യുജിസിയെ കവച്ച് സർക്കാർ... സുപ്രീം കോടതിയെ വെല്ലുവിളിച്ച് പിണറായി... വടിയെടുത്ത് ഗവർണറും... പണി ഇരന്ന് മേടിക്കാൻ ഒരുങ്ങുന്നു

ഗവർണ്ണർക്ക് പകരം അധിക സാമ്പത്തിക ബാദ്ധ്യതയുണ്ടാവാത്ത തരത്തിൽ വിദ്യാഭ്യാസ വിദഗ്ധരെ ചാൻസലർമാരാക്കാനുള്ള തിടുക്കത്തിലാണ് പിണറായി സർക്കാർ. പൊതുസ്വഭാവമുള്ള സർവ്വകലാശാലകൾ ഒരു ചാൻസലറുടെ കുട കീഴിലാകും. ചാൻസിലർ സ്ഥാനത്തിരുന്ന് ഗവർണ്ണർ നടത്തുന്ന നീക്കങ്ങൾ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുന്നെന്നാണ് സർക്കാരിന്റെ ന്യായീകരണം. കേരള, കാലിക്കറ്റ്, കണ്ണൂർ, എംജി, സംസ്കൃതം സർവ്വകലാശാലകളിൽ ഒരു ചാൻസിലർക്ക് ചുമതല നൽകും.
കുസാറ്റ്, സാങ്കേതിക സർവ്വകലാശാല,ഡിജിറ്റൽ സർവ്വകലാശാല എന്നിവയിൽ മറ്റൊരാൾക്ക് ചുമതല. ആരോഗ്യ സർവ്വകലാശാലയിലും, ഫിഷറീസ് സർവ്വകലാശാലയിലും പ്രത്യേകം ചാൻസിലർമാർ ഇതാണ് സർക്കാർ ലക്ഷ്യമിടുന്നത്. അടുത്ത മാസം ചേരുന്ന നിയമസഭ സമ്മേളനത്തിൽ ഇത് സംബന്ധിച്ച ബിൽ സർക്കാർ അവതരിപ്പിക്കും. ഇനി രസകരമായ വിഷയമെന്തെന്നാൽ, ഈ നീക്കം നിയമമാകണമെങ്കിൽ ഗവർണ്ണർ ഒപ്പിടണം. അതിനാൽ ഇത് എത്രകണ്ട് വിജയിക്കുമെന്ന് ഉറപ്പില്ല.
അതിനിടയിലാണ് സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.എസ്. രാജശ്രീയുടെ നിയമനം റദ്ദാക്കിയ വിധിക്കെതിരേ സംസ്‌ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പുനഃപരിശോധന (റിവ്യൂ) ഹര്‍ജി സമർപ്പിച്ചിരിക്കുന്നത്. നിയമനിര്‍മ്മാണ സഭകള്‍ പാസാക്കുന്ന നിയമങ്ങള്‍ യു.ജി.സി. ചട്ടങ്ങള്‍ക്കു മുകളിലാണെന്നാണു സര്‍ക്കാരിന്റെ പ്രധാനവാദം. യു.ജി.സി. ചട്ടങ്ങള്‍ സബോഡിനേറ്റ് ലെജിസ്‌ലേഷന്‍ മാത്രമാണ്.
എന്നാല്‍, നിയമസഭ പാസാക്കുന്ന നിയമങ്ങള്‍ അതിനും മുകളിലാണ്. സംസ്‌ഥാന ഭരണത്തിലെ ഒരോ വകുപ്പുമായി ചേര്‍ന്നുനിന്നാണു പ്രത്യേക സര്‍വകലാശാലകള്‍ രൂപീകരിക്കുന്നത്. കാര്‍ഷിക സര്‍വകലാശാല, കുഫോസ്, കെ.ടി.യു. എന്നിവ ഇത്തരത്തിലുള്ളതാണ്. വിദ്യാഭ്യാസം ഭരണഘടനയുടെ സംയുക്‌ത പട്ടികയിലുള്ളതിനാല്‍, സംസ്‌ഥാനങ്ങള്‍ക്കു നിയമം നിര്‍മ്മിക്കാമെന്നും സര്‍ക്കാര്‍ റിവ്യൂഹര്‍ജിയില്‍ ബോധിപ്പിക്കുന്നു.
യുജിസി എന്താണെന്നും, അവരുടെ പ്രവർത്ത രീതിയെ പറ്റിയും ശരിയായ ധാരണ സർക്കാരിന് ഇല്ലായെന്നാണ് ഇക്കാലയളവിലെ നീക്കങ്ങൾ കൊണ്ട് മനസ്സിലാകുന്നത്. ഇന്ത്യയിലെ സർവകലാശാലാ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനും കാര്യക്ഷമമാക്കുന്നതിനും സ്ഥാപിച്ചതാണ് യൂണിവേഴ്സിറ്റി ഗ്രാൻറ്സ് കമ്മിഷനായ യു ജി സി. 1958ൽ നിലവിൽ വന്ന യുജിസി കൃത്യമായ ലക്ഷ്യങ്ങൾ മുന്നിൽ കാണുന്നുണ്ട്.
രാജ്യത്തുടനീളം പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനും ഊർജ്ജിതപ്പെടുത്തുന്നതിനുമായി ആറ് പ്രാദേശിക കേന്ദ്രങ്ങളും കമ്മീഷന്റെ കീഴിൽ പ്രവർത്തിക്കുന്നു. സർവകലാശാലാവിദ്യാഭ്യാസം ഏകീകരിക്കുകയാണ് ഇവരുടെ സുപ്രധാന ദൗത്യം. സർവകലാശാലകളിലെ ഗവേഷണ സൗകര്യങ്ങൾ, മൂല്യനിർണ്ണയം,അദ്ധ്യാപനം എന്നിവ പരിശോധിച്ച് ആവശ്യമായ സഹായങ്ങളും നിർദ്ദേശങ്ങളും നൽകി മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യവും യു.ജി.സിക്കുണ്ട്.
അടിസ്ഥാന വിദ്യാഭ്യാസ നിലവാരത്തിൽ അനിവാര്യമായ നിയമനിർമ്മാണം നടത്തുക, വിദ്യാഭ്യാസ സമ്പ്രദായങ്ങളെ കാലാനുസൃതമായി പരിഷ്കരിക്കുക, ആവശ്യമായ ധനസഹായം നൽകുക, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുക എന്നതും യുജിസിയുടെ ലക്ഷ്യമാണ്.
സുപ്രീം കോടതി വിധി മറ്റു സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരുടെ നിയമനത്തെയും ബാധിക്കാന്‍ സാധ്യതയുള്ളതിനാലാണു പുനഃപരിശോധന ഹര്‍ജി നല്‍കിയത്. റിവ്യൂഹര്‍ജി നല്‍കാന്‍ സര്‍ക്കാര്‍ നയപരമായ തീരുമാനമെടുത്തിരുന്നു. സുപ്രീംകോടതി ഇന്നലെ പുറപ്പെടുവിച്ച വിധിക്കു ദൂരവ്യാപക പ്രത്യാഘാതം ഉണ്ടെന്നാണു സംസ്‌ഥാന സര്‍ക്കാരിന്റെ സീനിയര്‍ അഭിഭാഷകരുടെ വിലയിരുത്തല്‍. വൈസ് ചാന്‍സലര്‍ നിയമനം ഉള്‍പ്പടെ സര്‍വകലാശാല ഭരണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിയമസഭ പാസാക്കുന്ന നിയമങ്ങള്‍ അപ്രസക്‌തമാകുമെന്നാണു സര്‍ക്കാരിന്റെ ആശങ്ക.
ഇതു ഫെഡറല്‍ തത്വങ്ങള്‍ക്കും സുപ്രീം കോടതിയുടെ തന്നെ മുന്‍വിധികള്‍ക്കും എതിരാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കുകയാണ്. സുപ്രീം കോടതി വിധി ഉദ്ധരിച്ചു മറ്റു വൈസ് ചാന്‍സലര്‍മാരുടെ നിയമനം ചോദ്യം ചെയ്‌തു കൂടുതല്‍ ഹര്‍ജികള്‍ വരും ദിവസങ്ങളില്‍ ഹൈക്കോടതിയില്‍ എത്താന്‍ സാധ്യത ഉണ്ടെന്ന വിലയിരുത്തലുണ്ട്. അതിനാലാണു റിവ്യൂഹര്‍ജി നല്‍കിയത്. യു.ജി.സി ഒരു സ്വയംഭരണ സ്ഥാപനമാണ്. സ്വന്തമായ ഭരണസമിതിയും ഉദ്യോഗസ്ഥരും ധനവിനിയോഗാധികാരവും ഇതിനുണ്ട്.
ചെയർമാനും വൈസ് ചെയർമാനും പത്ത് അംഗങ്ങളും അടങ്ങുന്നതാണ് ഭരണസമിതി. കേന്ദ്രസർക്കാർ ആണ് ഇവരെ നിയമിയ്ക്കുന്നത്.ചെയർമാന്റെ കാലാവധി 5 കൊല്ലവും വൈസ് ചെയർമാന്റെയും അംഗങ്ങളുടേയും കാലാവധി 3 വർഷവും ആണ്. ഇതാണ് യുജിസി.ഇവർക്ക് മാത്രമാണ് സർവകലാശാലാ ഭരണത്തിൽ ഇടപെടാനുള്ള ഏക അവകാശം. അല്ലാതെ സംസ്ഥാന സർക്കാരിന് ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ സ്വന്തം ഇഷ്ടപ്രകാരം വലിച്ചെറിയാൻ ഒരു അവകാശവുമില്ല.
നിലവിൽ വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കിയ വിധിക്കെതിരേ നല്‍കുന്ന റിവ്യൂ ഹര്‍ജികള്‍ പരിഗണിക്കുന്നതും ജസ്‌റ്റിസ് എം.ആര്‍. ഷാ, സി.ടി. രവികുമാര്‍ എന്നിവരടങ്ങിയ ബഞ്ചാണ്. റിവ്യൂ ഹര്‍ജി തള്ളിയാല്‍ തിരുത്തല്‍ (ക്യൂറേറ്റീവ്) ഹര്‍ജി നല്‍കാനുള്ള അവസരം സര്‍ക്കാരിനുണ്ടാകും. തിരുത്തല്‍ ഹര്‍ജി പരിഗണിക്കുക ചീഫ് ജസ്‌റ്റിസ് നേതൃത്വം നല്‍കുന്ന ബഞ്ചായിരിക്കും.
ചീഫ് ജസ്‌റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്‌റ്റിസുമാരായ സഞ്‌ജയ് കിഷന്‍ കൗള്‍, അബ്‌ദുള്‍ നസീര്‍, എം.ആര്‍. ഷാ, സി.ടി. രവികുമാര്‍ എന്നിവരടങ്ങിയ ബഞ്ചാകും തിരുത്തല്‍ ഹര്‍ജി കേള്‍ക്കുക. അതിനു ശേഷം എന്ത് നിലപാട് സ്വീകരിക്കും എന്നതാണ് ഇനി കണ്ടറിയേണ്ടത്. യുജിസിയെ പോലും വെല്ലുവിളിച്ച് കൊണ്ട് മുന്നോട്ട് നീങ്ങാനുള്ള കരുത്തും ധൈര്യവും സർക്കാരിന് എവിടെ നിന്നും ലഭിച്ചു എന്നതാണ് പ്രധാന ചോദ്യം.
https://www.facebook.com/Malayalivartha























