കോട്ടയം കുമാരനല്ലൂരിൽ ഇരുമ്പ് കടയ്ക്കു മുന്നിൽ കൊടി കുത്തി സിഐടിയു സമരം; സമരം നടത്തുന്നത് ഹൈക്കോടതി സംരക്ഷണം അനുവദിച്ച സ്ഥാപനത്തിനു മുന്നിൽ; സമരക്കാർ ഇരുമ്പ് കടയുടെ ഡ്രൈവറെ മർദ്ദിച്ചു

കോട്ടയം കുമാരനല്ലൂരിൽ ഇരുമ്പ് കടക്കു മുന്നിൽ സിഐടിയുവിന്റെ നേതൃത്വത്തിൽ ചുമട്ടുതൊഴിലാളികൾ കൊടികുത്തി. ഹൈക്കോടതിയിൽ നിന്നും പൊലീസ് സംരക്ഷണം നേടി സ്ഥാപനം പ്രവർത്തിക്കുന്നതിനിടെയാണ് സിഐടിയു സ്ഥാപനത്തിനു മുന്നിൽ കൊടികുത്തി സമരം തുടങ്ങിയത്. സ്ഥാപനത്തിലേക്ക് ലഡുമായി എത്തിയ വാഹനം തടഞ്ഞ സമരക്കാർ ഡ്രൈവറെ മർദ്ദിക്കുകയും ചെയ്തു. കുമാരനല്ലൂരിൽ പ്രവർത്തിക്കുന്ന ഉറുമ്പിൽ ഹാർഡ്‌വെയർസിന്റെ ഡ്രൈവർ വിനീഷിനെയാണ് സമരക്കാർ മർദ്ദിച്ചത്.
തിങ്കളാഴ്ച രാവിലെയാണ് സിഐടിയു നേതൃത്വത്തിൽ കുമാരനെല്ലൂരിൽ പുതുതായി പ്രവർത്തനം ആരംഭിച്ച ഉറുമ്പിൽ ഹാർഡ്‌വെയർസിന് മുന്നിൽ സിഐടിയു നേതൃത്വത്തിൽ കൊടികുത്തി സമരം ആരംഭിച്ചത്. പ്രദേശത്തെ ചുമട്ടുതൊഴിലാളികൾക്ക് സ്ഥാപനത്തിൽ ജോലി നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം.
തങ്ങൾ തൊഴിൽ ആവശ്യപ്പെട്ട സമീപിച്ചപ്പോൾ സ്ഥാപന ഉടമ പോലീസിൽ പരാതി നൽകുകയാണ് ചെയ്തതെന്ന് സമരക്കാർ പറയുന്നു. പ്രദേശത്തെ സാധാരണക്കാരായ ചുമട്ട് തൊഴിലാളികൾക്ക് തൊഴിൽ നിഷേധിക്കുന്നതിന് എതിരെയാണ് തങ്ങളുടെ സമരമെന്നാണ് സിഐടിയു നേതാക്കൾ പറയുന്നത്. സ്ഥാപനത്തിനു മുന്നിൽ കൊടികുത്തി കസേരയിട്ട് തൊഴിലാളികൾ ധർണ്ണ നടത്തുകയാണ്. പ്രദേശത്ത് വർഷങ്ങളായി ചുമട് എടുക്കുന്നവരാണ് ഈ സമരക്കാരിൽ പലരും.
എന്നാൽ, സ്ഥാപനത്തിനുള്ളിലെ തൊഴിലാളികൾക്കു മാത്രമാണ് തങ്ങൾക്ക് തൊഴിൽ നൽകാനാവുന്നതെന്ന് ഉറുമ്പിൽ ഹാർഡ്‌വെയർസിന്റെ ഉടമ റോസമ്മ സ്കറിയയും മകൻ ബിബിനും പറഞ്ഞു. സിഐടിയു ഭീഷണി ഉയർന്നതോടെ തങ്ങൾ ഗാന്ധിനഗർ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിനുശേഷം ഹൈക്കോടതിയിൽ നിന്നും പോലീസ് സംരക്ഷണം നേടുകയും ചെയ്തു.
എന്നാൽ ഇതൊന്നും വകവയ്ക്കാതെയാണ് സിഐടിയു ഇപ്പോൾ കൊടികുത്തി സമരം നടത്തുന്നത് എന്നാണ് ഇവർ പറയുന്നത്. സമരത്തിനിടെ രാവിലെ സ്ഥാപനത്തിലേക്ക് ലോഡുമായി എത്തിയ ഡ്രൈവറായ വിനീഷിനെ , സമരക്കാർ തടഞ്ഞുനിർത്തുകയും മർദ്ദിക്കുകയും ചെയ്തു. സ്ഥാപനത്തിന് പോലീസ് സംരക്ഷണം അനുവദിച്ചിരിക്കുകയാണ് ഇവിടുത്തെ ജീവനക്കാരന് നേരെ മർദനം ഉണ്ടായതെന്ന് ഉടമകൾ ആരോപിക്കുന്നു.
https://www.facebook.com/Malayalivartha
























