പിണറായി കോടിയേരി ടീമിന്റെ സര്‍വാധിപത്യത്തില്‍ സിപിഎം ജില്ലാ സമ്മേളനങ്ങള്‍ക്ക് കണ്ണൂരില്‍ തുടക്കമാകുന്നു.... സിപിഎമ്മില്‍ ഒറ്റയാള്‍ ഏകാധിപത്യം നിലവില്‍വരുത്തി പിണറായി ഇനി സര്‍വാധിപത്യം പുലര്‍ത്തുന്ന സാഹചര്യം
പിണറായി കോടിയേരി ടീമിന്റെ സര്‍വാധിപത്യത്തില്‍ സിപിഎം ജില്ലാ സമ്മേളനങ്ങള്‍ക്ക് കണ്ണൂരില്‍ തുടക്കമാകുന്നു. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസോടെ വിഎസ് ഗ്രൂപ്പ് എന്ന പേരില്‍ അറിയപ്പെടുന്ന വിഭാഗീയ കക്ഷികളെ പരിപൂര്‍ണമായി വെട്ടിനിരപ്പാക്കിയ ശേഷം നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയും പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്‍ മാത്രമാണ് നേതാവ്. അക്ഷരാര്‍ഥത്തില്‍ സിപിഎമ്മില്‍ ഒറ്റയാള്‍ ഏകാധിപത്യം നിലവില്‍വരുത്തി പിണറായി ഇനി സര്‍വാധിപത്യം പുലര്‍ത്തുന്ന സാഹചര്യമാണുള്ളത്.
മുഖ്യമന്ത്രി പദം മാത്രമല്ല പാര്‍ട്ടിയിലും പിണറായി തന്നെ ഒന്നാമന്‍. കോടിയേരി ബാലകൃഷ്ണനെ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് ജില്ലാ സമ്മേളനങ്ങള്‍ക്കു മുന്നോടിയായി തിരിച്ചുകൊണ്ടുവന്നെങ്കിലും പാര്‍ട്ടിക്കുള്ളില്‍ കോടിയേരിക്ക് പിണറായി പറയുന്നതിനപ്പുറം ഒന്നമില്ല.
രണ്ടാം പിണറായി മന്ത്രിസഭയില്‍ സിപിഎമ്മിനും സിപിഐയ്ക്കും പുതുമുഖ മന്ത്രിമാര്‍ മാത്രമായതോടെ ഭരണതലത്തിലും പിണറായിയുടെ സര്‍വാധിപത്യമാണുള്ളത്. ഇതിനൊപ്പമാണ് 75 വയസില്‍ കൂടുതലുള്ളവരെ പാര്‍ട്ടി നേതൃപദവികളില്‍ നിന്ന് ഒഴിവാക്കാനുള്ള പൊതുതീരുമാനവും വന്നിരിക്കുന്നത്. പിണറായിക്ക് മാത്രം ഇളവുനല്‍കിയ ശേഷം പാര്‍ട്ടിയിലെ പഴയ പടക്കുതിരകളെയെല്ലാം പെന്‍ഷനും അടിത്തൂണും നല്‍കി വീട്ടിലിരുത്താനും പാര്‍ട്ടി ദേശീയ തലത്തില്‍ തീരുമാനമെടുത്തിരിക്കുന്നു.
നിലവില്‍ പിണറായി ഗ്രൂപ്പിനുള്ളിലെ വിഭാഗീയതയും തൊഴുത്തില്‍ക്കുത്തും മാത്രമാണ് സിപിഎമ്മിനുള്ളലെ പ്രശ്‌നം. ഇക്കഴിഞ്ഞ വാരങ്ങളില്‍ നടന്നുപോയ ലോക്കല്‍, ഏരിയാ സമ്മേളനങ്ങളില്‍ പരക്കെയുണ്ടായ ചേരികളിയും കൂട്ടയടിയും തികച്ചും വ്യക്തിപരം മാത്രമായിരുന്നുവെന്ന് പിണറായി പക്ഷം വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ ലോക്കല്‍, ഏരിയ തലങ്ങളില്‍ വ്യക്തിപരമായ തര്‍ക്കങ്ങളുടെ പേരിലുണ്ടായ മത്സരങ്ങള്‍ ജില്ലാതലത്തിലേക്ക് എത്താതിരിക്കാനുള്ള ജാഗ്രതയിലാണ് സംസ്ഥാന നേതൃത്വം.
മുഖ്യമന്ത്രി പിണറായി വിജയന്റെയും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും ഇനിയുള്ള എല്ലാ ജില്ലാ സമ്മളനങ്ങളും. സംസ്ഥാനത്തെ പത്ത് ജില്ലാ സമ്മേളനങ്ങളിലെങ്കിലും മുഖ്യമന്ത്രി പങ്കെടുക്കും. കോടിയേരി ബാലകൃഷ്ണന്‍ എല്ലാ സമ്മേളനങ്ങളിലും പങ്കെടുക്കുമെന്ന് പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട്.
മുന്‍പ് ആശയങ്ങളുടെ പേരിലായിരുന്നു പാര്‍ട്ടി കമ്മിറ്റികളില്‍ മത്സരം ഉണ്ടായതെങ്കില്‍ ഇപ്പോള്‍ അധികാരത്തിനു വേണ്ടിയാണ് വ്യക്തികള്‍ തമ്മിലുള്ള മത്സരമെന്നത് പാര്‍ട്ടി ഗൗരവത്തോടെ കാണുന്നു. നേതാക്കളില്‍ അധികാരമോഹവും ധനമോഹവും വര്‍ധിക്കുന്നതായുള്ള പാര്‍ട്ടി വിലയിരുത്തലിനിടെയാണ് പ്രാദേശിക തലത്തില്‍ മത്സരം മുറുകുന്നത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ ലോക്കല്‍, ഏരിയ തലങ്ങളില്‍ നടന്നത്.
ഇതിനു പുറമെയാണ് പാര്‍ട്ടി ഓഫീസുകള്‍ കേന്ദ്രകരിച്ച് വ്യപകമായി സ്ത്രീചൂഷണ കഥകള്‍ പുറത്തുവരുന്നത്. പത്തനംതിട്ടയുള്‍പ്പെടെ ആറു ജില്ലകളില്‍ ഇത്തരത്തില്‍ പാര്‍ട്ടി പ്രാദേശിക നേതാക്കള്‍ക്കെതിരെ പീഢനക്കേസുകളുണ്ടാവുകയും പാര്‍ട്ടി ഒതുക്കിത്തീര്‍ക്കുകയും ചെയ്തിരിക്കുന്നു.
സിപിഎം. കേന്ദ്ര, സംസ്ഥാന, ജില്ലാ കമ്മിറ്റികളില്‍ വരെ ഉയര്‍ന്ന പ്രായ പരിധി 75 വയസായിരിക്കുമെന്നും ഒഴിവാക്കുന്നവരെ പാര്‍ട്ടി സംരക്ഷിക്കുമെന്നും വഞ്ചിയൂര്‍ ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് കഴിഞ്ഞ ദിവസം പിബി അംഗം കൂടിയായ കോടിയേരി ബാലകൃഷ്ണന്‍ പ്രഖ്യാപിച്ചിരുന്നു.
എല്ലാ ജില്ലാ സെക്രട്ടേറിയറ്റിലും ഒരു വനിതയെ ഉള്‍പ്പെടുത്താനും ഏരിയാ കമ്മിറ്റികളില്‍ 40 വയസ്സില്‍ താഴെ രണ്ടു പേരെന്നത് നിര്‍ബന്ധമാക്കാനും തീരുമാനമായിട്ടുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകര്‍ അധികാര ദല്ലാള്‍ ആകരുതെന്നും കോടിയേരി പറഞ്ഞു. സ്വയം അധികാര കേന്ദ്രമായി മാറരുത്. പാര്‍ട്ടി ഓഫിസുകളിലും മന്ത്രിമാരുടെ ഓഫിസിലും വരുന്നവര്‍ക്കു നീതി നല്‍കണമെന്നും ഇത് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉള്‍ക്കൊള്ളണമെന്നും കോടിയേരി വ്യക്തമാക്കി.
പാര്‍ട്ടിയില്‍ നിന്നു പുറത്താകുന്ന മുതിര്‍ന്നവര്‍ക്ക് അലവന്‍സ്, വൈദ്യസഹായം, മറ്റു സഹായങ്ങള്‍ എന്നിവ അനുവദിക്കും. ഈ നിയമം വരുന്നതോടെ കെ സുധാകരന്‍, ജയരാജന്‍മാര്‍, പികെ ശ്രീമതി, തോമസ് ഐസക് ഉള്‍പ്പെടെ ഒട്ടേറെ പ്രമുഖരാണ് പാര്‍ട്ടി ചിത്രത്തില്‍ നിന്നു പുറത്താകുന്നത്. നിലവില്‍ 80 വയസ്സ് വരെയാണ് കേന്ദ്രകമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി.
പാര്‍ട്ടി പദവികളില്‍ ഇരിക്കുന്നവര്‍ക്ക് ഇളവ് നല്‍കുമെന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയിട്ടുണ്ട്. അടുത്തവര്‍ഷം നടക്കുന്ന 23 ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്ര കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കാണ് ഇത് ബാധകമാവുക. പദവിയിലിരിക്കുന്നവര്‍ക്ക് ഈ പ്രായപരിധി ബാധകമല്ലെന്ന വ്യവസ്ഥ പ്രകാരം മുഖ്യമന്ത്രി പിണറായി വിജയന് ഇളവ് ലഭിക്കാന്‍ സാധ്യതയുണ്ട്.
"
https://www.facebook.com/Malayalivartha