ഗവർണറുടെ അതിഥികളോട് നടക്കാൻ പറയണോ? പിണറായിയോട് ചോദിക്കാൻ ധൈര്യമുണ്ടോ? കോപത്തിൽ ഗവർണർ

രാജ്ഭവനിലെത്തുന്ന അതിഥികള്‍ക്ക് സഞ്ചരിക്കുന്നതിനായി കാര്‍ ആവശ്യപ്പെടുന്നതില്‍ എന്താണ് ഇത്ര പ്രത്യേകതയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പിറകെ ചോദ്യമുന്നയിച്ചിരിക്കുകയാണ്.
അതിഥികള്‍ക്ക് സഞ്ചരിക്കാന്‍ മൂന്ന് ഇന്നോവ കാറുകളും ഡ്രൈവര്‍മാരെയും വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ദേവേന്ദ്ര കുമാര്‍ ധൊഡാവത്ത് നേരത്തെ അയച്ച കത്ത് പുറത്തുവന്ന സാഹചര്യത്തിലാണ് അദ്ദേഹം പ്രതികരിച്ചത്. ഞാന്‍ അതിഥികളെ സ്വീകരിക്കുന്നത് അവസാനിപ്പിക്കണമെന്നാണോ ?.
അതിഥികള്‍ വന്നാല്‍ ആവശ്യത്തിന് കാറുകള്‍ ഇല്ലെങ്കില്‍ അക്കാര്യം സര്‍ക്കാരിനോട് ആവശ്യപ്പെടും. അതില്‍ എന്താണ് ഇത്ര പ്രത്യേകത? ഗവര്‍ണറെ കാണാന്‍ വരുന്ന അതിഥികളോട് നടന്നു പോവാന്‍ പറയണോ ? അതിഥികള്‍ക്ക് മര്യാദ നല്‍കേണ്ടതല്ലേ ? ഇത്തരം ചോദ്യങ്ങളൊന്നും നിങ്ങള്‍ നിങ്ങളുടെ മുഖ്യമന്ത്രിയോട് ചോദിക്കുന്നില്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു.
അതിനിടെ, സർക്കാർ ഉദ്യോഗസ്ഥർ രാജ് ഭവൻ മാർച്ചിൽ പങ്കെടുത്തതിൽ ഗവർണർ ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടി. ഗവർണക്കെതിരെ എൽഡിഎഫിൻെറ നേതൃത്വത്തിൽ നടത്തിയ രാജ് ഭവനിൽ മാർച്ചിൽ സർക്കാർ ഉദ്യോഗസ്ഥർ പങ്കെടുത്തതിനെ കുറിച്ച് ബിജെപിയാണ് പരാതി നൽകിയത്. ഗവർണർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് വിശദീകരണം തേടിയത്.
ഇതോടൊപ്പം കോടതിയിലും പോരാട്ടം കടുക്കുകയാണ്. ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത് സര്‍ക്കാര്‍ ഉപദേശത്തിന് അനുസരിച്ചെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ചാന്‍സലറും ഗവര്‍ണറും ഒരാളാണെങ്കിലും ഈ രണ്ട് അധികാരങ്ങളും വ്യത്യസ്തമാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കെ.ടി.യു കേസില്‍ തങ്ങളുടെ വാദം കോടതിയില്‍ ഉന്നയിക്കുകയായിരുന്നു സര്‍ക്കാര്‍.
ഗവര്‍ണര്‍ക്ക് ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങളും അവകാശങ്ങളുമുണ്ടെന്നും എന്നാല്‍ അത് ചാന്‍സലര്‍ക്ക് അവകാശപ്പെടാന്‍ കഴിയില്ലെന്നും സര്‍ക്കാരിനുവേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണ കുറുപ്പ് കോടതിയില്‍ വ്യക്തമാക്കി. സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരെ നിയമിക്കുമ്പോള്‍ ചാന്‍സലറെന്ന അധികാരം ഉപയോഗിച്ചാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നതെന്നും അവിടെ ഗവര്‍ണര്‍ക്ക് ലഭിക്കുന്ന ഭരണഘടനാപരമായ അവകാശങ്ങള്‍ ലഭിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha
























