പിണറായി വിജയന് മേൽ പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയാൻ സമ്മർദ്ദം...ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി സ്ഥാനം ഒഴിയുന്നതാണ് നല്ലതെന്ന അഭിപ്രായം..സി പിഎമ്മിൽ ഇത്തരം ഒരു നീക്കം നടാടെയാണ്..

പിണറായി വിജയന് മേൽ പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയാൻ സമ്മർദ്ദം. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി സ്ഥാനം ഒഴിയുന്നതാണ് നല്ലതെന്ന അഭിപ്രായമാണ് പാർട്ടി സെക്രട്ടറി എം എ ബേബിമുള്ളത്. വിവിധ ജില്ലാ കമ്മറ്റികളിൽ നിന്ന് പിണറായിക്കും എം.വി. ഗോവിന്ദനുമെതിരെ രൂക്ഷവിമർശനം ഉയർന്ന സാഹചര്യത്തിലാണ് കേന്ദ്രനേതൃത്വത്തിന്റെ മനം മാറ്റം. സി പിഎമ്മിൽ ഇത്തരം ഒരു നീക്കം നടാടെയാണ്.പാർട്ടി അഖിലേന്ത്യാ സെക്രട്ടറി എം എ ബേബിയുടെ താത്പര്യവും ഇതു തന്നെയാണെന്ന് മനസ്സിലാക്കുന്നു . എം എ ബേബി പിന്നണിയിൽനിന്നാണ് കളിക്കുന്നത്. ജില്ലാ കമ്മറ്റികളിൽ ഭൂരിപക്ഷവും പിണറായിക്കെതിരെ തിരിഞാൽ തന്റെ ജോലി എളുപ്പമാകാനാണ് സാധ്യതയെന്ന് കരുതി. അഞ്ചിലധികം പി ബി അംഗങ്ങൾ പിണറായിയെ എതിർക്കുന്നു. ഓൺലൈൻ പി - ബി.യോഗത്തിലാണ് നീക്കം.
പാർട്ടി കോൺഗ്രസ് പിണറായിക്ക് ഇളവ് നൽകിയിരുന്നു. തത്കാലം പിണറായിയെ തുടരാൻ അനുവദിച്ച ശേഷം ഒഴിവാക്കാനാണ് നീക്കം. ഒടുവിൽ പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനവും എം.വി ഗോവിന്ദൻ പാർട്ടി സെക്രട്ടറി പദവിയും അടിയന്തരമായി ഒഴിയണമെന്നു സിപിഎം കൊല്ലം ജില്ലാ കമ്മിറ്റിയിൽ കൂട്ട ആവശ്യം ഉയർന്നു . അല്ലാത്തപക്ഷം, ഇരുവരെയും പാർട്ടി ഒഴിവാക്കണം. ഉത്തരവാദിത്തം നിറവേറ്റാത്ത സംസ്ഥാന സെക്രട്ടേറിയറ്റും ഉടൻ പുനഃസംഘടിപ്പിക്കണം. നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായതു ഭരണവിരുദ്ധ തരംഗമല്ല, പിണറായി– ഗോവിന്ദൻ വിരുദ്ധ തരംഗമാണെന്നും തിരഞ്ഞെടുപ്പ് വിശകലനത്തിനു ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ അംഗങ്ങൾ വിമർശിച്ചു.പേരാവൂരിൽ കെ.കെ.ശൈലജയെ ഈഗോയുടെ പേരിൽ കുരുതി കൊടുത്തുവെന്നും
അവിടെ മത്സരിക്കേണ്ടിയിരുന്നത് ‘ധീരനായ’ പിണറായി വിജയൻ ആയിരുന്നുവെന്നും പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തിൽ നേതാക്കൾ പറഞ്ഞു.കഴിഞ്ഞദിവസം പത്തനംതിട്ട, കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് യോഗങ്ങളിൽ ഉയർന്ന രൂക്ഷവിമർശനത്തിന്റെ ആവർത്തനമാണ് രണ്ടിടത്തെയും ജില്ലാ കമ്മിറ്റി യോഗങ്ങളിലും ഇന്നലെ കണ്ടത്.കൂടുതൽ നിശിതമായ വിമർശനം കൊല്ലത്തായിരുന്നു. 61 വയസ്സുള്ള മുഖ്യമന്ത്രി കേരളം ഭരിക്കാൻ പോകുമ്പോൾ പ്രതിപക്ഷനേതാവായി 80 കഴിഞ്ഞ പിണറായി വേണ്ട. പിണറായിയെ ജനങ്ങൾക്കു സമീപിക്കാനാവില്ല. ഫലത്തിൽ പ്രതിപക്ഷനേതാവായി പ്രവർത്തിക്കുക ബിജെപിയുടെ പാർലമെന്ററി പാർട്ടി ലീഡറായിരിക്കുമെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി.ഏകാധിപതികളുടെ കാലം കഴിഞ്ഞെന്നു മനസ്സിലാക്കണം. പരനാറി, നികൃഷ്ട ജീവി, കടക്കു പുറത്ത്, വീട്ടിൽ പോയി ചോദിക്ക്, ചെറ്റ, ഡാഷ് മോൻ തുടങ്ങി പിണറായിയുടെ ധാർഷ്ട്യം നിറഞ്ഞ പദപ്രയോഗങ്ങളാണു തോൽവിക്കു പ്രധാന കാരണം.
2000 രൂപ പെൻഷൻ നൽകുന്നുവെന്നു പറഞ്ഞ് പിണറായി ചെയ്യുന്നതെല്ലാം ജനങ്ങൾ അംഗീകരിക്കില്ല.കഴിഞ്ഞ തിരഞ്ഞെടുപ്പു കാലത്ത് സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുണ്ടായിരുന്ന എ. വിജയരാഘവൻ ഭാര്യ ആർ. ബിന്ദുവിനെ മത്സരിപ്പിച്ചു മന്ത്രിയാക്കിയെങ്കിൽ ഇത്തവണ എം.വി. ഗോവിന്ദൻ ഭാര്യ പി.കെ ശ്യാമളയെ മത്സരിപ്പിച്ചു മന്ത്രിയാക്കാൻ നോക്കി. 4 പിബി അംഗങ്ങളിൽ ഒരാൾക്ക് മരുമകനെ ഉയർത്തിക്കൊണ്ടുവരണം, മറ്റു 2 പേർക്ക് ഭാര്യമാരെ മന്ത്രിമാരാക്കണം. ഇതിന്റെ ഇരയായി കെ.കെ. ശൈലജ മാറിയെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി.സി.പി.എം ജില്ലാ സെക്രട്ടേറിയറ്റിനു പിന്നാലെ പത്തനംതിട്ട ജില്ലാ കമ്മിറ്റിയിലും മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷവിമർശനമുണ്ടായി. പേരാവൂരിൽ കെ.കെ ശൈലജയെ മത്സരിപ്പിക്കാതെ പിണറായിതന്നെ മത്സരിക്കണമായിരുന്നുവെന്ന് വിമർശനമുയർന്നു.
മുൻ മന്ത്രി വീണാ ജോർജിനെതിരെയും ജില്ലാ കമ്മിറ്റിയിൽ വിമർശനമുണ്ടായി.ഇളവ് നേടി പാർട്ടിയെ വിജയത്തിലേക്ക് നയിക്കാനാണ് മൂന്നാമതും മത്സരത്തിനിറങ്ങിയതെങ്കിൽ പേരാവൂരിൽ കെ.കെ ശൈലജയ്ക്ക് പകരം പിണറായി തന്നെ മത്സരിക്കണമായിരുന്നുവെന്ന് ജില്ലാ കമ്മിറ്റിയിൽ വിമർശനമുയർന്നു. ഭരണരംഗത്തെ പോരായ്മകളും പാർട്ടി നേതൃത്വത്തിന്റെ തീരുമാനങ്ങളുമാണ് പരാജയത്തിന് കാരണമായതെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി.ശൈലജയെ വിജയസാധ്യതയുള്ള മറ്റൊരു സീറ്റിൽ മത്സരിപ്പിക്കാമായിരുന്നുവെന്നും, പാർട്ടിയെ വിജയത്തിലേക്ക് നയിക്കാൻ ഇറങ്ങിയ പിണറായി നേരിട്ട് കടുത്ത മത്സരങ്ങളിൽ ഏർപ്പെടണമായിരുന്നുവെന്നും വിമർശകർ ചൂണ്ടിക്കാട്ടി. പിണറായി വിജയനെ വീണ്ടും പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തേക്ക് കൊണ്ടുവന്നതിലും വലിയ വിമർശനങ്ങൾ ഉയർന്നു.
മന്ത്രിയുടെ പ്രവർത്തനരീതി ജനങ്ങളിൽനിന്ന് അകന്നുപോകുന്ന തരത്തിലുള്ളതായിരുന്നുവെന്നാണ് മുൻ മന്ത്രി വീണാ ജോർജിനെതിരേ ഉയർന്ന വിമർശനം. പാർട്ടി പ്രവർത്തകർക്ക് പോലും ആവശ്യങ്ങൾക്ക് ഫോണിൽ വിളിച്ചാൽ കിട്ടാത്ത രീതിയിലായിരുന്നു മന്ത്രിയുടെ ഇടപെടലെന്നും ഈ സമീപനം തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായെന്നും വിമർശനമുയർന്നു. തുടർച്ചയായ വിവാദങ്ങളിൽ അകപ്പെട്ടതും അവയെക്കുറിച്ച് കൃത്യമായ വിശദീകരണം നൽകാൻ കഴിയാതെപോയതും വീണാ ജോർജിനെതിരേ ഉന്നയിക്കപ്പെട്ട പ്രധാന പരാതികളാണ്.മുഖ്യമന്ത്രി എന്ന നിലയിൽ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ പോലും തയ്യാറാകാത്ത പിണറായി വിജയനെ എന്തിന് പ്രതിപക്ഷ നേതാവാക്കിയെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനുമുയർന്നിരുന്നു.
അദ്ദേഹം വീണ്ടും പാർട്ടി അണികളെ വെല്ലുവിളിക്കുകയാണ്. പ്രായപരിധിയിൽ ഇളവ് നൽകിയത് മുഖ്യമന്ത്രിയാകുന്നതിനുവേണ്ടി മാത്രമാണ്. അതുകൊണ്ട് അടിയന്തരമായി മറ്റാരെങ്കിലും പ്രതിപക്ഷനേതൃപദവി ഏറ്റെടുക്കണം. ഇല്ലെങ്കിൽ കൂടുതൽ തകർച്ചയുണ്ടാകുമെന്നും ജില്ലാ സെക്രട്ടറിയേറ്റിൽ മുന്നറിയിപ്പുണ്ടായി.യുഡിഎഫ് ഇടതുകോട്ടകളിൽ കൊടുങ്കാറ്റുവീശിയതോടെ സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങൾ തകർന്നടിഞ്ഞു. പയ്യന്നൂരും തളിപ്പറമ്പിലുമടക്കം ജയിച്ചുകയറിയ യുഡിഎഫ് പേരാവൂരും നിലനിർത്തി. കരുത്തരുടെ പോരാട്ടത്തിൽ കേന്ദ്രകമ്മിറ്റിയംഗം കെ.കെ. ശൈലജയെ വീഴ്ത്തി കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് വെന്നിക്കൊടി പാറിച്ചു.
അതോടെ 2011ലും ശൈലജ സണ്ണി ജോസഫിനോട് പരാജയപ്പെടുകയായിരുന്നു.പേരാവൂർ എന്ത് വിലകൊടുത്തും തിരിച്ചുപിടിക്കുക. കെപിസിസി പ്രസിഡന്റിനെ തറപറ്റിക്കുക എന്ന ലക്ഷ്യത്തോടെ ശൈലജയെ കളത്തിലിറക്കിയ സിപിഎം നീക്കം ഫലം കണ്ടില്ല. കണ്ണൂരെന്ന സിപിഎമ്മിന്റെ ചെങ്കോട്ടയിൽ തോൽവിയുടെ ആഘാതം വർധിപ്പിക്കുന്നതാണ് പേരാവൂരിലെ ഫലം. ആദ്യ രണ്ട് റൗണ്ടുകളിൽ മാത്രമാണ് ശൈലജ ലീഡെടുത്തത്. മൂന്നാം റൗണ്ടുമുതൽ ലീഡെടുത്ത സണ്ണി ജോസഫ് പിന്നീട് പടിപടിയായി ലീഡ് വർധിപ്പിച്ചു. അതോടെ ഇടതുക്യാമ്പിലെ പ്രതീക്ഷയറ്റു. ഭൂരിപക്ഷം പതിനായിരം കടന്നതോടെ ശൈലജയും പാർട്ടിയും വൻ തോൽവിയിലേക്ക് നീങ്ങി.മട്ടന്നൂരിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജിനെ മത്സരിപ്പിക്കാൻ തീരുമാനിച്ചതോടെയാണ് ശൈലജ പോരാവൂരിലെത്തിയത്.
അതോടെ ഒന്നര പതിറ്റാണ്ടിനപ്പുറം സണ്ണി ജോസഫും ശൈലജയും വീണ്ടും നേർക്കുനേർ വന്നു. 2021-ൽ മട്ടന്നൂരിൽ മത്സരിച്ച് കേരള രാഷ്ട്രീയത്തിലെ റെക്കോഡ് ഭൂരിപക്ഷം നേടിയ ശൈലയ്ക്ക് പാർട്ടിക്കപ്പുറമുള്ള വോട്ടുകൾ സമാഹരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പേരാവൂരിലേക്ക് നിയോഗിച്ചത്. ഒന്നാം പിണറായി സർക്കാരിൽ ആരോഗ്യമന്ത്രിയായുള്ള പ്രകടനത്തിലൂടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പോലും ശൈലജ ചർച്ചകളിലേക്ക് വന്നിരുന്നു. എന്നാൽ, കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ സമാനമായ ഒരു നീക്കം സിപിഎം ശൈലജയിലൂടെ നടത്തിയെങ്കിലും തിരിച്ചടിയായിരുന്നു ഫലം. വടകര ലോക്സഭാ സീറ്റ് തിരിച്ച് പിടിക്കുക എന്ന ദൗത്യത്തിനിറങ്ങിയ ശൈലജയ്ക്ക്, പക്ഷേ, ഷാഫി പറമ്പിലിന് മുന്നിൽ ദയനീയമായി അടിതെറ്റി.എന്നാൽ വടകരയിലെ സ്ഥിതിയായിരിക്കില്ല പേരാവൂരിലെന്ന് പറഞ്ഞാണ് ഇടതുക്യാമ്പ് തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയത്. 2021-ൽ പേരാവൂരിൽ കിതച്ച് ജയിച്ച സണ്ണി ജോസഫ് ഇത്തവണ ശൈലജയ്ക്ക് മുന്നിൽ വീഴുമെന്ന ഉറച്ച പ്രതീക്ഷയും എൽഡിഎഫ് പുലർത്തി.
ഉറച്ച പാർട്ടി വോട്ടുകൾക്കൊപ്പം ശൈലജയുടെ ജനപ്രീതിയും കൂടി വോട്ടാകുമ്പോൾ സീറ്റ് തിരിച്ചുപിടിക്കാമെന്ന് പാർട്ടി കരുതി. എന്നാൽ, അതൊന്നും ജനവിധിയിൽ പ്രതിഫലിച്ചില്ലെന്നുവേണം കരുതാൻ. ഇക്കുറിയും ജനം സണ്ണി ജോസഫിന് കൈകൊടുത്തതോടെ സിപിഎമ്മിന് വൻ തിരിച്ചടി.2006ൽ പേരാവൂരിൽ മത്സരിച്ച കെകെ ശൈലജ കോൺഗ്രസിന്റെ സിറ്റിങ് എംഎൽഎയായിരുന്ന എഡി മുസ്തഫയെ 9,099 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. മണ്ഡലം രൂപീകൃതമായശേഷം ഇടതുപക്ഷം നേടിയ ഏറ്റവും വലിയ വിജയമായിരുന്നു അത്. അത് ആവർത്തിക്കുമെന്ന പ്രതീക്ഷ തെറ്റിയെന്നു മാത്രമല്ല, യുഡിഎഫ് ഭൂരിപക്ഷം ഉയർത്തുകയും ചെയ്തു. ഇടത് വിരുദ്ധ തരംഗം പേരാവൂരിലും ആഞ്ഞടിക്കുമെന്ന യുഡിഎഫ് അവകാശവാദം ശരിവെക്കുന്നതാണ് കണ്ടത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് 23,481 വോട്ടുകളുടെ ലീഡാണ് നേടിയത്.
തദ്ദേശത്തിലും മികച്ച ലീഡ് നേടാൻ യുഡിഎഫിനായിരുന്നു. 10,230 വോട്ടുകൾക്കാണ് തദ്ദേശത്തിൽ യുഡിഎഫ് പേരാവൂരിൽ മുന്നിലെത്തിയത്. നിയമസഭയിലും അതാവർത്തിക്കപ്പെട്ടതോടെ ശൈലജയ്ക്ക് വീണ്ടും അടിതെറ്റി.2006ൽ എ.ഡി മുസ്തഫയെ തോൽപ്പിച്ച് യുഡിഎഫിൽ നിന്ന് മണ്ഡലം പിടിച്ചെടുത്ത ശൈലജ 2011ൽ വീണ്ടും മത്സരിച്ചെങ്കിലും സണ്ണി ജോസഫിനോട് 3440 വോട്ടിനാണ് തോറ്റത്. പിന്നീടിങ്ങോട്ട് സണ്ണി ജോസഫ് പേരാവൂരിൽ ഇരിപ്പുറപ്പിച്ചു. നിയമസഭയിലേക്ക് 5 തവണ മത്സരിച്ച ശൈലജ സണ്ണി ജോസഫിനോട് മാത്രമാണ് തോറ്റത്. നാല് ജയങ്ങളോടെ 20 വർഷം എംഎൽഎയായിരുന്നു. 1996ലും 2016ലും കൂത്തുപറമ്പിലും 2006ൽ പേരാവൂരിലും 2021ൽ മട്ടന്നൂരിലും എംഎൽഎ ആയി. 60,963 വോട്ടിന്റെ റെക്കോഡ് ഭൂരിപക്ഷത്തിലാണ് ശൈലജ കഴിഞ്ഞ തവണ മട്ടന്നൂർ മണ്ഡലത്തിൽ ജയിച്ചത്. എന്നാൽ, ഇക്കുറി മണ്ഡലം മാറിയ നീക്കം ലക്ഷ്യം കണ്ടില്ല.
സണ്ണി ജോസഫ് വീണ്ടും എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടതോടെ പാർട്ടിക്കും ശൈലജയ്ക്കും തിരിച്ചടി.നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ അടിമുടി തിരുത്തനാണ് സിപി എം ആഗ്രഹിക്കുന്നത്. സിപിഎം തിരഞ്ഞെടുപ്പ് അവലോകന യോഗങ്ങളിലേക്കു കടക്കുകയാണ്. തോൽവിയുടെ യഥാർഥ കാരണങ്ങൾ പഠിച്ച് പരിഹരിക്കാതെ ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കാനുള്ള നീക്കമാണെങ്കിൽ തിരുത്തൽ വീണ്ടും പ്രഹസനമാകുമെന്ന ആശങ്കയിലാണ് അണികളിലേറെയും. പ്രവർത്തകരുടെ വികാരം മാനിക്കാതെ നേതൃത്വം കൈക്കൊണ്ട ഏകപക്ഷീയ നിലപാടുകളാണ് പാർട്ടിയെ ജനങ്ങളിൽ നിന്ന് അകറ്റിയതെന്ന ചിന്ത ശക്തമാണ്. അത് അതേപടി മനസ്സിലാക്കി തിരുത്താൻ നേതൃത്വം തയാറാകുമോ, അതല്ല, അണികൾ നേതൃത്വത്തെ തെറ്റിദ്ധരിച്ചതാണെന്ന തരത്തിൽ ഉപായങ്ങൾ തേടുമോയെന്നാണ് അറിയേണ്ടത്.
പയ്യന്നൂരിലെയും തളിപ്പറമ്പിലെയും സ്ഥാനാർഥി നിർണയത്തിലെ പാളിച്ചകൾക്ക് കേരളമാകെ വിലകൊടുക്കേണ്ടി വന്നുവെന്ന വിമർശനം ഉയർന്ന സാഹചര്യത്തിൽ ഈ വിഷയങ്ങൾ ജില്ലാ നേതൃത്വം ഇനിയെങ്ങനെ കൈകാര്യം ചെയ്യുമെന്ന് അറിയാനാണ് അണികളുടെ കാത്തിരിപ്പ്. ഇടതുനയങ്ങളിൽ നിന്ന് പാർട്ടിയും ഭരണവും വ്യതിചലിച്ചുവെന്ന വികാരം അണികൾക്കിടയിലുണ്ട്. വലതുവൽക്കരിക്കപ്പെട്ട പാർട്ടിയെ ഇടതു നയങ്ങളിൽ ഉറപ്പിച്ചു നിർത്താനുള്ള തീരുമാനങ്ങളാണ് പാർട്ടി ബന്ധുക്കൾ ആഗ്രഹിക്കുന്നത്.സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഒഴിഞ്ഞ തളിപ്പറമ്പിലേക്ക് ഭാര്യ പി.കെ.ശ്യാമളയെ കൊണ്ടുവരുന്നതിലെ അനൗചിത്യം ചൂണ്ടിക്കാട്ടിയിട്ടും പിൻവാങ്ങിയില്ല. ജില്ലാ സെക്രട്ടേറിയറ്റിലെ മുതിർന്ന അംഗം ടി.കെ.ഗോവിന്ദൻ പാർട്ടി വിട്ട് എതിർപാളയത്തിൽ സ്ഥാനാർഥിയായി ജയിച്ചു.
ശ്യാമളയെ സ്ഥാനാർഥിയായി അടിച്ചേൽപിച്ചതിലെ പ്രതിഷേധമാണ് വോട്ടർമാർ പ്രകടിപ്പിച്ചതെന്നു വ്യക്തം. സ്ഥാനാർഥി നിർണയത്തിൽ തങ്ങൾക്കു പിഴവുപറ്റിയെന്ന് നേതൃത്വം സമ്മതിക്കുമോ? ജയം ഉറപ്പിക്കാൻ കഴിയുന്ന ഒരു മണ്ഡലവും ജില്ലയിലില്ലെന്ന തരത്തിലേക്ക് പാർട്ടിയുടെ ഉരുക്കു കോട്ടകൾ തകർന്നു. ആരുടെ താൽപര്യം സംരക്ഷിക്കാനാണ് ജനങ്ങളെ വെല്ലുവിളിച്ച് ഇത്തരം തീരുമാനങ്ങൾ നടപ്പാക്കുന്നതെന്ന ചോദ്യം തിരഞ്ഞെടുപ്പു സമയത്തു തന്നെ അണികളുടെ മനസ്സിൽ രൂപപ്പെട്ടിരുന്നു.ഫണ്ട് വിവാദത്തിൽ ആരോപണ വിധേയനായ ടി.ഐ.മധുസൂദനനെ മത്സരിപ്പിക്കാനെടുത്ത തീരുമാനം ശരിയായില്ലെന്ന് തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. പാർട്ടിയിലെ അഴിമതിക്കെതിരെ പ്രതികരിച്ച് പുറത്തുപോയതിനാൽ പോരാളിയുടെ പരിവേഷം ലഭിച്ചു, വർഗവഞ്ചകനെന്ന് നേതൃത്വം വിശേഷിപ്പിച്ച സിപിഎം മുൻ നേതാവ് വി.കുഞ്ഞിക്കൃഷ്ണന്.
അണികൾ അദ്ദേഹത്തിന്റെ നിലപാടിനൊപ്പം നിന്നു. മധുസൂദനനെ സ്ഥാനാർഥിയാക്കിയത് ആരുടെ താൽപര്യ പ്രകാരമെന്ന അണികളുടെ ചോദ്യത്തിന് മറുപടിയുണ്ടാകുമോ? ഫണ്ട് വിവാദം കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്നു സമ്മതിക്കുമോ? ഈ വിഷയം വീണ്ടും പരിശോധിച്ച് ഫണ്ടിന്റെ യഥാർഥ കണക്ക് അണികളെ ബോധ്യപ്പെടുത്തുമോ? കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമോ? സമ്മേളനങ്ങളിൽ ഔദ്യോഗിക പാനലിൽ വേണ്ടപ്പെട്ടവരെ മാത്രം ഉൾപ്പെടുത്തി നേതൃത്വത്തിലെത്തിക്കുന്ന രീതിക്ക് മാറ്റം വരുത്തുമോ? ഔദ്യോഗിക പക്ഷത്തിനു പ്രിയമില്ലാത്തവരെ ഒതുക്കുന്ന രീതിക്ക് മാറ്റമുണ്ടാകുമോ? കേന്ദ്രകമ്മിറ്റി അംഗം കെ.കെ.ശൈലജയെ മട്ടന്നൂരിൽനിന്ന് പേരാവൂരിലേക്കു മാറ്റിയത് തോൽപിച്ച് ഒതുക്കാനാണെന്ന അണികളുടെ സംശയത്തിന് കൃത്യമായ മറുപടിയുണ്ടാകുമോ? ഇത്തരത്തിൽ പിണറായിക്കെതിരെയാണ് കാര്യങ്ങൾ നീങ്ങുന്നത്.
https://www.facebook.com/Malayalivartha


























