പുതിയ ഗ്രൂപ്പുണ്ടാക്കി തരൂർ... വടിയെടുത്ത് സതീശൻ... ശശിയായി സുധാകരൻ... മലബാർ കീഴടക്കി ശശി തരൂർ

തരൂരിൻ്റെ നീക്കങ്ങൾ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ പ്രകോപിതനാക്കി. സംസ്ഥാനത്ത് കോൺഗ്രസ് പാർട്ടിക്കകത്ത് സമാന്തര പ്രവർത്തനത്തിന് ആരെയും അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ഇനി ഒരു വിഭാഗീയതയ്ക്ക് കോൺഗ്രസിന് ബാല്യമില്ല. എല്ലാ നേതാക്കൾക്കും പാർട്ടിയിൽ സ്പേസുണ്ട്. കോൺഗ്രസിനെ തകർക്കാനുള്ള അജണ്ട വച്ച് പൊറുപ്പിക്കില്ല.
കേരളത്തിലെ കോൺഗ്രസ് ഒരു ടീമായാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശശി തരൂർ മലബാർ ജില്ലകളിൽ നടത്തുന്ന പര്യടനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന. അതേസമയം ശശി തരൂർ മലബാറിൽ പര്യടനം നടത്തുകയാണ്. കോൺഗ്രസിന്റെ ഉന്നത നേതൃത്വത്തിൽ നിന്ന് അപ്രഖ്യാപിത വിലക്കുകൾ ഉണ്ടെങ്കിലും അതിനെ ലംഘിച്ച് കൊണ്ടാണ് അദ്ദേഹം മുന്നോട്ട് പോകുന്നത്.
സംസ്ഥാന കോൺഗ്രസിൽ ഒരു വിഭാഗം അദ്ദേഹത്തോടൊപ്പമുണ്ട്. മുസ്ലിം ലീഗ് നേതൃത്വത്തിന്റെ ഉറച്ച പിന്തുണയും അദ്ദേഹത്തിനുണ്ട്. ഇന്ന് പാണക്കാട് തറവാട്ടിലെത്തി മുതിർന്ന മുസ്ലിം ലീഗ് നേതാക്കളുമായി അദ്ദേഹം രാഷ്ട്രീയ വിഷയങ്ങൾ സംസാരിച്ചു. ശശി തരൂരിന്റെ സന്ദർശനത്തെ നല്ല രീതിയിലാണ് മുസ്ലിം ലീഗ് നേതൃത്വം സ്വീകരിച്ചത്.
ഇതിന് ശേഷം മലപ്പുറം ഡിസിസിയിൽ എത്തിയ ശശി തരൂരിനെ സ്വീകരിക്കാൻ കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, ജില്ലയിലെ ഏക കോൺഗ്രസ് എംഎൽഎ എപി അനിൽകുമാർ തുടങ്ങി പ്രമുഖ നേതാക്കളാരും എത്തിയില്ലെന്നത് സംസ്ഥാനത്തെ കോൺഗ്രസിൽ ശശി തരൂരിനെതിരായ ഒരു വിഭാഗത്തിന്റെ നിലപാട് അടിവരയിട്ട് തെളിയിക്കുന്നതായി.
മറ്റ് പാർട്ടികളുടെ ആഭ്യന്തര കാര്യം ലീഗ് സംസാരിക്കില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി ഇന്നും ആവർത്തിച്ചു. കോൺഗ്രസ് സംഘടന കാര്യം സംസാരിച്ചിട്ടില്ല. തരൂരിന്റെ മലബാർ സന്ദർശനം മുന്നണിക്ക് ഗുണകരമായോ എന്ന് ഞങ്ങൾ അല്ല വിലയിരുത്തേണ്ടതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കോൺഗ്രസിൽ ഇനി ഒരു ഗ്രൂപ്പുണ്ടാക്കാൻ തനിക്ക് ഒരു ലക്ഷ്യവുമില്ലെന്നാണ് ശശി തരൂരിന്റെ പ്രതികരണം. അതിന് താൽപര്യവുമില്ലെന്നും എ,ഐ ഗ്രൂപ്പുകൾ ഉള്ള പാർട്ടിയിൽ ഇനി ഒരു അക്ഷരം വേണമെങ്കിൽ അത് യു ആണെന്നും യുണൈറ്റഡ് കോൺഗ്രസ് ആണെന്നും തരൂർ പറഞ്ഞു. പാർട്ടിയെ ഒരുമിപ്പിച്ച് മുന്നോട്ടു കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. ഒരു വിഭാഗീയ പ്രവർത്തനത്തിനും താനില്ലെന്നും തരൂർ പറഞ്ഞു.
https://www.facebook.com/Malayalivartha























