ഇത് ഒരു മാരക രോഗമാണ് പിടിപെട്ടാല്‍ തീര്‍ന്നു;കമ്യൂണിസത്തെ പരിഹസിച്ച് ഒരു പോസ്റ്റ്,കമ്യൂണിസം ഒരു പാരമ്പര്യ രോഗം ഇതില്‍ നിന്ന് പുറത്ത് കടക്കാന്‍ ഞാന്‍ പാടുപെട്ടു,പോസ്റ്റ് എഴുതിയ ആളെ തപ്പി സോഷ്യല്‍മീഡിയ

വാട്‌സ് ആപ്പില്‍ വന്ന രസകരമായ ഒരു പോസ്റ്റ് നിങ്ങളുമായ് പങ്കുവെക്കാനുണ്ട്. ഈ പോസ്റ്റ് കുത്തിയിരുന്ന് എഴുതിയ ഇതിന്റെ യഥാര്‍ത്ഥ ഉടമയ്ക്ക് അഭിനന്ദനങ്ങള്‍. ഒരു രോഗത്തേക്കുറിച്ചാണ്, ആ രോഗം എന്താണെന്ന് കേട്ടാല്‍ നിങ്ങള്‍ക്ക് ചിരിവരും. കമ്യൂണിസം ഒരു രോഗമാണ്, ഈ രോഗത്തിന് അടിമയായിരുന്നു താനെന്നും ഈ രോഗത്തിന്റെ എല്ലാ അവസ്ഥകളും സ്വന്തം ജീവിതത്തില്‍ അനുഭവിച്ചതാണെന്നും മാരക രോഗത്തില്‍ നിന്നും രക്ഷപെടാന്‍ ഞാന്‍ വളരെ പാടുപെടേണ്ടി വന്നുവെന്നും അദ്ദേഹം പറയുന്നു. ഏതാണ്ട് 50 വര്‍ഷത്തിലധികം ഈ രോഗത്തിന്റെ പിടിയിലായിരുന്നു, ഇപ്പോഴെങ്കിലും ഈ രോഗത്തെ തരണം ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറയുകയാണ്.
രോഗത്തെക്കുറിച്ച് വലിയ പ്രബന്ധം തന്നെ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഒരു ഡോക്ടറേറ്റിന് വകുപ്പുണ്ട്, വാഴക്കുലയ്‌ക്കൊക്കെ ഡോക്ടറേറ്റ് കൊടുക്കാമെങ്കില്‍ ഇതിനും കൊടുക്കാം. അദ്ദേഹം പറഞ്ഞിരിക്കുന്നത് നമുക്കൊന്ന് നോക്കാം. 'കമ്മ്യൂണിസം ഒരു പാരമ്പര്യ രോഗം തന്നെയാണ്. അച്ഛനോ, അമ്മക്കോ, അപ്പൂപ്പനോ ഈ രോഗം ഉണ്ടെങ്കില്‍ കുടുംബത്തിലെ കുട്ടികള്‍ക്കും വരാം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പശ്ചിമ ഏഷ്യന്‍ മേഖലയില്‍ പടര്‍ന്നു പിടിച്ച ഈ വ്യാധി ഇന്ത്യയില്‍ പടര്‍ന്നു പിടിച്ചത് 1960 കളിലാണ്. പ്രധാനമായും തലച്ചോറിനെ ബാധിക്കുന്ന ഈ രോഗം പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് തുടച്ചു നീക്കപ്പെട്ടത് വളരെയധികം ജീവന്‍ ബലി കഴിച്ചാണ്. ചെറുപ്പം മുതല്‍ കുടുംബ അംഗങ്ങളായ കമ്മ്യൂണിസ്റ്റ്കള്‍ കാണിക്കുന്ന രോഗ ലക്ഷണങ്ങള്‍ തുടര്‍ന്നു പോകുക എന്നതാണ് ഈ വിഭാഗത്തിന്റെ പതിവ്. മൂത്ത രോഗികളുടെ പഠന ക്ലാസുകളില്‍ പോകുന്നതോടു കൂടി രോഗം മൂര്‍ച്ഛിക്കും.
കൗമാര കാലത്ത് അടിമകളുടെ രൂപത്തിലുള്ള ഒരു രോഗാണു ശരീരത്തില്‍ കയറുന്നതോടെ രോഗത്തിന്റെ പ്രാഥമിക ലക്ഷണങ്ങള്‍ കാട്ടി തുടങ്ങും. ജീവിച്ചു വളര്‍ന്ന സംസ്‌കാരത്തെയും, മാതൃരാജ്യത്തെയും വെറുക്കുന്ന ഒരു പ്രത്യേക മാനസിക അവസ്ഥയില്‍ എത്തുന്നതോടെ സമൂഹത്തിന് ഇവര്‍ വലിയ ബാധ്യതയാകും. രോഗം മൂര്‍ച്ഛിച്ചാല്‍ ചിലര്‍ മരിക്കാന്‍ വരെ തയ്യാറാകും. എന്നാല്‍ ആരെങ്കിലും ഈ രോഗത്തില്‍ നിന്ന് രക്ഷപ്പെട്ടാല്‍ അവരെയും ആക്രമിക്കുന്ന പ്രവണത ഇക്കൂട്ടരുടെയിടയില്‍ കണ്ടു വരാറുണ്ട്. സഹരോഗികള്‍ ഇവരെ അപകടത്തില്‍ കൊണ്ട് ചാടിച്ചാലും ഇവരുടെ മനോരോഗം ഇവര്‍ തിരിച്ചറിയില്ല. കാരണം തലച്ചോറിനെ ഇത് ബാധിച്ചാല്‍ പിന്നെ ചിന്തകള്‍ പ്രവര്‍ത്തിക്കില്ലല്ലോ.
ലോകത്തിന്റെ പല ഭാഗങ്ങളിലും കണ്ടിരുന്ന ഈ രോഗികളെ ഇരുപതാം നൂറ്റാണ്ടിന്റെ അവസാന നാളുകളില്‍ നടത്തിയ ഗ്ലാസ്സ്‌നോസ്സ്, പെരിസ്‌ട്രോയിക്ക എന്നീ ചികിത്സകളിലൂടെ ഇല്ലായ്മ ചെയ്യാന്‍ കഴിഞ്ഞു. അതുപോലെ ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ ബാധിച്ചിരുന്ന ഈ രോഗം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ നാളുകളില്‍ തന്നെ അപ്രത്യക്ഷമാകാന്‍ തുടങ്ങി.
കേരളത്തില്‍ മാത്രമാണ് ഈ രോഗബാധിതരെ ഇപ്പോള്‍ കാണുന്നുള്ളൂവെന്നാണ് വിദഗ്ദര്‍ പറയുന്നത്. രോഗികളുടെ നേതാക്കളെല്ലാം അവരുടെ കുട്ടികള്‍ക്ക് ഈ രോഗം ബാധിക്കാതിരിയ്ക്കാന്‍ വേണ്ടി, നാട്ടില്‍ നിന്നും മാറ്റി നിര്‍ത്തുന്നതിനായി വിദേശത്തേയ്ക്ക് അയയ്ക്കുന്ന പ്രവണത കണ്ടു വരുന്നുണ്ട്. വളരെ താഴേക്കിടയിലുള്ളതും സാധാരണക്കാരുമായ ചില പ്രത്യേക മതക്കാര്‍ക്കിടയിലാണ് ഈ രോഗം കൂടുതല്‍ കണ്ടു വരുന്നത്. മറ്റു മതക്കാര്‍ക്ക് ഈ രോഗം തലച്ചോറില്‍ ബാധിച്ചതായി അറിവില്ല. മറ്റുള്ളവരില്‍ നിന്നും പകരുന്ന ഈ മാറാ വ്യാധി നമ്മുടെ കുടുംബങ്ങളിലേയ്ക്ക് ബാധിക്കാതിരിയ്ക്കുന്നതിന് കുട്ടികളെ ഈ രോഗ ബാധിതരുമായുള്ള സമ്പര്‍ക്കം പുലര്‍ത്താതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക.
ഇതായിരുന്നു പോസ്റ്റ്.
https://www.facebook.com/Malayalivartha



























