സിപിഎം ഭരണത്തിൽ ഗവ.സ്കൂളിലെ പ്ലാവിനും രക്ഷയില്ല; ചട്ടം ലംഘിച്ച് മുറിച്ച് വീടുപണിഞ്ഞു; പരാതി വന്നപ്പോൾ പാർട്ടി ഏരിയാ കമ്മിറ്റിയംഗത്തെ തരം താഴ്ത്തി

വൈക്കം മറവൻതുരുത്ത് ഗവ. യു.പി.സ്കൂളിന്റെ മുറ്റത്തു നിന്ന വർഷങ്ങൾ പഴക്കമുള്ള അമ്മച്ചി പ്ലാവിനെ സി.പി.എം. ഏരിയാ കമ്മിറ്റിയംഗവും മറവൻതുരുത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ വി.ടി.പ്രതാപൻ വെട്ടി വീടുപണിഞ്ഞു. ഇതിനെ പാറ്റി പരാതി വന്നപ്പോൾ പാർട്ടി സി.പി.എം. ഏരിയാ കമ്മിറ്റിയംഗത്തെ ലോക്കൽ കമ്മിറ്റിയിലേക്ക് പാർട്ടി തരംതാഴ്ത്തി.
പാർട്ടി അംഗങ്ങൾ തന്നെയാണ് നേതൃത്വത്തിന് പരാതി നൽകിയത്. രണ്ടംഗ കമ്മീഷനെവെച്ചാണ് പാർട്ടി സംഭവം അന്വേഷിച്ചത്. മരം മുറിച്ചത് പൊതുസ്ഥലത്തെ മരം മുറിക്കാനും വിൽക്കാനുമുള്ള നടപടിക്രമങ്ങൾ പാലിക്കാതെയാണ്. എന്നാൽ ബന്ധപ്പെട്ടവർ പറയുന്നത് തടിവെട്ടാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിരുന്നെന്നാണ്. പൊതുസ്ഥലത്തെ മരം മുറിക്കുമ്പോൾ വനംവകുപ്പ് നിർദേശപ്രകാരം ട്രീ കമ്മിറ്റി പരിശോധിക്കുകയും അനുമതി നൽകുകയും വേണം. ഇതൊന്നും ഉണ്ടായില്ല. വിദ്യാഭ്യാസ ഒാഫീസിൽപോലും അറിയിച്ചിരുന്നില്ല. മരത്തിന്റെ കൊമ്പുകൾ ഉണങ്ങിയെന്ന് സ്കൂളിൽനിന്ന് പഞ്ചായത്തിന് പരാതി കിട്ടിയതോടെ വൈസ് പ്രസിഡന്റ് ആളെക്കൊണ്ടുവന്ന് മരം മുറിച്ചുകൊണ്ടുപോയെന്നാണ് പാർട്ടിക്ക് ലഭിച്ച പരാതി.
അതേസമയം, മരംമുറിയിൽ വിവാദമില്ലെന്നും പ്രതികരിക്കാനില്ലെന്നും തലയോലപ്പറമ്പ് ഏരിയാ സെക്രട്ടറി കെ.ശെൽവരാജ് പറഞ്ഞു. ലേലംചെയ്താണ് മരം മുറിച്ചുനീക്കിയതെന്നും രേഖകളുണ്ടെന്നും ലേലത്തിൽ ആർക്കുവേണമെങ്കിലും തടി വാങ്ങാമായിരുന്നെന്നും പ്രതാപൻ പറഞ്ഞു. ചില കാര്യങ്ങളിൽ ജാഗ്രതാക്കുറവുണ്ടായെന്നും പ്രതാപൻ പറഞ്ഞു. മരംമുറിച്ചു നീക്കുന്നതുമായി ബന്ധപ്പെട്ട് നടപടി ക്രമങ്ങളിൽ വീഴ്ച പറ്റിയിട്ടുണ്ടെന്ന് സ്കൂളിലെ പ്രധാന അധ്യപകൻ പറഞ്ഞു.
https://www.facebook.com/Malayalivartha























