മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണങ്ങളുമായി സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷ്.... മകൾ വീണ വിജയൾ ഉൾപ്പെട്ട മാസപ്പടി വിവാദം കത്തി നിൽക്കവേ ജനം ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് സ്വപ്‌ന വീണ്ടും പിണറായിക്കെതിരെ രംഗത്തുവന്നത്...

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണങ്ങളുമായി സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷ്. മകൾ വീണ വിജയൾ ഉൾപ്പെട്ട മാസപ്പടി വിവാദം കത്തി നിൽക്കവേ ജനം ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് സ്വപ്‌ന വീണ്ടും പിണറായിക്കെതിരെ രംഗത്തുവന്നത്. പിണറായിക്ക് ഗൾഫിൽ ബെനാമി ബിസിനസ് ഉണ്ടെന്നാണ് സ്വപ്‌ന അനിൽ നമ്പ്യാറിന് നൽകിയ അഭിമുഖത്തിൽ ആരോപിച്ചത്.
യുഎഇയിലും ഷാർജയിലും അജ്മാനിലും മുഖ്യമന്ത്രി പിണറായി വിജയനു ബെനാമി ബിസിനസുണ്ടെന്നും അതിന്റെ ആവശ്യത്തിനായാണ് ഇടയ്ക്കിടെ ഗൾഫിൽ പോകുന്നതെന്നു സ്വപന് ആരോപിച്ചു. കേരളത്തിൽ പിണറായി തുടക്കമിട്ട പദ്ധതികളിലെല്ലാം അഴിമതി ലാക്കാകിയാണെന്നും അവർ ആരോപിക്കുന്നു.
കേരളത്തിൽ തുടക്കമിട്ട എല്ലാ 'കെ'പദ്ധതികളും 'വി' പദ്ധതികളാണ്. പദ്ധതി ആലോചിക്കുമ്പോൾ തന്നെ അതിൽ താൽപര്യമുള്ള വൻ മത്സ്യം ആരെന്നു കണ്ടെത്തും. അവരിൽനിന്നു മുൻകൂറായി പണം പറ്റും. കടലാസു പദ്ധതിയെന്നു തിരിച്ചറിയുമ്പോൾ, അവർക്ക് എതിർക്കാൻ ധൈര്യമുണ്ടാകില്ല. ശിവശങ്കറിന്റെ നേതൃത്വത്തിൽ ഐടി വകുപ്പിലാണ് അത്തരത്തിൽ കൂടുതൽ പദ്ധതികളുണ്ടായത്. ക്ലിഫ് ഹൗസിലെ വട്ടമേശചർച്ചയിൽ താനും പങ്കാളിയായിട്ടുണ്ട്. ദുബായിലും ചർച്ച നടന്നിട്ടുണ്ട്. താൻ ഉണ്ടായിരുന്ന ഒരു ചർച്ചയിലും വീണ പങ്കെടുത്തിട്ടില്ല.
വീണയുടെ എക്‌സാലോജിക് സൊലൂഷൻസ് കമ്പനിയെ സഹായിക്കാൻ തന്നെ ബംഗളൂരുവിൽ നിയമിക്കാൻ ശിവശങ്കർ ആലോചിച്ചിരുന്നു. കുട്ടികൾ തിരുവനന്തപുരത്തു പഠിക്കുന്നതിനാൽ താൻ നിരസിച്ചുവെന്നും സ്വപ്‌ന ആരോപിക്കുന്നു. തന്നെയും കെ ഫോണിനു വേണ്ടി ഒരാളെയും നേരിട്ടെടുക്കാൻ പ്രൈസ് വാട്ടർകൂപ്പേഴ്‌സ് തടസ്സം പറഞ്ഞപ്പോൾ, ഔറംഗാബാദ് കേന്ദ്രീകരിച്ച് വിഷൻ ടെക്‌നോളജീസ് എന്ന പേരിൽ ഒരു കടലാസു കമ്പനി രജിസ്റ്റർ ചെയ്താണു ജോലിക്കെടുത്തത്. ഇപ്പോൾ അങ്ങനെയൊരു കമ്പനിയില്ല. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ വൈകാതെ വെളിപ്പെടുത്തുമെന്നും സ്വപ്ന പറഞ്ഞു.
അതേസമയം എഐ ക്യാമറ പദ്ധതി യഥാർഥത്തിൽ നടപ്പാക്കേണ്ടിയിരുന്നതു സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജന്റെ മകനെന്നു സ്വപ്ന സുരേഷ് പറഞ്ഞു. ആ സമയത്ത് ജയരാജൻ വ്യവസായ മന്ത്രിയായിരുന്നു. ജയരാജന്റെ മകനുമായി ഇക്കാര്യത്തിനു രണ്ടു തവണ ദുബായിൽ താൻ കൂടിക്കാഴ്ച നടത്തി. എന്നാൽ പദ്ധതി നടത്തിപ്പിലേക്ക് എത്തിയപ്പോൾ ഒഴിവാക്കപ്പെട്ടു. എഐ ക്യാമറ അഴിമതിയാണെന്നും പദ്ധതിയെക്കുറിച്ചു നന്നായറിയാമെന്നും സ്വപ്ന പറഞ്ഞു.
ഇതിന് മുമ്പും സ്വപ്‌ന സുരേഷ് പിണറായിക്കെതിരെ രംഗത്തുവന്നിരുന്നു. തന്നെ അറിയില്ല എന്ന് മുഖ്യമന്ത്രി നിയമസഭയിൽ വെച്ച് പറഞ്ഞതിനെ ഖണ്ഡിച്ചായിരുന്നു അന്ന് സ്വപ്‌ന രംഗത്തുവന്നത്. മുഖ്യമന്ത്രിയെ ഒറ്റക്കും അല്ലാതേയും താൻ കണ്ടിട്ടുണ്ട് എന്ന് സ്വപ്ന സുരേഷ് ആവർത്തിച്ചു. നിയമസഭയിൽ വന്ന് തന്നെ അറിയില്ല എന്നും കണ്ടിട്ടില്ല എന്നും മുഖ്യമന്ത്രി കള്ളം പറയുകയാണ്. ഇത്തരത്തിൽ പച്ചക്കള്ളം വിളിച്ച് പറയാൻ മുഖ്യമന്ത്രിക്ക് നാണമില്ലേ എന്നും സ്വപ്ന സുരേഷ് ചോദിച്ചു. ജോലി സംബന്ധമായും മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ ബിസിനസുകൾ സംബന്ധിച്ചും ക്ലിഫ് ഹൗസിൽ ചർച്ച നടത്തിയിട്ടുണ്ട് എന്നാണ് സ്വപ്ന സുരേഷ് അവകാശപ്പെട്ടത്.
.
ഈ ചർച്ചകൾ മണിക്കൂറുകളോളം നീണ്ടുനിന്നിട്ടുണ്ട് എന്നും സ്വപ്ന സുരേഷ് പറയുന്നു. മുഖ്യമന്ത്രിയുമായി ഒറ്റക്കും ശിവശങ്കറിനൊപ്പവും മണിക്കൂറുകളോളം സംസാരിച്ചിട്ടുണ്ട് എന്നാണ് സ്വപ്ന സുരേഷ് പറയുന്നത്. മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ കച്ചവടങ്ങൾക്കായി മാത്രം താൻ വിവിധ രാജ്യങ്ങളിൽ സഞ്ചരിച്ചിട്ടുണ്ട് എന്നും സ്വപ്ന സുരേഷ് പറയുന്നു.
ഇത് നടക്കാതെ പോയതോടെയാണ് തന്നെ സ്പേസ് പാർക്കിൽ നിയമിക്കാൻ തീരുമാനിച്ചത് എന്നും സ്വപ്ന സുരേഷ് ചൂണ്ടിക്കാട്ടുകയുണ്ടായി. മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ കച്ചവടങ്ങളുടെ കണ്ണിയായിരുന്നു താൻ എന്നും അതിനാലാണ് താൻ രാജി വെച്ചതറിഞ്ഞാണ് സി എം രവീന്ദ്രൻ ഞെട്ടിയത് എന്നും സ്വപ്ന സുരേഷ് പറഞ്ഞു. യു എ ഇ കോൺസുലേറ്റ് വഴിയുള്ള അനധികൃത ഇടപാടുകൾ നിലക്കുമോ എന്ന് സി എം രവീന്ദ്രൻ ഭയപ്പെട്ടിരുന്നവെന്നുമായിരുന്ന മുൻ അഭിമുഖത്തിൽ സ്വപ്‌ന പറഞ്ഞത്.
https://www.facebook.com/Malayalivartha























