ലൈംഗിക അതിക്രമം അടക്കം കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ കേരളത്തില്‍ കൂടുന്നു; കുട്ടികളെയും സ്ത്രീകളെയും പീഡിപ്പിക്കുന്നവരും കൊല്ലുന്നവരും, ജയിലില്‍ പോയി തടിച്ചു കൊഴുത്ത് കിടക്കും....വലിയ വക്കീലന്മാര്‍ വന്ന് കേസ് വാദിച്ച് ഇവരെ ഇറക്കിക്കൊണ്ട് പോകും....

ലൈംഗിക അതിക്രമം അടക്കം കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ കേരളത്തില്‍ കൂടുന്നതിനൊപ്പം കാണാതാകുന്ന കുട്ടികളുടെ എണ്ണവും വര്‍ദ്ധിക്കുന്നു. കുട്ടികളെ എങ്ങനെ കളിക്കാന്‍ വിടുമെന്ന് നടിയും സൈക്കോളജിസ്റ്റുമായ മാല പാര്‍വതി മാതൃഭമി ന്യൂസില്‍ ആശങ്ക പ്രകടിപ്പിച്ചു. കുട്ടികളെയും സ്ത്രീകളെയും പീഡിപ്പിക്കുന്നവരും കൊല്ലുന്നവരും ജയിലില്‍ പോയി തടിച്ചു കൊഴുത്ത് കിടക്കും. വലിയ വക്കീലന്മാര്‍ വന്ന് കേസ് വാദിച്ച് ഇവരെ ഇറക്കിക്കൊണ്ട് പോകും. വേറെ പലര്‍ക്കും ഈ കുറ്റവാളികളെ കൊണ്ട് നേട്ടമുണ്ടാകുമെന്നും മാല പാര്‍വതി നടുക്കം രേഖപ്പെടുത്തി. പോലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടെന്നും ഇല്ലെന്നും എല്ലാ ചാനലുകളിലും നടന്ന ചര്‍ച്ചകളില്‍ ആക്ഷേപം ഉയര്‍ന്നു. ചില കാര്യങ്ങളില്‍ പോലീസിന് തെറ്റുപറ്റിയിട്ടുണ്ട്. എന്നാല്‍ മറ്റ് പല കാര്യങ്ങളും പോലീസിന്റെ കയ്യിലൊതുങ്ങുന്നതല്ല. ആലുവ റൂറല്‍ എസ്.പി ഓഫീസിന് ഏകദേശം അടുത്താണ് അഫ്‌സാന എന്ന അഞ്ച് വയസ്സുകാരിയെ ബീഹാര്‍ സ്വദേശി ക്രൂരമായി മാനഭംഗപ്പെടുത്തിയ ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.
വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് കുട്ടിയെ കാണാതായത്. രാത്രി ഏഴിനാണ് പോലീസില്‍ പരാതി കിട്ടിയത്. പ്രതി രണ്ട് ദിവസം മുമ്പല്ല പ്രദേശത്തെത്തിയതെന്നും രണ്ട് മാസത്തിലേറെയായി ഇവിടങ്ങളിലുണ്ടെന്നും പ്രദേശവാസി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. മദ്യപിച്ച് ബഹളം വയ്ക്കുകയും പൊതുശല്യം ഉണ്ടാക്കുകയും ചെയ്തിരുന്നു. ഇക്കാര്യം പോലീസിനും അറിയാമായിരുന്നു. എഫ്.ഐ.ആറെടുത്ത് രണ്ട് മണിക്കൂറിനകം പ്രതിയെ പിടികൂടിയിരുന്നെങ്കിലും അയാള്‍ മദ്യലഹരിയിലായിരുന്നതിനാല്‍ വിവരങ്ങള്‍ ശേഖരിക്കാനായില്ലെന്ന് സി.പി.എം നേതാവ് കെ.എസ് അരുണ്‍കുമാര്‍ മാതൃഭൂമി ചര്‍ച്ചയില്‍ വ്യക്തമാക്കി.അതേസമയം ആഭ്യന്തരവകുപ്പ് പരാജയമാണെന്ന് കണക്കുകള്‍ സഹിതം മാധ്യമപ്രവര്‍ത്തകനായ റെജിമോന്‍കുട്ടപ്പന്‍ ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ വ്യക്തമാക്കി. അഞ്ച് കൊല്ലത്തിനിടെ 4000 കുട്ടികളെയാണ് സംസ്ഥാനത്ത് കാണാതായത്. അതില്‍ 2019പേര്‍ പെണ്‍കുട്ടികളാണെന്നും റെജിമോന്‍ പറഞ്ഞു.
മൈക്കിനും മാധ്യമപ്രവര്‍ത്തകര്‍ക്കും എതിരെ കേസെടുക്കുന്ന പോലീസ് നിരുത്തരവാദപരമായാണ് പെരുമാറുന്നത്. അന്യസംസ്ഥാനത്ത് നിന്നെത്തുന്ന തൊഴിലാളികളെ ചൂഷണം ചെയ്ത് കരാറുകാരും മറ്റ് ചിലരും പണം സമ്പാദിക്കുകയാണെന്നും തൊഴില്‍ വകുപ്പ് കാര്യക്ഷമമായി ഇടപെടുന്നില്ല. മലയാളി ഗള്‍ഫില്‍ അടിമകളെ പോലെ പണിയെടുക്കുന്ന സാഹചര്യമാണ് മറ്റ് സംസ്ഥാന തൊഴിലാളികള്‍ക്കുള്ളത്. ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ അവിടെയുള്ള തൊഴിലാളികളുടെ വിവരങ്ങള്‍ കൈമാറാമെന്നും അവരുടെ കാര്യങ്ങളില്‍ ഇടപെടാമെന്നും പറഞ്ഞിട്ട് കേരള സര്‍ക്കാര്‍ അതിനോട് മുഖംതിരിച്ച് നിന്നെന്നും ചൂണ്ടിക്കാണിച്ചു. അതേസമയം എല്ലാ കാര്യങ്ങളും പോലീസിനെ കൊണ്ട് ചെയ്യാനാകില്ലെന്നും തൊഴില്‍, സാമൂഹ്യ സുരക്ഷാ വകുപ്പും മറ്റ് സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളും ഇടപെടണമെന്ന് മുന്‍.എസ്.പി ജോര്‍ജ് ജോസഫ് കൈരളി ചാനല്‍ ചര്‍ച്ചയില്‍ നിര്‍ദ്ദേശിച്ചു.
മദ്യവും മയക്കുമരുന്നും സര്‍വ്വസാധാരണമാണെന്നും ഇവ ഉപയോഗിക്കുന്നവര്‍ ക്രിമിനലുകളായി മാറുന്നെന്നും അഭിഭാഷകനായ ബി.എ ആളൂര്‍ വ്യക്തമാക്കി. ആലുവയിലെ കൊലപാതകം വളരെ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ്. കുട്ടിയേയും വീടും പരിസരവും പ്രതി നിരീക്ഷിച്ച് മനസ്സിലാക്കിയിരുന്നു. കുറ്റകൃത്യങ്ങള്‍ തടയുന്ന പോലീസ് സംവിധാനം ശക്തമാകണം. പഴുതുകള്‍ ഉണ്ടാകുന്ന അന്വേഷണ സംവിധാനമാണുള്ളത്. പ്രതികള്‍ക്ക് നിയമസംരക്ഷണം നല്‍കു മാത്രമാണ് താന്‍ ചെയ്യുന്നതെന്നും ഗോവിന്ദചാമി കേസിനെ ഉദ്ധരിച്ച് അദ്ദേഹം നിലപാട് വ്യക്തമാക്കി. കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കുന്ന സാഹചര്യം ഉണ്ടാക്കുന്നതാരെന്നും അന്വേഷിക്കണം. വാദിയായാലും പ്രതിയായാലും നിയമപരമായ സംരക്ഷണമാണ് നല്‍കുന്നതെന്നും ആളൂര്‍ പറഞ്ഞു. ആളൂര്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരായ പല കേസുകളിലും വിമര്‍ശനങ്ങളുണ്ടായിട്ടുണ്ട്. ഗോവിന്ദചാമിക്ക് വധശിക്ഷ ഒഴിവാക്കി കൊടുത്തത് അദ്ദേഹമാണ്. ഒരു കുറ്റകൃത്യവും നടക്കാന്‍ പാടില്ലെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് താനെന്നും ആളൂര്‍ പറഞ്ഞു.
അന്യസംസ്ഥാന തൊഴിലാളികള്‍ വ്യാപകമായി താമസിക്കുന്ന ആലുവ-പെരുമ്പാവൂര്‍ മേഖലകളില്‍ വലിയ ക്രമസമാധാന പ്രശ്‌നമുണ്ടെന്ന ആക്ഷേപം ചര്‍ച്ചകളില്‍ പങ്കെടുത്ത പലരും ശരിവെച്ചു. ഒരു കേസുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പോലീസിനെ സമീപിച്ചപ്പോള്‍ നിങ്ങള്‍ അന്യസംസ്ഥാന തൊഴിലാളികളെ അടിച്ചോടിക്കാനാണ് സി.ഐ അനില്‍ കുമാര്‍ നിര്‍ദ്ദേശിച്ചതെന്ന് ആലുവ എം.എല്‍.എ അന്‍വര്‍ സാദത്ത് വെളിപ്പെടുത്തി. താന്‍ ആ ഉദ്യോഗസ്ഥനോട് പോലീസ് അവരുടെ പണിയെടുക്കണമെന്ന് ക്ഷുഭിതനായെന്നും പറഞ്ഞു. സംസ്ഥാനത്ത് മയക്കുമരുന്ന് കേസുകളുടെ എണ്ണം വ്യാപകമായ തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ലഹരിക്ക് അടിമയായവര്‍ മറ്റ് കുറ്റകൃത്യങ്ങള്‍ ചെയ്യുകയാണ്. തൃശൂരില്‍ ചെറുമകന്‍ അപ്പൂപ്പനെയും അമ്മൂമ്മയെയും കൊന്നത് തന്നെ ഇതിന് ഉദാഹരണമാണ്. എറണാകുളത്ത് ലഹരിമാഫിയ, നിയന്ത്രിക്കാനാകാത്ത വിധം വളര്‍ന്നു. മണിചെയിന്‍ മാതിരി ആളുകളെ ചേര്‍ക്കുകയും ചേര്‍ക്കുന്നവര്‍ക്ക് ഇളവ് നല്‍കുകയും ചെയ്യുന്നെന്ന് റെജിമോന്‍ കുട്ടപ്പന്‍ പറഞ്ഞു. ഇത്തരം കണ്ണിയില്‍ ഒരു പോലീസുകാരന്റെ മകനും പെട്ടു. മകന്‍ പിടിയിലായതിന് പിന്നാലെ വിദേശത്തേക്ക് അയച്ചു. ഇപ്പോള്‍ പിതാവ് കേസ് നേരിടുകയാണെന്നും വ്യക്തമാക്കി.
മയക്കുമരുന്ന് കടത്തും ഉപയോഗവും യുവാക്കള്‍ മുതല്‍ സിനിമാ മേഖലയിലുള്ളവര്‍ വരെ കണ്ണികളാണ്. ഇതിന് തടയിടാന്‍ സംസ്ഥാന ആഭ്യന്തരവകുപ്പിന് കഴിഞ്ഞിട്ടില്ല. അതുകൊണ്ട് സ്ത്രീകള്‍, കുട്ടികള്‍, വയോജനങ്ങള്‍ എന്നിവര്‍ക്ക് നേരെയുള്ള കുറ്റകൃത്യങ്ങള്‍ കൂടി വരുകയാണ്. ഗൗരവമായ പ്രശ്‌നങ്ങളിലൊന്നും പോലീസ് ഇടപെടുന്നില്ല. രാഷ്ട്രീയ നേതൃത്വത്തിന്റെ താളത്തിനൊത്ത് തുള്ളുകയാണവര്‍. അസമില്‍ നിന്ന് തൊഴില്‍തേടിയെത്തിയ ദമ്പതികളുടെ മകളെയാണ് ബിഹാറുകാരനായ അസഫാക്ക് ക്രൂരമായി പിച്ചിച്ചീന്തിയത്. അതിനെതിരെ നാട് മുഴുവനും പ്രതിഷേധവുമായി രംഗത്തിറങ്ങി. ഇനിയെങ്കിലും ഭരണകൂടം ഇത്തരം കാര്യങ്ങളില്‍ ഉണര്‍ന്ന് പ്രര്‍ത്തിക്കണം. യാതൊരു സുരക്ഷിതത്വമില്ലാത്ത നാടായി കേരളം മാറിയിരിക്കുന്നു. അതില്‍ നിന്ന് നമുക്ക് മാറണം.
https://www.facebook.com/Malayalivartha
























