എ ഐ ക്യാമറ മിഴി തുറക്കുന്നതിന് മുമ്പ് മിഴിയടക്കുമോ? ക്യാമറകള്‍ സ്ഥാപിച്ചത് സംബന്ധിച്ച് നിരവധി സംശയങ്ങളും ദുരൂഹതകളുമാണ് പൊതുജനങ്ങള്‍ക്കിടയിലുള്ളത്....ഇത്രയും തുക ഒരു ക്യാമറയ്ക്ക് മുടക്കിയെന്നത് അവിശ്വസനീയമാണ്....

പൊതുഖജനാവില്‍ നിന്നും ഇത്രയും വലിയ തുക ചെലവഴിച്ച് സ്ഥാപിക്കുന്ന ക്യാമറകള്‍ എഐ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്നത് തന്നെയാണോയെന്ന സംശയം സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവര്‍ പരസ്യമായി പ്രകടിപ്പിച്ചു. ദൃശ്യങ്ങള്‍ പകര്‍ത്തുന്നു എന്നതിനപ്പുറം എന്തെങ്കിലും പ്രത്യേകതകള്‍ ഈ ക്യാമറകള്‍ക്ക് ഉണ്ടോയെന്ന് സംശയം ഉയരുന്നു.ക്യാമറയില്‍ പതിയുന്ന നിയമലംഘനത്തിന്റെ ദൃശ്യങ്ങള്‍ നിശ്ചിത കാലത്തേക്കെങ്കിലും സൂക്ഷിച്ച് വയ്ക്കേണ്ടതുണ്ട്. എന്നാല്‍ ഇതിനായി ഏത് സെര്‍വറാണ് സജ്ജീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. ആരാണ് സെര്‍വര്‍ പ്രൊവൈഡര്‍ എന്നതും അറിയില്ല. ഇത്തരത്തില്‍ ദൃശ്യങ്ങള്‍ സൂക്ഷിക്കുമ്പോള്‍ വ്യക്തിഗത വിവരങ്ങള്‍ ചോരാതിരിക്കാന്‍ എന്തൊക്കെ സുരക്ഷാ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും വ്യക്തമാക്കിയിട്ടില്ല. അടുത്തഘട്ടത്തില്‍ വാഹന ഉടമയുടെ ഫാസ് ടാഗുമായി ബന്ധപ്പിച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ടില്‍ നിന്നും നിയമലംഘനത്തിനുള്ള പിഴ ഈടാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുമെന്നാണ് സർക്കാർ പറയുന്നത്. അനുമതി ഇല്ലാതെ ഒരാളുടെ അക്കൗണ്ടില്‍ നിന്നും എങ്ങനെയാണ് ഇത്തരത്തില്‍ പണം പിന്‍വലിക്കുന്നത്? ഇതിന് റിസര്‍വ് ബാങ്കിന്റെ അനുമതി വാങ്ങിയിട്ടുണ്ടോ? ഏത് നിയമത്തിന്റെ പിന്‍ബലത്തിലാണെന്ന് അറിയില്ല
പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിനെയാണ് ക്യാമറകള്‍ സ്ഥാപിക്കുന്നതിനായി സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. എന്നാല്‍ ക്യാമറകള്‍ വാങ്ങാനും സ്ഥാപിക്കാനും സാങ്കേതിക സഹായത്തിനുമായി കെല്‍ട്രോണ്‍ ഉപകരാറുകള്‍ നല്‍കിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ ഏതൊക്കെ കമ്പനികള്‍ക്കാണ്? അതില്‍ വിദേശ കമ്പനികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ? എത്ര രൂപയ്ക്കാണ് ഇത്തരത്തില്‍ ഉപകരാറുകള്‍ നല്‍കിയത്? പേറ്റന്റ് പ്രകാരമുള്ളതാണോ ക്യാമറകളില്‍ ഉപയോഗിക്കുന്നുവെന്ന് പറയപ്പെടുന്ന എഐ സാങ്കേതിക വിദ്യ? ഇത്തരം കാര്യങ്ങളിൽ സർക്കാർ ഒരു വ്യക്തതയും വരുത്തിയിട്ടില്ല.ഓരോ കാലത്തും പിണറായി സർക്കാർ വികസനത്തിന് വേണ്ടി ഇത്തരം അഴിമതികൾ നടത്താറുണ്ട്. റോഡും പാലവും വരുമ്പോൾ അതിന് പിന്നിലെ ഉദ്ദേശ്യം വ്യക്തമാണ്. കെറയിൽ ഉൾപ്പെടെയുള്ള പദ്ധതികളിൽ ഇത്തരത്തിൽ ആരോപണം ഉയർന്നിരുന്നു.
ടെണ്ടർ വിളിച്ചിട്ടല്ല പദ്ധതി രൂപം നൽകിയതാണെനാണ് പ്രധാന ആരോപണം. പദ്ധതിയിൽ സ്വകാര്യ കമ്പനികൾ പങ്കാളികളാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.എന്നാൽ സർക്കാർ അക്കാര്യം പുറത്തുവിട്ടിട്ടില്ല. മുമ്പ് സ്ഥാപിച്ച ക്യാമറകൾ തന്നെയാണ് എ.ഐ. എന്ന പേരിലും സ്ഥാപിച്ചിരിക്കുന്നത്.ഇവയാണ് മുമ്പ് ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തിയിരുന്നത്. അപ്പോൾ എ ഐ ക്യാമറയുടെ പ്രസക്തി എന്താണെന്നാണ് ചോദ്യം. സർക്കാരിൻ്റെ പദ്ധതികൾ നേടിയ ശേഷം സ്വകാര്യ കമ്പനികൾക്ക് മറിച്ചുനൽകുന്നതാണെ കെൽട്രോണിൻ്റെ ശീലമെന്ന് വ്യാപക പരാതിയുണ്ട്. എ.ഐ ക്യാമറയൽ പതിയുന്ന ഓരോ രംഗവും ഉദ്യോഗസ്ഥ തലത്തിൽ പരിശോധിക്കുമെന്നാണ് സർക്കാർ പറയുന്നത്. ഇത് ഇപ്പോൾ നടക്കുന്ന പ്രക്രിയയാണ്.അപ്പോൾ എ ഐ യുടെ പ്രത്യേകത എന്താണെന്നാണ് ചോദ്യം. നേരത്തെ ഉണ്ടായിരുന്ന ക്യാമറകൾ തന്നെ ഉപയോഗിച്ചിരുന്നെങ്കിൽ 300 കോടി ലാഭിക്കാമായിരുന്നില്ലേ എന്നതാണ് സംശയം. നിയമലംഘനത്തിനുള്ള പിഴ ഉദ്യോഗസ്ഥർ തന്നെ ചുമത്തണമെന്നാണ് നിയമമെന്ന് കെൽട്രോൺ തന്നെ സമ്മതിക്കുന്നുണ്ട്.അപ്പോൾ പിന്നെ എ.ഐ. സാങ്കേതിക വിദ്യയുടെ ആവശ്യം എന്തായിരുന്നു എന്നതാണ് ചോദ്യം. മുമ്പ് നടന്നു വന്നിരുന്ന സംവിധാനം തന്നെ പോരായിരുന്നോ എന്നാണ് ജനങ്ങൾ ചോദ്ക്കുന്നത്. എം. ശിവശങ്കർ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിരുന്ന കാലത്താണ് നിർമ്മിത ബുദ്ധി ന പംകൊണ്ടതെന്ന വാർത്തകൾ ശരിയാണെങ്കിൽ തീർച്ചയായും ഇതിന് പിന്നിൽ. ആരെങ്കിലും ഹുഡായിപ്പ് സംശയിച്ചാൽ കുറ്റം പറയാനാവില്ല.സർക്കാർ ജനങ്ങളിൽ നിന്ന് അകന്നു കൊണ്ടിരിക്കുമ്പോഴാണ് വൈരാഗ്യപൂർവം എ ഐക്യാമറകൾ കൂടി എത്തുന്നത്. ഇതോടെ കേരളം പുകഞ്ഞു തുടങ്ങുമെന്ന് സി പി എം നേതാക്കൾ പോലും കരുതുന്നു.നിരത്തിലെ അപകടങ്ങൾ ഒഴിവാക്കാൻ വേണ്ടിയാണെന്ന് ഡി.ജി.പി എസ് ശ്രീജിത്ത് മേനി പറയുന്നുണ്ടങ്കിലും സാധാരണക്കാർ ഇതിലൊന്നും വിശ്വസിക്കുന്നില്ല. ഒരു അപകടവും സംഭവിക്കാതെ തങ്ങൾ ഇന്നലെ വരെ സഞ്ചരിച്ചതാണെന്ന് പറഞ്ഞ് അവർ സർക്കാരിൻ്റെ എല്ലാ ഏറ്റുപറച്ചിലുകളെയും അതിജീവിക്കുന്നു.ഇത്രയും ധൃതിയിൽ എ.ഐ. ക്യാമറകൾ സ്ഥാപിക്കാൻ കാരണം കമ്മീഷനടിയാണെന്ന് പറയുന്നവരും പാർട്ടിയിലുണ്ട്. ആരാണ് ഇതിന് അഴിമതിക്ക് പിന്നിലെന്ന് സി പി എം നേതാക്കൾക്ക് നന്നായി അറിയാം.
പിണറായി വിജയനാണ് 'സേഫ് കേരള' പദ്ധതി ഉദ്ഘാടനം ചെയ്തത്.. ദേശീയ- സംസ്ഥാന- ഗ്രാമീണ പാതകളിൽ ഉള്‍പ്പെടെ 726 എഐ ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ആറ് നിയമലംഘങ്ങളാണ് പ്രധാനമായും എഐ ക്യാമറകള്‍ വഴി പിടികൂടുന്നത്. സീറ്റ് ബെൽറ്റും ഹെൽമറ്റും ധരിക്കാതെയുള്ള യാത്ര, ഇരുചക്രവാഹനത്തിൽ രണ്ടിലധികം പേരുടെ യാത്ര, വാഹനമോടിക്കുമ്പോള്‍ മൊബൈൽ ഫോണ്‍ ഉപയോഗം, ചുമന്ന ലൈറ്റും ട്രാഫിക്ക് ലൈനുകളും മറികടക്കൽ, നോ പാര്‍ക്കിങ് ഏരിയയിൽ വാഹനം പാര്‍ക്ക് ചെയ്യുന്നത്, അമിത വേഗം തുടങ്ങിയവ തെളിവ് സഹിതം പിടിവീഴും. അമിത വേഗത പിടികൂടാൻ നാല് ക്യാമറകള്‍ മാത്രമാണ് ഇപ്പോഴുള്ളത്. സോഫ്റ്റുവയറിൽ മാറ്റം വരുത്തുന്നതോടെ കൂടുതൽ ക്യാമറകള്‍ വഴി വാഹനങ്ങളുടെ അമിതവേഗം കണ്ടെത്താനാകുമെന്ന് മോട്ടോർവാഹനവകുപ്പ് അധികൃതർ അറിയിച്ചു.നോ പാർക്കിംഗ്- 250, സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ- 500, ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ- 500,മൊബൈൽ ഉപയോഗിച്ചാൽ- 2000, റെഡ് ലൈറ്റും- ട്രാഫിക്കും മറികടന്നാൽ- ശിക്ഷ കോടതി തീരുമാനിക്കും, അമിതവേഗം 1500.
നിരത്തുകളിൽ നിയമലംഘനമുണ്ടായാൽ കൃത്യമായ തെളിവ് സഹിതമാകും നിർമ്മിത ബുദ്ധി ക്യാമറകളിൽ പതിയുക. ഒരു വർഷമായി പരീക്ഷണാടിസ്ഥാനത്തിൽ ക്യാമറകള്‍ പ്രവർത്തിക്കുകയായിരുന്നു. പ്രതിമാസം 30,000 മുതൽ 90,000വരെ നിയമലംഘങ്ങളാണ് ക്യാമറകള്‍ പതിയുന്നത്. ഇങ്ങനെ നോക്കിയാൽ പിഴത്തുക വഴി സർക്കാർ ഖജനാവിലേക്ക് കോടികളാകും ഒഴുകിയെത്തുക. നിയമലംഘനത്തിന് ഒരു ക്യാമറയിൽ പതിയുന്ന അതേ വാഹനം വീണ്ടും ഐ ഐ ക്യാമറയിൽ പതിഞ്ഞാൽ വീണ്ടും പിഴവീഴും എന്നതാണ് മറ്റൊരു കാര്യം. മൂന്നു വർഷം മുമ്പാണ് കെൽട്രോണുമായി കരാർ ഒപ്പുവച്ചത്. പണം തിരിച്ചടക്കുന്നത് ഉള്‍പ്പെടെ തർക്കങ്ങള്‍ നിലനിന്നതിനാലാണ് ക്യാമറകള്‍ പ്രവർത്തിക്കാത്തത്. അഞ്ചുവർഷത്തേക്കാണ് കരാർ. ഓരോ മൂന്നു മാസം കൂടുമ്പോഴും 11.5 കോടി രൂപ കെൽട്രോണിന് നൽകും. കെൽട്രോൺ ഇത്തരം പദ്ധതികൾ നടപിലാക്കുന്നത് സ്വകാര്യ ഏജൻസികൾ വഴിയാണ്ഇതെല്ലാം ജനങ്ങളെ നന്നാക്കാനാണെന്ന് ആരും തെറ്റിദ്ധരിക്കരുത്.
കോവിഡ് മഹാമാരിയെ പോലും ആഘോഷമാക്കിയവരാണ് കേരളം ഭരിക്കുന്നത്. ഏത് പ്രതിസന്ധിയെയും വ്യക്തികൾക്ക് വേണ്ടി മുതലാക്കാൻ അറിയുന്നവരാണ് ഇവർ.ആദ്യം മാധ്യമങ്ങളിൽ നിന്നും ഇവർ വ്യക്തിപരമായ ലക്ഷ്യങ്ങൾ മറച്ചു പിടിക്കും.. എല്ലാവരും അറിഞ്ഞുവെന്നാകുമ്പോൾ എന്തു സംഭവിച്ചാലും സാരമില്ല അഴിമതി തുടരുക തന്നെ ചെയ്യുമെന്ന് പ്രഖ്യാപിക്കും. എ ഐ ക്യാമറയുടെ കാര്യത്തിൽ ഏതാണ് സംഭവിക്കുന്നതെന്ന് കണ്ടറിയണം. ഏതായാലും കിട്ടിയ കമ്മീഷൻ പോക്കറ്റിലിട്ട് തൽക്കാലം ആരുടെയും തലയിൽ കയറേണ്ടെന്ന് സർക്കാർ തീരു മാനിച്ചെന്നിരിക്കും.ക്യാമറകൾ സ്ഥാപിച്ചു കഴിഞ്ഞതോടെ പോക്കറ്റിലെത്തേണ്ട ചില്ലികൾ എത്തിക്കഴിഞ്ഞു.സെക്രട്ടേറിയറ്റിലും ഇതാണ് സംഭവിച്ചത്. ജീവനക്കാർ മുങ്ങാതിരിക്കാൻ എ.ഐ.സംവിധാന മെല്ലാം സ്ഥാപിച്ചു. അതോടെ ജീവനക്കാർ ഉടക്കി. കമ്മീഷനെല്ലാം എത്തിയ സ്ഥിതിക്ക് തത്കാലം പ്രവർത്തനം മരവിപ്പിച്ചു. ചോദിക്കുന്നതെല്ലാം ചോദിക്കുമ്പോഴെല്ലാം കൊടുക്കാൻ മലയാളികൾ വലിയ സമ്പന്നരാണല്ലോ. കുറച്ചു നാൾ കഴിയുമ്പോൾ എ.ഐ.ക്യാമറകളിലും യന്ത്രങ്ങളിലും മൈനകൾ കൂടുകൂട്ടി രസിക്കും. ഇതേ കെൽട്രോൺ സ്ഥാപിച്ച എത്ര സർവൈലൻസ് ക്യാമറകൾ നഗരത്തിൽ പ്രവർത്തിക്കുന്നുണ്ടെന്ന് പരിശോധിച്ചാൽ മതി ഇപ്പോഴത്തെ ക്യാമറകളുടെ ആയുസറിയാൻ!
https://www.facebook.com/Malayalivartha






















