ബാലസംഘം നേതാവാകേണ്ട പ്രായത്തില്‍ LC സെക്രട്ടറി ഗുരുവിന്റെ മകളുമായി വിവാഹം സംഭവബഹുലം കോടിയേരി ജീവിതം

സിപിഎമ്മിലെ സദാ ചിരിച്ചുകൊണ്ടിരിക്കുന്ന മുഖമാണ് നഷ്ടമായത്. എപ്പോഴും ചിരിച്ചുകൊണ്ട് വര്‍ത്തമാനം പറയുകയും എതിരാളികള്‍ക്ക് പോലും അലോസരമുണ്ടാക്കാതെ ആശയവിനിമയം നടത്തുകയും ചെയ്യുന്ന സിപിഎമ്മിലെ തന്നെ അപൂര്‍വ്വ വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ വിയോഗം എതിരാളികളെ പോലും കണ്ണീരണിയിക്കുന്നതാണ്. പുറമേ ചിരിച്ച് പ്രസന്നവദനനായ കോടിയേരി പക്ഷേ സംഘടനാരംഗത്ത് കണിശക്കാരനായിരുന്നു. വീഴ്ചയുണ്ടായാല്‍ ശാസിക്കാനും തിരുത്താനും ഒരു മയവും അദ്ദേഹം കാട്ടിയിരുന്നില്ല. പാര്‍ട്ടി നിലപാടുകള്‍ ഇതുപോലെ ഫലപ്രദമായി മാധ്യമങ്ങളെ അറിയിച്ചുവന്ന വേറെ ഒരു നേതാവും സിപിഎമ്മില്‍ ഇല്ല എന്നു വേണം പറയാന്‍. അദ്ദേഹത്തിന്റെ ജീവിത വഴികളിലൂടെ ഒന്ന് കടന്നു പോവുകയാണ് ഈ വീഡിയോയിലൂടെ..
പരേതനായ കോടിയേരി മൊട്ടമ്മല്‍ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും നാരായണിയമ്മയുടെയും മകനായി 1953 നവംബര്‍ 16ന് ജനനം. കോണ്‍ഗ്രസ് പൊതുയോഗങ്ങള്‍ കണ്ടാണു കോടിയേരി വളര്‍ന്നത്. അച്ഛന്‍ കല്ലറത്തലായി എല്‍പി സ്‌കൂള്‍ അധ്യാപകനായിരുന്നു സാമാന്യം മോശമല്ലാത്ത കോണ്‍ഗ്രസുകാരനായിരുന്നു അദ്ദേഹം. തോളത്തിരുത്തി പട്ടം താണുപിള്ളയുടെ പ്രസംഗമൊക്കെ കേള്‍ക്കാന്‍ അച്ഛന്‍ കൊണ്ടുപോയിട്ടുള്ള കഥ കോടിയേരി തന്നെ പറഞ്ഞിട്ടുണ്ട്. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു അച്ഛന്റെ മരണം. 12ാം വയസ്സ് മുതല്‍ അമ്മയായി കോടിയേരിയുടെ ലോകം. പുറത്തേക്കൊന്നും ഒറ്റയ്ക്കു വിടില്ലായിരുന്നു. വീട്ടുകാരറിയാതെ നീന്തല്‍ പഠിക്കാന്‍ വീടിനടുത്തുള്ള കുളത്തില്‍ പോയ ഒരു ദിവസം അച്ഛന്‍ വരുന്നതു കണ്ടു വെള്ളത്തില്‍ മുങ്ങിക്കിടന്ന കഥയും കോടിയേരി തന്നെ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.
1970 ല്‍ ഒരു കോണ്‍ഗ്രസുകാരന്റെ മകനില്‍ നിന്നും സജീവ സിപിഎം പ്രവര്‍ത്തകനായി കോടിയേരി രൂപാന്തരം പ്രാപിക്കുന്നു. മൊട്ടമ്മല്‍ ബാലകൃഷ്ണന്‍ കോടിയേരി ബാലകൃഷ്ണനായതിനു പിന്നിലും ഒരു കഥയുണ്ട്. അത് ഇങ്ങനെയാണ്: മണി എന്ന ഓമനപ്പേരിലായിരുന്നു അമ്മ കോടിയേരി ബാലകൃഷ്ണനെ വിളിച്ചിരുന്നത്. അങ്ങനെ വീട്ടുകാര്‍ക്കും നാട്ടുകാരില്‍ ഏറ്റവും അടുത്ത ചിലര്‍ക്കും കോടിയേരി അന്ന് മണിയായിരുന്നു. പിന്നീടത് മൊട്ടമ്മല്‍ ബാലകൃഷ്ണനായി മാറി
മാഹി കോളജില്‍ എത്തുമ്പോഴേക്കും ഒരു കരുത്തുറ്റ എസ്എഫ്‌ഐ നേതാവായി വളര്‍ന്നു കഴിഞ്ഞിരുന്നു കോടിയേരി. അന്നു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനവുമായി പോകാന്‍ വണ്ടിക്കൂലിക്കു കാശുണ്ടായിരുന്നില്ല. എന്നാല്‍ ഈങ്ങയില്‍പീടിക ബീഡിക്കമ്പനിയിലെ തൊഴിലാളികള്‍ തങ്ങളുടെ നാടിന്റെ അഭിമാനമായി വളരുന്ന ബാലകൃഷ്ണന് എവിടെ പോകാനുമുള്ള വണ്ടിക്കൂലി നല്‍കാനും തയാറായിരുന്നു. കെഎസ്എഫിന്റെ ക്യാംപില്‍ ഓണിയന്‍ ഹൈസ്‌കൂളിനെ പ്രതിനിധീകരിച്ചു മൂഴിക്കരയിലെ ബാലകൃഷ്ണനും മൊട്ടേമ്മല്‍ ബാലകൃഷ്ണനും പങ്കെടുക്കുന്നുണ്ടായിരുന്നു. റജിസ്‌ട്രേഷന്‍ സമയത്ത് മൂഴിക്കരയിലെ ബാലകൃഷ്ണന്‍ മൊട്ടേമ്മല്‍ ബാലകൃഷ്ണനു നിര്‍ദേശിച്ച പേരാണ് കോടിയേരി എന്നത്. ആ പേരാണ് രാജ്യം മുഴുവന്‍ ശ്രദ്ധിക്കുന്ന പേരായി വളര്‍ന്നത്.
ആ സംഭവത്തിനു ശേഷം സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ കോടിയേരിയെന്ന പേര് തലശ്ശേരിക്കു പരിചയമായി കഴിഞ്ഞിരുന്നു. പുറത്തുള്ളവരാണ് ആദ്യം അങ്ങനെ വിളിച്ചു തുടങ്ങിയത് കോടിയേരി പറഞ്ഞിട്ടുണ്ട്. കാഞ്ഞങ്ങാട് കെഎസ്എഫിന്റെ ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ റജിസ്‌ട്രേഷന്‍ കൗണ്ടറില്‍ കൂടെയുണ്ടായിരുന്നവര്‍ എഴുതിക്കൊടുത്തത് കോടിയേരി ബാലകൃഷ്ണന്‍ എന്നായിരുന്നു. അതിനു ശേഷമാണ് വിദ്യാര്‍ഥി രാഷ്ട്രീയ രംഗത്തും തുടര്‍ന്നും കോടിയേരിയെന്ന് അറിയപ്പെടാന്‍ തുടങ്ങിയത്. വിവിധ തലങ്ങളില്‍ ഭാരവാഹിയായി വന്നപ്പോള്‍ മാധ്യമങ്ങളും ആ പേരു തന്നെ കൊടുത്തു. പാസ്‌പോര്‍ട്ടിലും മറ്റു രേഖകളിലുമെല്ലാം പിന്നീട് ആ പേരു സ്വീകരിക്കുകയും ചെയ്തു.
1973 : ഇരുപതാം വയസ്സില്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായി. 1977 : അടിയന്തരാവസ്ഥാകാലത്തു മിസ തടവുകാരനായി ഒന്നര വര്‍ഷം ജയില്‍ ശിക്ഷയനുഭവിച്ചു. ഓണിയന്‍ സ്‌കൂളില്‍ എട്ടാംക്ലാസ് മുതല്‍ കോടിയേരി കൊടിപിടിച്ച് തുടങ്ങിയിരുന്നു. ബാലസംഘം നേതാവാകേണ്ട പ്രായത്തിലാണ് കോടിയേരി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയാകുന്നത്. അടിയന്തരാവസ്ഥാ കാലത്ത് അന്നത്തെ പ്രമുഖര്‍ക്കൊപ്പമുള്ള ജയില്‍ക്കാലം സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള പരിശീലന കളരിയായി. ഇരുപതാം വയസില്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായതോടെ കോടിയേരിയും കണ്ണൂരും കടന്ന് ബാലകൃഷ്ണന്‍ വളര്‍ന്നു.
1980ല്‍ വിവാഹം; ഭാര്യ വിനോദിനിയുമായി പ്രണയ വിവാഹമായിരുന്നോ എന്ന് ചോദിച്ചാല്‍ അല്ലെന്നോ ആണെന്നോ പറയാനാകാത്ത ഒരു സാഹചര്യമായിരുന്നു. തലശേരി എം എല്‍ എയായിരുന്ന സി പി എം നേതാവ് എം വി രാജഗോപാലിന്റെ സന്തത സഹചാരിയായിരുന്നു അന്ന് കോടിയേരി ബാലകൃഷ്ണന്‍. ഇരുവരും രാഷ്ട്രീയപരമായുള്ള ബന്ധം മാത്രമായിരുന്നില്ല, അയല്‍വക്കക്കാര്‍ കൂടിയായിരുന്നു. തലശേരിക്കടുത്തുള്ള മാടപ്പീടികയിലായിരുന്നു മീത്തലെവാഴയില്‍ വീട്. മുളിയില്‍ നടയില്‍ മൊട്ടമ്മല്‍ വീടും. വീടുകള്‍ തമ്മില്‍ ആകെയുണ്ടായിരുന്നത് വെറും ഒരു കിമി ദൂരം.
രണ്ട് കുടുംബങ്ങളും വളരെ നല്ല അടുപ്പത്തിലായിരുന്നു. അതുകൊണ്ട് തന്നെ ചെറുപ്പം മുതലെ വിനോദിനിയേയും കോടിയേരിക്ക് നന്നായി അറിയാം. ഒടുവില്‍ ഈ സൗഹൃദം കല്യാണം എന്ന ചര്‍ച്ചയിലേക്ക് എത്തിയപ്പോള്‍ വീട്ടുകാര്‍ക്കും യാതൊരു തടസവുമില്ല. ഒരു കല്യാണാലോചന എന്ന തരത്തില്‍ പോലും ചടങ്ങുകള്‍ ഉണ്ടായിരുന്നില്ല. ഒടുവില്‍ മുന്‍ എം എല്‍ എയുടെ മകള്‍ കോടിയേരിയുടെ ജീവിതത്തിലേക്ക്.
വിവാഹിതനാകുമ്പോള്‍ കണ്ണൂര്‍ ഡി വൈ എഫ് ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റായിരുന്നു കോടിയേരി. തലശേരി ടൗണ്‍ ഹാളില്‍ അന്നത്തെ സി പി എം ജില്ലാ സെക്രട്ടറി എ.വി കുഞ്ഞമ്പുവിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി രീതിയിലായിരുന്നു വിവാഹം. അതും ലളിതമായ ചടങ്ങില്‍. വിവാഹത്തിന് എത്തിയവര്‍ക്ക് നല്‍കിയത് വെറുമൊരു ചായമാത്രം.
അന്ന് മുതല്‍ കോടിയേരിയുടെ രാഷ്ട്രീയത്തിലേയും വ്യക്തി ജീവിതത്തിലേയും വളര്‍ച്ചയിലും തളര്‍ച്ചയിലും വിനോദിനി അദ്ദേഹത്തിന്റെ കരുത്തായി.കോടിയേരി പാര്‍ട്ടി നയിക്കുമ്പോള്‍ കുട്ടികളും കുടുംബകാര്യങ്ങളും വിനോദിനിയുടെ മേല്‍നോട്ടത്തില്‍. മക്കളുടെ കാര്യങ്ങളില്‍ കാര്യമായി ഇടപെടുന്ന അച്ഛനായിരുന്നില്ല കോടിയേരി. അതുകൊണ്ട് തന്നെ അവര്‍ തങ്ങളുടെ മേഖല സ്വയം തിരഞ്ഞെടുത്തു.
1982 : തലശ്ശേരിയില്‍ ആര്‍എസ്പി എസിലെ കെ.സി.നന്ദനനെ 17,100 വോട്ടിനു തോല്‍പ്പിച്ച് നിയമസഭയിലെത്തി. 1987 : കെ.സുധാകരനെ (കോണ്‍ഗ്രസ്) 5368 വോട്ടിനു പരാജയപ്പെടുത്തി വീണ്ടും തലശ്ശേരിയുടെ പ്രതിനിധിയായി. 1990 : സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി 1995 : സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം 2001 : തലശ്ശേരിയില്‍ നിന്നു മൂന്നാമതും നിയമസഭയിലേക്ക്. കോണ്‍ഗ്രസിന്റെ സജീവ് മാറോളിയെ 7043 വോട്ടിന് പരാജയപ്പെടുത്തി. അന്നത്തെ പ്രതിപക്ഷ ഉപനേതാവായി
കോടിയേരി ബാലകൃഷ്ണനെന്ന രാഷ്ട്രീയ വടവൃക്ഷത്തിന്റെ വേരുകള്‍ ആഴ്ന്നു കിടക്കുന്നത് തലശ്ശേരിയുടെ മണ്ണിലാണ്. സ്വാതന്ത്ര്യ സമര പ്രസ്ഥാനവും കമ്യൂണിസ്റ്റ് പ്രസ്ഥാനവും സാമുദായിക നവോത്ഥാന പ്രസ്ഥാനങ്ങളുമെല്ലാം വേരോടിയ മണ്ണില്‍ കോടിയേരിയുടെ ചുവന്ന മനസ്സിന് രാഷ്ട്രീയമായി പാകപ്പെടാന്‍ അധിക കാലം വേണ്ടി വന്നില്ല.
2002 : സി പി എം കേന്ദ്രകമ്മറ്റിയംഗമാകുന്നു, 2005 : പാര്‍ട്ടി തീരുമാനിച്ചാല്‍ പൊലീസ് സ്റ്റേഷനു മുന്‍പിലും ബോംബ് ഉണ്ടാക്കുമെന്ന പ്രസംഗം വന്‍ വിവാദമായി, 2006 : രാജ്‌മോഹന്‍ ഉണ്ണിത്താനെ (കോണ്‍ഗ്രസ്) 10,055 വോട്ടിനു പരാജയപ്പെടുത്തി നിയമസഭാംഗമായി. ആഭ്യന്തര മന്ത്രി. 2007 : മറ്റൊരു വാവാദം മന്ത്രി കോടിയേരിയും കുടുംബവും കാടാമ്പുഴ ക്ഷേത്രത്തില്‍ പൂമൂടല്‍ വഴിപാട് നടത്തിയെന്നായിരുന്നു വിവാദം,
2008 : സിപിഎം പൊളിറ്റ്ബ്യൂറോ അംഗം. 2011 : റിജില്‍ മാക്കുറ്റിയെ പരാജയപ്പെടുത്തി വീണ്ടും തലശ്ശേരിയില്‍ നിന്നു നിയമസഭയിലേക്ക്. പ്രതിപക്ഷ ഉപനേതാവ്. 2015 : ആലപ്പുഴ സംസ്ഥാന സമ്മേളനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 2016 : ആക്രമിക്കാന്‍ വരുന്നവരോടു കണക്കുതീര്‍ക്കണമെന്ന് ആഹ്വാനം ചെയ്ത പ്രസംഗം വീണ്ടും വന്‍വിവാദമായി
2018 : തൃശൂര്‍ സമ്മേളനത്തില്‍ വീണ്ടും സംസ്ഥാന സെക്രട്ടറി. 2019 മക്കളുണ്ടാക്കിയ വിവാദങ്ങള്‍ കോടിയേരിയെ വീണ്ടും വേട്ടയാടിത്തുടങ്ങി : മകന്‍ ബിനോയിക്കെതിരെ ഉത്തരേന്ത്യന്‍ യുവതി നല്‍കിയ പരാതിക്കു പിന്നാലെ ബിനീഷ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റിലായി. ആന്റി നര്‍കോട്ടിക്‌സ് വിഭാഗവും കേസില്‍ അന്വേഷണം നടത്തിയിരുന്നതിനാല്‍ സിപിഎം വെട്ടിലായി. കോടിയേരിയുടെ രോഗാവസ്ഥയോട് അനുതാപം നിലനില്‍ക്കെ ത്തന്നെ പ്രതിപക്ഷത്തു നിന്നു വിമര്‍ശനം ശക്തമായി. മുതിര്‍ന്ന മക്കളുടെ ഭാഗത്തു നിന്നു വീഴ്ച ഉണ്ടായെങ്കില്‍ അത് അവര്‍ നോക്കുമെന്നും പാര്‍ട്ടിയോ താനോ സംരക്ഷിക്കാന്‍ ഉണ്ടാകില്ലെന്നുമുള്ള പ്രതിരോധം അദ്ദേഹം ആദ്യം തീര്‍ത്തു.
2019 : അര്‍ബുദ രോഗബാധ തിരിച്ചറിയുന്നു. ചികിത്സയ്ക്കായി അമേരിക്കയിലേക്ക്. 2020 : ലഹരി ഇടപാടുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മകന്‍ ബിനീഷ് ജയിലിലായി. 2020: നവംബര്‍ 13 ന് ചികിത്സാര്‍ഥം സെക്രട്ടറി സ്ഥാനത്തുനിന്ന് അവധിയില്‍ പ്രവേശിക്കുന്നു. മകന്‍ മൂലമുണ്ടായ മാനസിക സമ്മര്‍ദങ്ങള്‍ രോഗബാധയിലും പ്രതിഫലിച്ചു. ബിനീഷിന്റെ കേസ് കൂടുതല്‍ വഷളാകുക കൂടി ചെയ്തതോടെ കോടിയേരി പാര്‍ട്ടി സെക്രട്ടറി പദത്തില്‍ നിന്ന് അവധിയില്‍ പ്രവേശിച്ചു. ചികിത്സാര്‍ഥമുള്ള അവധി എന്നാണ് വ്യക്തമാക്കപ്പെട്ടത്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ തൊട്ടുമുന്നിലുള്ള സാഹചര്യം കണക്കിലെടുത്തുളള രാഷ്ട്രീയ തീരുമാനം കൂടിയായിരുന്നു അത്. അമേരിക്കയില്‍ ചികിത്സയ്ക്കു പോയപ്പോള്‍പോലും വരുത്താത്ത ക്രമീകരണം അതോടെ പാര്‍ട്ടി ചെയ്തു. സെക്രട്ടറിയുടെ ചുമതല തല്‍ക്കാലം എ.വിജയരാഘവനു കൈമാറി.
2021: ഡിസംബറില്‍ വീണ്ടും സെക്രട്ടറി സ്ഥാനത്തു തിരിച്ചെത്തി. 2022 : മാര്‍ച്ച് ആദ്യം എറണാകുളത്തു നടന്ന സംസ്ഥാന സമ്മേളനത്തില്‍ മൂന്നാം തവണയും സംസ്ഥാന സെക്രട്ടറി. 2022 : ഏപ്രിലില്‍ വിദഗ്ധ ചികിത്സയ്ക്കായി വീണ്ടും അമേരിക്കയിലേക്ക്. തിരിച്ചെത്തിയശേഷം തലസ്ഥാനത്ത് ചികിത്സ തുടര്‍ന്നു. ഓഗസ്റ്റില്‍ സെക്രട്ടറിപദം ഒഴിഞ്ഞു. ആരോഗ്യനില മോശമായതോടെ ഓഗസ്റ്റില്‍ ചികിത്സയ്ക്ക് ചെന്നൈയിലേക്ക്. ഇപ്പോഴിതാ മരണ വാര്‍ത്തയും.
https://www.facebook.com/Malayalivartha