മുഖ്യമന്ത്രിക്ക് അനക്കമില്ല, മന്ത്രിമാര്‍ തിരിഞ്ഞ് നോക്കിയില്ല, 'സെക്യൂരിറ്റി' ക്യാപ്‌സ്യൂളുമായി സി.പി.എം

ആലുവയില്‍ അഞ്ച് വയസ്സുകാരി ക്രൂരമായി കൊലപ്പെട്ടിട്ട് മന്ത്രിമാരോ, ജില്ലാ ഭരണകൂടമോ തിരിഞ്ഞ് നോക്കാത്തതിനെതിരെ അതിരൂക്ഷമായ വിമര്‍ശനം. മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി മൗനംവെടിയണമെന്ന് നാഴികയ്ക്ക് നാല്‍പ്പത് വട്ടം പറയുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളിലൂടെയോ, വാര്‍ത്താകുറിപ്പിലൂടെയോ പ്രതികരിച്ചിട്ടില്ല. മുതലാളിയായ ഗോകുലം ഗോപാലന്റെ പിതാവ് അന്തരിച്ചപ്പോള്‍ ഭാര്യയേയും കൂട്ടി പോകാനും വിവാദവ്യവസായി ഫാരിസ് അബൂബക്കറിന്റെ പിതാവ് മരിച്ച ശേഷം അദ്ദേഹത്തെയും കുടുംബാംഗങ്ങളെയും ആശ്വസിപ്പിക്കാനും മുഖ്യമന്ത്രിക്ക് സമയമുണ്ടായിരുന്നു. മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തരവകുപ്പ് വലിയ പരാജയമായതിനാല്‍ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ചിറക്കിയ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ ആഭ്യന്തരവകുപ്പിനെ കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല. കാരണം ഇത്രയും പരാജയമായ ഒരു വകുപ്പ് വേറെയില്ലാത്തത് കൊണ്ടാണ്.
മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഗൂഡസംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഐ.ജി ലക്ഷ്മണ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുകയാണ്. ഇതാണ് പിണറായി പോലീസിന് കിട്ടിയ അവസാനത്തെ പൊന്‍തൂവല്‍. ആലുവ കൊലപാതകവും ഐ.ജി ലക്ഷ്മണയുടെ ആരോപണവുമാണ് ഞായറാഴ്ച ചാനലുകള്‍ ചര്‍ച്ച ചെയ്തത്. രണ്ട് വിഷയത്തിലും സര്‍ക്കാരിന്റെ വീഴ്ചകള്‍ എണ്ണിയെണ്ണി ചൂണ്ടിക്കാട്ടി. സി.പി.എം പ്രതിനിധികള്‍ പതിവ് ന്യായീകരണത്തിന് പുറമേ, ആലുവ സംഭവത്തില്‍ പുതിയ ക്യാപ്‌സ്യൂളുമായി രംഗത്തെത്തി. കൈരളി ചാനലിലെ അവതാരകന്‍ ലാല്‍ മുതല്‍ മനോരമ ചാനലില്‍ ചര്‍ച്ചയ്‌ക്കെത്തിയ കെ.എസ് അരുണ്‍കുമാര്‍ വരെ ഒരേ വാദം മുന്നോട്ട് വെച്ചപ്പോഴാണ് ഇത് ക്യാപ്‌സ്യൂളാണെന്ന് മനസ്സിലായത്.
കാലങ്ങളായി കോണ്‍ഗ്രസാണ് ആലുവാ മുന്‍സിപ്പാലിറ്റി ഭരിക്കുന്നത്. 12 കൊല്ലത്തിലധികമായി അന്‍വര്‍സാദത്താണ് അവിടുത്തെ എം.എല്‍.എ, അദ്ദേഹത്തിന് മുമ്പ് 25 കൊല്ലം കോണ്‍ഗ്രസ് എം.എല്‍.എയായിരുന്നു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് 2014 ആഗസ്റ്റില്‍ ആലുവ നഗരസഭയുടെ മാര്‍ക്കറ്റ് പൊളിച്ചു.പുതിയ മാര്‍ക്കറ്റിന് ഉമ്മന്‍ചാണ്ടി തറക്കല്ലിട്ടു. ആറ് മാസത്തിനകം പണി തീര്‍ക്കുമെന്നാണ് പറഞ്ഞതെങ്കിലും ഇതുവരെ പണി തീര്‍ന്നിട്ടില്ല. പോട്ടെ അവിടെയൊരു സെക്യൂരിറ്റിയെ വയ്ക്കാമല്ലോ. എങ്കില്‍ സാമൂഹ്യവിരുദ്ധര്‍ മദ്യപിക്കാനും മയക്കുമരുന്ന് ഉപയോഗിക്കാനും മാര്‍ക്കറ്റില്‍ വരുന്നത് തടയുമായിരുന്നില്ലേ? എന്നാണ് സി.പി.എം നേതാവ് കെ.എസ് അകുണ്‍കുമാര്‍ മനോരമ ചാനലിലെ ചര്‍ച്ചയ്ക്കിടെ ആരോപിച്ചത്.
തൊട്ടുപിന്നാലെ കൈരളി ചാനലില്‍ ചര്‍ച്ച നയിച്ച ലാലും ഇതേ ആരോപണം ഉന്നയിച്ചു. അതോടെയാണ് സി.പി.എമ്മിന്റെ സെക്യൂരിറ്റി ക്യാപ്‌സ്യൂള്‍ പുറത്തായത്. ആലുവ-പെരുമ്പാവൂര്‍ ഭാഗത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ ധാരാമുണ്ടെങ്കിലും ഇവരെ സംബന്ധിച്ച കൃത്യമായ കണക്കുകള്‍ സര്‍ക്കാരിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയോ പക്കലില്ല. കോവിഡ് കാലത്ത് വാക്‌സിനേഷനും കിറ്റിനും വേണ്ടി അന്യസംസ്ഥാന തൊഴിലാളികളുടെ കണക്കെടുത്തിരുന്നെന്ന് മനോരമന്യൂസ് കൗണ്ടര്‍പോയിന്റില്‍ ചൂര്‍ണിക്കര പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് വ്യക്തമാക്കി.
ഏഷ്യാനെറ്റ് ചര്‍ച്ചയില്‍ സി.പി.എം നേതാവ് അനില്‍കുമാര്‍ ഐ.ജി ലക്ഷ്മണയ്‌ക്കെതിരെ അതീവഗുരുതരമായ ആരോപണമാണ് ഉന്നയിച്ചത്. മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടിലെ ജോലിക്കാരിയും ഐ.ജിയും തമ്മില്‍ ബന്ധമുണ്ടെന്നും ഇത് സംബന്ധിച്ച വിവരം പോലീസിന് ലഭിച്ചിട്ടുണ്ടെന്നും ആയിരുന്നു അത്. സംസ്ഥാന പോലീസിന്റെ ഭാഗത്ത് വീഴ്ചയില്ലെന്നും ഇവിടെ കലാപങ്ങളില്ലെന്നും രാജ്യത്തിനാകെ പോലീസ് മാതൃകയാണെന്നും തട്ടിവിട്ടു. ഇതേ പോലീസാണ് മോണ്‍സണ്‍ മാവുങ്കല്‍ എന്ന തട്ടിപ്പുകാരന്റെ വ്യാജപുരാവസ്തുക്കള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് ഉത്തരവിട്ടതും ആ മാന്യനായ മുന്‍ ഡി.ജി.പിയെ കൊച്ചിമെട്രോയുടെ ആസ്ഥാനത്ത് വാഴിച്ചിരുത്തിയിരിക്കുന്നതും എന്ന് കോണ്‍ഗ്രസ് നേതാവ് ബി.ആര്‍.എം ഷഫീര്‍ ചൂണ്ടിക്കാണിച്ചു. കോടിക്കണക്കിന് രൂപയുടെ തര്‍ക്കമുള്ള ആര്‍ബിട്രേഷന്‍ കേസുകള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലര്‍ ഇടപെട്ട് തീര്‍പ്പാക്കുകയും അതിന് പണം വാങ്ങുകയും ചെയ്യുന്നു.
മോണ്‍സണുമായി അടുത്തബന്ധമുണ്ടായിരുന്ന മറ്റൊരാള്‍ ഇന്റലിജന്‍സ് മേധാവിയെന്നും ഷഫീര്‍ പറഞ്ഞു. ഇതോടെ അനില്‍കുമാര്‍ ശക്തമായി തിരിച്ചടിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ജോപ്പനെയും ജിക്കുമോനെയും തിരുവഞ്ചൂരിന്റെ പോലീസ് അറസ്റ്റ് ചെയ്തത് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. വ്യക്തമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്‌റ്റെന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഹേമചന്ദ്രന്‍ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇതൊന്നും നടക്കില്ലെന്നും വെല്ലുവിളിച്ചു. മോന്‍സണും സുധാകരനും തമ്മിലുള്ള ബന്ധം പൊളിക്കാനായി മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ പലതും പറയുകയാണെന്നും ആരോപിച്ചു.
മോന്‍സണ്‍ കേസില്‍ ആദ്യം എഫ്.ഐ.ആര്‍ ഇട്ടപ്പോള്‍ കെ.സുധാകരന്റെ പേരുണ്ടായിരുന്നില്ല, കേസ് ഡയറിയിലിലും അത് സംഭവിച്ചില്ല. കോടതിയില്‍ പോലീസ് കൊടുത്ത സത്യവാങ്മൂലത്തിലും ഉണ്ടായില്ല. പിന്നെ എങ്ങനെ അദ്ദേഹത്തിന്റെ പേരു വന്നു? ഇത് വലിയ ഗൂഢാലോചനയാണെന്ന് ബി.ആര്‍.എം ഷഫീര്‍ ആരോപിച്ചു. അതുകൊണ്ടാണ് ആരോപണം ഉന്നയിച്ച എം.വി ഗോവിന്ദനെതിരെ സുധാകരന്‍ മാനനഷ്ടക്കേസ് കൊടുത്തത്. മുഖ്യമന്ത്രി പിണറായി വിജയന്‍, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍, മുന്‍ ധനമന്ത്രി, മുന്‍ സ്പീക്കര്‍, ഒരു സി.പി.എം എം.എല്‍.എ എന്നിവര്‍ക്കെതിരെ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് അതീവഗൗരവമായ ആരോപണങ്ങളുന്നയിച്ചിട്ടും മാനനഷ്ടക്കേസ് കൊടുക്കാത്തതെന്ത്? കൊടുത്താല്‍ മലവെള്ളപാച്ചിലാവും കേരളത്തിലുണ്ടാവുകയെന്നും സി.പി.എം നേതാവ് അനില്‍കുമാറിനെ വെല്ലുവിളിച്ചു.
ആലുവയില്‍ കൊല്ലപ്പെട്ട കുട്ടിയുടെ മാതാപിതാക്കള്‍ പോലീസിനെതിരെ പരാതി പറഞ്ഞെന്ന് കോണ്‍ഗ്രസ് നേതാവ് ദീപ്തി മേരി വര്‍ഗീസ് മനോരമന്യൂസില്‍ ആരോപിച്ചു. എന്നാല്‍ അത് തെറ്റാണെന്നും സ്റ്റേഷനിലെ ജനറല്‍ ഡയറി പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും സി.പി.എം പ്രതിനിധി അരുണ്‍കുമാര്‍ പറഞ്ഞു. സംഭവം നടന്ന ദിവസം രാത്രി 7.10നാണ് പരാതി കൊടുത്തത്. 9ന് പ്രതിയെ അറസ്റ്റ് ചെയ്തു. ആ സമയം അയാള്‍ മദ്യലഹരിയിലായിരുന്നെന്നും എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നുണ്ടെന്നും പറഞ്ഞു. ഭരണകക്ഷിയും പ്രതിപക്ഷവും പരസ്പരം ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിക്കുന്നതല്ലാതെ സംസ്ഥാനത്തെ ജനങ്ങള്‍ സുരക്ഷ അടക്കമുള്ള കാര്യങ്ങളില്‍ ആശങ്കാകുലരാണ്.
https://www.facebook.com/Malayalivartha
























