ഗണേഷും സോളാര്‍ നായികയും അകന്നു? കത്തുകേസില്‍ ഗണേഷിന്റെ കുത്ത് ക്‌ളൈമാക്‌സില്‍ എന്താകും

വിവാദമായ സോളാര്‍ കേസിലെ പ്രതിയും മുന്‍ മന്ത്രി കെ.ബി ഗണേഷ്‌കുമാറും തമ്മിലകന്നോ? ജയിലില്‍ നിന്നിറങ്ങിയ തന്നെ ഗണേഷ് കുമാര്‍ ആറ് മാസത്തോളം ഒളിവില്‍ പാര്‍പ്പിച്ചെന്ന് പ്രതി അടുത്തിടെ വെളുിപ്പെടുത്തിയിരുന്നു. പ്രതിയുടെ രണ്ട് കുട്ടികളില്‍ ഒരാളുടെ പിതാവ് കെ.ബി ഗണേഷ് കുമാറാണെന്ന സി.ബി.ഐ റിപ്പോര്‍ട്ട് വന്നതിന് ശേഷമായിരുന്നു ഇത്. സോളാര്‍ ഗൂഢാലോചന കേസിലെ കത്ത് വ്യാജമല്ലെന്നും അത് എഴുതിയതും ഒപ്പിട്ടതും കോടതിയില്‍ ഹാജരാക്കിയതും പരാതിക്കാരിയാണെന്നും ഗണേഷ് ഹൈക്കോടതിയില്‍ പറഞ്ഞു. കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതിയില്‍ നേരിട്ട് ഹാജരാകാനുള്ള സമന്‍സിനെതിരെ ഗണേഷ് കുമാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്. സോളാര്‍ കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് കൊട്ടാരക്കര കോടതിയിലുള്ള കേസില്‍ തുടര്‍ നടപടികള്‍ക്കുള്ള സ്റ്റേ നീക്കിയ കോടതി ഗണേഷ് കുമാറിനെതിരെ നടപടികള്‍ സ്വീകരിക്കാമെന്നും വ്യക്തമാക്കി. അതോടൊപ്പം നേരിട്ട് കൊട്ടാരക്കര കോടതിയില്‍ ഹാജരാകുന്നതിന് 10 ദിവസത്തെ ഇളവ് ഹൈക്കോടതി നല്‍കുകയും ചെയ്തു.
പരാതിക്കാരി എഴുതിയ കത്തില്‍ മാറ്റങ്ങള്‍ വരുത്തിയെന്നും ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പേര് അങ്ങനെയാണ് കടന്ന് കൂടിയതെന്നും അഭിഭാഷകന്‍ ഫെന്നി ബാലകൃഷ്ണന്‍ വെളിപ്പെടുത്തിയിരുന്നു. പരാതിക്കാരി പത്തനംതിട്ട ജയിലില്‍ കഴിയുമ്പോള്‍ അഭിഭാഷകന്‍ വാങ്ങിയ കത്തിന് 21 പേജ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ജയിലിലെ കൈപ്പറ്റ് രസീതും ഇക്കാര്യം വ്യക്തമാക്കുന്നു. എന്നാല്‍ പിന്നീട് മാധ്യമങ്ങളിലൂടെ പുറത്ത് വന്ന കത്ത് 24 പേജായി. കൂട്ടിച്ചേര്‍ത്ത പേജുകളിലാണ് ഉമ്മന്‍ചാണ്ടി അടക്കമുള്ളവരുടെ പേര് ഉണ്ടായിരുന്നത്. ഗണേഷ് കുമാറാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും ഫെന്നി ബാലകൃഷ്ണന്‍ ആരോപിച്ചിരുന്നു. അതിനെതിരെ പ്രതികരിക്കാന്‍ പോലും ഗണേഷ് തയ്യാറായില്ല.
കത്ത് വ്യാജമാണെന്ന് ഉറപ്പായത് കൊണ്ടാണ് ഗൂഢാലോചന ആരോപിച്ച് കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ സുധീര്‍ ജേക്കബ് കൊട്ടാരക്കര കോടതിയില്‍ പരാതി നല്‍കിയത്. കേസില്‍ പരാതിക്കാരി ഒന്നാം പ്രതിയും ഗണേഷ് കുമാര്‍ രണ്ടാം പ്രതിയുമാണ്. സോളാര്‍ കേസുമായി ബന്ധപ്പെട്ട് പലര്‍ക്കെതിരെയും പരാതിക്കാരി ആരോപണങ്ങള്‍ ഉന്നയിക്കുകയും പ്രതികരണങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ടെങ്കിലും ഗണേഷിനെതിരെ ഒന്നും പറഞ്ഞിട്ടില്ലായിരുന്നു. ഗണേഷ് കുമാര്‍ അടുത്ത സുഹൃത്താണെന്നാണ് പറഞ്ഞിരുന്നത്. അടുത്തകാലത്തായി ഈ നിലപാടില്‍ നിന്ന് പരാതിക്കാരി പിന്നാക്കം പോയതായി കാണാം. ഇരുവരും മാനസികമായി അകന്നതായാണ് സൂചന. പരാതിക്കാരിയുടെ കേസും ആരോപണങ്ങളും നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സി.ബി.ഐ ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരായ കേസ് തള്ളിയതും സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞതും. ഗൂഢാലോചനയെ കുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കൊട്ടാരക്കര കോടതിയില്‍ പരാതിക്കാരിയുടെ കത്ത് സംബന്ധിച്ച് കേസുള്ളതിനാല്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന നിലപാടാണ് ഭൂരിപക്ഷം പേരും സ്വീകരിച്ചത്.
ആഹാരത്തിലൂടെ വിഷാംശം ചെറിയ അളവില്‍ നല്‍കി പരാതിക്കാരിയെ ആരോ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന ആരോപണവും അടുത്തകാലത്ത് ഉയര്‍ന്നിരുന്നു. ഇതിന് ശേഷം അവരുടെ ഡ്രൈവറെ മാറ്റിയെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഇവരെ അപായപ്പെടുത്തിയത് കൊണ്ട് ആര്‍ക്കാണ് നേട്ടമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സോളാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കെ.ബി ഗണേഷ്‌കുമാറാണ് പരാതിക്കാരിയെ സര്‍ക്കാരിലെ ഉന്നതരുടെ അടുത്തേക്ക് വിട്ടതെന്നും ആരോപണങ്ങളുണ്ട്. ആദ്യ ഭാര്യ യാമിനി തങ്കച്ചിയുമായുള്ള ബന്ധം വേര്‍പെടുത്തിയ ശേഷം ഗണേഷ് കുമാറിന് മന്ത്രിസഭയിലേക്ക് മടങ്ങിവരണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഇക്കാര്യം തന്നോട് ആവശ്യപ്പെട്ടെങ്കിലും അത് നടന്നില്ലെന്നും അതിനാല്‍ തന്നോട് നീരസം ഉണ്ടായിരുന്നെന്നും ഉമ്മന്‍ചാണ്ടി കൊട്ടാരക്കര കോടതിയില്‍ മൊഴിനല്‍കിയിട്ടുണ്ട്. ഗണേഷിന്റെ അതൃപ്തിയാണോ ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ കാരണമായതെന്നും സംശയമുണ്ട്. അതൊക്കെ അന്വേഷണത്തിലൂടെയോ,കോടതി വിചാരണയിലൂടെയോ ബോധ്യപ്പെടേണ്ട കാര്യമാണ്. പരാതിക്കാരി കോടതിയില്‍ ഹാജരാകുമ്പോള്‍ എന്ത് നിലപാടായിരിക്കും സ്വീകരിക്കുക എന്ന് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന കാര്യമാണ്. കത്തെഴുതിയത് താനാണെന്ന് പറഞ്ഞാലും കേസ് അവസാനിക്കില്ല. കാരണം ജയിലില്‍ നിന്ന് വെച്ച് അഭിഭാഷകന് കൈമാറിയ കത്തില്‍ 21 പേജേ ഉണ്ടായിരുന്നുള്ളൂ എന്ന് രേഖകള്‍ വ്യക്തമാക്കുന്നു. ബാക്കി പേജുകള്‍ എങ്ങനെ വന്നു, ആരാണ് അതിന് പിന്നില്‍ എന്നീ കാര്യങ്ങള്‍ക്കും മറുപടി നല്‍കേണ്ടിവരും. താനെഴുതിയ കത്തില്‍ ആരോ കൃത്രിമം നടത്തിയെന്ന് പരാതിക്കാരി പറഞ്ഞാല്‍ അഭിഭാഷകനായിരുന്ന ഫെന്നി ബാലകൃഷ്ണനായിരിക്കും മറുപടി പറയേണ്ടത്. കത്ത് ഗണേഷ് കുമാറിന്റെ ഓഫീസ് ജീവനക്കാരില്‍ ഒരാളും ബന്ധുവായ ശരണ്യാ മനോജും കൈപ്പറ്റിയെന്നാണ് ഫെന്നി ബാലകൃഷ്ണന്‍ പറയുന്നത്. അങ്ങനെയാണെങ്കില്‍ അവര്‍ രണ്ടാളും മറുപടി നല്‍കേണ്ടിവരും. അതിനും പുറമേ തന്റെ നിരപരാധിത്വം തെളിയിക്കേണ്ടത് ഗണേഷ് കുമാറിന്റെ ആവശ്യം കൂടിയാണ്. ഗണേഷ് ഹൈക്കോടതിയില്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമല്ലെന്നാണ് ഫെന്നി ബാലകൃഷ്ണന്റെ പ്രതികരണം വ്യക്തമാക്കുന്നത്. പരാതിക്കാരി അത് ശരിവയ്ക്കുന്ന രീതിയില്‍ മൊഴി നല്‍കിയാല്‍ ഗണേഷ് കുമാര്‍ പെട്ടത് തന്നെ. സി.പി.എമ്മുമായി ഇടഞ്ഞുനില്‍ക്കുന്ന ഗണേഷ്‌കുമാറിന് യു.ഡി.എഫിലേക്കും പോകാനാകാത്ത സ്ഥിതിയാണുള്ളത്. ഗണേഷ് കുമാറിനെ ഇടതു മുന്നണിക്കൊപ്പം കൂട്ടിയത് കേരളാ കോണ്‍ഗ്രസ് എമ്മിന് ഇഷ്ടപ്പെട്ടിട്ടില്ല. അങ്ങനെ എല്ലാം കൊണ്ടും വല്ലാത്തൊരു രാഷ്ട്രീയ പ്രതിസന്ധിയിലൂടെയാണ് ഗണേഷ് കുമാര്‍ കടന്ന് പോകുന്നത്. അതിനിടെ സോളാര്‍ നായിക കൂടി ഗണേഷിനെതിരെ മൊഴി നല്‍കിയാലുള്ള സ്ഥിതി പ്രവചനാതീതമാണ്. പരാതിക്കാരിക്കും ഗണേഷിനും ഒരു കുട്ടിയുണ്ടെന്ന സി.ബി.ഐ വെളിപ്പെടുത്തല്‍ തന്നെ പലരെയും ഞെട്ടിച്ചിരുന്നു. അതുകൊണ്ട് കേസിന്റെ മുന്നോട്ടുള്ള പോക്ക് ഏവരും ഉറ്റുനോക്കുകയാണ്.
https://www.facebook.com/Malayalivartha


























