പീഡനം തടയാന്‍ കൃഷിപ്പണി; ബോധമില്ലാത്ത സ്ത്രീകൾ പീഡനത്തിനു കാരണം. മന്ത്രി ജി. സുധാകരന്റെ വിചിത്ര നിര്‍ദ്ദേശം.

ആലപ്പുഴ: ലൈംഗിക പീഡനങ്ങള്‍ തടയുന്നതിന് വിചിത്രമായ ചില നിര്‍ദ്ദേശങ്ങളുമായി മന്ത്രി ജി. സുധാകരന്‍. കൃഷി ശീലമാക്കിയാല്‍ പീഡനം കുറയുമെന്നാണ് മന്ത്രിയുടെ വാദം. ആലപ്പുഴയില്‍ ശിശുക്ഷേമ വകുപ്പിന്റെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടന വേദിയിലായിരുന്നു മന്ത്രിയുടെ പ്രസ്താവന. കൃഷിപ്പണിയില്‍ വ്യാപൃതനായാല്‍ പീഡനത്തിന് ഉള്‍പ്പെടെ മറ്റ് കാര്യങ്ങള്‍ക്കൊന്നും സമയം കിട്ടില്ലെന്നാണ് മന്ത്രിയുടെ വാദം.
സമൂഹത്തിന് ആത്മനിയന്ത്രണം ആവശ്യമാണ്. ഇത് സര്‍ക്കാരിനോ പോലീസിനോ ചെയ്യാന്‍ കഴിയില്ല. പഞ്ചായത്തുകളും നഗരസഭകളും ഇക്കാര്യത്തില്‍ ഇടപെടണം. അവര്‍ ജനങ്ങള്‍ക്ക് ഇടയിലേക്ക് ഇറങ്ങിച്ചെന്ന് പ്രശ്‌നങ്ങള്‍ പഠിക്കണം. ഗവേഷണം എന്ന് പറയുന്നത് ഇതിനെയാണെന്നും മന്ത്രി പറഞ്ഞു.
സമൂഹത്തിൽ കുട്ടികളും സ്ത്രീകളും പീഡിപ്പിക്കപ്പെടുന്നത് വളരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കാൻ മാധ്യമങ്ങൾക്ക് വളരെ ശുഷ്‌ക്കാന്തിയാണ്. എന്നാൽ ഇതിന്റെ കാരണങ്ങൾ തിരയാൻ അവർക്ക് സമയമില്ലെന്നും സുധാകരൻ പറഞ്ഞു
വഴിയിലൂടെ സ്ത്രീകള്‍ ഫോണില്‍ സംസാരിക്കുന്നത് ഒഴിവാക്കണമെന്നാണ് മന്ത്രിയുടെ മറ്റൊരു നിര്‍ദ്ദേശം. ഇങ്ങനെ സംസാരിച്ചു കൊണ്ടു പോകുന്നവര്‍ക്ക് യാതൊരു ബോധവുമില്ല. ഇത്തരം സാഹചര്യങ്ങള്‍ സാമൂഹ്യവിരുദ്ധ മുതലെടുക്കും. അതിനാല്‍ സ്ത്രീകള്‍ പലകാര്യങ്ങളിലും അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. സ്ത്രീകള്‍ ഉപേക്ഷിക്കേണ്ട പല കാര്യങ്ങളുമുണ്ട്. എന്നാല്‍ നിയമസഭയില്‍ അടിയന്തര പ്രമേയം നേരിടാന്‍ വയ്യാത്തതിനാല്‍ പറയുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha

























