സ്പീക്കർ പദവിയിൽ തുടരാൻ ഷംസീറിന് അർഹതയില്ല; വിശ്വാസികളുടെ വികാരം വൃണപ്പെടുത്തും വിധം നടത്തിയ പരാമർശങ്ങൾ പിൻവലിച്ച് മാപ്പ് പറയണം; സ്പീക്കർ എ.എൻ ഷംസീറിനെതിരേ ആഞ്ഞടിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ

സ്പീക്കർ എ.എൻ ഷംസീറിനെതിരേ ആഞ്ഞടിച്ച് എൻഎസ്എസ്. ഹിന്ദു ദൈവങ്ങൾക്കെതിരെ മോശം പരാമർശം നടത്തിയതിനാണ് സ്പീക്കർക്കെതിരെ ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ രംഗത്ത് വന്നിരിക്കുന്നത്. സ്പീക്കർ പദവിയിൽ തുടരാൻ ഷംസീറിന് അർഹതയില്ല. വിശ്വാസികളുടെ വികാരം വൃണപ്പെടുത്തും വിധം നടത്തിയ പരാമർശങ്ങൾ പിൻവലിച്ച് മാപ്പ് പറയണം അല്ലെങ്കിൽ നടപടിയെടുക്കാൻ സംസ്ഥാന സർക്കാരിന് ബാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ ; ഹൈന്ദവരുടെ ആരാധനാമൂർത്തിയായ ഗണപതിഭഗവാനെ സംബന്ധിച്ച വിശ്വാസത്തെ വിമർശിച്ചുകൊണ്ടുള്ള നിയമസഭാ സ്പീക്കർ ഷംസീറിന്റെ നിരൂപണം ഏതു മതത്തിൽ വിശ്വസിക്കുന്നവർക്കായാലും, പ്രത്യേകിച്ച് ജനാധിപത്യത്തിന്റെ ശ്രീകോവിലായ അസംബ്ലിയെ നിയന്ത്രിക്കുന്ന വ്യക്തിക്കായാലും യോജിച്ചതല്ല. പറഞ്ഞ സാഹചര്യം എന്തായാലും അത് ഒരു തരത്തിലും ന്യായീകരിക്കത്തക്കതല്ല.
അദ്ദേഹത്തിന്റെ പ്രസ്താവന അതിരുകടന്നുപോയി. ഓരോ മതത്തിനും അതിന്റേതായ വിശ്വാസ പ്രമാണങ്ങൾ ഉണ്ട്. അതിനെ ചോദ്യം ചെയ്യാൻ ആർക്കും അർഹതയോ അവകാശമോ ഇല്ല. മതസ്പർധ വളർത്തുന്ന രീതിയിലുള്ള പെരുമാറ്റം ആരുടെ ഭാഗത്തുനിന്നുണ്ടായാലും അത് അംഗീകരിക്കാവുന്നതല്ല.’’– സുകുമാരൻ നായർ വ്യക്തമാക്കി.
അതേസമയം ഈ മാസം 21ന് കുന്നത്തുനാട് വെച്ച് നടത്തിയ പ്രസംഗത്തില്‍ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് ഷംസീറിന്റെ എം.എല്‍.എ ഓഫീസിലേക്ക് യുവമോര്‍ച്ച പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. പോപ്പുലര്‍ ഫ്രണ്ടുകാര്‍ ജോസഫ് മാഷിന്റെ കൈവെട്ടിയത് പോലെയൊരു അനുഭവം ഷംസീറിന് ഉണ്ടാകാതിരിക്കില്ലെന്ന് മാര്‍ച്ചില്‍ യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ഗണേഷ് പറഞ്ഞിരുന്നു. ഗണപതിയെ അപമാനിച്ചതില്‍ മാപ്പ് പറയാന്‍ തയാറായില്ലെങ്കില്‍ ഷംസീറിനെ തെരുവില്‍ നേരിടുമെന്നും ഗണേഷ് പറഞ്ഞു.
https://www.facebook.com/Malayalivartha
























