രക്ഷാപ്രവർത്തനത്തിനുള്ള ശ്രമങ്ങൾ വേണ്ടരീതിയിൽ കൈകാര്യം ചെയ്തില്ല; കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ ബിന്ദു കുടുങ്ങിക്കിടന്നത് രണ്ടര മണിക്കൂർ: അബോധാവസ്ഥയിൽ പുറത്തെടുത്തതിന് പിന്നാലെ മരണം: ഭീകരത നിറഞ്ഞ നിമിഷത്തെക്കുറിച്ച് ദൃക്‌സാക്ഷികളുടെ വെളിപ്പെടുത്തൽ...

കോട്ടയം ഗവണ്മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കെട്ടിടം ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കെട്ടിടത്തിൽ കുടുങ്ങിയ സ്ത്രീയാണ് മരിച്ചത്. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് രക്ഷാപ്രവർത്തകർ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. അപകടത്തിനു ശേഷം തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിനെ കാണാതായതായി ഭർത്താവ് വിശ്രുതൻ പറഞ്ഞിരുന്നു. പതിനാലാം വാർഡിലെ ശുചിമുറിയിൽ കുളിക്കാനായി ബിന്ദു പോയതായി ഭർത്താവിന് വിവരമുണ്ട്. ഇവരുടെ മകൾ ട്രോമാ കെയറിൽ ചികിത്സയിലാണ്. മകളുടെ ചികിത്സയുമായി ബന്ധപ്പെട്ടാണ് വിശ്രുതനും ഭാര്യ ബിന്ദുവും കോട്ടയം മെഡിക്കൽ കോളജിൽ എത്തിയത്.
മുഖ്യമന്ത്രിയുടെ അവലോകന യോഗം കോട്ടയത്ത് നടക്കുമ്പോഴാണ് അപകടം നടന്നത്. അതിനിടെ കെട്ടിടം തകർന്നുവീണ ഗവ. മെഡിക്കൽ കോളജിൽ ചാണ്ടി ഉമ്മൻ എംഎൽഎയുടെ നേതൃത്വത്തിൽ പ്രതിഷേധിക്കുകയാണ്. രക്ഷാപ്രവർത്തനം വൈകിയെന്ന് ചൂണ്ടിക്കാട്ടിയാണ് എംഎൽഎ പ്രതിഷേധിച്ചത്. ആളൊഴിഞ്ഞ കെട്ടിടമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. ‘‘തെറ്റായ വാർത്തകൾ പരത്താൻ ശ്രമിച്ചു. രക്ഷാപ്രവർത്തനം വൈകിയതിന് കാരണം ഇതാണ്. അപകടം ഉണ്ടായപ്പോൾ തന്നെ രക്ഷാപ്രവർത്തനത്തിനുള്ള ശ്രമങ്ങൾ വേണ്ടരീതിയിൽ കൈകാര്യം ചെയ്തില്ല. ആരും പ്രശ്നമുണ്ടാക്കാൻ വന്നതല്ല.’’ – ചാണ്ടി ഉമ്മൻ പറഞ്ഞു.
രാവിലെ പതിനൊന്നുമണിയോടെയാണു പതിനാലാം വാർഡിന്റെ ഒരു ഭാഗം തകർന്നത്. 14-ാം വാർഡിന്റെ ശുചിമുറിയുടെ ഭാഗമാണ് ഇടിഞ്ഞു വീണതെന്നും ഇത് ഉപയോഗിക്കാതിരിക്കുന്ന ഭാഗമാണെന്നും സ്ഥലത്തെത്തിയ മന്ത്രി വീണാ ജോർജും വി.എൻ. വാസവനും അറിയിച്ചു. ആരോഗ്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി രാജൻ ഖൊബ്രഗഡെയും സ്ഥലത്തുണ്ട്. അഗ്നിരക്ഷാ സേനയും പൊലീസും രക്ഷാപ്രവർത്തനം നടത്തുകയാണ്. അപകടത്തിൽ വയനാട് മീനങ്ങാടി സ്വദേശി അലീന വിൻസന്റിന് (11) ആണ് പരുക്കേറ്റിട്ടുണ്ട്.
ശസ്ത്രക്രിയ കഴിഞ്ഞ് പത്താം വാർഡിൽ ചികിത്സയിൽ കഴിയുന്ന മുത്തശി ത്രേസ്യാമ്മയുടെ കൂടെ ബൈ സ്റ്റാൻഡറായി നിൽക്കുകയായിരുന്നു അലീന. പരുക്ക് ഗുരുതരമല്ലെന്നാണ് ഡോക്ടർമാർ അറിയിച്ചത്. രോഗികളെ ഒഴിപ്പിക്കുന്നതിനിടെ അത്യാഹിത വിഭാഗത്തിലെ ജീവനക്കാരൻ അമൽ പ്രദീപിനു ട്രോളി വന്നിടിച്ച് നിസാര പരുക്കേറ്റു. 10,11,14 വാർഡുകളിലും പരിസരങ്ങളിലുമുണ്ടായിരുന്ന രോഗികളെയും കൂട്ടിരിപ്പുകാരെയും ഉടൻ ഒഴിപ്പിച്ചു.
പത്താം വാർഡിനോടു ചേർന്നുള്ള മൂന്നുനില കെട്ടിടത്തിന്റെ ശുചിമുറിയാണ് ഇടിഞ്ഞുവീണതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.ടി.കെ. ജയകുമാർ അറിയിച്ചു. താഴത്തെ രണ്ടു ശുചിമുറികളും പൂർണമായി ഉപയോഗിച്ചിരുന്നില്ല. 11, 14, 10 വാർഡുകളാണ് ഇവിടെ പ്രവർത്തിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, അടച്ചിട്ട കെട്ടിടത്തിന്റെ ശുചിമുറിയുടെ ഭാഗമാണ് ഇടിഞ്ഞുവീണതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. കിഫ്ബിയിൽനിന്ന് പണം അനുവദിച്ചു പുതിയ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായിരുന്നു. പുതിയ കെട്ടിടത്തിലേക്കു മാറാനുള്ള നടപടികൾ സ്വീകരിച്ചുവരികയായിരുന്നുവെന്നും മന്ത്രി വീണ അറിയിച്ചു.
സർക്കാർ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കെട്ടിടം ഇടിഞ്ഞുവീണതിന്റെ നടുക്കത്തിലാണ് രോഗികളും കൂട്ടിരിപ്പുകാരും. അപകടം നടക്കുമ്പോൾ ഒരു കുട്ടി ഉള്‍പ്പെടെ മൂന്നുപേരാണ് ഇവിടെയുണ്ടായിരുന്നതെന്നും ഇവരെ അപ്പോള്‍ത്തന്നെ രക്ഷിച്ചെന്നും ദൃക്‌സാക്ഷികള്‍ പ്രതികരിച്ചു. വലിയ ശബ്ദത്തോടെയാണ് കെട്ടിടം ഇടിഞ്ഞുവീണതെന്നും ഇവർ പറയുന്നു. വലിയ ശബ്ദം കേട്ടാണ് സംഭവസ്ഥലത്തേക്ക് ഓടിയെത്തിയതെന്ന് കെട്ടിടത്തിനുള്ളില്‍നിന്ന് കുട്ടിയെ രക്ഷിച്ച യുവാവ് പറഞ്ഞു. ഒരു കുട്ടി കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കരയുന്നത് കണ്ടു. അതിനിടയില്‍ എഴുന്നേറ്റ് നില്‍ക്കുകയായിരുന്നു കുഞ്ഞ്. ആ കുട്ടിയെ രക്ഷിച്ചു. ശുചിമുറി മാത്രമാണ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്. വേറെ ആളില്ലെന്നാണ് തോന്നുന്നത്.
ഇത് പഴയ കെട്ടിടമാണ്. കുട്ടിക്ക് കാര്യമായ പരുക്കില്ലെന്നും യുവാവ് പറഞ്ഞു. പരുക്കേറ്റ കുട്ടിയെ അത്യാഹിതവിഭാഗത്തിലേക്ക് മാറ്റി. കുട്ടിയുടെ ശരീരത്തിൽ മുറിവുകളുണ്ട്. കെട്ടിടത്തിനു ബലക്ഷയമുണ്ടെന്നാണ് വിവരം. ദിവസവും ആയിരക്കണക്കിന് ആളുകളാണ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എത്തുന്നത്. അതിനിടെ ഉണ്ടായ അപകടം പുതിയ ചർച്ചകൾക്ക് വഴിയൊരുക്കും. രണ്ടര മണിക്കൂറോളം കുടുങ്ങിക്കിടക്കുന്നതിന് ശേഷമാണ് സ്ത്രീയെ പുറത്തെടുത്തത്. തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവാണ് മരിച്ചത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്ത് അൽപസമയത്തിനകമാണ് മരണം സംഭവിച്ചത്. ഇതിനിടെ രക്ഷാപ്രവർത്തനം വൈകിയെന്ന ആക്ഷേപവും ഉയരുകയാണ്. ആളൊഴിഞ്ഞ കെട്ടിടമാണെന്നായിരുന്നു മന്ത്രിമാർ ആദ്യം പ്രതികരിച്ചത്. പുറത്തെടുത്ത ബിന്ദുവിന് ബോധമില്ലായിരുന്നു.
തുടർന്ന് അത്യാഹിത വിഭാഗത്തിലെത്തിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തകർന്നുവീണ കെട്ടടത്തിലെ ശൗചാലയത്തിലേക്ക് പോയ അമ്മ തിരിച്ചുവന്നില്ലെന്നും ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ലെന്ന് ബിന്ദുവിന്റെ മകൾ അറിയിച്ചത്. ഇതോടെയാണ് ജെസിബി എത്തിച്ച് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരും പൊലീസും പരിശോധന നടത്തിയത്. ഒരു മണിയോടെയാണ് ബിന്ദുവിനെ കണ്ടെത്തിയത്. മകളുടെ ചികിത്സയ്ക്ക് വേണ്ടിയാണ് ബിന്ദു ആശുപത്രിയിൽ എത്തിയത്. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം നടന്നത്.
ഏറെ കാലപ്പഴക്കമുള്ള മൂന്ന് നിലകെട്ടിടമാണ് ഇടിഞ്ഞുവീണത്. ഓർത്തോപീഡിക്സ് സർജറി വിഭാഗമാണ് ഈ കെട്ടിടത്തിൽ നേരത്തെ പ്രവർത്തിച്ചിരുന്നത്. ശുചിമുറിയും ഈ കെട്ടിടത്തിലാണ് ഉണ്ടായിരുന്നത്. കൂടുതൽ ആളുകൾ സ്ഥലത്തില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
https://www.facebook.com/Malayalivartha