ചര്‍ച്ചകള്‍ക്ക് യെമനിലേക്ക് പോകാന്‍ കേന്ദ്രസര്‍ക്കാര്‍ സൗകര്യം ഒരുക്കണം, നിമിഷയുടെ മോചനത്തിന് കേന്ദ്രസർക്കാർ ഇടപെടൽ തേടി ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകി മാതാവ്

യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ മലയാളി നഴ്സായ നിമിഷപ്രിയ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സനയിൽ ജയിലിൽ കഴിയുകയാണ്. നിമിഷയുടെ മോചനത്തിന് വേണ്ടി കേന്ദ്ര സർക്കാർ നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി എസ് ജയശങ്കറും, വി മുരളീധരകൻ അടക്കമുള്ളവരും നിമിഷയുടെ മോചനത്തിനായി പരിശ്രമിക്കുമെന്ന് പ്രമുഖ വ്യവസായി യൂസഫ് അലിയും നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഒത്തുതീര്‍പ്പിനായുള്ള ശ്രമങ്ങളും കോടതി നടപടികളും പുരോഗമിക്കുന്നുവെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നുവെങ്കിലും ഇക്കാര്യത്തില്‍ പിന്നീട് പുരോഗതിയുണ്ടായിരുന്നിട്ടില്ല.
സനയിലെ ഹൈക്കോടതിയും വധശിക്ഷ ശരി വച്ചതോടെ ശിക്ഷ ഏത് നിമിഷവും നടപ്പിലാക്കിയേക്കുമെന്ന ആശങ്കയിലാണ് നിമിഷയും കുടുംബവും. അടുത്തിടെ തന്‍റെ ജീവന്‍ രക്ഷിക്കാന്‍ എത്രയും വേഗം ഇടപെടണമെന്ന് യെമന്‍ ജയിലില്‍ നിന്ന് സ്വന്തം കൈപ്പടയിൽ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തെഴുതിയിരുന്നു. ഇതിന് പിന്നാലെ നിമിഷ പ്രിയയുടെ മോചനത്തിന് കേന്ദ്രസർക്കാർ ഇടപെടൽ തേടി മാതാവ് രംഗത്തെത്തിയിരിക്കുകയാണ്. ഡൽഹി ഹൈക്കോടതിയിലാണ് ഹർജി നൽകിയത്.
നിമിഷപ്രിയയുടെ മോചനത്തിനായുള്ള ചര്‍ച്ചകള്‍ക്ക് യെമനിലേക്ക് പോകാന്‍ കേന്ദ്രസര്‍ക്കാര്‍ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് നിമിഷപ്രിയയുടെ അമ്മയുടെ ആവശ്യം. മോചനത്തിനായുള്ള ഇടപെടൽ വൈകുന്ന ഓരോ ദിവസവും തന്‍റെ ജീവന്‍ അപകടത്തിലാണെന്ന നിമിഷയുടെ ഓഡിയോ സന്ദേശവും ജയിലിൽ നിന്ന് പുറത്തുവന്നിരുന്നു. വധശിക്ഷ സനയിലെ ഹൈക്കോടതിയും ശരിവച്ചതോടെ മരിച്ച തലാലിന്‍റെ കുടുംബം മാപ്പ് നല്‍കിയാലേ നിമിഷയുടെ മോചനം സാധ്യമാകൂ.
സനയില്‍ ഒരു ക്ലിനിക്കില്‍ നഴ്‌സായിട്ടാണ് നിമിഷ പ്രവാസ ജീവിതം ആരംഭിക്കുന്നത്. ഭര്‍ത്താവ് യെമനില്‍ വെല്‍ഡറായി ജോലി ചെയ്യുകയായിരുന്നു. എന്നാല്‍ ഇരുവരുടെയും കുറഞ്ഞ സാലറിയും ഓന്നര വയസ്സുള്ള മകളുടെ ഭാവിയുമൊക്കെ നോക്കി 2014 ഏപ്രിലില്‍ നിമിഷയുടെ ഭര്‍ത്താവ് ടോമി തോമസ് മകളെയും കൂട്ടി നാട്ടിലേക്ക് തിരികെ വന്നു. 2014ലാണ് നിമിഷ... തലാല്‍ അബ്ദു മഹ്ദിയുമായി പരിചയപ്പെടുന്നതും. നിമിഷയും ഭര്‍ത്താവും യെമനില്‍ ഒരു ക്ലിനിക് തുടങ്ങാന്‍ ആലോചനയിടുന്നു. പക്ഷേ യമനില്‍ ക്ലിനിക്കിന് ലൈസന്‍സ് ലഭിക്കാന്‍ ഒരു യെമന്‍ പൗരന്റെ സഹായം ആവശ്യമായതോടെ പരിചയക്കാരനും യെമാന്‍ പൗരനുമായ തലാലിനെ നിമിഷ നിര്‍ദേശിക്കുന്നു.
പക്ഷേ നിമിഷ ലൈസന്‍സിനായി തലാലിന്റെ സഹായം തേടിയിട്ടില്ലെന്നാണ് ഭര്‍ത്താവ് ടോമി പറയുന്നത്. അങ്ങനെ നിമിഷ 2015ല്‍ ക്ലിനിക്ക് ആരംഭിക്കുന്നു. എന്നാല്‍ യെമനില്‍ ആഭ്യന്തര യുദ്ധ പ്രഖ്യാപനം ഉണ്ടായ സാഹചര്യത്തില്‍ പുതിയ വിസക്ക് അനുമതി ഇല്ലാതായതോടെ നിമിഷയുടെ ഭര്‍ത്താവിനും കുട്ടിക്കും തിരിച്ച് നാട്ടിൽ നിന്ന് എത്താൽ സാധിച്ചില്ല. ഇതോടെയാണ് തലാലിന്റെ ഉപദ്രവം ആരംഭിക്കുന്നത്. ശാരീരിക ആക്രമണവും, സുഹൃത്തുക്കള്‍ക്കൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഭീഷണിപ്പെടുത്തുകയും ചെയ്തതായി നിമിഷ പറയുന്നുണ്ട്.
2017 ജൂലൈയില്‍ ആണ് തലാല്‍ അബ്ദു മഹ്ദിയെ നിമിഷപ്രിയ കൊലപ്പെടുത്തിയത്. എന്നാല്‍ കൊല്ലാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും തലാലിന്റെ കൈവശമുണ്ടായിരുന്ന പാസ്പോര്‍ട്ട് വീണ്ടെടുക്കുക മാത്രമായിരുന്നു തന്റെ ലക്ഷ്യമെന്നും നിമിഷ പറഞ്ഞിരുന്നു. തന്റെ പ്രശ്‌നങ്ങള്‍ അറിഞ്ഞ ജയില്‍ വാര്‍ഡന്‍ തലാലില്‍ നിന്നും രക്ഷപ്പെടാന്‍ പാസ്‌പോര്‍ട്ട് സ്വന്തമാക്കണമെന്നും അതിനായി അവനെ മയക്കാന്‍ ശ്രമിക്കണമെന്നും പറഞ്ഞു. അവസരം ലഭിച്ചപ്പോള്‍ നിമിഷ തലാലിന്റെ മേല്‍ കെറ്റാമൈന്‍ എന്ന മയക്കമരുന്ന് കുത്തിവെക്കുകയായിരുന്നു. കുറച്ച് മിനിറ്റുകള്‍ക്ക് ശേഷം, അയാൾ മയങ്ങി വീണെങ്കിലും മരിക്കുകയായിരുന്നു.
ഭയപ്പെട്ട നിമിഷ അവളുടെ സുഹൃത്തായ ഹനാനെ വിളിക്കുകയും തലാലിന്റെ മൃതദേഹം മാറ്റാൻ നിർദ്ദേശിച്ചതിനെ തുടർന്ന് മൃതദേഹം വെട്ടിമാറ്റി വാട്ടര്‍ ടാങ്കില്‍ ഉപേക്ഷിക്കുകയായിരുന്നു. കൊല്ലപ്പെട്ട തലാലിൻ്റെ നാട് ഹൂതി വിമതരായ ഇസ്ലാമിക ഗോത്രവര്‍ഗക്കാരുടെ നിയന്ത്രണത്തിലുള്ള പ്രദേശമാണ്. കടുത്ത ഇസ്ലാം നിയമങ്ങൾ പിന്തുടരുന്ന വിഭാഗമാണ് ഇവർ. അതുകൊണ്ടുതന്നെ കൊലപാതകത്തിനേക്കാൾ കൂടുതൽ അവരെ പ്രകോപിപ്പിക്കുന്നത് കൊലപാതക ശേഷം മൃതദേഹം വികൃതമാക്കിയെന്ന കുറ്റമാണ്.
മോചന ലഭിക്കുന്നതിന്, കൊല്ലപ്പെട്ട തലാലിന്റെ കുടുംബം 50 മില്യണ്‍ യെമന്‍ റിയാല്‍ (ഏകദേശം ഒന്നരക്കോടി രൂപ) ദയാധനം ആവശ്യപ്പെട്ടെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നത്. ദിയാ ധനം നല്‍കാന്‍ തയ്യാറാണെന്ന് സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ഇത് സ്വീകരിക്കുന്ന കാര്യത്തില്‍ തലാലിൻ്റെ കുടുംബത്തിലെ രണ്ടംഗങ്ങളാണ് എതിരുനിൽക്കുന്നത്. ഈ രണ്ടുപേരൊഴികെ മറ്റുള്ളവരുടെ സമ്മതം ലഭിച്ചിട്ടുണ്ട്. അതിനാൽ ഇനി എന്ത് എന്ന കാര്യത്തില്‍ ആക്ഷന്‍ കൗണ്‍സിലിനും വ്യക്തതയില്ല.
https://www.facebook.com/Malayalivartha


























