സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്‌ക്ക് സാദ്ധ്യത.... 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചു....ചക്രവാതച്ചുഴി ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത...മലയോര മേഖലയിൽ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്...ഇടിയോടുകൂടിയ മഴ ഉണ്ടാകും...

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്‌ക്ക് സാദ്ധ്യത. ഇതേ തുടർന്ന് 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.തെക്ക് കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി ചക്രവാതച്ചുഴി ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. തുടർന്ന് പടിഞ്ഞാറ് – വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി ഒക്ടോബർ 21 ഓടെ വീണ്ടും ശക്തി പ്രാപിച്ചു മദ്ധ്യ അറബിക്കടലിൽ തീവ്ര ന്യൂന മർദ്ദമായി മാറാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇതേ തുടർന്ന് മലയോര മേഖലയിൽ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.
തലസ്ഥാനത്ത് പലയിടങ്ങളിലും രാത്രിയിലുടനീളം മഴ പെയ്തിരുന്നു. ശനിയാഴ്ചയും ഞായറാഴ്ചയും മഴയെത്തുടർന്ന് ഉണ്ടായ വെള്ളക്കെട്ട് മാറിവരുന്നതിന് ഇടയാണ് ഇന്നലെ നഗരങ്ങളിൽ പലയിടത്തും കനത്ത മഴ പെയ്തത്. വിതുര വാമനപുരം നദി കരകവിഞ്ഞു. പൊഴിയൂരിലെ തീരദേശ മേഖലകളിൽ കടലാക്രമണം രൂക്ഷമായിരിക്കുകയാണ്. അഗസ്ത്യ വനമേഖലയിൽ ശക്തമായ മഴ ലഭിച്ചു. അമ്പൂരി, വെള്ളറട മേഖലയിൽ മണിക്കൂറുകളോളം ഇടിയോടുകൂടിയ മഴ ലഭിച്ചിരുന്നു.പലയിടങ്ങളിലും വീടുകൾ തകരുന്നതടക്കം നാശനഷ്ടങ്ങളുണ്ടായി.അതേസമയം, മഴ കനക്കുന്നതോടൊപ്പം മലയോര മേഖലയിൽ പകർച്ചപ്പനി വ്യാപിക്കുകയാണ്. കടുത്ത പനി, ജലദോഷം, ചുമ, തുമ്മൽ, തലവേദന, ശ്വാസംമുട്ടൽ എന്നീ അസുഖങ്ങളാണ് പടരുന്നത്. ഇതിനിടയിൽ ചെങ്കണ്ണും വ്യാപിച്ചിട്ടുണ്ട്. അരുവിക്കര നിയോജക മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിൽ രോഗബാധിതരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്.
വിതുര ഗവൺമെന്റ് താലൂക്ക് ആശുപത്രി, തൊളിക്കോട് കുടുംബാരോഗ്യകേന്ദ്രം, മലയടി കുടുംബാരോഗ്യകേന്ദ്രം എന്നീ ആശുപത്രികളിൽ രോഗബാധിതരായി എത്തുന്നവരുടെ എണ്ണം അനുദിനം ഉയരുകയാണ്.ഒറ്റ രാത്രിയില്‍ പെയ്ത മഴയിലാണ് തിരുവനന്തപുരത്തെ പാവങ്ങള്‍ മുഴുവന്‍ ദുരിതാശ്വാസ ക്യാമ്പുകളിലായതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. 2018- ലെ പ്രളയത്തിനുശേഷം വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഡച്ച് മോഡല്‍ കൊണ്ടുവരുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇതാണോ മുഖ്യമന്ത്രി പറഞ്ഞ ഡച്ച് മോഡലെന്ന് അദ്ദേഹം ചോദിച്ചു. കുന്നുകുഴി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പും മഴയില്‍ നാശനഷ്ടങ്ങളുണ്ടായ കടകംപള്ളി മേഖലയിലും സന്ദര്‍ശനം നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ദുരിതത്തില്‍പ്പെട്ടവര്‍ക്ക് വീട് താമസയോഗ്യമാക്കുന്നതിന് ആവശ്യമായ അടിയന്തര ധനസഹായം സര്‍ക്കാര്‍ അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.വെള്ളപ്പൊക്കം ഒഴിവാക്കുന്നതിന് ആവശ്യമായ സമഗ്ര നടപടികളും സ്വീകരിക്കണം. സംസ്ഥാനത്തെ എല്ലാ വികസന പ്രവര്‍ത്തനങ്ങളും കാലാവസ്ഥാ വ്യതിയാനത്തെ അടിസ്ഥാനപ്പെടുത്തിയാണ് രൂപകല്‍പന ചെയ്യേണ്ടത്. കാലാവസ്ഥ പ്രവചനം കുറ്റമറ്റതാക്കാന്‍ കൊച്ചി ശാസ്ത്ര-സാങ്കേതിക സര്‍വകലാശാലയുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍ ഇനിയെങ്കിലും തയാറാകണം. മഴ പെയ്താല്‍ എവിടെയാണ് വെള്ളം പൊങ്ങുന്നതെന്ന് കണ്ടെത്താനുള്ള സാങ്കേതിക സംവിധാനം ഇന്ന് നിലവിലുണ്ട്. എന്നിട്ടും സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നത് സങ്കടകരമാണ്.ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളൊന്നും സര്‍ക്കാരിന്റെ മുന്‍ഗണനാ പട്ടികയില്‍ പോലുമില്ല. തലസ്ഥാന നഗരിയില്‍ വീടുകള്‍ വെള്ളത്തിനടിയിലായ അതേ ദിവസമാണ് സംസ്ഥാനത്ത് കെ- റെയില്‍ വന്നേ മതിയാകൂവെന്ന് സി.പി.എം. സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞത്. ഒറ്റ രാത്രി മഴ പെയ്തപ്പോള്‍ ഇതാണ് സ്ഥിതിയെങ്കില്‍ 300 കിലോ മീറ്റര്‍ ദൂരത്തില്‍ എംബാങ്മെന്റും 200 കിലോ മീറ്റര്‍ ദൂരത്തില്‍ പത്ത് അടി ഉയരത്തില്‍ രണ്ട് വശത്തും മതിലും കെട്ടിയാല്‍ എന്തായിരിക്കും അവസ്ഥയെന്നും അദ്ദേഹം ചോദിച്ചു.
https://www.facebook.com/Malayalivartha


























