കടക്കാവൂര്‍ മണിക്കുട്ടന്‍ കൊലക്കേസ്... ആറ്റിങ്ങല്‍ അയ്യപ്പനും പുത്തന്‍പാലം രാജേഷും ഡിനി ബാബുവുമടക്കമുള്ള ഗുണ്ടകളും കൂലിത്തല്ലുകാരുമായ 10 പ്രതികള്‍ ചേര്‍ന്ന് വെട്ടിക്കൊന്ന കേസ് , 2 ദൃക്‌സാക്ഷികള്‍ കൂറുമാറി

ആറ്റിങ്ങല്‍ അയ്യപ്പനും പുത്തന്‍പാലം രാജേഷും ഡിനി ബാബുവുമടക്കമുള്ള കുപ്രസിദ്ധ ഗുണ്ടകളും കൂലിത്തല്ലുകാരുമായ 10 പ്രതികള്‍ ചേര്‍ന്ന് കടക്കാവൂര്‍ സ്വദേശി മണിക്കുട്ടന്‍ എന്ന കുമാരനെ വെട്ടിക്കൊന്ന കേസില്‍ രണ്ട് ദൃക്‌സാക്ഷികള്‍ കൂറുമാറി. വിചാരണയുടെ ആദ്യ ദിനത്തില്‍ തന്നെയാണ് ദൃക്‌സാക്ഷികളായ കീഴാറ്റിങ്ങല്‍ സ്വദേശി സുദര്‍ശനന്‍ , ആറ്റിങ്ങല്‍ കൊല്ലമ്പുഴ സ്വദേശി പ്രവാസിയായ കുഞ്ഞുമോന്‍ എന്ന ശ്രീകുമാര്‍ എന്നിവര്‍ പോലിസിന് നല്‍കിയ മൊഴി കോടതിയില്‍ തിരുത്തിയത്. തിരുവനന്തപുരം ഏഴാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതികളെ വിചാരണ ചെയ്യുന്നത്.
വാള്‍ , കഠാര , മഴു , കൊടുവാള്‍ , കത്തി എന്നീ മാരകായുധങ്ങളുമായി വെട്ടിയും കുത്തിയും കൊല്ലുന്ന സംഭവം കണ്ടുവെന്നും പ്രതികളെ തിരിച്ചറിയാമെന്നും മണിക്കുട്ടനെ ആശുപത്രിയില്‍ കൊണ്ടുപോയെന്നും പ്രതികള്‍ വന്ന കാര്‍ ഇടറോഡില്‍ നിന്നും ഇറങ്ങി വരുന്നതും കാര്‍ ബ്രേക്ക് ചെയ്ത ശബ്ദം കേട്ട് നോക്കിയപ്പോള്‍ കാര്‍ ഓടിച്ചു കൊണ്ടുപോയി മണിക്കുട്ടനെ കൊണ്ടിടിച്ച് തള്ളിയിട്ട സ്ഥലത്ത് നിന്നും പിടഞ്ഞെഴുന്നേറ്റ് ഓടി വന്ന് മണിക്കുട്ടന്‍ വീണസമയം വെട്ടുന്നത് കണ്ടുവെന്നും പ്രതികള്‍ പരസ്പരം പേരുകള്‍ പറയുന്നത് കേട്ടുവെന്നും പ്രതികളെയും ആയുധങ്ങളും കണ്ട് തിരിച്ചറിഞ്ഞുവെന്നും കൃത്യ സ്ഥലം കാണിച്ചു കൊടുത്തുവെന്നും പോലീസിന് നല്‍കിയ മൊഴിയാണ് സാക്ഷികള്‍ കോടതിയില്‍ തിരുത്തി പ്രതിഭാഗം ചേര്‍ന്ന് കൂറുമാറിയത്.
വിദേശത്ത് നിന്ന് തലസ്ഥാനത്തെ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങി നേരിട്ട് കോടതിയില്‍ ഹാജരായാണ് സാക്ഷി കുഞ്ഞുമോന്‍ കൂറുമാറിയത്. തിരിച്ചറിയല്‍ കാര്‍ഡില്ലാതെ എത്തിയ സാക്ഷിയെ വിസ്തരിക്കാനാവില്ലെന്ന് പ്രോസിക്യൂട്ടര്‍ കെ.എല്‍. ഹരീഷ് കുമാര്‍ നിലപാടെടുത്തു. തുടര്‍ന്ന് സാക്ഷിയെ തിരിച്ചറിയാമോ എന്ന് ജഡ്ജി പ്രസുന്‍ മോഹന്‍ കോടതിയില്‍ സന്നിഹിതനായ അന്വേഷണ ഉദ്യോഗസ്ഥന്‍ കടക്കാവൂര്‍ മുന്‍ സി ഐ ജി.സോമശേഖരനോട് ചോദിച്ചു 1997ല്‍ സംഭവം നടന്ന് 27 വര്‍ഷം പിന്നിട്ടതിനാല്‍ തിരിച്ചറിയാനാകുന്നില്ലെന്ന് സിഐ ബോധിപ്പിച്ചു. തുടര്‍ന്ന് പാസ്സ്‌പോര്‍ട്ട് വാട്ട്‌സ്ആപ്പിലൂടെ പ്രദര്‍ശിപ്പിച്ചതിന് ശേഷമാണ് കുഞ്ഞുമോനെ വിസ്തരിച്ചത്. അതേ സമയം പ്രോസിക്യൂട്ടര്‍ ഹരീഷ് കുമാര്‍ തലങ്ങും വിലങ്ങും ചോദിച്ചിട്ടും പ്രതികളെ അറിയില്ലെന്നും സംഭവം കണ്ടിട്ടില്ലെന്നുമുള്ള തിരുത്തിയ മൊഴിയില്‍ സാക്ഷികള്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.
കീഴാറ്റിങ്ങല്‍ സ്വദേശി ആറ്റിങ്ങല്‍ അയ്യപ്പന്‍ , പാല്‍ക്കുളങ്ങര സ്വദേശി അജി എന്ന രാജി , ചിറയിന്‍കീഴ് സ്വദേശി ഭാസ്‌ക്കരന്‍ , കണ്ണമ്മൂല സ്വദേശി പുത്തന്‍പാലം രാജേഷ് , കരകുളം സ്വദേശി സുരേന്ദ്രന്‍ , പുന്നപുരം സ്വദേശി വിപിന്‍ നായര്‍ , കണ്ണമ്മൂല പുത്തന്‍പാലം സ്വദേശി ഡിനി ബാബു , തേക്കുംമൂട് സ്വദേശി ബാബു കുര്യന്‍ എന്ന കൊച്ചുമോന്‍ , കുന്നുകുഴി ബാര്‍ട്ടണ്‍ ഹില്‍ കോളനി സ്വദേശി കുട്ടനെന്ന ബിനു , കുത്തുകല്ലിന്‍മൂട് സ്വദേശി രാധാകൃഷ്ണന്‍ എന്നിവരാണ് വിചാരണ നേരിടുന്ന 1 മുതല്‍ 10 വരെയുള്ള പ്രതികള്‍.
വിചാരണ 25 ന് തുടരും
അയ്യപ്പനെയും മറ്റും കൈയ്യേറ്റം ചെയ്ത കേസിലെ പ്രതിയായ മണിക്കുട്ടനെ വര്‍ക്കല മജിസ്‌ട്രേട്ട് കോടതി വെറുതെ വിട്ടതിനെ തുടര്‍ന്നുണ്ടായ മുന്‍ വിരോധത്താല്‍ മണിക്കുട്ടനെ ഗുണ്ടാത്തലവന്‍ ആറ്റിങ്ങല്‍ അയ്യപ്പനെന്ന ആറ്റിങ്ങല്‍ ബിജുവിന്റെ നേതൃത്വത്തില്‍ 10 അംഗ ഗുണ്ടാ സംഘം വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകമടക്കം സംസ്ഥാനത്തൊട്ടാകെ വധശ്രമം , മോഷണം , കവര്‍ച്ച , ആളപഹരണക്കേസുകളില്‍ വിചാരണ തടവുകാരനായ കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ ആറ്റിങ്ങല്‍ അയ്യപ്പന്‍ എന്ന ആറ്റിങ്ങല്‍ ബിജുവിന് മണിക്കുട്ടന്‍ കൊലക്കേസില്‍ ജാമ്യമനുവദിച്ചിട്ടുണ്ട്. മെഡിക്കല്‍ ഗ്രൗണ്ടിലാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്. വിചാരണക്കോടതിയായ തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷന്‍സ് കോടതി വിവിധ ഘട്ടങ്ങളില്‍ പ്രതി സമര്‍പ്പിച്ച മൂന്നു ജാമ്യ ഹര്‍ജികളും തള്ളിയിരുന്നു.
പ്രതി ഇരുമ്പഴിക്കുള്ളില്‍ കിടന്ന് വിചാരണ നേരിടാനും വിചാരണ കോടതി ഉത്തരവിട്ടു. വിചാരണ തീരാതെ പ്രതി ഇനി പുറം ലോകം കാണണ്ടെന്ന് നിരീക്ഷിച്ചു കൊണ്ടാണ് കോടതി ജാമ്യം നിരസരിച്ചത്. മറ്റു11 കേസുകളില്‍ ജാമ്യം ലഭിച്ചിട്ടും ഈ കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ പ്രതിക്ക് പുറത്തിറങ്ങാനായിരുന്നില്ല. നീതിന്യായ വ്യവസ്ഥയെ നോക്കുകുത്തിയാക്കി ദീര്‍ഘകാലം ഒളിവില്‍ കഴിഞ്ഞ പ്രതി ഇരുമ്പഴിക്കുള്ളില്‍ കഴിഞ്ഞ് വിചാരണ നേരിടാന്‍ സെഷന്‍സ് ജഡ്ജി എല്‍. ജയവന്താണ് ഉത്തരവിട്ടത്. നിയമ വ്യവസ്ഥയെ വെല്ലുവിളിച്ച് കോടതിയില്‍ ഹാജരാകാതെ ദീര്‍ഘകാലം ഒളിവില്‍ കഴിഞ്ഞ പ്രതിയെ അനവധി കേസുകളില്‍ വിചാരണ ചെയ്യാനിരിക്കെ ജാമ്യം നല്‍കി സ്വതന്ത്രനാക്കിയാല്‍ ശിക്ഷ ഭയന്ന് വീണ്ടും ഒളിവില്‍ പോകാനും തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും വിചാരണയില്‍ മൊഴി തിരുത്തിച്ച് കൂറുമാറ്റി പ്രതിഭാഗം ചേര്‍ക്കാന്‍ സാധ്യതയുണ്ടെന്നും നിരീക്ഷിച്ചാണ് മൂന്നാം ജാമ്യ ഹര്‍ജിയും തള്ളിയത്. മൂന്നാം തവണയാണ് പ്രതിയുടെ ജാമ്യഹര്‍ജി കോടതി തള്ളിയത്. സെപ്റ്റംബറില്‍ മുന്‍ ജാമ്യഹര്‍ജി തള്ളിയ അതേ സാഹചര്യങ്ങളാണ് ഇപ്പോഴും നിലവിലുള്ളത്. സാഹചര്യങ്ങളില്‍ മാറ്റമുണ്ടായിട്ടില്ലെന്നും കോടതി ജാമ്യം നിരസിച്ച ഉത്തരവില്‍ ചൂണ്ടിക്കാട്ടി.
ആറ്റിങ്ങല്‍ കൂട്ടായ്മ കവര്‍ച്ച കേസിലും ബിജുവിന്റെ വിചാരണ തിരുവനന്തപുരം അഞ്ചാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ പുരോഗമിക്കുകയാണ്. 2001 ല്‍ ബിജുവിന്റെ നേതൃത്വത്തില്‍ ആറ്റിങ്ങലില്‍ നടത്തിയ കൂട്ടായ്മ കവര്‍ച്ചക്കേസിലാണ് വിചാരണ നടക്കുന്നത്.
മണിക്കുട്ടന്‍ കൊലക്കേസ് കൂടാതെ അമ്പലത്തറ അബ്ദുള്‍ ജബ്ബാര്‍ കൊലക്കേസിലും മുഖ്യ പ്രതിയാണ്. 20 വര്‍ഷത്തിലധികമായി കോടതിയില്‍ ഹാജരാകാതെയും പോലീസിനെ വെട്ടിച്ചും ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. അറസ്റ്റ് വാറണ്ട് ഉത്തരവ് പ്രകാരം 2021 ഫെബ്രുവരി 28 ന് കോട്ടയം പൊന്‍കുന്നത്തെ ഒളിസങ്കേതത്തില്‍ നിന്ന് പിടി കൂടുകയായിരുന്നു.
തമിഴ്‌നാട്ടിലെ മേല്‍വിലാസത്തില്‍ കരസ്ഥമാക്കിയ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ഇയാള്‍ ഇടക്ക് വിദേശത്തേക്ക് കടന്നിരുന്നു. നേപ്പാള്‍ , മുംബൈ , ഡല്‍ഹി വിമാനത്താവളങ്ങള്‍ വഴി രഹസ്യമായി ഇയാള്‍ നാട്ടില്‍ വന്നു പോയിരുന്നെങ്കിലും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ബംഗ്‌ളുരുവിലും തമിഴ്നാട്ടിലും രഹസ്യമായി വസ്തുവും വിടും വാങ്ങി മാറി മാറി ഒളിവില്‍ താമസിക്കുകയായിരുന്നു. വിദേശത്തായിരുന്നപ്പോഴും നാട്ടിലുള്ള സംഘത്തെയുപയോഗിച്ച് ഇയാള്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു. കടക്കാവൂര്‍ കൊല്ലമ്പുഴയില്‍ മണിക്കുട്ടനെ സംഘം ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തിയ കേസിലും തിരുവല്ലം അമ്പലത്തറ കല്ലുംമൂട്ടില്‍ അബ്ദുള്‍ ജബ്ബാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലും 2000 ല്‍ നടന്ന നേമം കൊലക്കേസിലും 1994 ല്‍ നടന്ന വലിയതുറ കൂട്ടായ്മ കവര്‍ച്ചക്കേസിലും പ്രധാന പ്രതിയാണ്.
തിരുവനന്തപുരം റൂറല്‍ ആറ്റിങ്ങല്‍ , കടക്കാവൂര്‍ , ചിറയിന്‍കീഴ് , വര്‍ക്കല , തിരുവല്ലം , തിരുവനന്തപുരം സിറ്റി മെഡിക്കല്‍ കോളേജ് , മ്യൂസിയം , വലിയതുറ , പൂജപ്പുര എന്നീ പോലീസ് സ്റ്റേഷനുകളില്‍ വധശ്രമം , അന്യായ തടങ്കലില്‍ വക്കുന്നതിനായുള്ള ആള്‍ മോഷണം , കഠിന ദേഹോപദ്രവം ഏല്‍പ്പിക്കുന്നതിനായുള്ള ആള്‍ മോഷണം എന്നീ കേസുകളിലും മുഖ്യ പ്രതിയാണ്.
"
https://www.facebook.com/Malayalivartha


























