സ്ത്രീധന പീഢന മരണക്കേസിൽ പ്രതിയായ ഭർത്താവ് കിരണിനെ ഒക്ടോബർ 4 ന് കോടതിയിൽ ഹാജരാക്കാൻ ഉത്തരവ് ;വിസ്മയയുടെ മരണത്തിൽ അതിനിർണായക നീക്കവുമായി കോടതി
വിസ്മയയുടെ മരണത്തിൽ അതിനിർണായകമായ ഉത്തരവുമായി കോടതി രംഗത്ത്. സ്ത്രീധന പീഢന മരണക്കേസിൽ പ്രതിയായ ഭർത്താവ് കിരണിനെ ഒക്ടോബർ 4 ന് കോടതിയിൽ ഹാജരാക്കാൻ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്. കൊല്ലം ശാസ്താംകോട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് പ്രതിയെ ഹാജരാക്കാൻ ജയിൽ സൂപ്രണ്ടിനോട് ഉത്തരവിട്ടത്.
ജാമ്യം നിരസിക്കപ്പെട്ട് വിചാരണ തടവുകാരനായി കൊല്ലം ജില്ലാ ജയിലിലാണ് കിരൺ ഇപ്പോൾ ഉള്ളത്. കേസ് വിചാരണ ചെയ്യേണ്ടത് സെഷൻസ് ഒഫൻസായതിനാൽ വിചാരണക്കായി സെഷൻസ് കോടതിയിലേക്ക് കമ്മിറ്റ് ചെയ്തയക്കുന്ന നടപടിയുടെ ഭാഗമായാണ് പ്രതിയെ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടത്.
പോലീസ് കുറ്റപത്രത്തിൻ്റെയും അനുബന്ധ രേഖകളുടെയും പകർപ്പ് പ്രതിക്ക് നൽകിയ ശേഷം കേസ് റെക്കോർഡുകൾ സെഷൻസ് കോടതിക്ക് കമ്മിറ്റ് ചെയ്തയയ്ക്കും. ചടയമംഗലം നിലമേൽ കൈ തോട് കുളത്തിൽ കര മേലതിൽ ത്രിവിക്രമൻ നായരുടെയും സരിതയുടെയും മകളായ വിസ്മയ ജൂൺ 21 ന് പുലർച്ചെയാണ് ഭർതൃവീടായ പോരുവഴി അമ്പലത്തും ഭാഗം ചന്ദ്രാ ഭവനിൽ ഒന്നാം നിലയിലെ കിടപ്പു മുറിയിലെ ടോയ്ലറ്റിൽ ബാത്റൂം ടൗവൽ ടർക്കിയിൽ തൂങ്ങി മരിച്ച നിലയിലും കൈത്തണ്ടയിലെ ഞരമ്പുകൾ മുറിച്ച നിലയിലും കണ്ടെത്തിയത്.
സദാശിവൻപിള്ളയുടെയും ചന്ദ്രികയുടെയും മകനായ കിരൺ അറസ്റ്റിലായി 80 ദിവസം തികയുന്ന സെപ്റ്റംബർ 10 നാണ് ഡിജിറ്റൽ തെളിവുകൾ സഹിതം പോലീസ് കുറ്റപത്രം സമർപ്പിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 304 ബി (സ്ത്രീധന പീഢന മരണം) , 306 (ആത്മഹത്യാ പ്രേരണ) , 323 (സ്വേച്ഛയാ ദേഹോപദ്രവം ഏൽപ്പിക്കൽ) , 498 എ (കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് മാനസികവും ശാരീരികമായും പീഡിപ്പിക്കൽ) , 506 (1) കുറ്റകരമായ ഭയപ്പെടുത്തൽ) എന്നീ വകുപ്പുകൾ കൂടാതെ സ്ത്രീധന നിരോധന ചട്ടത്തിലെ വകുപ്പ് 3 , 4 എന്നീ വകുപ്പുകളും ചുമത്തിയുള്ളതാണ് കുറ്റപത്രം. 507 പേജുകളുള്ള കുറ്റപത്രത്തിൽ 102 സാക്ഷി മൊഴികളും 92 റെക്കോർഡുകളും 56 തൊണ്ടിമുതലുകളുമുണ്ട്.
ഡിജിറ്റൽ തെളിവുകൾ കൂടി ഉൾപ്പെടുത്തിയാൽ 2, 419 പേജാകും. ദക്ഷിണമേഖല ഐ ജി ഹർഷിദ അട്ടല്ലൂരിയുടെ നേതൃത്വത്തിൽ കൊല്ലം റൂറൽ എസ് പി കെ.ബി. രവി , ശാസ്താംകോട്ട ഡിവൈഎസ്പി പി. രാജ് കുമാർ എന്നിവരടങ്ങിയ പോലീസ് പാർട്ടിയാണ് കേസന്വേഷിച്ചത്. മജിസ്ട്രേട്ട് കോടതിയും കൊല്ലം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയും ഹൈക്കോടതിയും ജാമ്യം നിഷേധിച്ച് പ്രതിയെ ഇരുമ്പഴിക്കുള്ളിലിട്ട് വിചാരണ ചെയ്യാൻ ഉത്തരവ് പുറപ്പെടുവിച്ചു.
ഉന്നത സ്വാധീനമുള്ള പ്രതി തെളിവു നശിപ്പിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നും ഭീഷണിപ്പെടുത്തുമെന്നും നിരീക്ഷിച്ച് വിചാരണ തീരാതെ പ്രതി പുറം ലോകം കാണണ്ടെന്നും കോടതി ഉത്തരവിട്ടു. കിരൺ ജൂൺ 22 മുതൽ റിമാൻ്റിൽ കഴിയുകയാണ്. തനിക്കെതിരെ പോലീസ് ചുമത്തിയ സ്ത്രീധന പീഡനക്കുറ്റവും സ്ത്രീധന പീഡന മരണക്കുറ്റവും നിയമപരമായി നിലനിൽക്കില്ലെന്നാണ് പ്രധാനമായും കിരണിൻ്റെ വാദം.
പത്ര , ദൃശ്യ മാധ്യമ വിചാരണയാണ് കേസിൽ നടക്കുന്നതെന്നും കിരൺ ബോധിപ്പിച്ചു. കൊറോണ പോസിറ്റീവായ തന്നെ ജയിൽ കസ്റ്റഡിയിൽ നിന്നും ജാമ്യത്തിൽ വിട്ടയക്കണമെന്നും ബോധിപ്പിച്ചു. അതേ സമയം ഉന്നത സ്വാധീനമുള്ള പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചാൽ തെളിവു നശിപ്പിക്കുമെന്നും സാക്ഷികളെ സ്വാധീനിച്ചും ഭീഷണിച്ചെടുത്തിയും മൊഴി തിരുത്തിച്ച് കൂറുമാറ്റി പ്രതിഭാഗം ചേർത്ത് വിചാരണ അട്ടിമറിക്കുമെന്നുമാണ് ജാമ്യാപേക്ഷയെ എതിർത്ത് പോലീസ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha