ജനങ്ങളുടെ ആശങ്കയ്ക്കും കേരളത്തിന്റെ അഭ്യര്‍ഥനയ്ക്കും ഒരു വിലയും കൽപ്പിക്കാതെ ഒരു മുന്നറിയിപ്പും നല്‍കാതെ തമിഴ്‌നാട് വീണ്ടും മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്ന് വലിയ തോതില്‍ വെള്ളം തുറന്നുവിട്ടു ... പിണറായി സ്റ്റാലിനെ വിളിക്കാത്തതെന്ത്? പ്രധാനമന്ത്രിയെ കാണാത്തതെന്ത്?
ഞായറാഴ്ച വൈകിട്ട് നേരത്തെ തുറന്ന ഒരു ഷട്ടര്‍ കൂടാതെ എട്ട് ഷട്ടറുകള്‍ കൂടി ഉയര്‍ത്തി സെക്കന്‍ഡില്‍ 7800 ഘനയടി വെള്ളമൊഴുക്കി. പിന്നീട് ഒരു ഷട്ടറൊഴികെ ബാക്കിയെല്ലാം അടച്ചു. ഇന്നലെ പുലര്‍ച്ചെ നാലിന് നാല് ഷട്ടര്‍ കൂടി 30 സെ.മീറ്റര്‍ വീതമുയര്‍ത്തി. പിന്നാലെ 4.30ന് നാലെണ്ണം കൂടി ഉയര്‍ത്തി 5700 ഘനയടി വെള്ളം ഒഴുക്കിവിടാന്‍ തുടങ്ങി. രാവിലെ 8.30ന് നാല് ഷട്ടറുകള്‍ അടച്ചു. ഇതോടെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. തുടര്‍ന്ന് ഷട്ടറുകള്‍ 30 സെ.മീറ്ററില്‍ നിന്ന് 60 ആക്കി ഉയര്‍ത്തി. ഉച്ചയ്ക്ക് 1.30ന് ഇത് വീണ്ടും 30 സെ.മീറ്ററാക്കി കുറച്ചു. നാല് മണിക്ക് വീണ്ടും ജലനിരപ്പ് ഉയര്‍ന്നതോടെ ഈ ഷട്ടറുകളെല്ലാം വീണ്ടും ഉയര്‍ത്തി 60 സെ.മീറ്ററാക്കി.
രാത്രി ഏഴിന് നാല് ഷട്ടറുകള്‍ കൂടി തുറന്നു, 7.45ന് ഒമ്പത് ഷട്ടറുകളുടേയും ഉയരം 60 സെ.മീറ്ററാക്കി, 8.15ന് 90 മീറ്ററായും 8.30യോടെ 1.2 മീറ്റര്‍ വീതമാക്കിയും ഉയര്‍ത്തി. രാത്രി ഒന്‍പതു മണിയോടെ വീടുകളില്‍ വലിയ തോതില്‍ വെള്ളം കയറി. ജനങ്ങള്‍ പരിഭ്രാന്തരായി വീടു വിട്ട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി ഡാം തുറക്കരുതെന്ന് കാട്ടി മുഖ്യമന്ത്രി തമിഴ്‌നാടിന് കത്തയച്ചിരുന്നു. ഇതിന് പുല്ലുവില നല്‍കിയാണ് തമിഴനാട് സര്‍ക്കാര്‍ ഇന്നു രാത്രിയിലും ഡാം തുറന്നത്.
മുഖ്യമന്ത്രിയുടെ കത്തിന് ആത്മാർത്ഥതയുണ്ടായിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു എന്നു തന്നെയാണ് കേരളം കരുതുന്നത്. കത്തയക്കുന്നതിന് പകരം മുഖ്യമന്ത്രിക്ക് സ്റ്റാലിനുമായി സംസാരിക്കായിരുന്നു.എന്നാൽ അദ്ദേഹം അതിന് തയ്യാറല്ല.ഇതിൽ ഒത്തുകളിയുണ്ടെന്നാണ് ആരോപണം. എൻ കെ പ്രേമചന്ദ്രൻെറയും മറ്റുംആരോപണങ്ങൾ നീങ്ങുന്നത് ഇതേ ദിശയിലേക്കാണ്.
ഇടതുപക്ഷത്തിൻ്റെ സഖ്യകക്ഷിയാണ് കേന്ദ്രത്തിൽ ഡിഎംകെ. അത്തരത്തിലും ഒരു ഇടപെടൽ പിണറായിക്ക് നടത്താമായിരുന്നു. എന്നാൽ ഇതിനും അദ്ദേഹം തയ്യാറാവുന്നില്ല. മുഖ്യമന്ത്രിയുടെ കത്ത് തമിഴ്നാട് അവഗണിക്കുമെന്ന് ആരും കരുതുന്നില്ല. പിണറായിയെ ആദരവോടെ കാണുന്ന നേതാവാണ് എം.കെ.സ്റ്റാലിൻ .അപ്പോൾ പിന്നെ നിഷേധാത്മക നിലപാടിന് പിന്നിൽ എന്താണെന്ന സംശയത്തിലാണ് കേരളം. പ്രധാനമന്ത്രിയെ വിഷയത്തിൽ ഇടപെടുത്താൻ കേരളം ഇതുവരെ ശ്രമിച്ചിട്ടില്ല.മുഖ്യമന്ത്രിക്ക് നിഷ്പ്രയാസം കഴിയുന്ന കാരമാണിത്. ചുരുക്കത്തിൽ എല്ലാവരും ചേർന്ന് കേരളത്തിലെ ഒരു വലിയ വിഭാഗം ജനങ്ങളെ മണ്ടൻമാരാക്കുന്നു എന്ന് പറയുന്നതാണ് ശരി. "
https://www.facebook.com/Malayalivartha