യുദ്ധവിമാനം AIRLIFT ചെയ്യും..!! F 35-നെ കെട്ടിവലിക്കും തിരുഃ വിമാനത്താവളത്തിൽ CISF-ന്റെ അറ്റകൈ പ്രയോഗം

അദാനി എയര്‍പോര്‍ട്ടിലുള്ള എഫ്-35 ബ്രിട്ടീഷ് യുദ്ധ വിമാനത്തിന്റെ സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ മുപ്പതംഗ സംഘം ഉടനെത്തും. സംഘത്തിനും തകരാര്‍ പരിഹരിക്കാനായില്ലെങ്കില്‍ യുദ്ധവിമാനം എയര്‍ലിഫ്റ്റ് ചെയ്യാനും പദ്ധതിയുണ്ട്. ഇതിനായി പ്രത്യേക വിമാനം തലസ്ഥാനത്ത് എത്തും. വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയ അമേരിക്കന്‍ നിര്‍മിത വിമാനത്തിന്റെ തകരാര്‍ പരിഹരിക്കുന്നതില്‍ സങ്കീര്‍ണ്ണത ഏറെയാണ്. അതുകൊണ്ടാണ് തിരിച്ചു കൊണ്ടു പോകുന്നത്.
തകരാര്‍ പരിഹരിക്കാന്‍ ബ്രിട്ടീഷ് നേവിയുടെയും വിമാനത്തിന്റെ നിര്‍മാതാക്കളായ അമേരിക്കന്‍ കമ്പനി ലോക്ക്ഹീഡ് മാര്‍ട്ടിന്റെയും എന്‍ജിനിയര്‍മാരായിരിക്കും എത്തുക. ഇവര്‍ യാത്രയ്ക്കായി കേന്ദ്രാനുമതി തേടി. വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനമാണ് തകര്‍ന്നതെന്നാണ് വിവരം. കടലില്‍ നൂറ് നോട്ടിക്കല്‍മൈല്‍ അകലെ നങ്കൂരമിട്ട എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് എന്ന പടക്കപ്പലില്‍ നിന്ന് ബ്രിട്ടീഷ് എന്‍ജിനിയര്‍മാരെത്തി ശ്രമിച്ചിട്ടും തകരാര്‍ പരിഹരിക്കാനായില്ല. യുദ്ധവിമാനം ഇപ്പോഴും വിമാനത്താവളത്തിലെ ഡൊമസ്റ്റിക് ബേ- 4ലാണ്. കഴിഞ്ഞ 15നാണ് ബ്രിട്ടീഷ് നാവികസേന ഉപയോഗിക്കുന്ന, അമേരിക്കന്‍നിര്‍മിത എഫ്-35ബി സ്റ്റെല്‍ത്ത് ഫൈറ്റര്‍ വിമാനം അടിയന്തരമായി നിലത്തിറക്കിയത്. അദാനി എയര്‍പോര്‍ട്ടിന് വന്‍ തുക വാടക നല്‍കിയാണ് വിമാനം തിരുവനന്തപുരത്ത് ഇട്ടിരിക്കുന്നത്.
അടിയന്തര സാഹചര്യത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡിംഗ് നടത്തിയ ബ്രിട്ടീഷ് യുദ്ധവിമാനം ഇന്ത്യയുടെ ഹാംഗറിലേക്ക് മാറ്റാന്‍ വിസമ്മതിച്ച ബ്രിട്ടീഷ് നാവികസേനയുടെ നിലപാട് ചര്‍ച്ചയായിരുന്നു. വിമാനങ്ങള്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്ന കെട്ടിടമാണ് ഹാംഗര്‍. അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുള്ള, ഏറ്റവും വിലയേറിയ യുദ്ധവിമാനങ്ങളില്‍ ഒന്നായ അമേരിക്കന്‍ നിര്‍മിത എഫ് 35ബി വിമാനമാണ് തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്തത്. വിമാനത്തിന്റെ രഹസ്യങ്ങള്‍ പുറത്ത് വരാതിരിക്കാനാണ് ബ്രിട്ടീഷ് നാവികസേന ഹാംഗറിലേയ്ക്ക് മാറ്റാന്‍ വിസമ്മതിക്കുന്നതെന്നാണ് സൂചന.
വിമാനം പാര്‍ക്ക് ചെയ്യാന്‍ എയര്‍ ഇന്ത്യ ഹാംഗര്‍ സൗകര്യം വാഗ്ദാനം ചെയ്തിരുന്നു. അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുടെ വിവരങ്ങള്‍ മറ്റുള്ളവര്‍ അറിയുന്നത് ബ്രിട്ടന്‍ താത്പര്യപ്പെടുന്നില്ലെന്ന് ദേശീയ മാദ്ധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. ഇനി സൈന്യത്തിന്റെ ചരക്ക് വിമാനത്തിലായിരിക്കും എഫ് 35ബി വിമാനം കൊണ്ടുപോവുക. അറബിക്കടലില്‍ ഇന്ത്യന്‍ നാവികസേനയും ബ്രിട്ടീഷ് നാവികസേനയും ഒരുമിച്ച് പാസെക്സ് എന്ന പേരില്‍ സൈനികാഭ്യാസം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായെത്തിയ പടക്കപ്പലില്‍ നിന്നാണ് വിമാനം നിരീക്ഷണപ്പറക്കലിനായി പറന്നുയര്‍ന്നത്. പ്രതികൂല കാലാവസ്ഥ കാരണം തിരികെ കപ്പലില്‍ ഇറങ്ങാനായില്ല. ഇന്ധനം തീരാറായതോടെ, പൈലറ്റ് തിരുവനന്തപുരത്ത് ഇറങ്ങാന്‍ അനുമതി തേടുകയായിരുന്നു.
യുഎസ് പ്രതിരോധ കമ്പനിയായ ലോക്ക്ഹീഡ് മാര്‍ട്ടിന്‍ നിര്‍മിച്ച എഫ് 35ബിയുടെ പരിഷ്‌കരിച്ച പതിപ്പായ എഫ് 35 ഐ അദീര്‍ യുദ്ധവിമാനമാണ് നിലവില്‍ ഇറാനെതിരെ ഇസ്രയേല്‍ വ്യോമാക്രമണത്തിന്റെ മുന്‍നിരയിലുള്ളത്. എഫ് 35ലേയ്ക്ക് ഇസ്രയേലിന്റെ സാങ്കേതികവിദ്യ കൂടി ഉള്‍പ്പെടുത്തി പരിഷ്‌കരിച്ച പതിപ്പാണിത്. ഇസ്രയേലിനും ബ്രിട്ടീഷ് നാവികസേനയ്ക്കും പുറമെ ബ്രിട്ടീഷ് റോയല്‍ എയര്‍ഫോഴ്സ്, യുഎസ് മറീന്‍ കോര്‍ എന്നിവരും എഫ് 35 ഉപയോഗിക്കുന്നുണ്ട്. എഫ് 35 വിമാനങ്ങള്‍ ഇന്ത്യക്ക് വില്‍ക്കാനുള്ള സന്നദ്ധത ഈ വര്‍ഷമാദ്യം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha