പ്രസാദം പോലെ കരള്‍ ഭക്ഷിച്ചു, പാകം ചെയ്യാൻ ഉപയോഗിച്ച പ്രഷര്‍ കുക്കര്‍ ഉള്‍പ്പെടെയുള്ള പാത്രങ്ങളുടെ ഫോറന്‍സിക് പരിശോധനയിൽ പ്രതികള്‍ മനുഷ്യമാംസം പാചകം ചെയ്തതായി വ്യക്തം, ഇരട്ട നരബലിയിൽ പ്രതികള്‍ക്കെതിരെയുള്ള കുറ്റപത്രത്തിന് ഗൗരവമേറുന്നു

ഇലന്തൂരില്‍ നരബലിക്ക് ഇരയായ സ്ത്രീകളുടെ മാംസം പ്രതികളായ ഭഗവല്‍ സിംഗും ലൈലയും ഷാഫിയും ഭക്ഷിച്ചതായി കുറ്റസമ്മതം. അവര്‍ പ്രസാദം പോലെ കരള്‍ ഭക്ഷിച്ചതായാണ് ലൈലയുടെ മൊഴി. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മാത്രം കേട്ടറിവുള്ള നരാധമസംഭവം കേരളത്തിലെ ഇലന്തൂരില്‍ അരങ്ങേറിയിരിക്കെ പ്രതികള്‍ക്കെതിരെയുള്ള കുറ്റപത്രത്തിന് ഗൗരവമേറുകയാണ്.
ശത്രുദോഷം മാറാനും നല്ലകാലം വരാനും നിരപരാധികളായ രണ്ടു സ്ത്രീകളെ വരുതിയിലാക്കി ബലികഴിച്ചതിനു പിന്നാലെ അവരുടെ മാംസം ആസ്വദിച്ചു ഭക്ഷിച്ചുവെന്ന സൂചനയ്ക്ക് വ്യക്തമായ തെളിവാണ് പുറത്തുവന്നിരിക്കുന്നത്.
പാകം ചെയ്യാനും മറ്റും ഉപയോഗിച്ച പ്രഷര്‍ കുക്കര്‍ ഉള്‍പ്പെടെയുള്ള പാത്രങ്ങളുടെ ഫോറന്‍സിക് പരിശോധനയിലാണ് പ്രതികള്‍ മനുഷ്യമാംസം പാചകം ചെയ്തതായി വ്യക്തമായത്.
തുണ്ടംതുണ്ടമാക്കിയശേഷം മറവു ചെയ്ത മാംസാവശിഷ്ടങ്ങളില്‍ വൃക്കയും കരളും കാണാനുണ്ടായിരുന്നില്ല. കൊലപ്പെടുത്തിയശേഷം വൃക്ക മറിച്ചുവിറ്റതാണോ ഭക്ഷിച്ചതാണോ എന്നതില്‍ മുന്‍പുതന്നെ സംശയമുണ്ടായ സാഹചര്യത്തില്‍ പാകം ചെയ്യാനുപയോഗിച്ച പാത്രങ്ങള്‍ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.
ആദ്യം കൊലപ്പെടുത്തിയ റോസിലിയുടെ കരളാണു ഭക്ഷിച്ചതെന്നു രണ്ടും മൂന്നും പ്രതികളായ ഭഗവല്‍ സിങ്ങും ലൈലയും മൊഴി നല്‍കിയതോടെയാണ് ഇലന്തൂര്‍ നരബലിക്കേസില്‍ നിര്‍ണായകമായ വഴിത്തിരിവുണ്ടായിരിക്കുന്നത്.
ലോട്ടറി വില്‍പനക്കാരായിരുന്നു റോസിലിയുടെയും പദ്മയുടെയും ആന്തരാവയവങ്ങള്‍ പ്ലാസ്റ്റിക് കവറിലാക്കി മൃതദേഹത്തോടൊപ്പം കുഴിച്ചിട്ട നിലയിലായിരുന്നു.
അവയവങ്ങള്‍ കാണാതായതോടെയാണ് പ്രതികള്‍ക്ക് അവയവ മാഫിയാ സംഘവുമായി പങ്കുണ്ടോ എന്നും സംശയിച്ചിരുന്നത്. നരബലി പൂജയുടെ ഭാഗമായി കരളും വൃക്കയും സ്വകാര്യ അവയവങ്ങളും പച്ചയ്ക്കു കഴിക്കണമെന്നു മുഖ്യപ്രതിയായ മുഹമ്മദ് ഷാഫി ഉപദേശിച്ചതായാണ് ലൈലയും ഭഗവല്‍ സിംഗും മൊഴിയില്‍ പറയുന്നു. പച്ചമാംസം കഴിക്കുക തങ്ങള്‍ക്കു ബുദ്ധിമുട്ടാണെന്ന് അറിയിച്ചപ്പോള്‍ പാചകം ചെയ്തു കഴിച്ചാലും മതിയെന്നു ഷാഫി പറഞ്ഞ സാഹചര്യത്തില്‍ കരളും വൃക്കയും സ്വകാര്യ ഭാഗങ്ങളും ഫ്രീസറില്‍ സൂക്ഷിച്ചുവച്ചശേഷം പിന്നാടാണു പാചകം ചെയ്തത്.
തങ്ങള്‍ രുചിച്ചുനോക്കുക മാത്രമാണു ചെയ്തതെന്നും കുക്കറില്‍ പാചകം ചെയ്ത മനുഷ്യമാംസം ഷാഫിയാണ് കഴിച്ചതെന്നും ഇരുവരും മൊഴി നല്‍കിയിരിക്കുകയാണ്. ഇരകളുടെ മാംസം പ്രസാദമായതിനാല്‍ വിവരം പുറത്തുപറയാതെ മറ്റുള്ളവര്‍ക്കും നല്‍കാന്‍ ഷാഫി നിര്‍ബന്ധിച്ചെങ്കിലും തങ്ങള്‍ തയാറായില്ലെന്നാണ് മൊഴി. 68 വയസുകാരനായ ഭഗവല്‍ സിങ്ങിനു ലൈംഗികശേഷി കൂട്ടാന്‍ ഒറ്റമൂലി എന്ന നിലയ്ക്കാണു ശരീരഭാഗങ്ങള്‍ കഴിക്കാന്‍ ആവശ്യപ്പെട്ടതെന്നും മൂവരും ഒരുമിച്ചിരുന്നാണു കഴിച്ചതെന്നും ലൈല പറയുന്നു.
തങ്ങള്‍ അല്‍പം കഴിച്ച് പിന്‍വാങ്ങിയതോടെ മദ്യലഹരിയിലായിരുന്ന ഷാഫി മൃഗങ്ങളുടെ മാംസം ഭക്ഷിക്കുന്ന സംതൃപ്തിയോടെ ഷാഫി കഴിച്ചുതീര്‍ത്തതായാണ് ലൈല മൊഴി നല്‍കിയിരിക്കുന്നത്. മൃതദേഹത്തിന്റെ മറ്റു ഭാഗങ്ങള്‍ കുഴിച്ചിട്ട ശേഷമാണു മാറ്റിവച്ച മാംസം പൂജ ചെയ്തു ഭഗവല്‍ സിങ്ങിനും ലൈലയ്ക്കും ഷാഫി കൈമാറിയതഅതേ സമയം തുടക്കം മുതല്‍ ഈ മൊഴി ഷാഫി സമ്മതിക്കുന്നില്ല. ലൈലയും ഭഗവല്‍ സിംഗും ഇത്തരത്തില്‍ നല്‍കിയ മൊഴി ശരിവയ്ക്കുന്നതാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ഇതര പരിശോധനകളും.
പ്രതികള്‍ക്കു സ്വാഭാവിക ജാമ്യം ലഭിക്കുന്നതു തടയാന്‍ അറസ്റ്റ് നടന്നു 90 ദിവസം തികയുന്ന ഡിസംബര്‍ 12 നകം കുറ്റപത്രം നല്‍കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. അന്‍പതോളം പോലീസ് ഉദ്യോഗസ്ഥരാണ് പഴുതുകളില്ലാത്ത കുറ്റപത്രം തയാറാക്കാന്‍ ശ്രമിച്ചുവരുന്നത്.
പ്രതികള്‍ അവസാനമായി നടത്തിയ യാത്രയുടെ വീഡിയോയും ഫോണ്‍കോള്‍ ലിസ്റ്റും ഉള്‍പ്പെടെ നൂറു കണക്കിന് തെളിവുകളാണ് പോലീസ് കേസില്‍ ശേഖരിച്ചിരിക്കുന്നത്.
ഇലന്തൂരിലെ ഇരട്ട നരബലി കേസില്‍ കൂടുതല്‍ പ്രതികളില്ലെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട് ഡിഎന്‍എ പരിശോധന ഫലം രണ്ടു സ്ത്രീകളുടെയും ശരീരഭാഗങ്ങള്‍തന്നെയാണെന്ന് വ്യക്തമായിട്ടുണ്ട്. നിലവില്‍ നരബലി കേസിലെ പ്രതികളായ ഭഗവത് സിങ്, ലൈല, മുഹമ്മദ് ഷാഫി എന്നിവര്‍ റിമാന്റിലാണ്. എറണാകുളം മജിസ്ട്രേറ്റ് ജില്ലാ കോടതിയാണ് പ്രതികളെ റിമാന്‍ഡ് ചെയ്തതിനെതുടര്‍ന്ന് പ്രതികളെ ജില്ലാ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha























