സെന്‍കുമാറിനു വീണ്ടും സര്‍ക്കാര്‍ പാര; കെഎടി അംഗമാക്കുന്നതിനെതിരെ കടുത്ത പരാമര്‍ശങ്ങള്‍

നിയമപോരാട്ടത്തിലൂടെ സംസ്ഥാന പൊലീസ് മേധാവി പദവിയില്‍ തിരിച്ചെത്തിയ ടി.പി.സെന്‍കുമാര്‍, കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ (കെഎടി) അംഗമായി തിരഞ്ഞെടുക്കപ്പെടുന്നതിനു തടയിടാന്‍ സംസ്ഥാന സര്‍ക്കാര്‍ വീണ്ടും രംഗത്ത്. ട്രൈബ്യൂണലിലെ ഒഴിവിലേക്കു സിലക്ഷന്‍ കമ്മിറ്റി നിര്‍ദേശിച്ചവരുടെ പട്ടിക കേന്ദ്രത്തിനു കൈമാറുമ്പോള്‍, അതിനൊപ്പം സെന്‍കുമാറിനെതിരെ പ്രത്യേക കുറിപ്പും സര്‍ക്കാര്‍ ഉള്‍പ്പെടുത്തും.
സെന്‍കുമാറിന്റെ വിശ്വാസ്യത അടക്കം ചോദ്യംചെയ്യുന്ന കടുത്ത പരാമര്‍ശങ്ങള്‍ അടങ്ങിയ കുറിപ്പിനു ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഗവര്‍ണറും ഹൈക്കോടതി ചീഫ് ജസ്റ്റിസും അംഗീകരിച്ച പട്ടികയ്‌ക്കൊപ്പമാണു സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം എന്ന നിലയില്‍ സെന്‍കുമാറിനെ അധിക്ഷേപിച്ചുള്ള കുറിപ്പ് ഉള്‍പ്പെടുത്തുക. ട്രൈബ്യൂണലിലെ രണ്ടംഗങ്ങളുടെ ഒഴിവില്‍ മൂന്നുപേരുകളാണു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സിലക്ഷന്‍ കമ്മിറ്റി പരിഗണിച്ചത്. ഇതില്‍ സെന്‍കുമാറിനെയും മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി വി.സോമസുന്ദരത്തെയും നിയമിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ സര്‍ക്കാര്‍ ഇതില്‍ നടപടിയെടുക്കാതെ മാസങ്ങളോളം നീട്ടിക്കൊണ്ടുപോയി. തുടര്‍ന്നു ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം കഴിഞ്ഞ മാസം 20നു മന്ത്രിസഭ വിഷയം പരിഗണിച്ചു.
സിലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം അംഗീകരിക്കേണ്ടതില്ലെന്നും പുതിയ തിരഞ്ഞെടുപ്പു നടത്താന്‍ ഗവര്‍ണറോട് ആവശ്യപ്പെടാനുമായിരുന്നു അന്നത്തെ തീരുമാനം. എന്നാല്‍, ഫയല്‍ പരിശോധിച്ച ഗവര്‍ണര്‍ പി.സദാശിവം, സിലക്ഷന്‍ കമ്മിറ്റി തീരുമാനം പുനഃപരിശോധിക്കാന്‍ സര്‍ക്കാരിനോ ഗവര്‍ണര്‍ക്കോ സിലക്ഷന്‍ കമ്മിറ്റിക്കോ അധികാരമില്ലെന്നു സര്‍ക്കാരിനു മറുപടി നല്‍കി. സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും അഭിപ്രായംകൂടി പരിഗണിച്ച് അന്തിമ തീരുമാനം എടുക്കാനുള്ള അധികാരം സുപ്രീം കോടതി ചീഫ് ജസ്റ്റിസിനാണെന്നും വ്യക്തമാക്കി. അതിനാല്‍ സിലക്ഷന്‍ കമ്മിറ്റി ശുപാര്‍ശ കേന്ദ്രത്തിനു കൈമാറാനായിരുന്നു നിര്‍ദേശം. അതേസമയം ശുപാര്‍ശ കൈമാറുമ്പോള്‍ ഗവര്‍ണര്‍ക്കോ സംസ്ഥാന സര്‍ക്കാരിനോ പട്ടികയിലുള്ള ഏതെങ്കിലും ഉദ്യോഗാര്‍ഥിയെ സംബന്ധിച്ചുള്ള അഭിപ്രായം കേന്ദ്ര സര്‍ക്കാരിനെ അറിയിക്കാമെന്നും ഗവര്‍ണര്‍ മറുപടിയില്‍ വ്യക്തമാക്കി. ഈ പഴുതുവച്ചാണു സര്‍ക്കാരിന്റെ പ്രത്യേക കുറിപ്പ്.
സിലക്ഷന്‍ കമ്മിറ്റി നല്‍കിയ രണ്ടു പേരുകളും കേന്ദ്രത്തിനു കൈമാറുമ്പോള്‍ തന്നെ തിര!ഞ്ഞെടുപ്പു നടന്ന സാഹചര്യവും വ്യക്തമാക്കാനാണു സര്‍ക്കാര്‍ തീരുമാനം. മികച്ച അപേക്ഷകരുടെ അഭാവത്തില്‍ തിരഞ്ഞെടുപ്പു നേരായ രീതിയില്‍ നടത്തിയില്ലെന്നാണു സര്‍ക്കാര്‍ നിലപാട്. പല ചീഫ് സെക്രട്ടറിമാരും അഡീഷനല്‍ ചീഫ് സെക്രട്ടറിമാരും പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരും ഈയിടെ വിരമിച്ചിട്ടുണ്ട്. ഇപ്പോള്‍ പുതിയ തിരഞ്ഞെടുപ്പു നടത്തിയാല്‍ ആവശ്യത്തിലേറെ ഉദ്യോഗാര്‍ഥികള്‍ അപേക്ഷിക്കുമെന്നും സര്‍ക്കാര്‍ കരുതുന്നു. സെന്‍കുമാറിന്റെ നിയമനത്തില്‍ സര്‍ക്കാരിനുള്ള ശക്തമായ വിയോജിപ്പ് ഗവര്‍ണറെയും അറിയിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനും ചീഫ് സെക്രട്ടറി, പിഎസ്‌സി ചെയര്‍മാന്‍ എന്നിവര്‍ അംഗങ്ങളുമായ സമിതി ഏകകണ്ഠമായാണു സെന്‍കുമാറിന്റെയും സോമസുന്ദരത്തിന്റെയും പേരുകള്‍ ശുപാര്‍ശ ചെയ്തത്.
സെന്‍കുമാറിനെ പൊലീസ് മേധാവിയായി നിയമിക്കാന്‍ സുപ്രീം കോടതി ഉത്തരവിടുന്നതിനു മുന്‍പു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിനായി ട്രൈബ്യൂണല്‍ വിഷയത്തില്‍ തയാറാക്കിയ കുറിപ്പില്‍ ഇതിലും കടുത്ത പരാമര്‍ശങ്ങളാണു സര്‍ക്കാര്‍ എഴുതിയിരുന്നത്.
സര്‍ക്കാര്‍ പറയുന്നു; സെന്‍ കുമാറിന്റെ 'വിശ്വാസ്യത കരിനിഴലില്‍'
മന്ത്രിസഭ അംഗീകരിച്ച കുറിപ്പിലെ വരികള്‍:
'സിലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുത്ത ഒരു ഉദ്യോഗാര്‍ഥിയായ ടി.പി.സെന്‍കുമാറിന്റെ വിശ്വാസ്യത കരിനിഴലിലാണ്. അദ്ദേഹം ഒട്ടേറെ ആരോപണങ്ങള്‍ നേരിടുന്ന വ്യക്തിയാണ്. പല പരാതികളും അന്വേഷണത്തിന്റെയോ പരിശോധനയുടെയോ വിവിധ ഘട്ടങ്ങളിലാണ്. ശുപാര്‍ശ നല്‍കുമ്പോള്‍ സിലക്ഷന്‍ കമ്മിറ്റിക്ക് ഇക്കാര്യം അറിയില്ലായിരുന്നു. അര്‍ധ ജുഡീഷ്യല്‍ അധികാരമുള്ള, ഭരണഘടനാപരമായ സ്ഥാപനത്തിലേക്ക് അദ്ദേഹത്തെ നിയമിക്കുന്നത് ആ സ്ഥാപനത്തിന്റെ തന്നെ വിശ്വാസ്യത തകര്‍ക്കും. സാധാരണ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ അംഗങ്ങളായി നിയമിക്കുന്നതു സീനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥരില്‍ നിന്നാണ് അല്ലാതെ ഐപിഎസില്‍ നിന്നല്ല.'
https://www.facebook.com/Malayalivartha






















