തരൂരിൻ്റെ കളിയിൽ നില തെറ്റി കോൺഗ്രസ്: തരൂർ പുതിയ പി.സി.സി. അധ്യക്ഷൻ ? സുധാകരൻ പുറത്തേക്ക്

ഡോ.ശശി തരൂരിനെ കെ.പി.സി സി അധ്യക്ഷനാക്കണമെന്ന് മുസ്ലീം ലീഗ് എ.ഐ.സി സി നേതൃത്വത്തോട് ആവശ്യപ്പെടും. കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിനെ കൂടി വിശ്വാസത്തിലെടുത്തു കൊണ്ടാണ് ലീഗിൻ്റെ പുതിയ നീക്കം. കെ.സുധാകരൻ പദവി ഒഴിയാൻ തയ്യാറാണെന്ന കത്ത് എ.ഐ സി സി നേതൃത്വത്തിൻ്റെ പരിഗണനയിൽ ഇരിക്കെയാണ് ലീഗ് , കോൺഗ്രസ് നേതൃത്വത്തെ അമ്പരപ്പിച്ചു കൊണ്ട് പുതിയ നീക്കം നടത്തുന്നത് . പി.ജെ. ജോസഫിനും ഇതിനോട് താല്പര്യമുണ്ടെന്നാണ് മനസിലാക്കുന്നത്. ഘടകകക്ഷികൾ ഒന്നടങ്കം ഇത്തരം ഒരു നീക്കം നടത്തുമ്പോൾ കെ.സുധാകരനും വി.ഡി.സതീശനും ഉൾപ്പെടെയുള്ള നേതാക്കൾ അപ്രസക്തരാവുന്നു. കെ.മുരളീധരനെ പോലുള്ള ചില കോൺഗ്രസ് നേതാക്കളുടെ പിന്തുണ തരൂരിനുണ്ട്. എൻ എസ് എസിൻ്റെ പിന്തുണയും പുതിയ നീക്കത്തിനുണ്ട്.
തരൂരിൻ്റെ പാണക്കാട് സന്ദർശനം ഇതിൻ്റെ ഭാഗമാണ്. പാണക്കാട് കുടുംബവുമായി അടുത്ത ബന്ധം ഉള്ള നേതാവാണ് ശശി തരൂർ എന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.. ആ ബന്ധത്തിന്റെ തുടർച്ചയായാണ് പാണക്കാട് സന്ദർശനം. ഇപ്പോൾ തന്നെ സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാണ് തരൂർ. അദ്ദേഹം മണ്ഡലത്തിലൊതുങ്ങുന്ന നേതാവാല്ലെന്നും സംസ്ഥാന നേതാവാണെന്നും തരൂരിന് കേരളത്തിലെങ്ങും പ്രസക്തിയുണ്ടെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
എന്നാൽ തരൂരിൻ്റെ നീക്കങ്ങൾ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ പ്രകോപിതനാക്കി. സംസ്ഥാനത്ത് കോൺഗ്രസ് പാർട്ടിക്കകത്ത് സമാന്തര പ്രവർത്തനത്തിന് ആരെയും അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ഇനി ഒരു വിഭാഗീയതയ്ക്ക് കോൺഗ്രസിന് ബാല്യമില്ല. എല്ലാ നേതാക്കൾക്കും പാർട്ടിയിൽ സ്പേസുണ്ട്. കോൺഗ്രസിനെ തകർക്കാനുള്ള അജണ്ട വച്ച് പൊറുപ്പിക്കില്ല. കേരളത്തിലെ കോൺഗ്രസ് ഒരു ടീമായാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശശി തരൂർ മലബാർ ജില്ലകളിൽ നടത്തുന്ന പര്യടനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന.
അതേസമയം ശശി തരൂർ മലബാറിൽ പര്യടനം നടത്തുകയാണ്. കോൺഗ്രസിന്റെ ഉന്നത നേതൃത്വത്തിൽ നിന്ന് അപ്രഖ്യാപിത വിലക്കുകൾ ഉണ്ടെങ്കിലും അതിനെ ലംഘിച്ച് കൊണ്ടാണ് അദ്ദേഹം മുന്നോട്ട് പോകുന്നത്. സംസ്ഥാന കോൺഗ്രസിൽ ഒരു വിഭാഗം അദ്ദേഹത്തോടൊപ്പമുണ്ട്. മുസ്ലിം ലീഗ് നേതൃത്വത്തിന്റെ ഉറച്ച പിന്തുണയും അദ്ദേഹത്തിനുണ്ട്. ഇന്ന് പാണക്കാട് തറവാട്ടിലെത്തി മുതിർന്ന മുസ്ലിം ലീഗ് നേതാക്കളുമായി അദ്ദേഹം രാഷ്ട്രീയ വിഷയങ്ങൾ സംസാരിച്ചു. ശശി തരൂരിന്റെ സന്ദർശനത്തെ നല്ല രീതിയിലാണ് മുസ്ലിം ലീഗ് നേതൃത്വം സ്വീകരിച്ചത്. ഇതിന് ശേഷം മലപ്പുറം ഡിസിസിയിൽ എത്തിയ ശശി തരൂരിനെ സ്വീകരിക്കാൻ കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, ജില്ലയിലെ ഏക കോൺഗ്രസ് എംഎൽഎ എപി അനിൽകുമാർ തുടങ്ങി പ്രമുഖ നേതാക്കളാരും എത്തിയില്ലെന്നത് സംസ്ഥാനത്തെ കോൺഗ്രസിൽ ശശി തരൂരിനെതിരായ ഒരു വിഭാഗത്തിന്റെ നിലപാട് അടിവരയിട്ട് തെളിയിക്കുന്നതായി.
മറ്റ് പാർട്ടികളുടെ ആഭ്യന്തര കാര്യം ലീഗ് സംസാരിക്കില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി ഇന്നും ആവർത്തിച്ചു. കോൺഗ്രസ് സംഘടന കാര്യം സംസാരിച്ചിട്ടില്ല. തരൂരിന്റെ മലബാർ സന്ദർശനം മുന്നണിക്ക് ഗുണകരമായോ എന്ന് ഞങ്ങൾ അല്ല വിലയിരുത്തേണ്ടതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കോൺഗ്രസിൽ ഇനി ഒരു ഗ്രൂപ്പുണ്ടാക്കാൻ തനിക്ക് ഒരു ലക്ഷ്യവുമില്ലെന്നാണ് ശശി തരൂരിന്റെ പ്രതികരണം. അതിന് താൽപര്യവുമില്ലെന്നും എ,ഐ ഗ്രൂപ്പുകൾ ഉള്ള പാർട്ടിയിൽ ഇനി ഒരു അക്ഷരം വേണമെങ്കിൽ അത് യു ആണെന്നും യുണൈറ്റഡ് കോൺഗ്രസ് ആണെന്നും തരൂർ പറഞ്ഞു. പാർട്ടിയെ ഒരുമിപ്പിച്ച് മുന്നോട്ടു കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. ഒരു വിഭാഗീയ പ്രവർത്തനത്തിനും താനില്ലെന്നും തരൂർ പറഞ്ഞു.
പാണക്കാട്ടെ തന്‍റെ സന്ദർശനത്തിൽ ഒരു അസാധാരണത്വവും ഇല്ല. മലപ്പുറത്ത് എത്തുമ്പോഴെല്ലാം ഇവിടെ എത്താറുണ്ട് . പൊതു രാഷ്ട്രീയ കാര്യങ്ങൾ ലീഗുമായി ചർച്ച ചെയ്തു. എന്നാൽ കോൺഗ്രസിലെ ആഭ്യന്തര കാര്യങ്ങൾ ചർച്ച ആയില്ലെന്നും തരൂർ പറഞ്ഞു. പാണക്കാട് സന്ദർശനത്തിന് ശേഷം തരൂർ മലപ്പുറം ഡിസിസിയിലും എത്തി.10 മണിക്ക് പെരിന്തൽമണ്ണ ഹൈദരലി ശിഹാബ് തങ്ങൾ സിവിൽ സർവീസ് അക്കാദമിയിൽ വിദ്യാർഥികളോട് സംവദിച്ച ശേഷം തരൂർ കോഴിക്കോട്ടേക്ക് മടങ്ങി
തരൂർ രണ്ടും കൽപ്പിച്ചാണ് നീങ്ങുന്നത്. കേരള മുഖ്യമന്ത്രിയാവുകയാണ് അദ്ദേഹത്തിൻ്റെ ആത്യന്തിക ലക്ഷ്യം.തരൂരിനെ മുന്നിൽ നിർത്തിയാൽ മാത്രമേ കോൺഗ്രസിന് കേരളത്തിൽ സാധ്യതയുള്ളു എന്ന നിഗമനത്തിൽ കാര്യങ്ങൾ എത്തിയിട്ടുണ്ട്. യുവജനങ്ങളെ ആകർഷിക്കാൻ കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് കഴിയുന്നില്ല. ഇതാണ് എ ഐസിസി നേതൃത്വത്തെ കുഴക്കുന്നത്. രാഹുലിനും സോണിയക്കും മല്ലികാർജുന ഖാർഗെക്കും കെ സി വേണുഗോപാലിനും തരൂരിനോട് താല്പര്യമില്ലെങ്കിലും കേരളത്തിൽ ശശി തരൂരിനുള്ള പിന്തുണയാണ് ഇവരെ പിന്നോട്ട് വലിക്കുന്നത്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി തരൂർ കേരളത്തിലെ കോൺഗ്രസിൽ നിന്ന് നിറഞ്ഞു കത്തുകയാണ്. കോൺഗ്രസ് നേതാക്കളെല്ലാം തരൂരിനെ മാത്രമാണ് ഇപ്പോൾ ശ്രദ്ധിക്കുന്നത്. അവർ തരൂരിനെ വല്ലാതെ ഭയപ്പെടുന്നു. തങ്ങളുടെ സ്ഥാനമാനങ്ങൾക്ക് എന്തു സംഭവിക്കും എന്നോർത്ത് അവർ വ്യാകുലരാണ്.
കോൺഗ്രസ് വേദിയിൽ പാർട്ടിയുടെ പ്രത്യയ ശാസ്ത്രം പറയുന്നതിൽ ആരും വിലക്കിയിട്ടില്ലെന്ന് ശശി തരൂർ ആവർത്തിക്കുന്നത് കോൺഗ്രസിലെ സൈദ്ധാന്തികനാവാൻ വേണ്ടി മാത്രമാണ്'. വിലക്ക് വിവാദമായത് അത്ഭുതം തോന്നിയെന്ന് പറഞ്ഞ ശശി തരൂർ, ഇതേക്കുറിച്ച് രാഘവൻ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രതികരിച്ചു. പാര്‍ട്ടി അന്വേഷിക്കട്ടെ എന്നും ശശി തരൂർ പറഞ്ഞു. എം.കെ.രാഘവൻ എം പി തരൂരിന് അനുകൂലമായ നിലപാടാണ് മുമ്പേ സ്വീകരിക്കുന്നത്..
കോൺഗ്രസിൽ പുതിയ ആഭ്യന്തര പ്രശ്നങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ് തരൂർ വിവാദം. ശശി തരൂരിനെ വിലക്കിയതിന് പിന്നിൽ മുഖ്യമന്ത്രിക്കുപ്പായം ലക്ഷ്യമിട്ടവരെന്ന കെ മുരളീധരന്റെ പരാമർശം വിവാദം കടുപ്പിച്ചു. മുരളിക്ക് തന്റെ കൈയിൽ നിന്ന് മറുപടി പ്രതീക്ഷിക്കേണ്ടെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാട്. വിവാദം മുറുകിയതോടെ പരസ്യ പ്രതികരണങ്ങൾക്ക് കെപിസിസി പ്രസിഡന്റ് വിലക്കേർപ്പെടുത്തി.
കെ സുധാകരൻ, വിഡി സതീശൻ തുടങ്ങിയവരെ ലക്ഷ്യമിട്ട് കെ മുരളീധരൻ പ്രതികരിച്ചതോടെ തരൂരിനെ വിലക്കിയ വിവാദം മുറുകി. മുഖ്യമന്ത്രി കുപ്പായം തുന്നിയവരാണ് വിലക്കിന് പിന്നിലെന്ന് മുരളീധരൻ പറഞ്ഞതോടെ സതീശനും സുധാകരനും വെട്ടിലായി. നേതാക്കളെ പേരെടുത്ത് കുറ്റപ്പെടുത്തുന്നില്ലെങ്കിലും അന്വേഷണം വേണമെന്ന് ആവർത്തിച്ചാവശ്യപ്പെടുകയാണ് തരൂരും എം കെ രാഘവനും.
അതേസമയം, കോൺഗ്രസിലെ മുൻനിര നേതാക്കൾ തന്നെ പരസ്യമായി പോരടിക്കാനിറങ്ങിയതോടെ കെപിസിസി പ്രസിഡൻ്റ് പ്രസ്താവനകൾ വിലക്കി. തരൂരിന് പരിപാടികളിൽ പങ്കെടുക്കാം. പക്ഷെ ഡിസിസികളുടെ അറിവോടെ മാത്രമെന്ന സുധാകരന്റെ അറിയിപ്പിൽ നിന്ന് കാര്യങ്ങൾ വ്യക്തമാണ്. ശശി തരൂർ സ്വന്തം നിലയ്ക്ക് പരിപാടികളിൽ പങ്കെടുക്കരുതെന്ന മുന്നറിയിപ്പും അതിലുണ്ട്.
കോൺഗ്രസ് ലീഗ് നേതൃത്വങ്ങൾ തമ്മിൽ അഭിപ്രായഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് തരൂരിൻ്റെ കൂടിക്കാഴ്ചയ്ക്കും പ്രാധാന്യമേറിയത്.
ശശി തരൂരിന്‍റെ മലബാര്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട പരിപാടികള്‍ക്ക് വിലക്ക് ഏര്‍പ്പെടത്തിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് കെ മുരളീധരന്‍ എം പി പറഞ്ഞു. ആരൊക്കെയാണ് അതിന് പിന്നിലെന്ന് അറിയാം. ഡിസിസി പ്രസഡണ്ട് എല്ലാം പറഞ്ഞിട്ടുണ്ട്.ഷാഫി പറമ്പില്‍ നിരപരാധിയാണ് . ഔദ്യോഗിമായി അറിയിച്ചിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടികള്‍ക്ക് തടയിട്ടതിന്‍റ ഉദ്ദേശം മറ്റ് ചിലതാണ്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മാധ്യമങ്ങൾ തരൂരിനെ അവതരിപ്പിച്ചു. ഇത്തരം മോഹങ്ങൾ ഉള്ളിലുള്ളവരാണ് ഇതിന് പിന്നിൽ എന്ന് കരുതുന്നതിൽ തെറ്റില്ല.
ഉണ്ടായത് ഇനി സംഭവിക്കരുത്. കാരണം അറിയാം .പാർട്ടി കാര്യമായതിനാൽ പുറത്ത് പറയില്ല.നേതാക്കൾക്ക് അറിയാം. അതിനാൽ അന്വേഷണം വേണമെന്ന അഭിപ്രായമില്ല. തരൂരിനെ വിലക്കേണ്ടതില്ല. വിലക്കിയതിനാൽ വലിയ വാർത്ത പ്രാധാന്യം കിട്ടി. ഇത് കോൺഗ്രസിന് നല്ലതല്ല.എഐസിസിക്ക് പരാതി നൽകാം. പക്ഷെ അന്വേഷണത്തിൽ കാര്യമില്ല.എല്ലാവർക്കും അറിയുന്ന കാര്യം അന്വേഷിക്കേണ്ടതില്ല. വാർത്തകളുടെ അടിസ്ഥാനത്തിൽ ശശി തരൂരിന്‍റെ പരിപാടി ഒഴിവാക്കിയത് ശരിയല്ല.പാർട്ടി പരിപാടികൾ തീരുമാനിക്കുന്നത് വാർത്തകളുടെ അടിസ്ഥാനത്തിൽ ആകരുത്.പരിപാടി തടസ്സപ്പെടുത്താൻ ശ്രമിച്ചവർ ആരെന്ന് അറിയാം. എം.കെ. രാഘവനും അറിയുമെന്നാണ് കരുതുന്നത്. തരൂരിന്‍റെ സന്ദർശനം പാർട്ടിയെ ശക്തിപ്പെടുത്താനാണ് . വിലക്കില്ലെന്ന് കെ.പി.സി.സി പ്രസിഡണ്ട് അറിയിച്ചു. അതാണ് അവസാന വാക്കെന്നും മുരളീധരന്‍ പറഞ്ഞു.
താൻ ഒരു അനിവാര്യതയാണെന്ന് തെളിയിക്കുക എന്നതാണ് ശശി തരൂരിൻ്റെ പദ്ധതി. കോൺഗ്രസിലെ പ്രതിസന്ധി പരമാവധി മുതലെടുക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നു. തന്നെ കോൺഗ്രസ് പ്രസിഡൻറ് സ്ഥാനത്ത് നിന്ന് ചവിട്ടി പുറത്താക്കിയവർക്ക് പണി കൊടുക്കുക എന്നതാണ് തരൂരിൻ്റെ ലക്ഷ്യം. രാഹുൽ ഗാന്ധിക്കും കോൺഗ്രസ് നേതൃത്വത്തിനും തന്നോടുള്ള അ പ്രീതി മറ്റൊരു വഴിയിലൂടെ നേരിടാനാണ് അദ്ദേഹം ശ്രമിക്കുന്നത്. കേരളത്തിൽ മാധ്യമങ്ങളെല്ലാം
തരൂരിന് ഒപ്പമാണ്. മാധ്യമങ്ങളുടെ പിന്തുണയുള്ളതിനാൽ കോൺഗ്രസ് നേതൃത്വത്തിന് ഭയപ്പാടുണ്ട്.
ശശി തരൂരിന് തരൂർ തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിന്റെ കാര്യത്തിൽ തീരെ ശ്രദ്ധാലുവല്ല. എഴുത്തുകാരൻ, പ്രഭാഷകൻ എന്നീ നിലകളിൽ തനിക്ക് പിടിപ്പത് പണിയുണ്ടെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. തിരുവനന്തപുരത്തെ കോൺഗ്രസ് പ്രവർത്തകർക്കും ഇതിൽ നിരാശയുണ്ട്. കൂടുതൽ സമയവും അദ്ദേഹം ഡൽഹിയിലാണ് താമസം. ഇതെല്ലാം കെ പി സി സി നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. കോൺഗ്രസുകാരനായിരിക്കണമെങ്കിൽ പാർട്ടിക്ക് വിധേയനായിരിക്കണം എന്നു തന്നെയാണ് നേതാക്കൾ വിശ്വസിക്കുന്നത്. ഇതെല്ലാം ബി ജെ പിയുടെ സാധ്യതകൾ വർധിപ്പിക്കുന്നു.തരൂരിനെതിരെ മത്സരിക്കാൻ ഇടതു മുന്നണിക്ക് സാധാരണ ഗതിയിൽ സ്ഥാനാർത്ഥികളെ കിട്ടാറില്ല. സി പി ഐ ക്കാണ് തിരുവനന്തപുരം സീറ്റ് ഇടതു മുന്നണി നൽകിയിട്ടുള്ളത്. കിട്ടുന്ന ആരെയെങ്കിലും മത്സരിപ്പിക്കുക എന്നതിൽ കവിഞ്ഞ് തിരുവനന്തപുരത്ത് സി പി ഐ ക്ക് സ്ഥിരം സ്ഥാനാർത്ഥികളൊന്നുമില്ല.തരൂരിന് സി പി എമ്മുമായി മികച്ച ബന്ധം ഉള്ളതുകൊണ്ട് സി പി എം വോട്ടുകൾ ചോർന്ന് തരൂരിൻ്റെ പോക്കറ്റിലെത്തും.. പാലക്കാടുകാരനായ തരൂരിന് പ്രകാശ് കാരാട്ടുമായുള്ള ബന്ധം പ്രസിദ്ധമാണ്. ശശി തരൂരും കോൺഗ്രസ് നേതൃത്വവും തമ്മിലുള്ള ഭിന്നത രൂക്ഷമാണ്. ഡൽഹിയിൽ രാഹുൽ ഗാന്ധിയുമായി കൊമ്പുകോർക്കുന്ന തരൂർ കോളത്തിൽ കെ സുധാകരനുമായി പലവട്ടം കൊമ്പുകോർത്തിട്ടുണ്ട്.
ഹൈകമാന്റ് തരൂർ വിവാദത്തിൽ കോൺഗ്രസ് നേതാക്കൾക്ക് ഒപ്പമായിരുന്നു.. കോൺഗ്രസിനെ രാജ്യം തറപറ്റിച്ചപ്പോൾ പിടിച്ചു നിർത്തിയ സംസ്ഥാനമാണ് കേരളം.അത് കേരളത്തിന്റെ ബി ജെ പി വിരുദ്ധത ഒന്നു കൊണ്ടു മാത്രമാണ്. തരൂരിനെ ചുമന്ന് കേരളത്തെ പിണക്കാൻ ഹൈകമാന്റ് ഒരുക്കമല്ല. കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തെ തരൂർ നിരന്തരമായി എതിർക്കുന്നു.
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരണത്തിൽ തരൂർ നിൽക്കുന്നത് നരേന്ദ്ര മോദിക്ക് ഒപ്പമാണ്. കരൺ അദാനിയുമായുള്ള ബന്ധമാണ് ഇതിന് പിന്നിലെന്ന് കോൺഗ്രസ് നേതൃത്വം കരുതുന്നത്. തരൂരിന്റെ ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട് ബി ജെ പി സ്വീകരിക്കുന്ന തണുപ്പൻ നീക്കം അദാനി കുടുംബത്തിന്റെ ഇടപെടൽ വഴി സംഭവിച്ചതെന്നാണ് കോൺഗ്രസ് കരുതുന്നത്. വിമാനത്താവള വിഷയത്തിൽ സംസ്ഥാന കോൺഗ്രസ് തരൂരിനെ തള്ളിയിരുന്നു.നരേന്ദ്ര മോദിയുമായി തരൂരിന് നല്ല ബന്ധമുണ്ടെന്ന് കോൺഗ്രസ് നേതൃത്വം കരുതുന്നു. കരൺ അദാനി തിരുവനന്തപുരത്ത്എത്തുമ്പോൾ തരൂരിൻ്റെ അതിഥിയാകുന്നതു പതിവാണ്.
ഏതായാലും കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച് തോറ്റ തരൂരിന് പാർട്ടിയിൽ ഒരു സ്ഥാനവുമില്ല.. ജ്യോതി രാജസിന്ധ്യ മുതൽ ഗലാം നബി ആസാദ് വരെയുള്ള നേതാക്കൾ പുറത്തു പോയത് തരൂരിന് നന്നായി അറിയാം.
ദേശീയ നേതാക്കളെയെല്ലാം അടർത്തിമാറ്റി കോൺഗ്രസിനെ ദുർബലപ്പെടുത്തുക എന്ന നീക്കമാണ് ബി ജെ പി നടത്തുന്നത്.2024 ലും ബി ജെ പി തന്നെയാണ് അധികാരത്തിലെത്താൻ സാധ്യത. തരൂരിൻെറ പ്രതിച്ഛായ മുതലാക്കി തിരുവനന്തപുരത്ത് നിന്നും മത്സരിപ്പിച്ച് അദ്ദേഹത്തെ കേന്ദ്ര കാബിനറ്റ് മന്ത്രിയാക്കാൻ മോദിക്ക് താത്പര്യമുണ്ട്.ഇക്കാലമത്രയും തരൂർ ജയിച്ചിട്ടുള്ളത് കോൺഗ്രസ് പിന്തുണയോടെയല്ല.എന്നാൽ കോൺഗ്രസ് നേതാക്കളുടെയും പ്രവർത്തകരുടെയും വോട്ടുകളിൽ ഭിന്നിപ്പുണ്ടാക്കാൻ തരൂരിന് തീർച്ചയായും കഴിയും.
https://www.facebook.com/Malayalivartha


























