വിടപറഞ്ഞത് ക്യാമറയെ കെട്ടിപ്പിടിച്ച്.... മകന്‍ മരിച്ചതറിയാതെ മകനോട് മണിക്കൂറുകളോളം വര്‍ത്തമാനം പറഞ്ഞ് കിടപ്പിലായ അമ്മ.... ക്യാമറയെ ജീവനു തുല്യം സ്‌നേഹിച്ച വിജയകുമാര്‍ ക്യാമറയെ കെട്ടിപ്പിടിച്ചു തന്നെ മരണത്തിലേക്ക്... ആ കാഴ്ച കണ്ടു നിന്നവരെ കണ്ണീരിലാഴ്ത്തി
വിടപറഞ്ഞത് ക്യാമറയെ കെട്ടിപ്പിടിച്ച്.... ആശ്രയമായ മകന്‍ മരിച്ചതറിയാതെ മകനോട് മണിക്കൂറുകളോളം വര്‍ത്തമാനം പറഞ്ഞ് കിടപ്പിലായ അമ്മ.... ക്യാമറയെ ജീവനു തുല്യം സ്‌നേഹിച്ച വിജയകുമാര്‍ ക്യാമറയെ കെട്ടിപ്പിടിച്ചു തന്നെ മരണത്തിലേക്ക്... ആ കാഴ്ച കണ്ടു നിന്നവരെ കണ്ണീരിലാഴ്ത്തി.
പള്ളിപ്പാട് തെക്കുംമുറി കൊച്ചുമഠത്തില്‍ പുത്തന്‍വീട്ടില്‍ വിജയകുമാറാ(62)ണു മരിച്ചത്.അദ്ദേഹത്തിന് ക്യാമറ ജീവനായിരുന്നു, ജീവിതവും. കണ്ണില്‍പെടുന്ന ചിത്രങ്ങളെല്ലാമെടുക്കും. പത്രലേഖകര്‍ക്കയച്ചുകൊടുക്കും. പ്രസിദ്ധീകരിച്ചുവന്നാല്‍ വളരെയേറെ സന്തോഷം. ഇല്ലെങ്കിലും പിണക്കമൊന്നുമില്ല. പിന്നെയും ഫോട്ടോകള്‍ എടുത്തുകൊണ്ടേയിരിക്കും.
വര്‍ഷങ്ങളായി ഹരിപ്പാട്ടെ പൊതുപരിപാടികളിലെ സ്ഥിരം ഫോട്ടോഗ്രാഫറായിരുന്നു അടുപ്പക്കാര്‍ റിപ്പോര്‍ട്ടര്‍ വിജയന്‍ എന്നു വിളിക്കുന്ന വിജയകുമാര്‍ കുടുംബവീട മുട്ടത്താണ്. ഏറെക്കാലമായി ഹരിപ്പാട്ട് വാടകവീടുകളിലായിരുന്നു താമസിച്ചു പോന്നത്. കൂട്ടിനു പ്രായമായ അമ്മ അമ്മുക്കുട്ടിയമ്മ മാത്രമേയുള്ളൂ. ഹരിപ്പാട് ക്ഷേത്രത്തില്‍ അമ്മയ്ക്കു ദിവസവും പോകാനുള്ള ആഗ്രഹം പാലിക്കാനായിരുന്നു വിജയകുമാറിന്റെ ജീവിതം.
അമ്മയ്ക്കു മരുന്നും ഭക്ഷണവും കൃത്യസമയത്തു കൊടുക്കണം. അതിനുള്ള വക ഫോട്ടോയെടുത്തു കിട്ടണം എന്നതുമാത്രമായിരുന്നു വിജയന്റെ ഏറ്റവും വലിയ ആഗ്രഹം.
പരിപാടികളുടെ ചിത്രമെടുക്കാന്‍ എല്ലാവരും വിളിക്കാറുണ്ടായിരുന്നെങ്കിലും പ്രതിഫലം കൊടുക്കുന്നവര്‍ വളരെ കുറവായിരുന്നു. അതിലും പരിഭവമുണ്ടായിരുന്നില്ല. അടുത്തപ്രാവശ്യം വിളിച്ചാലും കൃത്യസമയത്തു വിജയന്‍ ഹാജരാകുന്നതാണ് പതിവ്.
നഗരി ക്ഷേത്രത്തിനു സമീപമായിരുന്നു വിജയനും അമ്മയും താമസിച്ചിരുന്നത്. അടുത്തിടെ വീണതിനെത്തുടര്‍ന്ന് അമ്മ കാലൊടിഞ്ഞു കിടപ്പിലായിരുന്നു. വിജയന്‍ എന്നും പുലര്‍ച്ചെ എഴുന്നേല്‍ക്കുന്നതാണു പതിവ്. ശനിയാഴ്ച ഉച്ചയായിട്ടും പുറത്തെ ലൈറ്റ് കെടുത്തിയിരുന്നില്ല. അതുകണ്ടപ്പോള്‍ അയല്‍വാസി വന്നുനോക്കി. അപ്പോള്‍ വിജയന്‍ മേശപ്പുറത്തു തലവെച്ചു കിടക്കുകയായിരുന്നു, രണ്ടുകൈയും ക്യാമറയില്‍ ചേര്‍ത്തുപിടിച്ച്.
മകനു സുഖമില്ലെന്നും ഉറങ്ങുകയാണെന്നുമാണ് കട്ടിലില്‍ക്കിടന്നുകൊണ്ട് അമ്മ പറഞ്ഞത്. രാവിലെ മുതല്‍ അവനോട് കാര്യം പറഞ്ഞുകൊണ്ടിരിക്കുകയാണെന്നുകൂടി അമ്മ പറയുന്നുണ്ടായിരുന്നു. അതുകേട്ടപ്പോള്‍ പരിഭ്രമിച്ച് അയല്‍വാസി വിജയന്റെ സുഹൃത്തുക്കളെ വിളിച്ചുവരുത്തി.
എല്ലാവരും ചേര്‍ന്ന് ഗവ. ആശുപത്രിയിലെത്തിച്ചു. ഏറെനേരം മുമ്പേ മരിച്ചതാണെന്നു ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. 1980 മുതല്‍ എട്ടുവര്‍ഷത്തോളം ഹരിപ്പാട് ഭാസി സ്റ്റുഡിയോയില്‍ ജോലിചെയ്തിരുന്നു. തുടര്‍ന്ന് മാവേലിക്കര തിലക് ഉള്‍പ്പെടെ ഏതാനും സ്റ്റുഡിയോകളിലും. പിന്നീട് സിനിമകളുടെ സ്റ്റില്‍ ഫോട്ടോഗ്രാഫറായി കുറച്ചുകാലം പ്രവര്‍ത്തിച്ചു. അതിനുശേഷമാണ് ഹരിപ്പാട്ടു മടങ്ങിയെത്തി അമ്മയ്‌ക്കൊപ്പം താമസംതുടങ്ങിയത്.
എല്ലാവരോടും ചിരിച്ചുകൊണ്ടിടപെടുന്നതായിരുന്നു വിജയന്റെ ശീലം. തലയില്‍ തൊപ്പി ചരിച്ചുവെച്ച് പരിചയക്കാരെയല്ലാം അഭിവാദ്യംചെയ്തു നടന്നുപോകുന്ന വിജയന്റെ ചിത്രം സൃഹൃത്തുക്കളുടെ മനസ്സില്‍ മായാതെയുണ്ടാകും. സംസ്‌കാരം ഞായറാഴ്ച രണ്ടിന് നടക്കും.
"
https://www.facebook.com/Malayalivartha