ബൈഡന്‍ ഇസ്രയേലിലേക്ക്... ഗാസയിലെ ആശുപത്രിയിലേത് ഹമാസിന്റെ പാളിപ്പോയ മിസൈല്‍ ആക്രമണമെന്ന് ഇസ്രയേല്‍; ഗാസയിലെ ആശുപത്രി ആക്രമണത്തില്‍ അപലപിച്ച് ഗള്‍ഫ് രാജ്യങ്ങള്‍; 100 മില്യണ്‍ അടിയന്തര സഹായം പ്രഖ്യാപിച്ച് ജിസിസി

ഗാസയില്‍ നിന്നും ദയനീയ വാര്‍ത്ത. മധ്യ ഗാസയിലെ അല്‍ അഹ്ലി അറബ് ആശുപത്രിയില്‍ ബോംബിട്ടെന്ന് ഗാസ ആരോഗ്യമന്ത്രാലയം. അര്‍ധരാത്രിയോടെ ആക്രമണം നടന്നത്. സംഭവത്തില്‍ 500-ലധികം പേര്‍ കൊല്ലപ്പെട്ടതായും നിരവധിപേര്‍ കെട്ടിടങ്ങള്‍ക്കടിയില്‍ കുടുങ്ങി കിടക്കുന്നതായും ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു.
വീട് വിട്ട ആയിരങ്ങള്‍ സുരക്ഷിതമെന്ന് കരുതി അഭയം തേടിയ ആശുപത്രിയിലായിരുന്നു ആക്രമണം ഉണ്ടായത്. ചുരുങ്ങിയത് 4000 അഭയാര്‍ത്ഥികള്‍ എങ്കിലും ആശുപത്രിയില്‍ ഉണ്ടായിരുന്നുവെന്ന് രക്ഷപ്പെട്ട ഡോക്ടര്‍ ബിബിസിയോട് പ്രതികരിച്ചത്. ആശുപത്രി ഏതാണ്ട് പൂര്‍ണ്ണമായി തകര്‍ന്നതിനാല്‍ രക്ഷാ പ്രവര്‍ത്തനം ദുഷ്‌കരമാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചതായി പലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹമൂദ് അബ്ബാസ് അറിയിച്ചിരുന്നു.
അതേസമയം ഗാസയിലെ ആശുപത്രിയില്‍ ബോംബിട്ടെന്ന് ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചതിന് പിന്നാലെ നിഷേധിച്ച് ഇസ്രയേല്‍. ഗാസയിലെ ആശുപത്രി ആക്രമിച്ചിട്ടില്ലെന്ന് കാണിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവാണ് നിഷേധ കുറിപ്പിറക്കിയത്. ലോകം മുഴുവന്‍ അറിയണം. ഗാസയിലെ ഭീകരരാണ് അത് ചെയ്തത്. നമ്മുടെ കുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയവര്‍ അവരുടെ മക്കളെയും കൊല്ലുകയാണ്. എന്നും കുറിപ്പില്‍ വിശദീകരിച്ചുന്നു.
ഇസ്ലാമിക് ജിഹാദികള്‍ ഇസ്രയേലിനെതിരെ തൊടുത്ത മിസൈല്‍ ആക്രമണം പരാജയപ്പെട്ട് ആശുപത്രിയില്‍ പതിച്ചതാകാമെന്ന് ഇസ്രായേല്‍ സൈനിക വക്താവും അറിയിച്ചു. അല്‍ അഹ്ലി ബാപ്റ്റിസ്റ്റ് ആശുപത്രി ആക്രമിക്കപ്പെട്ട സമയത്ത് ഗാസയില്‍ നിന്ന് തന്നെ നിരവധി റോക്കറ്റുകള്‍ ബോംബാക്രമണം തുടങ്ങിയിരുന്നു. അങ്ങിനെയാകാം ആശുപത്രി ആക്രമിക്കപ്പെട്ടത്. ഐഡിഎഫ് പ്രവര്‍ത്തന സംവിധാനങ്ങള്‍ വിശകലനം ചെയ്തപ്പോള്‍, ഗാസയില്‍ നിന്ന് മിസൈല്‍ ആക്രമണം നടത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിനിടയിലാണ് ആശുപത്രിയിലും ആക്രമണമുണ്ടായത്. വിവിധയിടങ്ങളില്‍ നിന്ന് ലഭിച്ച ഇന്റലിജന്‍സ് വിവരം അനുസരിച്ച് ആശുപത്രിയിലുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് ജിഹാദ് ഭീകര സംഘടനയ്ക്കാണെന്നും ഇസ്രയേല്‍ സൈനിക വക്താവ് ട്വീറ്റില്‍ കുറിച്ചു.
അതേസമയം, പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രയേല്‍, ജോര്‍ദന്‍ സന്ദര്‍ശനത്തിനായി വാഷിംഗ്ടണില്‍ നിന്ന് തിരിച്ചു. ഗാസയിലെ ആശുപത്രി ആക്രമണത്തിന് ശേഷം സ്ഥിതി കൂടുതല്‍ രൂക്ഷമായ സാഹചര്യത്തിലും, ഇസ്രയേല്‍ സന്ദര്‍ശനത്തിന് മാറ്റം വരുത്താതെയാണ് ബൈഡന്റെ യാത്ര. ഇന്ത്യന്‍ സമയം ബുധനാഴ്ച്ച പുലര്‍ച്ചെ മൂന്ന് മണിക്കാണ് ബൈഡന്‍ വൈറ്റ് ഹൗസില്‍ നിന്ന് ഇസ്രയേല്‍ സന്ദര്‍ശനത്തിനായി പുറപ്പെട്ടത്. ഇന്ന് തന്നെ ബൈഡന്‍ നെതന്യാഹുവുമായി സുപ്രധാന കൂടിക്കാഴ്ച്ച നടത്തും.
അതേസമയം ഗാസയിലെ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ അപലപിച്ച് ഗള്‍ഫ് രാജ്യങ്ങള്‍. ആക്രമണത്തെ സൌദി അറേബ്യ അപലപിച്ചു. ക്രൂരമായ കൂട്ടക്കൊല, അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. കൂട്ടക്കൊല എന്നും യുദ്ധക്കുറ്റമാണെന്ന് ജോര്‍ദാന്‍ പ്രതികരിച്ചു.
ആശുപത്രി ആക്രമണത്തെ തുടര്‍ന്ന് പ്രതിസന്ധി കൂടുതല്‍ രൂക്ഷമായ സാഹചര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ബൈഡനുമായ കൂടിക്കാഴ്ച്ച നീട്ടിവെക്കാന്‍ ജോര്‍ദന്‍ തീരുമാനിച്ചു. ബൈഡന്‍, കിങ് അബ്ദുള്ള, ഈജിപ്ത് പ്രസിഡന്റ് സിസി, മഹ്‌മൂദ് അബ്ബാസ് എന്നിവരുമായുള്ള കൂടിക്കാഴ്ചയാണ് ജോര്‍ദന്‍ റദ്ദാക്കിയത്. അതേസമയം ഗാസയിലെ ആശുപത്രി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സൈനിക നടപടി നിര്‍ത്തിവയ്ക്കണമെന്ന് ജിസിസി രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. 100 മില്യണ്‍ അടിയന്തര സഹായം നല്‍കുമെന്നും ജിസിസി രാജ്യങ്ങള്‍ അറിയിച്ചു.
അതേസമയം, ഗാസയിലെ ആശുപത്രി ആക്രമിച്ചിട്ടില്ലെന്ന് കാണിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നിഷേധ കുറിപ്പിറക്കി.
"
https://www.facebook.com/Malayalivartha


























