നൂറു തികയുന്ന വി എസിന് പിണറായിയുടെ ആട്ട് ! അച്യുതാനന്ദനെ വിട്ടേക്ക് എന്ന് സി പി എം അന്ത്യശാസനം...നൂറു തികയുന്ന നേതാവിനെ പൂർണമായി അവഗണിക്കാനാണ് സി പി എം നൽകിയിരിക്കുന്ന നിർദ്ദേശം...വിഭാഗീയതയുടെ പേരിൽ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട് വർഷങ്ങളായിട്ടും എന്തിനാണ് ഇത്ര വിരോധം...

ഈ മാസം 20 നാണ് മുണ്ടൂരിലെ സി പി എം അനുഭാവികളുടെ സംഘടനയായ കളേഴ്സ് ഓഫ് മുണ്ടൂർ വി.എസിൻ്റെ പിറന്നാൾ ആലോഷം സംഘടിപ്പിച്ചിരിക്കുന്നത്. വി.എസിൻ്റെ പി.എ ആയിരുന്ന എ സുരേഷിനെ പരിപാടിയിലേക്ക് ക്ഷണിക്കുകയും പോസ്റ്ററിൽ പേര് വയ്ക്കുകയും ചെയ്തിരുന്നു. സുരേഷിനെ കൂടാതെ എ പ്രഭാകരൻ എം എൽ എ ,സി പി എം പാലക്കാട് ജില്ല കമ്മിറ്റി അംഗം പി.എ ഗോകുൽദാസ്, മുണ്ടൂർ ഏരിയ സെക്രട്ടറി സി.ആർ സജീവ് എന്നിവരുടെ പേരുമുണ്ടായിരുന്നു. വിഭാഗീയതയുടെ പേരിൽ പാർട്ടി പുറത്താക്കിയ സുരേഷിനെ പരിപാടിയിലേക്ക് ക്ഷണിച്ചതിൽ ജില്ലയിലെ ഒരു വിഭാഗം നേതാക്കൾക്ക് അതൃപ്തിയുണ്ടായിരുന്നു. മുണ്ടൂരിലെ സഖാക്കൾ പാർട്ടിയിൽ നിന്ന് പുറത്താകുമെന്ന അവസ്ഥയിലാണ് സുരേഷിനെ ഒഴിവാക്കിയത്. സംസ്ഥാന നേതാക്കളാണ് ജില്ലാ നേതാക്കൾക്ക് ഇത്തരം ഒരു നിർദ്ദേശം നൽകിയത്. ഇതോടെ സുരേഷിനെ ഒഴിവാക്കി കൊണ്ട് തീരുമാനം വന്നു.
അതേ സമയം, സംഭവം പാർട്ടിയുടെ അറിവോടെയല്ലെന്ന് സി പി എം ജില്ല നേതൃത്വം വ്യക്തമാക്കി. മാധ്യമങ്ങൾക്ക് വാർത്ത ചോർത്തി നൽകിയെന്നതിൻ്റെ പേരിൽ വർഷങ്ങൾക്ക് മുമ്പ് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട സുരേഷ് മടങ്ങി വരാൻ സിപിഎം സംസ്ഥാന കമ്മിറ്റിക്ക് അപ്പീൽ നൽകി കാത്തിരിക്കുകയാണ്. പഴയ വി എസ് കളി വീണ്ടും നടത്താനുള്ള തീരുമാനം വന്നതോടെ സുരേഷിന്റെ കാര്യം കുഴപ്പത്തിലാവും. ആദ്യം ക്ഷണിച്ച് പിന്നീട് ഒഴിവാക്കിയപ്പോൾ വ്യക്തിയെന്ന നിലയിൽ പ്രയാസം തോന്നിയെന്ന് സുരേഷ് പറഞ്ഞു. 'സംഘാടകർ 10 ദിവസം മുമ്പാണ് വിളിച്ചത്. അന്ന് അസൗകര്യം അറിയിച്ചെങ്കിലും പങ്കെടുക്കാമെന്ന് പറഞ്ഞിരുന്നു. പിന്നീട് വിളിച്ചാണ് സഖാവ് പങ്കെടുക്കേണ്ടതില്ലെന്ന് അവർ പറഞ്ഞത്. വർഷങ്ങൾക്ക് മുമ്പ് തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതാണ്. പ്രവൃത്തി കൊണ്ടോ വാക്കു കൊണ്ടോ പാർട്ടി വിരുദ്ധനായിട്ടില്ല. പുറത്തുപോയി പ്രകടനം നടത്തിയിട്ടില്ല. പാർട്ടിയിൽ വിശ്വസിക്കണമെങ്കിൽ മറ്റൊരു നേതാവിന്റെ ഔദാര്യം വേണ്ടെന്നാണ് വിശ്വസിക്കുന്നത്. തന്നെ പങ്കെടുപ്പിക്കുന്നതിൽ ബുദ്ധിമുട്ടും പ്രയാസവുമുണ്ടെന്നാണ് സംഘാടകർ പറഞ്ഞത്. ജില്ലാ നേതൃത്വത്തിന്റെ സമ്മതത്തോടെയാണ് ആദ്യഘട്ടത്തിൽ പോസ്റ്റർ പുറത്തിറക്കിയത്. പാർട്ടി ഏരിയാ സെക്രട്ടറിയോട് ചോദിച്ചാണ് വിളിച്ചതെന്നാണ് പറഞ്ഞത്. കമ്മ്യൂണിസ്റ്റ് ആശയത്തിൽ വിശ്വസിക്കുമ്പോൾ ആരുടേയും ഔദാര്യം ആവശ്യമില്ല. കേരളത്തിൽ വിവിധയിടങ്ങളിൽ വിഎസിന്റെ പിറന്നാളാഘോഷം നടക്കുന്നുണ്ട്. ആദ്യം വിളിച്ച് പിന്നീട് ഒഴിവാക്കിയപ്പോൾ വ്യക്തിയെന്ന നിലക്ക് സങ്കടം തോന്നി.'-സുരേഷ് പറഞ്ഞു. വിഎസിന്റെ വിശ്വസ്തനായിരുന്നു സുരേഷ്. ഇന്നും പിണറായി ഉൾപ്പെടെയുള്ള നേതാക്കൾക്ക് വി എസ് ഒരു വെല്ലുവിളിയാണ്. 2016 ൽ വി എസിനെ മുന്നിൽ നിർത്തിയാണ് പിണറായി വോട്ടു പിടിച്ചത്. എന്നാൽ ജയിച്ചു വന്നതോടെ വി എസിനെ ഒഴിവാക്കി. പണ്ട് ഗൗരിയമ്മക്ക് നൽകിയ പണി അപ്പോഴും ആവർത്തിച്ചു. അതോടെ വി എസ് രോഗാതുരനായി. എന്നാൽ വി എസിനെ തോൽപ്പിക്കാനോ പകരം വയ്ക്കാനോ സി പിഎമ്മിൽ ഇന്നും ആരുമില്ല. വിഎസിന് ജീവിതം രണ്ടു പോരാട്ട കാലങ്ങളാണ്. 1940 മുതൽ 1980 വരെ നീളുന്ന വർഗ്ഗ ശത്രുക്കളുമായുള്ള പോരാട്ടകാലം. 80 മുതൽ ഇത് വരെയുള്ള ഉൾപ്പാർട്ടി പോരാട്ട കാലം. ഇതിൽ ആദ്യത്ത കാലഘട്ടമാണ് വി എസിനെ യഥാർത്ഥ പോരാളിയാക്കിയത്.വസൂരിയെന്ന ദുരന്തം അമ്മയുടെ ജീവനെടുക്കുമ്പോൾ വി.എസിന് വയസ് നാലാണ് . വയലിനക്കരെ ഒറ്റയായ കുടിലിൽ കിടന്ന് മരണത്തിലേക്ക് പോകും മുമ്പ് ദൈന്യതയോടെ നോക്കിയിരുന്ന അമ്മയുടെ ഓർമ്മകൾ വിഎസിന്റെ മനസ്സിലെപ്പോഴുമുണ്ട്. പതിനൊന്നാം വയസ്സിൽ അച്ഛനും കൂടി പോയതോടെ പഠനം അവസാനിച്ചു. അന്ന് തൊട്ട് വിഎസിന് ജീവിതം തന്നെ പോരാട്ടമായി.
ജൗളിക്കടയിലെയും പിന്നെ ആസ്പിൻവാൾ കയർ കമ്പനികളിലെയും അരവയറിനായുള്ള അധ്വാനം. 1940ൽ പതിനേഴാം വയസ്സിൽ കൃഷ്ണപിള്ളയുടെ ശുപാർശയിൽ പാർട്ടി അംഗത്വം കിട്ടി. അത് കഴിഞ്ഞൊരുനാൾ സാക്ഷാൽ കൃഷ്ണപിള്ളയുടെ സന്ദേശം കിട്ടി. കുട്ടനാട്ടിലെ തൊഴിലാളികളെ സംഘടിപ്പിക്കാൻ പോകണം. വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദൻ അന്നു മുതൽ വി.എസ് എന്ന ചുരുക്കപ്പേരായി. പിന്നീട് കുട്ടനാട്ടിൽ നിന്ന് തിരിച്ചെത്തി ട്രേഡ് യൂണിയൻ സംഘാടനത്തിൽ മുഴുകി.
പുന്നപ്ര വയലാർ പോരാട്ടത്തിനുള്ള ഒരുക്കത്തിനിടെ അറസ്റ്റ് വാറണ്ടിനെ തുടർന്ന് ഒളിവിൽ പോയി. പ്രതിയാക്കപ്പെട്ടു. ലോക്കപ്പിൽ ക്രൂരമായ മർദ്ദനത്തിനിരയായി. പിന്നീട് നാലു വർഷക്കാലം പൂജപ്പുര സെൻട്രൽ ജയിലിൽ കിടന്നു. 1952-ൽ വി.എസ്.അച്യുതാനന്ദൻ കമ്മ്യൂണിസ്റ്റ് പാർട്ടി ആലപ്പുഴ ഡിവിഷൻ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. രണ്ട് വർഷം കഴിഞ്ഞ് സംസ്ഥാന കമ്മറ്റിയിലെത്തി.
അന്തർദേശീയ കമ്യൂണിസ്റ്റ് ചേരികളോടുള്ള സമീപനം തർക്കമായി. 1964-ലെ ദേശീയ കൗൺസിൽ യോഗത്തിൽ പിളർപ്പിന്റെ കാഹളം മുഴക്കി വിഎസ് അടക്കം ഏഴ് മലയാളി സഖാക്കൾ ഇറങ്ങിപ്പോന്നു. ടി.വി തോമസിനോട് മൽസരിച്ച് ജയിച്ച് സിപിഎമ്മിന്റെ ആദ്യ ആലപ്പുഴ ജില്ലാ സെക്രട്ട്റിയായ വിഎസ് വൈകാതെ പാർട്ടിയുടെ സംസ്ഥാനത്തെ തന്നെ എണ്ണം പറഞ്ഞ നേതാക്കളിൽ ഒരാളായി.1980 മുതൽ 1991 വരെ മൂന്നു തവണ പാർട്ടി സംസ്ഥാന സെക്രട്ടറിയായി. ബദൽരേഖാ വിവാദം പാർട്ടിയെ പിടിച്ചു കുലുക്കിയപ്പോൾ പാർട്ടി സെക്രട്ടറിയായിരുന്ന വിഎസ്, ഇഎംഎസിന്റെ പിന്തുണയോടെ പാർട്ടിയെ നിയന്ത്രിച്ചു. എംവി രാഘവന്റെ പിന്നാലെയുണ്ടായ കുത്തൊഴുക്ക് തടയാൻ വി.എസ് കേരളം മുഴുവൻ ഓടി നടന്നു. 1991ൽ മുഖ്യമന്ത്രിയാകാൻ തിടുക്കപ്പെട്ട് നേരത്തെ തെരഞ്ഞെടുപ്പിനൊരുങ്ങിയെന്ന് പാർട്ടിക്കകത്ത് നിന്ന് പഴി കേട്ടു. വിഭാഗീയതയുടെ വക്താവെന്ന പഴിയും കേട്ടു. പിന്നീട് വിഎസിന്റെ പാർട്ടിയിലെ പിടി പതിയെ അയഞ്ഞു.
സമവാക്യങ്ങൾ മാറിയപ്പോൾ വിഎസിന്റെ ശരികൾ മറ്റുള്ളവർക്ക് തെറ്റായി. പാർട്ടിയുടെ നാല് പതിറ്റാണ്ട് ഔദ്യോഗിക ചേരിയായിരുന്നു വിഎസ്. പക്ഷേ പിന്നിട് പലർക്കും വിഎസ് വിമത ശബ്ദമായി. ഒരു കാലത്തു പാർട്ടി ലൈനിൽ ഉറച്ച് നിന്ന വിട്ടു വീഴ്ചയില്ലാത്ത കർക്കശക്കാരാനായിരുന്നു വിഎസ്. ധനികരുടെ വേദികളിൽ പോകുന്നത് പോലും വിലക്കപ്പെട്ട തൊഴിലാളിവർഗ്ഗ നയക്കാരനാണ് വി എസ്. അധികാരം ദുഷിപ്പിക്കാത്ത അവസാനത്തെ കമ്യൂണിസ്റ്റെന്ന് വിഎസിനെ ചിലർ വിശേഷിപ്പികുന്നതും ഇത് കൊണ്ട് തന്നെ. മുതലാളിമാരോടും ജന്മിമാരോടും പൊരുതിയ വിഎസ് പിന്നീട് പാർട്ടിയിലും നടത്തിയത് ആധിപത്യത്തിനെതിരെയുള്ള സമരം.എന്നാൽ പിന്നീട് പാർട്ടി ജന്മികളുടെ കൈയിലായപ്പോൾ വി എസ് തഴയപ്പെട്ടു. ഇതാണ് പിൽക്കാലത്ത് പി.സി. ജോർജ് പറഞ്ഞത്. വി എസിന്റെ വിശ്വസ്തനായിരുന്നു എന്നും ജോർജ് .
മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനുമെതിരേ ഒരിക്കലും പ്രതീക്ഷിക്കാത്ത ഗുരുതര ആരോപണങ്ങളാണ് പിസി ജോർജ് ഉന്നയിച്ചത്. വി എസിന്റെ എക്കാലത്തെയും വലിയ ശത്രുവാണ് ഫാരിസ് അബൂബേക്കർ പിണറായിക്ക് പ്രിയങ്കരനായതാണ് വിവാദങ്ങൾക്ക് കാരണമായത്.വി എസിന് ഫാരിസിനോടുള്ള വിരോധമാണ് പിണറായിയെ എക്കാലത്തും ബുദ്ധിമുട്ടിച്ചിട്ടുള്ളത്. അതിനാൽ പിണറായിയിൽ നിന്ന് വി എസ് ഒരു ദയയും പ്രതീക്ഷിക്കേണ്ട. മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നത് റിയൽ എസ്റ്റേറ്റ്രാ ജാവായ ഫാരിസ് അബൂബക്കറാണ് എന്നാണ് പി.സി. ജോർജ് പറയുന്നത്. മുഖ്യമന്ത്രിയും ഫാരിസ് അബൂബക്കറും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടാണുള്ളത്. ഇതാണ് ജോർജിന്റെ വാക്കുകൾ.
ഇത്രയും കാലം ഫാരിസ് അബൂബക്കർ എന്ന പേര് ഞാൻ പലതവണ പറഞ്ഞിട്ടും ആരും അത് ശ്രദ്ധിച്ചിട്ടില്ല. കേരളത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന എല്ലാ രാഷ്ട്രീയ നാടകങ്ങൾക്ക് പിന്നിലും ഫാരിസ് അബൂബക്കർ എന്ന റിയൽ എസ്റ്റേറ്റ് ഡോൺ ആണ്. പിണറായി വിജയനും ഫാരിസ് അബൂബക്കറും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ മറുപുറമാണ് സ്വപ്ന സുരേഷ് പറഞ്ഞുകൊണ്ടിരിക്കുന്നത്. 2012 മുതൽ കഴിഞ്ഞ 10 കൊല്ലമായി പിണറായി വിജയന്റെ എല്ലാ നിക്ഷേപങ്ങളേയും രാഷ്ട്രീയത്തേയും നീക്കങ്ങളേയും സ്വാധീനിക്കുന്നതും നിയന്ത്രിക്കുന്നതും ഫാരിസ് ആണ്..2016 ഇത് ചെന്നൈ കേന്ദ്രീകരിച്ചായിരുന്നെങ്കിൽ ഇപ്പോളത് അമേരിക്ക കേന്ദ്രീകരിച്ചാണ്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയുടെ തുടരെയുള്ള അമേരിക്കൻ സന്ദർശനത്തെക്കുറിച്ചും അമേരിക്കൻ ബന്ധങ്ങളെക്കുറിച്ചും അന്വേഷിക്കണം. കേന്ദ്രസർക്കാരും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റും ഇതിന് മുൻകൈ എടുക്കണം. 2004ൽ എസ്എഫ്ഐക്കാരേയും ഡിവൈഎഫ്ഐക്കാരേയും സ്വാശ്രയ കോളേജുകൾക്കെതിരെ സമരം ചെയ്യാൻ പറഞ്ഞുവിട്ടിട്ട് സ്വന്തം മകളെ സ്വാശ്രയകോളേജിൽ പഠിപ്പിക്കാൻ വിട്ടു. വീണ വിജയൻ പിന്നീട് ഒറാക്കിൾ എന്ന കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചു. ഒറാക്കിൾ കമ്പനിയിൽ സാധാരണ ജീവനക്കാരി ആയിരുന്ന വീണ 2012ൽ രവി പിള്ള ഗ്രൂപ്പിന്റെ ചീഫ് എക്സിക്യൂട്ടീവായി. ആർക്കിടെക്ട് എന്ന ഐടി കമ്പനിയുടെ സിഇഒ ആയിട്ടാണ് വീണ ചാർജ് എടുത്തത്. പിണറായി വിജയന്റെ മകൾ എന്നല്ലാതെ എന്ത് യോഗ്യതയാണ് വീണയ്ക്കുള്ളത്. 2014ൽ ആ പദവിയിൽ നിന്ന് എക്സലോജിക് എന്ന കമ്പനി രൂപീകരിച്ചു. അതിലേക്ക് വന്നുചേർന്ന സാമ്പത്തികത്തിന്റെ ഉറവിടം അന്വേഷിക്കണം.
മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട മുഴുവൻ സാമ്പത്തിക ഇടപാടുകളും എക്സലോജിക്കിലൂടെയാണ് നടന്നിരിക്കുന്നത് എന്ന് ഞാൻ സംശയിക്കുന്നു.എക്സലോജിക്കിൽ നിന്ന് പോയിരിക്കുന്ന ഭൂരിഭാഗം പണവും അമേരിക്കയിലുള്ള ഫാരിസ് അബൂബക്കറിന്റെ പേരിലാണോ എന്ന് സംശയിക്കുന്നു. ഇത് ഇ.ഡി അന്വേഷിക്കണം. കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കാരനാണ് പിണറായി വിജയൻ എന്ന നിലപാടിൽ ഞാൻ ഉറച്ചുനിൽക്കുന്നു. തുടക്കത്തിൽ അദാനി ഗ്രൂപ്പിന് വിഴിഞ്ഞം തുറമുഖം പദ്ധതി കൈമാറാൻ യുഡിഎഫ് സർക്കാർ തീരുമാനിച്ചപ്പോൾ ഏറ്റവും കൂടുതൽ എതിർത്ത പിണറായി വിജയൻ പിന്നീട് അതിനെ അനുകൂലിച്ചു. ഇപ്പോൾ അവർക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുക്കുന്നതിനു പിന്നിലും വലിയ ഗൂഢാലോചന ഉണ്ടെന്ന് സംശയിക്കുന്നു. തിരുവനന്തപുരം എയർപോർട്ട് അദാനി ഗ്രൂപ്പിന് കൈമാറുന്ന കാര്യത്തിലും ഇതുതന്നെയാണ് കാര്യം. എക്സലോജിക്ക് കമ്പനി വഴിയുള്ള സാമ്പത്തിക ഇടപാടുകൾ അന്വേഷണ വിധേയമാക്കണം.
ഇപ്പോൾ അമേരിക്കയിലുള്ള ഫാരിസ് അബൂബക്കറിന്റെ നിക്ഷേപങ്ങളിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കണം. ഡാറ്റ എന്നത് ഒരു കച്ചവടമായി സർക്കാർ എടുത്തിരിക്കുന്നു. അതിനെല്ലാം ഇടനിലക്കാരി വീണ വിജയനാണെന്ന് ഞാൻ സംശയിക്കുന്നു. കേരളത്തിലെ തൊഴിൽ രഹിതരായ 44 ലക്ഷം പേരുടെ അടിസ്ഥാനവിവരങ്ങൾ സർക്കാർ ശേഖരിച്ചിരിക്കുകയാണ്. ഈ വിവരങ്ങൾ സുരക്ഷിതമാണോ എന്ന് എനിക്ക് സംശയമുണ്ട്. ഇത് കേന്ദ്രം അന്വേഷിക്കണം. ഈ വിവരങ്ങൾ കച്ചവടം ചെയ്യുകയാണോ എന്ന് സംശയമുണ്ട്.
താൻ ആർക്കുനേരേയും ഗൂഢാലോചന നടത്തിയിട്ടില്ല. ചെയ്യുകയുമില്ല. അഴിമതിക്കാരായ ഭരണാധികാരികളെ ജനപ്രതിനിധികളെ രാജിവെപ്പിച്ചതാണ് എന്റെ രാഷ്ട്രീയ ചരിത്രം. അഴിമതി കണ്ടുനിൽക്കില്ല.വി.എസ് ആണ് തന്റെ ഗുരു. അധികാരമോഹിയല്ല ഞാൻ. . ഇതെല്ലാം വെളിച്ചെത്തുകൊണ്ടുവരാൻ ഞാൻ തുടങ്ങിവെച്ച യുദ്ധത്തിൽ നിന്ന് പുറകോട്ട് പോവില്ല. ശക്തമായി പോരാടും. കെ റയിൽ റിയൽ എസ്റ്റേറ്റ് കച്ചവടമാണെന്ന് രാജ്യം മുഴുവൻ ആരോപിച്ചപ്പോഴും പിണറായിയോ അദ്ദേഹത്തിൻ്റെ സഹപ്രവർത്തകരോ നിഷേധിച്ചില്ല.കെ റയിൽ ഫാരിസ് അബൂബേക്കറിൻ്റെ റിയൽ എസ്റ്റേറ്റ് കച്ചവടത്തിലാണെന്ന് പറഞ്ഞു വയ്ക്കുകയാണ് പി.സി.ജോർജ്. ദീപിക പത്രത്തിൻ്റെ മുൻകാല ഉടമസ്ഥനായിരുന്നു ഫാരിസ് അബൂബേക്കർ . നിലവിൽ ചെന്നൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ബിസിനസ്സുകാരനുമാണ് എം.എ. ഫാരിസ് എന്ന ഫാരിസ് അബൂബക്കർ. യഥാർത്ഥ പേര് മുണ്ടയിൽ അബൂബക്കർ ഫാരിസ്. മുഖ്യമന്ത്രിയുടെ കുടുംബവുമായി ഏറെ അടുപ്പം പുലർത്തുന്നയാൾ എന്നാണ് ഫാരിസ് വിശേഷിക്കപ്പെടുന്നത്.
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിക്കടുത്ത നന്തി എന്ന സ്ഥലത്തു ഫാരിസ് ജനിച്ചു. അച്ഛൻ:മുണ്ടയിൽ അബൂബക്കർ, അമ്മ മറയക്കാരത്ത് സോഫീയ്യാ. പൊയിൽക്കാവ് ഹൈസ്കൂളിൽ നിന്നും കോഴിക്കോട് ഫാറൂഖ് കോളേജിൽ നിന്നുമായി വിദ്യാഭ്യാസം. ബിരുദമെടുത്ത ശേഷം ചെന്നൈയിൽ ചെറിയരീതിയിൽ തുകൽ ഉല്പ്പന്നങ്ങളുടെ വ്യാപാരത്തിലേർപ്പെട്ടിരുന്ന പിതാവിനെ സഹായിക്കാൻ ചെന്ന ഫാരിസ് വളരെ പെട്ടെന്നു തന്നെ കയറ്റുമതി ബിസിനസിലൂടെ സമ്പന്നനായിമാറി. ബിസിനസിൽ കർക്കശമായ സ്വകാര്യത പുലർത്തുന്ന ഫാരിസിന്റെ ബിസിനസ് ബന്ധങ്ങൾ പലപ്പോഴും മാധ്യമങ്ങളിൽ ചർച്ചാ വിഷയമായിട്ടുണ്ട്. ഫാരിസ് അബൂബേക്കറിൻ്റെ യഥാർത്ഥ ബിസിനസ് ബന്ധങ്ങൾ ഇപ്പോഴും അജ്ഞാതമാണെന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവർ പറയുന്നത്. കോടികളാണ് അദ്ദേഹം മുതൽ മുടക്കുന്നത്. തീരെ ചെറിയ നിലയിൽ നിന്നും ബിസിനസ് ബന്ധങ്ങൾ തുടങ്ങിയ ഒരാൾക്ക് കോടികൾ എവിടെ നിന്നാണ് കിട്ടിയതെന്ന അഭ്യുദയകാംക്ഷികളുടെ സംശയങ്ങൾക്ക് ആർക്കും മറുപടി നൽകാൻ കഴിഞ്ഞിട്ടില്ലെന്നാണ് ജോർജ് പറയുന്നത്. കേരളത്തിൽ പ്രമുഖരായ ചില രാഷ്ട്രീയ നേതാക്കളുടെ ഫണ്ട് ഫാരിസ് ഉപയോഗിക്കുന്നുണ്ടത്രേ. ഇതിൽ ഒരാൾ പിണറായി വിജയനാണെന്നാണ് ജോർജ് പറയുന്നത്.
നഷ്ടത്തിലായ ദീപിക ദിനപത്രത്തിന് ഫാരിസ് സംഭാവന നൽകുകയും പിന്നീട് അത് പത്രവ്യവസായി എന്ന നിലയിൽ ഏറ്റെടുക്കുകയും ചെയ്തു..ഇതേ തുടർന്ന് ദീപികയിലെ പത്രപ്രവർത്തകർ ഉൾപ്പെടെ ഇരുന്നൂറോളം ജീവനക്കാരെ സ്വയം വിരമിക്കൽ പദ്ധതിയുടെ മറവിൽ നിർബന്ധിതമായി പുറത്താക്കിയത് വിവാദമായിരുന്നു. ഫാരിസും രാഷ്ട്രദീപിക കമ്പനിയുടെ അന്നത്തെ ചെയർമാനായിരുന്ന കാഞ്ഞിരപ്പള്ളി സീറോ മലബാർ രൂപതാ ബിഷപ്പ് മാർ. മാത്യു അറക്കലും തമ്മിലുള്ള ബന്ധം സംശയാസ്പദമാണെന്ന് കേരളശബ്ദം വാരിക, ഓശാന തുടങ്ങിയ പ്രസിദ്ധീകരണങ്ങൾ ആരോപിച്ചിരുന്നു. മാത്യു അറയ്ക്കൽ പിണറായി വിജയനുമായി ഏറെ അടുപ്പം പുലർത്തുന്ന മെത്രാനാണ്. സത്യ ക്രിസ്ത്യാനികളുടെ ദീപികയെ മറ്റൊരു മതസ്ഥന് പണയം വച്ചതിൽ ക്രൈസ്തവർക്കെല്ലാം പ്രതിഷേധമുണ്ടായിരുന്നു.ഇതിന് പിന്നിൽ. പ്രവർത്തിച്ചത് പിണറായിയുടെ ബുദ്ധിയാണെന്ന് അക്കാലത്ത് തന്നെ ആക്ഷേപം ഉയർന്നിരുന്നു.
പി.സി. ജോർജും ഫാരിസും ഒരു കാലത്ത് അടുത്ത ചങ്ങാതിമാരായിരുന്നുവെന്ന് ഇരുവരുടെയും അടുപ്പക്കാർ പറയുന്നു. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ ആയിരുന്നു ഇരുവരുടെയും ബന്ധത്തിനിടയിൽ നിലകൊണ്ടത്.2007-ൽ കണ്ണൂരിൽ നടന്ന നായനാർ സ്മാരക ഫുട്ബോൾ മേളയ്ക്ക് 60 ലക്ഷം രൂപ എന്ന വലിയ തുക സ്പോൺസർഷിപ്പ് വെളിപ്പെടുത്താതെ നല്കിയതിലും സംശയകരമായ വസ്തുതകൾ ഉണ്ടെന്ന് മാതൃഭൂമി ദിനപത്രം ആരോപിച്ചു. പ്രസ്തുത ആരോപണങ്ങളെ ഫാരിസിൻറെ കീഴിലുള്ള അന്നത്തെ ദീപിക ദിനപത്രം ശക്തമായി എതിർത്തു.
സി.പി.എം.-ലെ പിണറായി വിഭാഗത്തിന്റെ പക്ഷം പിടിച്ചുകൊണ്ടും തനിക്കെതിരായും ദീപികയിൽ തുടരെ വാർത്തകൾ വന്നതിന് അനുബന്ധമായി കേരളത്തിലെ മുഖ്യമന്ത്രിയായ വി.എസ്. അച്യുതാനന്ദൻ ഫാരിസിനെ "വെറുക്കപ്പെട്ടവൻ" എന്നു വിശേഷിപ്പിച്ചു. ആ പദപ്രയോഗം പ്രസ്തുത വിവാദം കൂടുതൽ ജനശ്രദ്ധ ആകർഷിക്കാൻ ഇടയാക്കി. "വെറുക്കപ്പെട്ടവൻ" എന്ന പരാമർശം മാധ്യമങ്ങളിൽ വളരെ ചർച്ചാ വിഷയമാവുകയും ഫാരിസിന്റെ സ്വകാര്യത വിവാദമാവുകയും ചെയ്തപ്പോൾ മാർക്സിസ്റ്റ് പാർട്ടിയുടെ നിയന്ത്രണത്തിലുളള നിയന്ത്രണത്തിലുളള കൈരളി ചാനൽ ഫാരിസുമായുള്ള അഭിമുഖം രണ്ടു ദിവസങ്ങളിലായി സംപ്രേഷണം ചെയ്തു. പ്രസ്തുത അഭിമുഖത്തിനുശേഷം ഫാരിസ് പി.ടി. ഉഷയുടെ സ്കൂൾ ഓഫ് അത്‌ലറ്റിക്സിന് ഒന്നരക്കോടിരൂപ സംഭാവന നല്കിയിരുന്നു എന്ന വാർത്തയും പുറത്തുവന്നു. പ്രസ്തുത വാർത്ത പുറത്തുവന്നതിനുശേഷം പി.ടി. ഉഷയുടെ സ്കൂളിനുനേരെ ആരോപണങ്ങളുണ്ടായി.. അതുപോലെ, ഫാരിസിന്റെ മൂന്നു കമ്പനികളിൽനിന്ന് 50 ലക്ഷം അമേരിക്കൻ ഡോളർ നഷ്ടപരിഹാരം ലഭിക്കുന്നതിനായി സിംഗപ്പൂരിലെ നാഷണൽ കിഡ്നി ഫൗണ്ടേഷൻ നൽകിയ കേസിൽ അദ്ദേഹത്തിന് സിംഗപ്പൂർ കോടതി സമ്മൻസ് അയച്ചു എന്ന വാർത്തയും ജനശ്രദ്ധയാകർഷിച്ചു.
2008 സെപ്റ്റംബർ മൂന്നിന് നടത്തിയ വാർത്താ സമ്മേളനത്തിൽ ഫാരിസ് വെറുക്കപ്പെട്ടവനാണെന്ന അഭിപ്രായത്തിൽ ഉറച്ചു നിൽക്കുന്നതായി മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ആവർത്തിച്ചു. ഫാരിസ് അബൂബേക്കറും വി.എസും തമ്മിലായിരുന്നില്ല വിരോധം. അത് വി.എസും പിണറായിയും തമ്മിലായിരുന്നു. പിണറായിയോടുള്ള വിവാദം ഫാരിസിലേക്ക് വളർത്താനാണ് വി.എസ് ശ്രമിച്ചത്. വി.എസ് തളർന്നു പോയില്ലായിരുന്നെങ്കിൽ കാണാമായിരുന്നു എന്ന പി.സി.ജോർജിൻ്റെ പ്രസ്താവന ഇത് ശരി വയ്ക്കുന്നു. വി എസിൻ്റെ പഴയ അനുയായികൾ ജോർജിനൊപ്പമുണ്ടെന്ന യാഥാർത്ഥ്യവും ഇതിലൂടെ മനസിലാക്കാം.ഇന്നും വി എസിന്റെ അനുനായികൾക്ക് പിണറായിയോട് മാത്രമാണ് ശത്രുത.ഇതേ ശുതുത പിണറായിക്ക് വി എസിനോടുമുണ്ട്. അതായത് നുറു തികയുന്ന നേതാവിനെ അവഗണിക്കാൻ പിണറായി നിർദ്ദേശിച്ചത്.
https://www.facebook.com/Malayalivartha


























