വ്യാജ ചാരക്കേസ് അഴിമതി തുടരന്വേഷണമാവശ്യപ്പെട്ട് ഹർജി... ഹർജിയുടെ നിലനിൽപ്പ് 30 ന് പരിഗണിക്കും

വ്യാജ ഐ എസ് ആർ ഒ ചാരക്കേസുമായി ബന്ധപ്പെട്ട അഴിമതിയാരോപണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് വീണ്ടും ഹർജി.
തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലാണ് വീണ്ടും ഹർജി വന്നത്. വ്യാജ ചാരക്കേസിന് പിന്നിലുള്ള ഉദ്യോഗസ്ഥ ഗൂഢാലോചന കേസിലെ ഒന്നാം പ്രതിയും മുൻ പേട്ട സർക്കിൾ ഇൻസ്പെക്ടറുമായ എസ്.വിജയനാണ് ഹർജിയുമായി കോടതിയിലെത്തിയത്. ഹർജി നിലനിൽക്കുമോയെന്ന് പരിശോധിക്കാനായി സിജെഎം ആർ. രേഖ 30 ന് ഹർജി പരിഗണിക്കും.
വ്യാജ ഐ എസ് ആർ ഒ ചാരക്കേസുമായി ബന്ധപ്പെട്ടുള്ള അഴിമതി ആരോപണത്തിൽ ശാസ്ത്രജ്ഞൻമാരായ നമ്പി നാരായണനും ശശികുമാറിനുമെതിരെ കഴമ്പില്ലെന്ന് കണ്ടെത്തി സിബിഐ കേസ് ക്ലോസ് ചെയ്ത് എറണാകുളം സിജെഎം കോടതിയിൽ 1996 ൽ റഫർ റിപ്പാർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും അതിൽ തുടരന്വേഷണം നടത്താൻ തിരുവനന്തപുരം സിജെഎം കോടതി ഉത്തരവ് ഇടണമെന്നുമാണ് വിജയൻ്റെ രണ്ടാമത്തെ ഹർജി.
നമ്പി നാരായണൻ്റെ സ്വത്ത് കൈമാറ്റം അന്വേഷിക്കണമെന്ന വിജയൻ്റെ ആദ്യ ഹർജിയിൽ സിജെഎം ആർ.രേഖ 27 ന് വിധി പറയാനിരിക്കെയാണ് വിജയൻ രണ്ടാം ഹർജിയുമായി രംഗത്തെത്തിയത്.
സി ബി ഐ അറസ്റ്റ് ഭയന്നുള്ള പ്രതിയുടെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
https://www.facebook.com/Malayalivartha






















