വീട്ടിലേക്ക് നിർബന്ധപൂർവം ഭർതൃസഹോദരി വിളിച്ചു വരുത്തി; അത്താഴം കഴിക്കാനുള്ള ഒരുക്കത്തിനിടെ അടച്ചിട്ട തറവാട് വീടിനോടു ചേർന്ന കിണറ്റിൽ നിന്ന് നിലവിളി... ഓടിയെത്തിയപ്പോൾ കണ്ടത് മരിച്ച് കിടക്കുന്ന ഇരട്ട കുട്ടികളെയും, പൈപ്പിൽ പിടിച്ച് നിൽക്കുന്ന സുബീനയെയും:- ആദ്യ വിവാഹം മൊഴിചൊല്ലിയത് സുബീനയുടെ ആത്മഹത്യ പ്രവണത മൂലം:- രണ്ടാം ബന്ധത്തിൽ പ്രശ്നങ്ങൾ ഇല്ലെന്ന് ബന്ധുക്കൾ... ഒരു നാടിന്റെ മുഴുവൻ നീറ്റലായി ആ പൊന്നോമനകൾ

മൂന്നുവയസ്സുളള ഇരട്ടക്കുട്ടികളെ അമ്മ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ നടുങ്ങി പേരോടും വാണിമേലും. ഞായറാഴ്ച രാത്രിയോടെയാണ് ദാരുണ വാർത്ത പലരും അറിഞ്ഞു തുടങ്ങിയത്.
തൂണേരി പഞ്ചായത്തിലെ പേരോടിലാണ് സംഭവം നടന്നതെങ്കിലും മരണപ്പെട്ട കുട്ടികളുടെ ഉമ്മ സുബീന മുംതാസിന്റെ വീട് വാണിമേലിന് സമീപത്തെ തൂണേരിമുക്കിലാണ്.
കുട്ടികളെ താന്‍ കിണറ്റില്‍ എറിഞ്ഞിട്ടുണ്ടെന്നും താനും കിണറ്റില്‍ച്ചാടി മരിക്കുകയാണെന്നും സുബീന തൂണേരി മുക്കിലെ വീട്ടിലേക്കാണ് ആദ്യം വിളിച്ചു പറഞ്ഞത്. ഇതോടെ ബന്ധുക്കളുടെയും നാട്ടുകാരുടെയും ഉറക്കം നഷ്ടപ്പെട്ടു.
ബന്ധുക്കള്‍ ഉടന്‍ തന്നെ വിവരം പേരോടിലെ പരിചയക്കാരെ അറിയിച്ചതോടെയാണ് അന്വേഷിച്ചെത്തിയ ഇവർ കിണറില്‍ സുബീനയെയും രണ്ടു മക്കളെയും കണ്ടത്. ഒമ്പതരയോടെ തന്നെ കുട്ടികളെ കിണറ്റിൽ എറിഞ്ഞിരിക്കാനാണ് സാധ്യതയെന്ന് നാട്ടുകാർ പറഞ്ഞു.
നാട്ടുകാർ എത്തുമ്പോൾ യുവതി കിണറ്റിലെ പൈപ്പിൽ പിടിച്ച് നിൽക്കുകയായിരുന്നു. നാട്ടുകാർ സുബിനയെ രക്ഷപ്പെടുത്തി നാദാപുരം താലൂക്ക് ആശുപത്രിലെത്തിക്കുകയായിരുന്നു.
എന്നാൽ സുബിനയുടെ ഈ കടുംകൈ എന്തിനാണെന്ന് ഒരേ സ്വരത്തിൽ ചോദിക്കുകയാണ് ബന്ധുക്കളും, നാട്ടുകാരും. ഇരട്ടക്കുട്ടികൾ ആയിരുന്നതിനാൽ ഏറെ സ്നേഹത്തിലായിരുന്നു മുഹമ്മദ് റസ് വിനും, ഫാത്തിമ റഫ്വയ്ക്കും തമ്മിൽ ഉണ്ടായിരുന്നത്.
2013-ലാണ് പേരോടിലെ റഫീഖും സുബീനയും തമ്മിലുള്ള വിവാഹം നടക്കുന്നത്. റഫീഖുമായോ റഫീഖിന്റെ വീട്ടുകാരുമായോ സുബീനയ്ക്ക് എന്തെങ്കിലും അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നതായി നാട്ടുകാര്‍ക്ക് അറിവില്ല.
പിന്നെ എന്താണ് ഇത്തരമൊരു കൃത്യത്തിന് സുബീനയെ പ്രേരിപ്പിച്ചതെന്ന് വ്യക്തമല്ല. സമീപത്തെ മറ്റൊരു വീട്ടിൽ ടിവിയിൽ ക്രിക്കറ്റ് കാണുകയായിരുന്നു റഫീഖ്. റഫീഖിന്റെ സഹോദരി നസീറയും, ഉമ്മ മാമിയും സുബീനയും കുട്ടികളുമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്.
ഭർതൃസഹോദരി നസീറയെ സുബീനയാണ് വീട്ടിലേക്ക് നിർബന്ധപൂർവം കഴിഞ്ഞ ദിവസം ക്ഷണിച്ചു വരുത്തിയത്. അത്താഴം കഴിക്കാനുള്ള ഒരുക്കത്തിനിടെയാണ് സുബീനയുടെ നിലവിളി സമീപത്തെ ഇവരുടെ അടച്ചിട്ട തറവാട് വീടിനോടു ചേർന്ന കിണറ്റിൽ നിന്ന് കേൾക്കുന്നത്.
അതേ സമയം, സുബിനയെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സുബിന മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. ആരോഗ്യാവസ്ഥ അനുകൂലമാകുന്നതോടെ ചോദ്യം ചെയ്യാനാണ് തീരുമാനം. 2010-ലാണ് സുബീനയുടെ ആദ്യവിവാഹം നടന്നത്.
ഈ വിവാഹം മൊഴിചൊല്ലുന്നതിലേക്ക് നയിച്ചത് സുബീനയുടെ ആത്മഹത്യശ്രമമായിരുന്നു എന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് പോലീസ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha
























