ഒരുകാലത്തെ തിളങ്ങും താരം.... ആധുനിക ഇന്ത്യന്‍ സര്‍ക്കസിന്റെ കുലപതി ജെമിനി ശങ്കരന്‍ അന്തരിച്ചു; സര്‍ക്കസിനെ ലോകോത്തരമാക്കി അതിനെ വന്‍ ബിസിനസാക്കി മാറ്റി വന്‍ മുതലാളിയായി; ജീവിതത്തിനും കണ്ണീരുനുമിടയില്‍ ഒരുപാടുപേരെ കൈപിടിച്ചുയര്‍ത്തി

മലയാളികളുടെ മനസില്‍ പതിഞ്ഞ പേരുകളാണ് ജെമിനി, ജംബോ, ഗ്രേറ്റ് റോയല്‍ സര്‍ക്കസുകള്‍. കേരളത്തെ ഇളക്കിമറിച്ച സര്‍ക്കസ് കൂടാരങ്ങളാണിവ. ആ സര്‍ക്കസ് കമ്പനികളുടെ ഉടമയും ആധുനിക ഇന്ത്യന്‍ സര്‍ക്കസിന്റെ കുലപതിയുമായിരുന്ന ജെമിനി ശങ്കരന്‍ എന്ന മൂര്‍ക്കോത്ത് വേങ്ങക്കണ്ടി ശങ്കരന്‍ (എം.വി.ശങ്കരന്‍ 99) അന്തരിച്ചു.
രാത്രി 11.40ന് കൊയിലി ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം നാളെ പയ്യാമ്പലത്ത് നടത്തും. ഇന്ത്യന്‍ സര്‍ക്കസിനെ ലോകശ്രദ്ധയില്‍ കൊണ്ടുവന്നവരില്‍ പ്രമുഖനായിരുന്നു അദ്ദേഹം. 1924 ജൂണ്‍ 13ന് തലശ്ശേരിക്കടുത്ത് കൊളശ്ശേരിയില്‍ കവിണിശ്ശേരി രാമന്‍ നായരുടെയും മുര്‍ക്കോത്ത് കല്യാണി അമ്മയുടെയും മകനായി ജനനം.
ഏഴാം ക്ലാസ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം തലശ്ശേരി കീലേരി കുഞ്ഞിക്കണ്ണന്റെ കീഴില്‍ 3 വര്‍ഷം സര്‍ക്കസ് പഠിച്ചു. സര്‍ക്കസ് ജീവിതമാര്‍ഗമാക്കാന്‍ ശ്രമിക്കാതെ രണ്ടു വര്‍ഷത്തോളം പലചരക്കു കച്ചവടം നടത്തിയെങ്കിലും നഷ്ടത്തെ തുടര്‍ന്നു കടപൂട്ടി.
പിന്നീട് പട്ടാളത്തില്‍ ചേര്‍ന്ന ശങ്കരന്‍ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം വിരമിച്ചു. മനസ്സില്‍നിന്നു മായാത്ത സര്‍ക്കസ് സ്വപ്നങ്ങളുമായി 1946ല്‍ അദ്ദേഹം തലശ്ശേരിയില്‍ തിരിച്ചെത്തി. എന്നാല്‍ സര്‍ക്കസ് ഗുരുവായ കുഞ്ഞിക്കണ്ണന്‍ അപ്പോഴേക്കും മരിച്ചിരുന്നു. പിന്നീട് എം.കെ.രാമനാണ് തുടര്‍പരിശീലനം നല്‍കിയത്.
രണ്ടു വര്‍ഷത്തിനു ശേഷം കല്‍ക്കത്തയിലെത്തി ബോസ് ലയണ്‍ സര്‍ക്കസില്‍ ട്രപ്പീസ് കളിക്കാരനായി ചേര്‍ന്നു. പിന്നീട് നാഷനല്‍ സര്‍ക്കസില്‍. ഹൊറിസോണ്ടല്‍ ബാര്‍, ഫ്‌ലയിങ് ട്രപ്പീസ് തുടങ്ങിയ ഇനങ്ങളില്‍ വിദഗ്ധനായിരുന്നു ശങ്കരന്‍. റെയ്മന്‍ സര്‍ക്കസിലും അദ്ദേഹം ഏറെ നാള്‍ ജോലിചെയ്തു.
1951ല്‍ വിജയ സര്‍ക്കസ് കമ്പനി ആറായിരം രൂപയ്ക്കു വാങ്ങി. അതിന് തന്റെ ജന്മരാശിയായ ജെമിനി എന്നു പേരിട്ടു. 1951ഓഗസ്റ്റ് 15ന് ഗുജറാത്തിലെ ബില്ലിമോറയിലായിരുന്നു ആദ്യ പ്രദര്‍ശനം. 1977 ഒക്ടോബര്‍ രണ്ടിന് അദ്ദേഹം രണ്ടാമത്തെ സര്‍ക്കസ് കമ്പനിയായ ജംബോ സര്‍ക്കസ് ആരംഭിച്ചു. പിന്നീട് ഗ്രേറ്റ് റോയലും. സര്‍ക്കസിന് നല്‍കിയ സമഗ്ര സംഭാവനയെ മാനിച്ച് കേന്ദ്രസര്‍ക്കാര്‍ അദ്ദേഹത്തിന് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കിയിരുന്നു.
ഇന്ത്യയില്‍തന്നെ ഏറ്റവും പ്രായംകൂടിയ സര്‍ക്കസ് കലാകാരനും സ്ഥാപകനുമാണ് ജെമിനി ശങ്കരന്‍. സര്‍ക്കസ് കലാകാരനായി ജീവിതം തുടങ്ങിയ അദ്ദേഹം സര്‍ക്കസുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കകത്തും പുറത്തുമായി ഏറെ സഞ്ചരിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രിമാരായ ജവാഹര്‍ലാല്‍ നെഹ്റു, ഇന്ദിരാഗാന്ധി, മൊറാര്‍ജി ദേശായി, രാജീവ് ഗാന്ധി എന്നിവര്‍ക്ക് പുറമേ ലോകനേതാക്കളായ മാര്‍ട്ടിന്‍ ലൂതര്‍കിങ്, മൗണ്ട്ബാറ്റണ്‍, കെന്നത്ത് കൗണ്ട, ബഹിരാകാശ യാത്രികയായ വാലന്റീന തെരഷ്‌കോവ തുടങ്ങിയ പ്രമുഖരുമായി സൗഹൃദമുണ്ടായിരുന്നു. ഇന്ത്യന്‍ സര്‍ക്കസ് ഫെഡറേഷന്റെ പ്രസിഡന്റായിരുന്നു.
സാമ്പത്തികപ്രശ്നം കാരണം തകര്‍ന്ന വിജയ സര്‍ക്കസ് ശങ്കരനും കൂട്ടുകാരനും ചേര്‍ന്ന് ഏറ്റെടുത്തു. പിന്നീടാണ് ജെമിനി സര്‍ക്കസ് എന്ന പേരില്‍ തുടങ്ങുന്നത്. വിദേശരാജ്യങ്ങളിലെ കലാകാരന്‍മാരെയും വന്യമൃഗങ്ങളെയും സര്‍ക്കസില്‍ അണിനിരത്തി ജെമിനിയെ ശ്രദ്ധേയമാക്കി. 1977-ല്‍ ജംബോ സര്‍ക്കസ് കൂടി ശങ്കരന്‍ ഏറ്റെടുത്തു.
രണ്ടാം ലോകമഹായുദ്ധകാലത്ത് സൈന്യത്തില്‍ വയര്‍ലെസ് വിഭാഗത്തില്‍ നാലുകൊല്ലം സേവനം ചെയ്തിട്ടുണ്ട് എം വി ശങ്കരന്‍. സൈനിക ജീവിതം അവസാനിപ്പിച്ച് മടങ്ങി എത്തിയ ശേഷം സര്‍ക്കസിന്റെ ലോകത്തിലേക്ക് സജീവമാവുകയായിരുന്നു. ട്രെപ്പീസ് ഹൊറിസോണ്ടല്‍ ഇനങ്ങളിലെ പ്രകടനം അദ്ദേഹത്തിന് ഏറെ ആരാധകരെ സൃഷ്ടിച്ചു. ബോസ് ലയണ്‍ സര്‍ക്കസില്‍ കലാകാരനായി തുടങ്ങിയ അദ്ദേഹം പിന്നീട് ഗ്രേറ്റ് റെയ്മന്‍ സര്‍ക്കസിലെത്തി. അഞ്ച് വര്‍ഷത്തോളം സര്‍ക്കസ് കലാകാരനായി ജീവിച്ച ശേഷമാണ് സ്വന്തം സര്‍ക്കസ് കമ്പനി തുടങ്ങാനുള്ള ശ്രമങ്ങള്‍ അദ്ദേഹം ആരംഭിച്ചത്.
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സര്‍ക്കസ് കമ്പനിയായി ജെമിനി വളര്‍ന്നത് ശരവേഗത്തിലായിരുന്നു. പിന്നീടാണ് ജെമിനിയുടെ സഹോദര സ്ഥാപനമായി ജംബോ സര്‍ക്കസ് ആരംഭിച്ചത്. സര്‍ക്കസിനൊപ്പം നാട്ടിലെ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തും അദ്ദേഹം സജീവമായിരുന്നു.
"
https://www.facebook.com/Malayalivartha






















