തങ്കം ആശുപത്രി അധികൃതരുടെ വാദങ്ങള്‍ പൊളിഞ്ഞു; അമ്മയും കുഞ്ഞും മരിച്ചത് ചികിത്സാ പിഴവ് കാരണം: കുഞ്ഞിനെ വാക്വം ഉപയോഗിച്ച് പുറത്തെടുത്തതോടെ, ഐശ്വര്യയ്ക്ക് രക്തസ്രാവമുണ്ടായി: വെന്റിലേറ്ററിലേയ്‌ക്ക് മാറ്റിയെങ്കിലും മരണത്തിന് കീഴടങ്ങി: തൊട്ടടുത്ത ദിവസം നവജാത ശിശുവും മരിച്ചു
പ്രസവത്തെ തുടര്‍ന്ന് കുഞ്ഞും അമ്മയും മരിച്ച സംഭവത്തില്‍ വിവാദത്തിലായ പാലക്കാട് തങ്കം ആശുപത്രി അധികൃതരുടെ വാദങ്ങള്‍ പൊളിയുന്നു. അമ്മയും കുഞ്ഞും മരിച്ചത് ചികിത്സാ പിഴവെന്ന് റിപ്പോർട്ട്. മെഡിക്കൽ ബോർഡാണ് റിപ്പോർട് നൽകിയത്. ജൂലൈ മാസം ആദ്യമാണ് തത്തമംഗലം സ്വദേശി ഐശ്വര്യയും ഇവരുടെ നവജാത ശിശുവും മരിച്ചത്. അടുത്തടുത്ത ദിവസങ്ങളിലായിരുന്നു രണ്ട് മരണവും. ഐശ്വര്യയെ ചികിത്സിച്ച ഡോക്ടർമാർക്ക് പിഴവ് പറ്റിയെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. ഡോക്ടർമാരിൽ നിന്നും പൊലീസ് മൊഴിയെടുക്കും.
ഗര്‍ഭിണിയായ 25 കാരിയായ ഐശ്വര്യയെ ജൂൺ അവസാന വാരമാണ് തങ്കം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രസവ ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ ആദ്യം അറിയിച്ചിരുന്നത്. പിന്നീട് സാധാരണ പ്രസവം മതിയെന്ന് പറഞ്ഞു. വാക്വം ഉപയോഗിച്ച് കുട്ടിയെ പുറത്തെടുത്തു. ഇതിനിടെ ഐശ്വര്യക്ക് അമിത രക്തസ്രാവമുണ്ടായി. തുടർന്ന് വെന്റിലേറ്ററിലേയ്‌ക്ക് മാറ്റിയെങ്കിലും മരിച്ചു. നവജാത ശിശു പിറ്റേ ദിവസവും മരിച്ചു.
മരണം ചികിത്സാ പിഴവ് മൂലമാണന്ന ആരോപണത്തിൽ കുടുംബം ഉറച്ച് നിന്നിരുന്നു. നവജാത ശിശുവിന്റെ കഴുത്തിൽ പൊക്കിൾക്കൊടി ചുറ്റി വരിഞ്ഞ നിലയിലായിരുന്നു. വാക്വം ഉപയോഗിച്ച് കുഞ്ഞിനെ പുറത്തെടുക്കാൻ ഏറെ പാടുപെട്ടുവെന്നും ഇതിന്റെ ലക്ഷണങ്ങൾ കുഞ്ഞിന്റെ ശരീരത്തിലുണ്ടെന്നുമാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.
പ്രസവം കഴിഞ്ഞ് ഒന്നരമണിക്കൂറിന് ശേഷം ഐശ്വര്യയുടെ അരോഗ്യത്തെ കുറിച്ച് ചോദിച്ചപ്പോള്‍ കുഴപ്പമില്ലെന്നായിരുന്നു മറുപടി. അനുമതി പത്രങ്ങളിൽ ചികിത്സയുടെ പേര് പറഞ്ഞു നിർബന്ധപൂർവ്വം ഒപ്പു വാങ്ങി. ഗർഭപാത്രം നീക്കിയത് പോലും അറിഞ്ഞിരുന്നില്ല. ആശുപത്രി അധികൃതരോട് അങ്ങോട്ട് ചോദിച്ചപ്പോഴാണ് അക്കാര്യം അറിയിച്ചത്. ഗർഭപാത്രം നീക്കിയപ്പോൾ രക്തസ്രാവം നിന്നുവെന്ന് പറഞ്ഞ ഡോക്ടർമാർ, പിന്നെ എങ്ങനെയാണ് മരണ കാരണം രക്തസ്രവം എന്ന് പറയുന്നതെന്നും കുടുംബം ആരോപിക്കുന്നു.
https://www.facebook.com/Malayalivartha