മരണത്തിനോ ഭ്രാന്തിനോ മാത്രമേ നിന്റെ ഓർമ്മകളെ എന്നിൽ നിന്ന് മായ്ക്കാൻ ആവുകയുള്ളൂ... അവസാനമായി അനന്യയുടെ പങ്കാളി കുറിച്ചത്:- തിരഞ്ഞടുപ്പുകാലം മുതൽ ഒരുമിച്ച് താമസിക്കാൻ തുടങ്ങിയ ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചതിന് പിന്നാലെ എത്തിയ ദുരന്തത്തിൽ പകച്ച് സുഹൃത്തുക്കൾ

ട്രാന്‍സ്‌ജെന്‍ഡര്‍ ആക്റ്റിവിസ്റ്റ് അനന്യ കുമാരി അലക്‌സിനെ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ ആത്മഹത്യ ചെയ്ത പങ്കാളി ജിജു ഗിരിജാ രാജിന്റെ പോസ്റ്റുമോർട്ടം ഇന്ന് നടത്തും. വൈറ്റില തൈക്കൂടത്തെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ ഇന്നലെയാണ് ജിജുവിന്റെ മൃതദേഹം കാണപ്പെട്ടത്. ഫോറൻസിക് പരിശോധനയ്ക്കു ശേഷം മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അനന്യയും ജിജുവും ഒരുമിച്ചാണ് ഇടപ്പള്ളിയിലെ ഫ്ലാറ്റിൽ കഴിഞ്ഞിരുന്നത്. ഇരുവരും വിവാഹിതരാകാനും തീരുമാനിച്ചിരുന്നു. അനന്യയുടെ മരണത്തിനു ശേഷം ജിജു കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്ന് സുഹൃത്തുക്കൾ പൊലീസിനോട് പറഞ്ഞു.
അനന്യയുടെ സംസ്കാരത്തിനുശേഷം കൊല്ലത്തുനിന്ന് മടങ്ങിയെത്തിയ ജിജു വൈറ്റിലയിൽ സുഹൃത്തുക്കളുടെ വീട്ടിൽ തങ്ങുകയായിരുന്നു. മരിക്കുന്നതിന് മുമ്പ് മരണത്തിനോ ഭ്രാന്തിനോ മാത്രമേ നിന്റെ ഓർമ്മകളെ എന്നിൽ നിന്ന് മായ്ക്കാൻ ആവുകയുള്ളൂവെന്ന് വാട്സ്ആപ്പിൽ ജിജു സ്റ്റാറ്റസ് പോസ്റ്റ് ചെയ്തിരുന്നു. അനന്യയുടെ ആത്മഹത്യക്ക് ജിജു കാരണമായെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ കള്ളപ്രചാരണം നടന്നുവെന്ന് സുഹൃത്തുക്കൾ വെളിപ്പെടുത്തുന്നു. അനന്യയുടെ മരണത്തിൽ ജിജു കടുത്ത മാനസിക സംഘർഷത്തിലായിരുന്നു. അനന്യ മരണമടഞ്ഞ ദിവസം ജിജുവും ഇടപ്പളളിയിലെ ഫ്ളാറ്റിലുണ്ടായിരുന്നു. ഭക്ഷണം വാങ്ങാന്‍ ജിജു പുറത്ത്പോയ സമയത്താണ് അനന്യ ആത്മഹത്യ ചെയ്‌തത്. കൊച്ചിയില്‍ ഹെയര്‍ സ്‌റ്റൈലിസ്‌റ്റായി ജോലിനോക്കി വരികയായിരുന്നു ജിജു.
കൂടെയുണ്ടായിരുന്നവരെ നിർബന്ധിച്ച് ഭക്ഷണം വാങ്ങാൻ പറഞ്ഞയച്ചതിന് ശേഷമായിരുന്നു ജിജു ആത്മഹത്യ ചെയ്തത്. ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് അനന്യ നൽകിയ പരാതിയും ഇരുവരുടെയും മരണവും പ്രത്യേക സംഘം അന്വേഷിക്കണമെനന്നാവശ്യപ്പെട്ട് ട്രാൻസ്ജെൻഡർ സമൂഹം രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞടുപ്പുകാലം മുതലാണ് അന്യനയും ജിജുവും ഒരുമിച്ച് താമസിക്കാൻ തുടങ്ങിയത്. വൈറ്റില തൈക്കൂടത്ത് ജവഹർ റോഡിലുള്ള വീട്ടിൽ, വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് ജിജുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha






















