ഹോമിയോ മെഡിക്കല്‍ ഓഫിസര്‍ (ഡോക്ടര്‍ ) നിയമന കോഴ കേസ്... മൂന്നാം പ്രതി റയീസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

ആരോഗ്യ വകുപ്പിന് കീഴിലുള്ള ആയുഷ് വകുപ്പില്‍ മലപ്പുറത്ത് ഹോമിയോ മെഡിക്കല്‍ ഓഫിസര്‍ (ഡോക്ടര്‍) നിയമനത്തിന് 1.75 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസില്‍മൂന്നാം പ്രതി റയീസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി.
തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്റില്‍ കഴിയുന്ന പ്രതിക്ക് ജാമ്യം നിഷേധിച്ചത്. ഒക്ടോബര്‍ 3 ന് അറസ്റ്റ് ചെയ്യപ്പെട്ട് റിമാന്റില്‍ കഴിയുന്ന കോഴിക്കോട് എകരൂല്‍ സ്വദേശിയായ എം.കെ. റയീസിനാണ് ജാമ്യം നിരസിച്ചത്.
പ്രതിക്കെതിരായി ആരോപിക്കുന്ന കുറ്റകൃത്യങ്ങള്‍ ഗുരുതരവും ഗൗരവമേറിയതുമാണ്. കേസ് റെക്കോഡുകള്‍ പരിശോധിച്ചതില്‍ പ്രതിയുടെ ഉള്‍പ്പെല്‍ പ്രഥമദൃഷ്ട്യാ കാണുന്നുണ്ട്. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണ്. ഈ ഘട്ടത്തില്‍ പ്രതിയെ സ്വതന്ത്രനാക്കിയാല്‍ തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സമാന കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാനും പ്രോസിക്യൂഷന്‍ ഭയന്ന് ഒളിവില്‍ പോകാനുമുള്ള സാധ്യത തള്ളിക്കളയാനാവില്ല. ആരോപിക്കപ്പെട്ട കുറ്റകൃത്യത്തിന്റെ സ്വഭാവവും കാഠിന്യവും കണക്കിലെടുക്കുമ്പോള്‍ പ്രതിയെ ജാമ്യത്തില്‍ വിട്ടയക്കാനാവില്ലെന്നും ജാമ്യഹര്‍ജി തള്ളിയ ഉത്തരവില്‍ മജിസ്‌ട്രേട്ട് അഭിനിമോള്‍ രാജേന്ദ്രന്‍ വ്യക്തമാക്കി. റയീസിന്റെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചാണ് ആയുഷ് മിഷന്റെ വ്യാജ ഇ-മെയില്‍ വിലാസമുണ്ടാക്കിയതെന്ന് ജാമ്യ ഹര്‍ജിയെ എതിര്‍ത്ത് പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഫോണ്‍ കസ്റ്റഡിയിലെടുത്ത് നടത്തിയ പരിശോധനയില്‍ ഇ-മെയില്‍ നിര്‍മിച്ച ശേഷം അഖില്‍ സജീവിന് അയച്ചുനല്‍കിയതിന്റെ സ്‌ക്രീന്‍ ഷോട്ടടക്കം കണ്ടെടുത്തു. ഗൂഢാലോചനയിലും റഹീസിന് പങ്കുണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍.
നിരവധി പണമിടപാടുകളും ഇവര്‍ തമ്മിലുണ്ട്. നൂറിലധികം തവണ ഗൂഗിള്‍ പേ വഴി പണം കൈമാറിയെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
റയീസിന്റെ പേരിലുള്ള നമ്പര്‍ ഉപയോഗിച്ച് വ്യാജ രേഖകള്‍ ഉണ്ടാക്കിയത് കൂട്ടുപ്രതിയായ അഖില്‍ സജീവാണ. നിയമന തട്ടിപ്പില്‍ മുഖ്യ പങ്കാളിത്തമുള്ള പ്രതിയാണ് മൂന്നാം പ്രതി റയീസ്. പ്രതിക്ക് മുഴുവന്‍ ഗുഢാലോചനയിലും പങ്കുണ്ട്. ആയുഷ് മിഷന്റെ വ്യാജ നിയമന ഉത്തരവ് നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരിക്കുന്ന ഫോണ്‍ നമ്പര്‍ ( സിം കാര്‍ഡ് ) പ്രതിയുടെ പേരിലാണ്. നിലവില്‍ നാലു പേരാണ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. കൂടുതല്‍ പേര്‍ക്ക് പങ്ക് ഉണ്ടോയെന്ന് അന്വേഷിക്കേണ്ടതുണ്ട്. ആയുഷ് മിഷന്റെ പേരില്‍ വ്യാജ ഐഡി ഉണ്ടാക്കിയത് റയീസാണ്. അഖില്‍ സജീവ് റയീസിന്റെ പേരിലുള്ള നമ്പര്‍ ഉപയോഗിച്ചതായി തെളിവ് ലഭിച്ചിട്ടുണ്ടെന്നും പോലീസ് റിപ്പോര്‍ട്ടിലുണ്ട്.
തന്റെ നമ്പര്‍ ഉപയോഗിച്ച് വ്യാജ രേഖകള്‍ തയ്യാറാക്കിയത് അഖില്‍ സജീവാണെന്ന് നേരത്തെ റയീസ് മൊഴി നല്‍കിയിരുന്നു.
കൂട്ടു പ്രതി കോഴിക്കോട് സ്വദേശി ലെനിന്‍ രാജ്. എ.കെ. സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ അപേക്ഷയില്‍ സര്‍ക്കാര്‍ നിലപാടറിയിക്കാനും പോലീസ് റിപ്പോര്‍ട്ട് ഹാജരാക്കാനും തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി പ്രസുന്‍ മോഹന്‍ ഉത്തരവിട്ടിരുന്നു. ഉത്തരവ് പ്രകാരം പോലീസ് റിപ്പോര്‍ട്ട് ഹാജരാക്കിയിട്ടുണ്ട്.
താന്‍ നിരപരാധിയാണെന്നും കേസിനാസ്പദമായ യാതൊരു കുറ്റങ്ങളും ചെയ്തിട്ടില്ലായെന്നും ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയില്‍ ലെനിന്‍ പറയുന്നു.
ഗൂഢാലോചന, വിശ്വാസ വഞ്ചന ചെയ്ത് ചതിച്ച് 1.75 ലക്ഷം രൂപ വഞ്ചനയിലൂടെ സ്വരൂപിച്ചെടുത്തു , വ്യാജ ഇ-മെയില്‍ വിലാസം ഉണ്ടാക്കി എന്നീ കുറ്റങ്ങള്‍ ആരോപിച്ച് സിറ്റി കന്റോണ്‍മെന്റ് പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തിരിക്കുകയാണ്. അറസ്റ്റ് ചെയ്ത് തന്നെ കസ്റ്റഡിയില്‍ വെച്ച് പോലീസ് മാനസികമായും ശാരീരികമായും പീഡിപ്പിക്കുവാന്‍ സാധ്യതയുണ്ട്. അന്വേഷണവുമായി സഹകരിക്കാന്‍ താന്‍ തയ്യാറാണ്. ആകയാല്‍ തന്നെ അറസ്റ്റ് ചെയ്യുന്ന പക്ഷം ഉടന്‍ തന്നെ തന്നെ ജാമ്യത്തില്‍ വിട്ടയക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന് നിര്‍ദ്ദേശം കൊടുക്കണമെന്നാണ് മുന്‍കൂര്‍ ജാമ്യഹര്‍ജിയിലെ ആവശ്യം.
കേസില്‍ കോഴിക്കോട് എകരൂല്‍ സ്വദേശിയായ എം.കെ. റഹീസിനെ ഒക്ടോബര്‍ 3 ന് അറസ്റ്റ് ചെയ്തിരുന്നു.
തുടര്‍ന്ന് തട്ടിപ്പിന്റെ മുഖ്യ സൂത്രധാരന്‍ അഖില്‍ സജീവിനെയും കോഴിക്കോട് സ്വദേശി ലെനിന്‍രാജിനെയും പ്രതി ചേര്‍ത്തുള്ള അഡീ. റിപ്പോര്‍ട്ട് കന്റോണ്‍മെന്റ് പൊലീസ് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കി. ഇതിന്റെ തുടര്‍ച്ചയായാണ് റയീസിനെയും മലപ്പുറം സ്വദേശി ബാസിതിനെയും തിരുവനന്തപുരത്തെത്തിച്ച് ചോദ്യംചെയ്തത്.
സിറ്റി പൊലീസ് മേധാവി സി.എച്ച്. നാഗരാജുവിന്റെയും കന്റോണ്‍മെന്റ് അസി. കമീഷണര്‍ സ്റ്റ്യുവര്‍ട്ട് കീലറിന്റെയും നേതൃത്വത്തില്‍ നടന്ന ചോദ്യംചെയ്യലില്‍ അഖില്‍ സജീവും റയീസും ചേര്‍ന്ന് വ്യാജ രേഖയുണ്ടാക്കിയതിന്റെയും സാമ്പത്തിക ഇടപാടുകള്‍ നടത്തിയതിന്റെയും തെളിവുകള്‍ ലഭിച്ചു. ചോദ്യംചെയ്യലിലുടനീളം കുറ്റം നിഷേധിക്കുന്ന സമീപനമാണ് റയീസ് സ്വീകരിച്ചത്. ശാസ്ത്രീയ തെളിവുകള്‍ നിരത്തിയുള്ള ചോദ്യംചെയ്യലിനൊടുവില്‍ കുറ്റം സമ്മതിച്ചു.
വിളിച്ചാല്‍ വീണ്ടും ഹാജരാകണമെന്ന നോട്ടീസോടെ കെ.പി. ബാസിതിനെ ഒക്ടോബര്‍ 3 ന് വിട്ടയച്ചു. തുടര്‍ന്ന് ഒക്ടോബര്‍ 15 ന് അറസ്റ്റ് ചെയ്തു.
ആരോഗ്യമന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫ് അഖില്‍ മാത്യുവിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.. ഹരിദാസനില്‍നിന്ന് ലെനിന്‍ 50,000വും അഖില്‍ സജീവ് 25,000വും രൂപ തട്ടിയെടുത്തിരുന്നു. സെക്രട്ടേറിയറ്റിന് സമീപത്തുവെച്ച് ആരോഗ്യമന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫ് അഖില്‍ മാത്യു ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന മലപ്പുറം സ്വദേശി ഹരിദാസന്റെ ആരോപണത്തോടെയാണ് നിയമനതട്ടിപ്പ് സംഘത്തെക്കുറിച്ച വിവരം പുറത്തുവന്നത്.
"
https://www.facebook.com/Malayalivartha


























