രോഗിയുടെ മരണ വിവരം അറിയിച്ച വനിതാ ഡോക്ടറെ ചവിട്ടി വീഴ്‌ത്തി ഭർത്താവ്... പ്രതിഷേധവുമായി ഡോക്ടർമാർ

രോഗി മരിച്ചെന്ന വിവരം അറിയിച്ച ഡോക്ടറെ രോഗിയുടെ ഭർത്താവ് ചവിട്ടി വീഴ്‌ത്തി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വനിതാ ഡോക്ടർക്ക് നേരെയായിരുന്നു ഈ കൊടും ക്രൂരത. മരണ വിവരം അറിയിച്ച ഡോക്ടറെ രോഗിയുടെ ഭർത്താവ് യാതൊരു പ്രകോപനവും കൂടാതെ ചവിട്ടി വീഴ്‌ത്തുകയായിരുന്നു. തുടർന്ന് സുരക്ഷാ ജീവനക്കാർ എത്തിയാണ് ഡോക്ടറെ രക്ഷിച്ചത്.
ഇതേ തുടർന്ന് ആശുപത്രിയിൽ ഡോക്ടർമാർ പ്രതിഷേധിച്ചു. ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നത്. ന്യൂറോ ഐസിയുവിലുണ്ടായിരുന്ന രോഗി ചൊവ്വാഴ്ച രാത്രിയാണ് മരിച്ചത്. രോഗി മരിച്ചുവെന്ന് ഐസിയുവിന് പുറത്തുവന്ന ഡോക്ടർ അറിയിക്കുകയായിരുന്നു. ഇതിൽ ദേഷ്യപ്പെട്ട് ഭർത്താവ് ഡോക്ടറെ ചവിട്ടി വീഴ്‌ത്തി. ഡോക്ടറെ തള്ളിയിട്ട ശേഷം വയറ്റിൽ ചവിട്ടുകയായിരുന്നു. പരിക്കേറ്റ ഡോക്ടർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്.
ന്യൂറോ സർജറി വിഭാഗത്തിലെ വനിത പിജി ഡോക്ടറെ ആണ് രോഗിയുടെ ബന്ധു ആക്രമിച്ചത്. ബ്രെയിൻ ട്യൂമറമായി സൂപ്പർ സ്പെഷ്യൽറ്റി വിഭാഗത്തിൽ ചികിൽസ തേടിയ രോഗിയായിരുന്നു മരണപ്പെട്ടത്. കഴിഞ്ഞ ദിവസം ശസ്ത്രക്രിയ നടത്തിയെങ്കിലും പുലർച്ചയോടെ രോഗി മരിച്ചു. ഈ വിവരം ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത പിജി ഡോക്ടർ രോഗിയുടെ ഭർത്താവായ കൊല്ലം, വെളിച്ചിക്കാല സ്വദേശി ശെന്തിൽ കുമാറിനോട് പറയുന്ന സാഹചര്യത്തിലാണ് ആക്രമണം ഉണ്ടായത്.
മെഡിക്കൽ കോളജ് പൊലീസിൽ പരാതി രജിസ്റ്റർ ചെയ്തു. പൊലിസെത്തി ആക്രമണം നേരിട്ട വനിത ഡോക്ടറുടെ മൊഴി എടുത്തിട്ടുണ്ട് . മൃതദേഹവുമായി ശെന്തിൽകുമാർ കൊല്ലത്തേക്ക് പോയതിനാൽ അവിടെ പൊലീസുമായി ബന്ധപ്പെട്ടാകും തുടർ നടപടികൾ. മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോക്ടർമാരുടെ പ്രതിനിധികളുടെ യോഗം വിളിച്ചിരുന്നു.
ഡോക്ടർമാർക്ക് നേരെ തുടർച്ചയായി നടക്കുന്ന അക്രമ സംഭവങ്ങൾ ചർച്ച ചെയ്യുമെന്നും ശക്തമായ നടപടി ആവശ്യപ്പെടുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. വനിത ഡോക്ടറെ ആക്രമിച്ച ശെന്തിൽകുമാറിനെ ആശുപത്രി സംരക്ഷണ നിയമ പ്രകാരം അറസ്റ്റ് ചെയ്തില്ലെങ്കിൽ നാളെ മുതൽ അനിശ്ചിത കാലസമരം തുടങ്ങുമെന്ന് മെഡിക്കൽ കോളജ് ഡോക്ടമാരുടെ സംഘടനയായ കെജിഎംസിടിഎ അറിയിച്ചു.
https://www.facebook.com/Malayalivartha























