ഉടൽ തുമ്പിപ്പെണ്ണ് ..തല കമാൻഡർ..!എക്‌സൈസിന്റയ് വലയിൽ വീണ തുമ്പിപ്പെണ്ണ് സത്യം പറഞ്ഞു തുടങ്ങു...! ചുരുളഴിയുന്നു മാരക ലഹരിയുടെ സത്യം..പല രാജ്യങ്ങളുടെയും ഐഎസ്ഡി കോഡുകൾ ഉപയോഗിച്ചാണ് മറ്റുള്ളവരുമായി ബന്ധപ്പെട്ടിരുന്നത്. ബ്രോഡ്ബാൻഡ് കണക്ഷൻ ഉപയോഗിച്ചാണ് ഇത്തരത്തിൽ ഫോൺ വിളിക്കുന്നത്...

കലൂർ സ്റ്റേഡിയം പരിസരത്ത് നിന്ന് രാസലഹരി പിടികൂടിയ സംഭവത്തിൽ ഒളിവിലുള്ള പ്രധാന പ്രതി ആശയവിനിമയം നടത്തിയിരുന്നത് ഇന്റർനെറ്റ് കോളിങ് സംവിധാനം വഴിയെന്ന് എക്സൈസ് അന്വേഷണ സംഘം. ഫോൺ കോളുകൾ പിന്തുടർന്ന് കണ്ടെത്തുന്നത് ഒഴിവാക്കാൻ വേണ്ടിയാണ് ഈ രീതി തെരഞ്ഞെടുത്തതെന്ന് അന്വേഷണ സംഘം സംശയിക്കുന്നു. എറണാകുളം ടൗണിലെ മയക്കുമരുന്ന് മൊത്ത വിതരണക്കാരായ തുമ്പിപ്പെണ്ണിനേയും ശിങ്കിടികളെയും എക്‌സൈസ് അതിസാഹസികമായാണ് പിടികൂടിയത്.
കേസിൽ പിടിയിലാകാനുള്ള കമാൻഡർ എന്നറിയപ്പെടുന്ന സച്ചിൻ പല രാജ്യങ്ങളുടെയും ഐഎസ്ഡി കോഡുകൾ ഉപയോഗിച്ചാണ് മറ്റുള്ളവരുമായി ബന്ധപ്പെട്ടിരുന്നത്. ബ്രോഡ്ബാൻഡ് കണക്ഷൻ ഉപയോഗിച്ചാണ് ഇത്തരത്തിൽ ഫോൺ വിളിക്കുന്നത്. തായ്ലൻഡിന്റെ ഐഎസ്ഡി കോഡായ + 66 ഉപയോഗിച്ചായിരുന്നു മിക്ക വിളികളുമെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. എന്നാൽ ഇത്തരത്തിൽ വിളിച്ചത് കേരളത്തിനുള്ളിൽ നിന്ന് തന്നെയായിരിക്കാമെന്നാണ് സംശയം. അന്തർ സംസ്ഥാന ലഹരിമരുന്ന് സംഘവുമായും ഇയാൾക്ക് ബന്ധമുണ്ടെന്ന് കരുതുന്നു.
ലഹരിമരുന്ന് സംഘത്തിലെ ഇടപാടുകാരെ കണ്ടെത്താനും എക്‌സൈസ് ശ്രമം ആരംഭിച്ചു. പ്രതികളുടെ മൊബൈൽ ഫോൺ, ബാങ്ക് ഇടപാട് വിവരങ്ങൾ പരിശോധിച്ച് ഇടപാടുകാരെ കണ്ടെത്താനുള്ള ശ്രമമാണ് എക്സൈസ് സംഘം ആരംഭിച്ചത്. പ്രതികളുടെ ഡിലീറ്റ് ചെയ്ത വാട്‌സ്ആപ്പ് സന്ദേശങ്ങൾ തിരിച്ചെടുക്കാൻ മെറ്റയുടെ സഹായം തേടുമെന്ന് എക്‌സൈസ് അന്വേഷണ സംഘം അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് 25 ലക്ഷം രൂപയുടെ മാരക ലഹരിയുമായി സൂസിമോൾ ( തുമ്പിപ്പെണ്ണ്) അടക്കം നാലുപേർ പിടിയിലാകുന്നത്. കോട്ടയം ചിങ്ങവനം സ്വദേശിനി തുമ്പിപ്പെണ്ണ് എന്ന് വിളിക്കുന്ന സൂസിമോൾ എം സണ്ണി (24), ആലുവ ചെങ്ങമനാട് സ്വദേശി അമീർ സുഹൈൽ (23), കൊച്ചി മാലിപ്പുറം സൗത്ത് പുതുവൈപ്പ് സ്വദേശി അജിപ്പായി എന്ന് വിളിക്കുന്ന അജ്മൽ കെ എ (24), അങ്കമാലി മങ്ങാട്ട്കര സ്വദേശി എൽറോയ് വർഗ്ഗീസ് (21) എന്നിവരെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്.പ്രതികളുടെ പക്കൽ നിന്ന് 327.43 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന അഡംബര കാറും കസ്റ്റഡിയിൽ എടുത്തു.
കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ കിഴക്ക് ഭാഗത്ത് ഏജന്റുമാരെ കാത്ത് നിൽക്കവെ നാൽവർ സംഘം സഞ്ചരിച്ചിരുന്ന കാർ എക്‌സൈസ് ടീം വളയുകയായിരുന്നു. മാരക ലഹരിയിലായിരുന്ന നാല് പേരെയും ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് എക്‌സൈസ് സംഘത്തിന് കീഴ്‌പ്പെടുത്താനായത്. എറണാകുളം ടൗണിലെ ക്വട്ടേഷൻ ഗുണ്ടാ സംഘങ്ങളുമായി ബന്ധമുള്ള സൂസി മോളാണ് മയക്ക് മരുന്നിന്റെ മൊത്തവിതരണം നേരിട്ട് നിയന്ത്രിച്ചിരുന്നത്. സംഘാംഗങ്ങളായ മൂന്ന് പേരും നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണ്.
ഇവരുടെ അറസ്റ്റോടെ ഹിമാചൽപ്രദേശിൽ നിന്ന് വൻ തോതിൽ രാസലഹരി എറണാകുളത്ത് എത്തിച്ചു വില്പന നടത്തുന്ന റാക്കറ്റിന്റെ രഹസ്യങ്ങൾ ചുരുളഴിഞ്ഞു.കൊല്ലം സ്വദേശി സച്ചിൻ എന്നയാളാണ് ഇവരുടെ സംഘത്തലവൻ. ഇയാളാണ് ഹിമാചൽപ്രദേശിൽ നിന്ന് മയക്കുമരുന്നുകൾ വാങ്ങി എറണാകുളത്ത് എത്തിച്ചിരുന്നത്. ഇതിനായി ഇയാൾ ഉപയോഗിച്ചിരുന്ന മാർഗ്ഗം ആരുടേയും ശ്രദ്ധയിൽ പെടാത്ത രീതിയിൽ മയക്കുമരുന്ന് പാക്കറ്റുകൾ പോളിത്തീൻ കവറിലാക്കി മാലിന്യം ഉപേക്ഷിക്കുന്നത് പോലെ എയർ പോർട്ട് പരിസരത്ത് ഉപേക്ഷിക്കുക എന്നതായിരുന്നു.
അതിനു ശേഷം കൃത്യമായ ലൊക്കേഷൻ സൂസിക്ക് അയച്ചു കൊടുക്കും. സൂസിയും സംഘവും ഇത് ശേഖരിച്ചു ചില്ലറ വില്പനക്കാർക്ക് കൈമാറും. മയക്കുമരുന്ന് വിറ്റു കിട്ടുന്ന പണം ഇവരുടെ കമ്മീഷൻ കഴിച്ചു ഓൺലൈൻ വഴി സച്ചിന് കൈമാറും. ഹിമാലയൻ മെത്ത് എന്ന് വിളിപ്പേരുള്ള ഈ രാസലഹരിക്ക് ഡിമാന്റ് അനുസരിച്ച് ഗ്രാമിന് 4000 മുതൽ 7000 രൂപ വരെ ഇവർ ഈടാക്കിയിരുന്നു. പ്രതി അജ്മലുമായുള്ള ബന്ധത്തിൽനിന്നാണു മയക്കുമരുന്ന് ഇടപാട് തുടങ്ങിയതെന്നു സൂസിമോൾ പറയുന്നു. രണ്ടുവർഷം മുമ്പാണു മയക്കുമരുന്നു വിൽപനയിലേക്കു കടന്നത്. എം.ഡി.എം.എ. വിൽപനയ്ക്കുപുറമേ കഞ്ചാവും ഹാഷിഷും ഉപയോഗിക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha


























