പൊതു തെരഞ്ഞെടുപ്പുകൾ അനിശ്ചിതമായി നീട്ടി കൊണ്ടുപോകുന്നത് ഗാന്ധിജിയുടെയും നെഹ്റുവിൻ്റെയും ജനാധിപത്യ പാരമ്പര്യത്തിൽ നിന്നുള്ള വ്യതിചലനമാണെന്ന് ആൻ്റണി; ആൻ്റണിയുടെ പ്രസംഗം ഇന്ദിരയുടെ മനംമാറ്റിയെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

ആൻ്റണിയുടെ പ്രസംഗം ഇന്ദിരയുടെ മനംമാറ്റിയെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. അടിയന്തിരാവസ്ഥയുടെ അമ്പതാം വാർഷിക വേളയിൽ ചരിത്ര വസ്തുതകൾ അനുസ്മരിക്കുകയായിരുന്നു അദ്ദേഹം. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ ;
അടിയന്തിരാവസ്ഥ കാലത്തെ ഗോഹട്ടി എ.ഐ.സി.സി സമ്മേളനത്തിലെ വിമർശനാത്മകമായ എ.കെ. ആൻ്റണിയുടെ ഏക പ്രസംഗമാണ് ഇന്ദിരാ ഗാന്ധിയുടെ മനം മാറ്റത്തിനും തുടർന്ന് തെരഞ്ഞെടുപ്പ് നടത്താനും അടിയന്തിരാവസ്ഥ പിൻവലിക്കാനും പ്രേരകമായതെന്ന് ചെറിയാൻ ഫിലിപ്പ്
അടിയന്തിരാവസ്ഥയിലെ കർക്കശമായ സെൻസർഷിപ്പ് നിയമം ലംഘിച്ചുകൊണ്ട് ആൻ്റണിയുടെ പ്രസംഗം ഗോഹട്ടിയിൽ നിന്നും വീക്ഷണം ദിനപ്പത്രത്തിൽ റിപ്പോർട്ടു ചെയ്ത ചെറിയാൻ ഫിലിപ്പ് അടിയന്തിരാവസ്ഥയുടെ അമ്പതാം വാർഷിക വേളയിൽ ചരിത്ര വസ്തുതകൾ അനുസ്മരിക്കുന്നു. "അടിയന്തിരാവസ്ഥയിലെ അതിക്രമങ്ങൾക്കും അധികാര ദുർവിനിയോഗത്തിനുമെതിരെ ശക്തമായ മുന്നറിയിപ്പാണ് ആൻ്റണി നൽകിയത്.
പൊതു തെരഞ്ഞെടുപ്പുകൾ അനിശ്ചിതമായി നീട്ടി കൊണ്ടുപോകുന്നത് ഗാന്ധിജിയുടെയും നെഹ്റുവിൻ്റെയും ജനാധിപത്യ പാരമ്പര്യത്തിൽ നിന്നുള്ള വ്യതിചലനമാണെന്ന് ആൻ്റണി തുറന്നടിച്ചു. ഗോഹട്ടി പ്രസംഗമാണ് ആൻ്റണിയെ ദേശീയ തലത്തിൽ ആദർശ ധീരനാക്കിയത്. ആൻ്റണിയെ കെ.പി.സി.സി പ്രസിഡണ്ടു സ്ഥാനത്തുനിന്നും മാറ്റുമെന്ന് കിംവദന്തികൾ ഉണ്ടായെങ്കിലും ഇന്ദിരാ ഗാന്ധി ഒരു നടപടിയും സ്വീകരിച്ചില്ല. ഗോഹട്ടി സമ്മേളന പ്രതിനിധിയായി എത്തിയ എനിക്ക് പ്രസ് അക്രഡിറ്റേഷൻ ഉണ്ടായിരുന്നില്ല. സമ്മേളന സ്വാഗത സംഘം നൽകിയ പാസ്സ് ഉപയോഗിച്ചാണ് പ്രസ് റൂമിൽ പ്രവേശിച്ചത്.
അവിടെ നിന്നും ടെലി പ്രിൻ്ററിൽ കൊച്ചിയിലേക്ക് വാർത്തകൾ അയച്ചു കൊണ്ടിരുന്നു. അടിയന്തിരാവസ്ഥയെ പറ്റിയുള്ള ഒരു പരാമർശവും റിപ്പോർട്ടുചെയ്യരുതെന്ന സെൻസറുടെ ഗൈഡ് ലൈൻസ് പ്രസ് റൂമിലെ നോട്ടീസ് ബോർഡിൽ പതിച്ചിരുന്നു. എന്തും വരട്ടെയെന്ന ധിക്കാരത്തോടെ അയച്ച ആൻ്റണിയുടെ പ്രസംഗം വിശദമായി വീക്ഷണം വാർത്തയാക്കി. 'അടിയന്തിരാവസ്ഥക്കെതിരെ ആൻ്റണിയുടെ താക്കീത്, എന്ന തലക്കെട്ടിൽ എൻ്റെ പേരോടു കൂടിയാണ് ഒന്നാം പേജിൽ ലീഡ് വാർത്തയായി റിപ്പോർട്ട് വന്നത്. മറ്റൊരു പത്രത്തിലും ആൻ്റണിയുടെ വിവാദ പരാമർശങ്ങൾ പ്രസിദ്ധീകരിച്ചില്ല.
കേരളത്തിൽ മടങ്ങിയെത്തിയ ഉടൻ കേന്ദ്ര ഇൻ്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥർ എന്നെ ചോദ്യം ചെയ്തു. കേരളത്തിലെ ചീഫ് സെൻസർ എന്നോട് വിശദീകരണം തേടി. ആഭ്യന്തരമന്ത്രി കെ. കരുണാകരൻ ഇടപെട്ടതിനാൽ എന്നെ അറസ്റ്റുചെയ്യുകയോ കേസ്സെടുക്കുകയോ ചെയ്തില്ല.
അടിയന്തിരാവസ്ഥ പിൻവലിക്കണമെന്ന എ.കെ. ആൻ്റണിയുടെ പ്രസംഗം ഇരുപത്തിയൊന്നാം വയസ്സിൽ ജയിലറ ഭയപ്പെടാതെ പത്രമാരണ നിയമ ലംഘനം നടത്തി സാഹസികമായി വീക്ഷണം പത്രത്തിൽ റിപ്പോർട്ടു ചെയ്ത മാധ്യമപ്രവർത്തകൻ എന്നതാണ് ചരിത്രത്തിലെ എൻ്റെ അഭിമാനകരമായ സ്ഥാനം. (നാളെയാണ് (ജൂൺ25) അടിയന്തിരാവസ്ഥ പ്രഖ്യാപനത്തിൻ്റെ അമ്പതാം വാർഷികദിനം)
https://www.facebook.com/Malayalivartha