ മൂന്നാംപ്രതിയായ അജ്മലിന് കോടതി ജാമ്യം അനുവദിച്ചു. അജ്മലിന്റെ ജാമ്യാപേക്ഷയെ കസ്റ്റംസ് കോടതിയിൽ എതിർത്തിരുന്നില്ല. ഇതേത്തുടർന്നാണ് ആയങ്കിയുടെ സുഹൃത്തായ അജ്മലിന് കോടതി ജാമ്യം നൽകിയത്. കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ജൂൺ 28-നാണ് അർജുൻ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. രാജ്യാന്തര ബന്ധമുള്ള സ്വർണക്കടത്തിലും സ്വർണക്കടത്ത് ക്വട്ടേഷനിലും അർജുൻ ആയങ്കിക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു അറസ്റ്റ്.
അർജുൻ ആയങ്കിയുടെ സ്വർണക്കടത്ത് അറിയാമായിരുന്നതായി കസ്റ്റംസിന് അർജുന്റെ ഭാര്യ മൊഴിനൽകിയിരുന്നു. അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷ എതിർത്തുകൊണ്ടാണ് കസ്റ്റംസ് കോടതിയിൽ ഇക്കാര്യം നേരത്തെ വ്യക്തമാക്കിയിരുന്നത്.
അർജുൻ ആയങ്കിക്ക് സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടായിരുന്നുവെന്ന വിവരം തനിക്ക് അറിയാമായിരുന്നുവെന്നാണ് അമല കസ്റ്റംസിന് മൊഴി നൽകിയത്. ഇക്കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന് ഭാര്യ പറഞ്ഞു . മാത്രമല്ല സാമ്പത്തിക സ്രോതസുകളെ കുറിച്ച് തനിക്ക് അറിയില്ലെന്നും അമല മൊഴി നൽകി. കേസുമായി ബന്ധപ്പെട്ട് അർജുൻ ആയങ്കിക്കെതിരേ കൂടുതൽ പേർ മൊഴി നൽകിയിരിരുന്നു. ഇതിൽ അർജുൻ ആയങ്കിയുടെ ഭാര്യ അമലയുടെ മൊഴി നിർണായകമാണ് . കേസുമായി ബന്ധപ്പെട്ട് അമലയെ വിശദമായി ചോദ്യം ചെയ്തിരുന്നു. ആദ്യത്തെ ചോദ്യം ചെയ്യിലിൽ നൽകിയ മൊഴിയിൽ വൈരുദ്ധ്യങ്ങളുണ്ടെന്ന് കസ്റ്റംസ് നേരത്തെ കണ്ടെത്തി. തനിക്ക് സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഒന്നും അറിയില്ലെന്നാണ് അമല മൊഴി നൽകിയിരുന്നത്. ഇതിന് പിന്നാലെ അർജുൻ ആയങ്കിയുടെ വീട്ടിൽ നടത്തിയ റെയ്ഡിനെ തുടർന്ന് ലഭിച്ച ഡയറിയിൽ നിന്ന് സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭിച്ചിരുന്നു.
https://www.facebook.com/Malayalivartha
























